Editorial Audio
കേരളത്തിൽ യുഡിഎഫിനും കോൺഗ്രസിനും ലഭിച്ച ചരിത്രവിജയത്തിന്റെ ശോഭയിൽ മങ്ങലേൽക്കുന്നത് കോൺഗ്രസ് ദേശീയ നേതൃത്വം കാണാതിരിക്കരുത്. തെരഞ്ഞെടുപ്പു വരെയുള്ള കോൺഗ്രസ് നേതാക്കളുടെ യോജിപ്പും ആത്മവിശ്വാസവും ഫലമറിഞ്ഞതോടെ മറ്റൊരു തലത്തിലേക്കു മാറിയിരിക്കുന്നു.
തെരഞ്ഞെടുപ്പിനുമുന്പ് ആരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാതിരുന്നത് കോൺഗ്രസിന്റെ വിജയത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. അല്ലെങ്കിൽ തമ്മിലടിച്ചും സെൽഫ് ഗോളടിച്ചും തോറ്റുപോകുമായിരുന്നു. എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി തർക്കിക്കുന്നുവെന്ന അവസ്ഥ അവർക്ക് വോട്ട് ചെയ്തവരോടുള്ള അവഹേളനമായി മാറുകയാണ്.
ഇത്തരമൊരവസ്ഥ കേരളത്തിൽ മാത്രമല്ല, വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലുൾപ്പെടെ പാർട്ടിക്കു ക്ഷീണമാകുമെന്നത് നേതൃത്വം ഗൗരവത്തിലെടുക്കണം. മുഖ്യമന്ത്രിയെ ചർച്ചകളൊന്നും കൂടാതെ ഏകപക്ഷീയമായി തീരുമാനിക്കുന്നതുപോലെ ജനാധിപത്യവിരുദ്ധമാണ് യുക്തമായ തീരുമാനം സമയബന്ധിതമായി എടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതും.
വിജയശിൽപി, സീനിയോരിറ്റി, എംഎൽഎ ബലം- എല്ലാറ്റിനും ന്യായീകരണമുണ്ട്. അതൊന്നും അവഗണിക്കാവുന്നതുമല്ല. പക്ഷേ, മൂന്നു മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനാകില്ല. എല്ലാ പരിഗണനകളെയും വിലയിരുത്തി എംഎൽഎമാരുടെയും ജനങ്ങളുടെയും മനസു വായിച്ചേ തീരുമാനമെടുക്കാനാകൂ. കോൺഗ്രസിനു സംഘടനാശൈലികളുമുണ്ട്. അതിനു സമയവും ആവശ്യമായിരിക്കാം.
എന്നാൽ ജനം 63 എംഎൽഎമാരെ കൊടുത്തിട്ട് ഇത്രയും ദിവസമായിട്ടും പാർട്ടിക്ക് ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാനാകുന്നില്ല എന്നുവരുന്നത് ഭൂഷണമല്ല. തർക്കവും തർക്കത്തിൽ കക്ഷിചേരലും കോൺഗ്രസ് പ്രവർത്തകരിൽ മയങ്ങിക്കിടന്ന ഗ്രൂപ്പുവാസനകളെ പത്തിവിടർത്തിയാടാൻ പ്രോത്സാഹിപ്പിക്കുമെന്ന് മറക്കരുത്. ഫ്ലക്സുകളും ബാനറുകളും പ്രാദേശിക ഗ്രൂപ്പുയോഗങ്ങളും പ്രകടനങ്ങളുമൊക്കെ തെരഞ്ഞെടുപ്പുകാലത്തേക്കാൾ വാശിയിലായി. തീരുമാനം വൈകുംതോറും, ഭാവിയിൽ എന്നു വേണമെങ്കിലും പുറത്തെടുക്കാവുന്ന പകയിലേക്ക് ഈ താത്കാലിക ഗ്രൂപ്പുകൾ കൂപ്പുകുത്താനിടയുണ്ട്.
വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും മേയ് നാലുവരെ പാർട്ടി നേതാക്കളായി കണ്ടിരുന്നവർ ഇപ്പോൾ ഗ്രൂപ്പ് നേതാക്കളായി കണ്ടുതുടങ്ങി. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും പേരിൽ കോൺഗ്രസ് ഗ്രൂപ്പുകൾ സജീവമായിരുന്നെങ്കിലും കുറച്ചുകാലമായി നിർവീര്യമായിരുന്ന വിഭാഗീയത ഈ തെരഞ്ഞെടുപ്പോടെ പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ ആധി, ഏറെ സ്വപ്നങ്ങളോടെ തങ്ങൾ വോട്ട് കൊടുത്തവരുടെ തമ്മിലടി, ഗുണകരമാകുമെന്നു പ്രതീക്ഷിച്ച ഭരണത്തെയും ബാധിക്കുമോ എന്നാണ്.
