തോട്ടിൽ വീണു മരിച്ച എൻ. രാരീഷ്
കണ്ണൂർ: കാലവർഷക്കെടുതിയിൽ കണ്ണൂർ ജില്ലയിൽ ഒരു മരണം. ശനിയാഴ്ച കണാതായ രണ്ടുപേരെ ഇന്നലെ രാത്രി വരെ കണ്ടെത്താനായില്ല. ജില്ലയിൽ രണ്ടു ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ 32 വില്ലേജുകളിലാണ് കൂടുതൽ ദുരിതമുണ്ടായത്. ഇതിൽ 13 വില്ലേജുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. അഞ്ചിടങ്ങളിൽ മണ്ണിടിഞ്ഞു. ഒരു വീട് പൂർണമായും 54 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിൽ 18 ദുരിതാശ്വാസ ക്യാന്പുകളിലായി 905 പേരെ പാർപ്പിച്ചു.
തലശേരി താലൂക്കിലെ കൈതേരിഎടത്തിലെ മീത്തലെ പുരയിൽ എൻ. രാരീഷ് (അപ്പു-44) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെ വീടിന് സമീപത്തെ തോട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാൽ വഴുതി തോട്ടിൽ വീണതാകാമെന്ന് കരുതുന്നു. കൂത്തുപറമ്പ് പോലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. കൂത്തുപറന്പിൽ ടാക്സി ഡ്രൈവറായ രാരീഷ് വീട്ടിൽ തനിച്ചായിരുന്നു താമസം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ കൂത്തുപറന്പ് ശാന്തിവനത്തിൽ സംസ്കരിച്ചു. നുച്ചിയിൽ ദാമു - എൻ ജി രാഗിണി ദമ്പതികളുടെ മകനാണ്. ഭാര്യ:ആശാലത.മക്കൾ:ആരാധ്യ , അതുന്യ.സഹോദരങ്ങൾ: രാഖി , രജീഷ്.
പയ്യന്നൂര്‍ താലൂക്ക് പുളിങ്ങോം മീന്തുള്ളിയിൽ മറ്റൊരാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ശനിയാഴ്ചയാണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശിയായ കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി ആര്. രാജേഷിനെ (36) കാണാതായത്. നീന്തല്‍ പരിശീലകനായ ഇദ്ദേഹം കല്ലിയൂര്‍ രാജേഷ് ഭവനില്‍ രാജശേഖരന്റെ മകനാണ്. ശനിയാഴ്ച പെയ്ത മഴയില്‍ മീന്തുള്ളി തുരുത്തില് ഒറ്റപ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടെ ശക്തമായ ഒഴുക്കില്പ്പെടുകയായി രുന്നു. രാജേഷിനായുള്ള തെരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വി.പി. ഹനീഫയാണ് കാണാതായ രണ്ടാമൻ. ശനിയാഴ്ച കാണാതായ ഹനീഫയ്ക്കായുള്ള തെരച്ചിൽ ഇന്നലെ രാവിലെ ഫയർ ഫോഴ്സ് പുനരാരംഭിച്ചുവെങ്കിലും രാത്രി ഏഴു വരെ കണ്ടെത്താനായില്ല. മന്ത്രി സണ്ണി ജോസഫ് തെരച്ചിൽ നടക്കുന്ന പ്രദേശം സന്ദർശിച്ചു.
മലയോരത്ത് പല തോടുകളും പുഴകളും കരകവിഞ്ഞു. നിരവധി പാലങ്ങളും തകർന്നതോടെ പല കുടുംബങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. പേരിയ നിടുംപൊയില്‍ റോഡില്‍ ഇന്നലെ വീണ്ടും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു. ഇരുഭാഗത്തും മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. പാല്‍ചുരം റോഡ് അടച്ചതുകാരണം ഇതുവഴിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. റോഡിലെ കല്ലും മണ്ണും നീക്കാനുള്ള ശ്രമങ്ങള്‍ മഴയത്തും തുടർന്നു. ദുരിതാശ്വാസ ക്യാന്പുകളും അപകട മേഖലകളും ജില്ലാ കളക്ടർ പി. വിഷ്ണുരാജ് സന്ദർശിച്ചു. ശ്രീകണ്ഠപുരം ചെങ്ങളായി അൽ-ഇർഷാദ് മദ്രസയിലെ ദുരിതാശ്വാസ ക്യാമ്പിലടക്കം കളക്ടറെത്തി. അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വയനാട്ടിലേക്ക് ബദൽ യാത്രാ ക്രമീകരണം
കണ്ണൂർ: കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കാരണം പാൽച്ചുരം റോഡ് പൂർണമായും അടച്ചതിനാൽ വയനാട്ടിലേക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തി. ഉരുൾപൊട്ടലിനെ ത്തുടർന്ന് അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്ത് നെടുംപൊയിൽ ചുരം റോഡ് നിലവിൽ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. നെടുംപൊയിൽ വഴിയുള്ള വാഹനസഞ്ചാരം തുടരുന്നുണ്ടെങ്കിലും, ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടായാൽ രണ്ട് ബദൽ പാതകൾ ഉപയോഗിക്കാം.
