തയ്യിൽ കുളത്തിൽ നീന്തൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ലുആൻ.
കണ്ണൂർ: പിച്ചവച്ചുള്ള നടത്തമൊക്കെ പിന്നെയാകാം, ആദ്യം നീന്തൽ പഠിക്കട്ടെ എന്നതാണ് ലുആൻ എന്ന കൊച്ചുകുഞ്ഞിന്റെയും രക്ഷിതാക്കളുടെയും കാഴ്ചപ്പാട്. പതിനൊന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് ഓളപ്പരപ്പിൽ നീന്തിത്തുടിക്കുന്നത്. ഏച്ചൂർ കമാൽ പീടികയിലെ റിദ്വാനിൽ അദീപിന്റെയും നർത്തകിയായ ലക്ഷ്മിശ്രീയുടെയും മകനാണ് ലുആൻ. രണ്ടു വർഷം മുന്പ് ലക്ഷ്മിശ്രീ നീന്തൽ പഠിച്ച സ്വിമ്മിംഗ് വേവ്സ് അക്വാട്ടിക് ക്ലബ് പ്രവർത്തിക്കുന്ന തയ്യിൽ കുളത്തിൽ തന്നെയാണ് കുഞ്ഞും പരിശീലിക്കുന്നത്. കുളക്കരയിൽ എത്തുന്പോൾ തന്നെ ലുആൻ കൈകൊട്ടി ചിരിച്ച് നീന്തലിന്റെ സന്തോഷം പ്രകടിപ്പിക്കും.
കുഞ്ഞിന്റെ കഴുത്തിൽ എയർബാഗ് ഘടിപ്പിച്ച് വെള്ളത്തിലിറക്കിയാൽ പിന്നെ ഓളപ്പരപ്പിലൂടെ മുന്നോട്ടും പിന്നോട്ടും കൈകാൽ തുഴഞ്ഞ് ചിരിച്ചുല്ലസിച്ച് നീന്തൽ തുടങ്ങും. കരച്ചിലോ മടുപ്പോ ഇല്ലാതെ എത്ര സമയം വേണമെങ്കിലും കുളത്തിൽ കഴിയുന്നതിന് തരിന്പ് പോലും പേടിയില്ല. പ്രസവത്തിന്റെ മൂന്നു ദിവസം മുന്പുവരെ താൻ നീന്തിയിരുന്നുവെന്നും കുഞ്ഞിനെ ചെറുപ്പത്തിലേ നീന്തൽ പഠിപ്പിക്കണമെന്ന് തങ്ങൾ തീരുമാനിച്ചിരുന്നുവെന്നും ലക്ഷ്മിശ്രീ പറഞ്ഞു. ഇത്ര ചെറുപ്പത്തിലേ കുഞ്ഞിനെ നീന്തൽ പഠിപ്പിക്കുകയോ എന്നു ചോദിക്കുന്നവരോട് ഇതിലും നേരത്തെ പഠിപ്പിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് ലക്ഷ്മിശ്രീ പറയുന്നു.