Editorial Audio
അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി വന്നിട്ടു മൂന്നാഴ്ച. കോടതിയെ പേടിയാണെന്നു പറഞ്ഞ്, കപടമൃഗസ്നേഹികൾക്കും വാക്സിൻ വ്യാപാരികൾക്കും മുന്നിൽ വാലാട്ടിനിന്ന സർക്കാരുകൾ ഇനിയെങ്കിലും ജോലി ചെയ്യുമെന്നു കരുതി. പക്ഷേ, സംസ്ഥാനത്തൊട്ടാകെ മനുഷ്യരെ പേപ്പട്ടികൾ ഉൾപ്പെടെ ഓടിച്ചിട്ടു കടിക്കുന്പോഴും അനക്കമില്ല.
എൽഡിഎഫ് സർക്കാരിനെതിരേയുണ്ടായിരുന്ന ജനരോഷത്തിന്റെ വലിയൊരു ഘടകം തെരുവുനായ-വന്യജീവി ആക്രമണങ്ങൾ തടയാൻ പരാജയപ്പെട്ടതായിരുന്നു. അതു നന്നായി മുതലെടുത്തവരാണ് ഇന്നു ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ പറഞ്ഞത്, തെരുവുനായ ശല്യത്തിൽനിന്ന് കേരളത്തെ മുക്തമാക്കുമെന്നാണ്.
ആറു മാസം കഴിഞ്ഞു. ആശുപത്രികളിലും സ്കൂളുകളിലും വഴികളിലും തദ്ദേശസ്ഥാപനങ്ങളുടെ തിണ്ണയിലുംവരെ പട്ടി പെറ്റുകിടക്കുകയാണ്. ശരിക്കും എന്താണ് സർക്കാരിന്റെ പ്രശ്നം? അങ്ങനെയൊരു കോടതി ഉത്തരവില്ലേ, വ്യാജവാർത്തയായിരുന്നോ? അല്ലെങ്കിലെന്തിനാണ് കോടതിവിധിയെ മറ്റൊരു ‘തൂഫാൻ’ ആക്കുന്നതിനുപകരം സർക്കാർ നിഷ്ക്രിയമായിരിക്കുന്നത്! പേവിഷഭീതിയുടെ മുനന്പത്തും കണ്ണുപൊത്തിക്കളിയോ!
ഈ സർക്കാർ അധികാരത്തിലേറിയിട്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ, ജനം നിലവിളിക്കുന്പോൾ നടപടികൾക്കു മുൻഗണനാക്രമം വേണം. ജൂൺ എട്ടിന് തിരുവനന്തപുരം വേട്ടമുക്കിൽ വീടിനടുത്തുള്ള കടയിൽ പോകാനിറങ്ങിയ ചന്ദ്രന്റെ കൺപോളയും ചുണ്ടും മൂക്കും നായ കടിച്ചുപറിച്ചു. ഈ പരിസരത്തുതന്നെ ദിവസങ്ങൾക്കുമുന്‍പ് കട്ടച്ചൽ റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജലക്ഷ്മിയെ നായ ആക്രമിച്ചു.
അതിനു തൊട്ടുമുന്‍പാണ് എൻസിസി ഓഫീസിൽ ജോലിയുള്ള രണ്ടു പേരെ പട്ടികൾ കടിക്കാൻ ഓടിച്ചത്. ഇടുക്കി പാമ്പനാറില്‍ 19 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പേപ്പട്ടി മറ്റ് നായ്ക്കളെയും കന്നുകാലികളെയും മൃഗങ്ങളെയുമൊക്കെ കടിച്ചതിനാൽ പഞ്ചായത്തില്‍ വ്യാപകമായി വാക്സിനേഷന് നടത്തുകയാണ്. ഈ പേപ്പട്ടിക്കുവേണ്ടി ചെലവഴിച്ച പൊതുമുതലിന്റെ കണക്കു പുറത്തുവിടണം. തിരുവനന്തപുരം തുന്പയിൽ തെരുവുനായ കുറുകേ ചാടി, അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് 26കാരനായ മകൻ മരിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.
അമ്മ ചികിത്സയിലാണ്. വലിയശാലയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടടുത്ത് തെരുവുനായ മൂന്നുപേരെ ആക്രമിച്ചു. ഒരാളുടെ കൈയിൽനിന്നു കടിച്ചെടുത്ത മാസം പട്ടി തിന്നാൻ കൊണ്ടുപോയി. ആലപ്പുഴ കായംകുളത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയും വല്യമ്മയെയും നായ വീട്ടുമുറ്റത്തു കയറി കടിച്ചു മുറിവേൽപ്പിച്ചതും ദിവസങ്ങൾക്കു മുമ്പാണ്. ഇതേ നായ റഷീദ, മകൻ അമാന എന്നിവരെയും ആക്രമിച്ചു. കണ്ണൂർ ബക്കളത്ത് സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്കു കടിയേറ്റതും ഈ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാണ്. ഭരണപരാജയങ്ങളുടെ ചോരയും ചലവുമൊലിക്കുന്ന നിരവധി സംഭവങ്ങളിൽ ചിലതു മാത്രമാണിത്.
അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെയും വന്യജീവികളെയും കൊന്നും വേട്ടയാടിയുമല്ലാതെ നിയന്ത്രിക്കാനാകില്ലെന്നു വിദഗ്ധാഭിപ്രായങ്ങളുദ്ധരിച്ച് "ദീപിക'പലതവണ പറഞ്ഞതാണ്. പതിറ്റാണ്ടുകളോളം രാജ്യത്തെ ചോരയിൽ മുക്കിയ സർക്കാർ കെടുകാര്യസ്ഥതയ്ക്കു വിരാമമിടാനാണ്, മൃഗസ്നേഹികളെ തുരത്തി സുപ്രീംകോടതിയും മനുഷ്യാവകാശത്തെ ഉയർത്തിപ്പിടിച്ചത്. “മനുഷ്യജീവനു ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലണം. നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നടപടി അരുത്.
പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന ഭരണഘടനാവകാശം ഒരു ജീവിയെയും പേടിച്ച് ഇല്ലാതാക്കാനാകില്ല. തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം. നായകളെ വന്ധ്യംകരണത്തിനുശേഷം പിടികൂടിയിടത്തല്ല, സംരക്ഷണകേന്ദ്രങ്ങളിലേക്കാണു മാറ്റേണ്ടത്. എബിസി ചട്ടങ്ങൾ പൂർണമായും നടപ്പാക്കാനായില്ല. എല്ലാ ജില്ലകളിലും എബിസി സെന്ററുകളും ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങളും വാക്സിനുകളും ഉറപ്പാക്കണം.
റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പടെയുള്ള മൃഗങ്ങളെയും നീക്കണം.” ഇതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സുപ്രീംകോടതിവിധിയുടെ ഉള്ളടക്കം. പക്ഷേ, അത്തരമൊരു വിധി ഉണ്ടായതിന്റെ ഒരു ലക്ഷണവും മൂന്നാഴ്ച കഴിഞ്ഞിട്ടുമില്ല. അതൊരു തെറ്റായ വാർത്തയാണെങ്കിൽ മാധ്യമങ്ങൾക്കെതിരേ നടപടിയെടുക്കണം. അല്ലെങ്കിൽ കോടതിവിധി നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം കൊടുക്കണം.
എന്തോ തടസമുണ്ടെന്നു തോന്നുന്നു. സുപ്രീംകോടതിയുടെ വിശാലബെഞ്ചിൽ കേസെത്തി പുതിയൊരു വിധിയുണ്ടാകുവോളം അനങ്ങാതിരിക്കണമെന്ന് നായ സ്നേഹികളുടെ സമ്മർദമുണ്ടാകാം. രാഹുൽഗാന്ധി ഉൾപ്പെടെ കോൺഗ്രസിലെ ചില നേതാക്കൾ കൊല്ലുന്ന തെരുവുനായ പക്ഷത്തായതുകൊണ്ട് കൊല്ലപ്പെടുന്ന മനുഷ്യർക്കൊപ്പം നിൽക്കാൻ കേരളസർക്കാരിനു പരിമിതിയുണ്ടാകാം. വാക്സിൻ കന്പനികൾ അടങ്ങിയിരിക്കുന്നില്ലായിരിക്കാം. മുൻസർക്കാരിനെ നിഷ്ക്രിയമാക്കിയ അജ്ഞാതശക്തികൾ സജീവമായിരിക്കാം. ഇക്കാര്യത്തിലും ധവളപത്രമിറക്കേണ്ടിവരും.
ആരെയും ഉപദ്രവിക്കാത്ത കോടാനുകോടി കന്നുകാലികളെയും ആടിനെയും കോഴിയെയും മത്സ്യത്തെയുമാണ് ഓരോ മണിക്കൂറിലും കൊന്നു തിന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, മനുഷ്യരെ തിന്നുന്ന തെരുവുനായ്ക്കളെ തൊടരുത്! എന്തൊരു കാപട്യമാണിത്! ഇതിനൊരു അവസാനമില്ലേ? ആന ചവിട്ടിയരയ്ക്കുന്ന മനുഷ്യരുടെ രോദനവും കേൾക്കുന്നുണ്ട്.
ഒരു പട്ടിയെ ഓടിച്ചുവിടാനാകാത്ത സംവിധാനമെങ്ങനെ കാട്ടാനയെ തളയ്ക്കും? ഇപ്പം ശരിയാക്കാമെന്നു പറഞ്ഞു കുറെ പഞ്ചായത്തംഗങ്ങളെയും എംഎൽഎമാരെയും ജയിപ്പിച്ചിട്ടുണ്ടല്ലോ, അവരോട് കാറിൽനിന്നിറങ്ങി ജനങ്ങൾക്ക് അകന്പടി പോകാൻ പറ.
Tags : Deepika Editorial Deepika Editorial