അഭിപ്രായവ്യത്യാസങ്ങളും ആശയപരമായ ചേരിതിരിവുകളും തർക്കങ്ങളുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ, അധികാരത്തോടുള്ള അടക്കാനാവാത്ത കൊതി മറ്റൊരു വിഷയമാണ്. 2006ൽ പിണറായി-വിഎസ് ഏറ്റുമുട്ടലിലും ആശയത്തേക്കാൾ മുഴച്ചുനിന്നത് അധികാരമായിരുന്നു. എല്ലാവരും അധികാരക്കൊതിയരാണെന്ന് അർഥവുമില്ല. ആഴത്തിൽ പഠിച്ചാൽ, ഇത്തരം അധികാരത്തർക്കങ്ങളിൽ ചിലരുടെ ആർത്തിയും വെട്ടിപ്പിടിക്കാനുള്ള വിരുതും വേർതിരിച്ചറിയാനാകും.
സ്ഥാനമാനങ്ങൾ, തട്ടിയെടുക്കാനുള്ളതാണെന്നു കരുതുന്ന നേതാക്കൾ എല്ലാ പാർട്ടികളിലുമുണ്ട്. പക്ഷേ, ഈ തർക്കം പാർട്ടിയിൽനിന്നു തെരുവിലേക്കെത്തുന്പോൾ, ഇവർക്കൊക്കെയാണല്ലോ വോട്ട് ചെയ്തതെന്ന ലജ്ജയിൽ പിരിഞ്ഞുപോകുന്നവർ, നേതാക്കളുടെയല്ല പാർട്ടിയുടെ നഷ്ടമാണ്. ആ നിഷ്പക്ഷ വോട്ടർമാരെ വശീകരിക്കാൻ ആളുണ്ട്. ഒന്നര പതിറ്റാണ്ടിനിടെ നഷ്ടപ്പെട്ട സംസ്ഥാനങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ കോൺഗ്രസിന് അതു ബോധ്യമാകും. എസ്ഐആറിന്റെ നഷ്ടങ്ങൾക്കും എത്രയോ മുന്പേ കോൺഗ്രസ് അതിന്റെ സ്വയംനിർമിത നഷ്ടങ്ങളെ വരിച്ചിരുന്നു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വൈകുന്ന ഓരോ മണിക്കൂറും നിർണായകമാണ്. ചികിത്സ വൈകുംതോറും പരിക്ക് ഗുരുതരമാകും.
മറ്റു പാർട്ടികളിലെ ഏകാധിപത്യത്തെയും ധാർഷ്ട്യത്തെയും പെട്ടെന്നു തിരിച്ചറിഞ്ഞ കോൺഗ്രസ്, സ്വന്തം പാർട്ടിയിലെ അച്ചടക്കമില്ലായ്മയും മുഖസ്തുതി-വിധേയ രാഷ്ട്രീയവും വ്യക്തിപൂജകളും കാണുന്നില്ല. മികച്ച നേതാക്കളിൽ പലരും പാർട്ടിവിട്ടു പോയി. മേൽത്തട്ടിലെ പക്വതയില്ലായ്മ പടിപടിയായി താഴേക്കു നീങ്ങുന്നുണ്ട്. ചർച്ച, പാർട്ടി ഭാരവാഹികളെക്കുറിച്ചല്ല, മുഖ്യമന്ത്രിയെക്കുറിച്ചാണെന്നു മറക്കരുത്. കോൺഗ്രസ് ഏതു നേതാവിനെ വേണമെങ്കിലും മുഖ്യമന്ത്രിയായി തീരുമാനിച്ചുകൊള്ളട്ടെ. പക്ഷേ, കഴിഞ്ഞ രണ്ടു തവണ എൽഡിഎഫിനു വോട്ട് ചെയ്ത നിരവധിപ്പേര് ഇത്തവണ നിങ്ങൾക്കുവേണ്ടി തിരിച്ചുകുത്തിയിട്ടുണ്ട്. അവരെ പിന്നിൽനിന്നു കുത്തരുത്.
അർഹതയുള്ളതു ചോദിച്ചുവാങ്ങുന്നത് അപരാധമൊന്നുമല്ല. പക്ഷേ, ഏറെ അധ്വാനിച്ചിട്ടുണ്ടെങ്കിലും, പാർട്ടിക്കുവേണ്ടിയും ജനത്തിനുവേണ്ടിയും താൻ പിന്മാറുന്നുവെന്ന് ആരെങ്കിലും അറിയിച്ചാൽ, മുഖ്യമന്ത്രിസ്ഥാനത്തേക്കാൾ വിലപ്പെട്ടതായി ആ സ്ഥാനത്യാഗം ജനമനസിലും ചരിത്രത്തിലുണ്ടാകുമെന്നതിൽ സംശയമില്ലെന്നുകൂടി ഓർമിപ്പിക്കട്ടെ. അതും രാഷ്ട്രീയമാണ്, മൂല്യമേറിയത്.
Tags : DEEPIKA EDITORIAL DEEPIKA EDITORIAL