കണ്ണൂർ ഭാഗത്തുനിന്നും വരുന്നവർക്ക്, കണ്ണവം- ചെറുവാഞ്ചേരി- നാദാപുരം-കുറ്റ്യാടി ചുരം റോഡ് വഴി മാനന്തവാടിയിലേക്ക് പോകാം. തലശേരി ഭാഗത്തുനിന്നും വരുന്നവർക്ക്, പള്ളൂർ-നാദാപുരം- കുറ്റ്യാടി-മാനന്തവാടി റോഡും ഉപയോഗിക്കാം.പ്രതികൂല കാലാവസ്ഥയിൽ വയനാട്ടിലേക്കുള്ള യാത്ര ജനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ അഭ്യർഥിച്ചു.
കേളകം-ബോയ്സ് ടൗൺ-
മാനന്തവാടി റോഡ് അടച്ചു
കണ്ണൂർ: കേളകം-ബോയ്സ്ടൗൺ-മാനന്തവാടി റോഡിൽ (പാൽചുരം റോഡ്) വാഹനഗതാഗതം നിരോധിച്ച് റോഡ് താത്കാലികമായി അടച്ച് കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവിറക്കി.
റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, പാറകല്ലുകൾ റോഡിലേക്ക് പതിക്കൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ പോലീസ്, കെആർഎഫ്ബി അധികൃതരെ ചുമതല പ്പെടുത്തി.
ജാഗ്രത തുടർന്ന് കാസർഗോഡ്;
പുഴകളില്‍ യെല്ലോ അലര്‍ട്ട്
കാസർഗോഡ്: ജില്ലയില്‍ ജാഗ്രത തുടരുകയാണെന്ന് ജില്ലാ കളകടർ അറിയിച്ചു. നിലവില്‍ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളരിക്കുണ്ട് താലൂക്കില്‍ മൂന്നും ഹൊസ്ദുര്‍ഗ് താലൂക്കില്‍ രണ്ടു ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഈ ക്യാമ്പുകളില്‍ 59 കുടുംബങ്ങളിലെ 208 പേര് ഉണ്ട്. 85 പുരുഷന്മാരും 93 സ്ത്രീകളും 34 കുട്ടികളും ഇതില്‍പ്പെടുന്നു. പാലാവയല്, കിനാനൂര്‍- കരിന്തളം, പേരോല്‍, ക്ലായിക്കോട് വില്ലേജുകളിലാണ് ക്യാമ്പുകള്‍ തുറന്നത്.
തയ്യേനി ഗവ.ഹൈസ്കൂൾ, ദേസേവനി വായനശാല, ചുള്ളിക്കര എല്‍പി സ്കൂള്‍, ചാത്തമത്ത് അമ്പലത്തിലെ ഓഡിറ്റോറിയം, ക്ലായിക്കോട് നായനാര്‍ മന്ദിരം തുടങ്ങി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 67 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു.
ജില്ലയില്‍ ആകെ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വെള്ളരിക്കുണ്ട് താലൂക്കില്‍ അഞ്ചു വീടുകളും കാസര്‍ഗോഡ് താലൂക്കില്‍ മൂന്നു വീടുകളും മഞ്ചേശ്വരം താലൂക്കില്‍ രണ്ടു വീടുകളും ഒരു വീടും ആണ് തകര്‍ന്നത്.
മധൂര്‍, കാര്യങ്കോട് പുഴകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. പുഴകളുടെ കരകളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ബന്ധുവീടുകളിലേക്ക് മാറിപ്പോകാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തയ്യേനി, കാറ്റാംകവല എന്നിവിടങ്ങളില്‍ രണ്ട് ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത ഉരുള്‍പൊട്ടലിന്റെ ഉദ്ഭവസ്ഥാനം കണ്ടെത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് ഡിഎഫ്ഒ അറിയിച്ചു. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ പഠിക്കുന്നതിനായി ജിയോളജിസ്റ്റ്, സോയില്‍ സര്‍വേ ഉദ്യോഗസ്ഥര്‍, ഹസാര്‍ഡ് അനലിസ്റ്റ്, ഫോറസ്റ്റ്, എല്‍എസ്ജിഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്കി. ഈ പ്രവര്‍ത്തനത്തിന്റെ കോര്‍ഡിനേഷന്‍ ചുമതല കാഞ്ഞങ്ങാട് ആര്‍ഡിഒയ്ക്കാണ്.
Tags : Nattuvishesham Districtnews The torrential