Editorial Audio
ഷിഗെല്ല അത്ര മാരകമല്ലെന്നാണ് വിദഗ്ധാഭിപ്രായം. പക്ഷേ, അനാസ്ഥയും കെടുകാര്യസ്ഥതയും മാരകമാണ്. അതുകൊണ്ട് അഞ്ചുപേർക്കു ജീവൻ നഷ്ടമായി. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുന്‍പ് 2018ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിപയും സംസ്ഥാനത്തുണ്ട്. പക്ഷേ, അങ്ങേയറ്റം മാരകമായ നിപ ഒരു പരിധിവരെ നിയന്ത്രിക്കാനായി. ശ്രദ്ധയോടെ ശുശ്രൂഷിച്ചാൽ ഒരു പരിധിവരെ അതിസാരംപോലെ നിയന്ത്രിക്കാവുന്ന ഷിഗെല്ല ബാക്ടീരിയകളെ നിസാരവത്കരിച്ചതിന്റെ വിലയാണ് അഞ്ചു മരണം.
ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞതനുസരിച്ച്, ഇതു സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. മുൻ സർക്കാരോ പുതുസർക്കാരോ തദ്ദേശഭരണ സമിതികളോ ആരുമാകട്ടെ, വില കൊടുത്തതു ജനങ്ങളാണ്. സർക്കാരിന്റെ കുറ്റസമ്മതമല്ല, യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഇനിയാവശ്യം. നമ്മുടെ ജീവൻ നമ്മുടെ മാത്രം ഉത്തരവാദിത്വമാണെന്നു ജനങ്ങളും തിരിച്ചറിയട്ടെ.
സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജനുവരി മുതല്‍ ജൂണ്‍ വരെ 146. അഞ്ചു പേര് രോഗം ബാധിച്ച് മരിച്ചു. ഇതില്‍ ഒരാള്‍ മാര്‍ച്ചിലാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് മരണം സംഭവിച്ചതെന്നും കോഴിക്കോട്ട് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 38 പേര്‍ക്ക് നിപ പരിശോധിച്ചതിൽ 37 പേരും നെഗറ്റീവ് ആണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതും പകര്‍ച്ചവ്യാധി പടരാന്‍ കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വന്നതോടെ എല്ലാവരും തെരഞ്ഞെടുപ്പ് മൂഡിലായെന്നും അത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയ്ക്ക് കാരണമായെന്നും തദ്ദേശ സ്ഥാപനങ്ങള്‍ അടക്കം എല്ലാവര്ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നുമാണ് മന്ത്രി സമ്മതിച്ചത്.
പക്ഷേ, അട്ടിമറിവിജയത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളിലേറെയും യുഡിഎഫ് ഭരിച്ചുതുടങ്ങിയിട്ട് ആറു മാസമായെന്നു മറക്കരുത്. ഇതിനൊക്കെ ആറു മാസം പോരെന്നാണെങ്കിൽ അടുത്തവർഷം സംഭവിക്കാനിരിക്കുന്നത് ഇതിലും വലിയ ദുരന്തമായിരിക്കും. മഴക്കാല പൂർവശൂചീകരണങ്ങൾ സർക്കാരിന്റെ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങൾക്കു നടത്താമെങ്കിൽ ആ ഉത്തരവാദിത്വം നിർവഹിക്കാതിരുന്നവരാണ് യുഡിഎഫായാലും എൽഡിഎഫായാലും അഞ്ചു മരണങ്ങൾക്കു കാരണക്കാർ. ഉദ്യോഗസ്ഥരും മറുപടി പറയണം.
മലിനജലവും മലിനഭക്ഷണവുമാണ് ഷിഗെല്ലയുടെ തറവാട്. വയറുവേദന, ഛർദി, പനി എന്നിവ പ്രധാന ലക്ഷണങ്ങളാണ്. മലബന്ധവും മലത്തിൽ രക്തം വരുന്നതും പതിവാണ്. സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതുകൊണ്ട് തുടക്കത്തിലേ ചികിത്സ തേടിയാൽ ജീവൻ നഷ്ടമാകുന്നതും രോഗം പടരുന്നതും ഒഴിവാക്കാം. ഷിഗെല്ല പൂർണമായും നിയന്ത്രണവിധേയമാകുവോളമെങ്കിലും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുമെന്നും പാചകം ചെയ്യുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുമെന്നും പ്രതിജ്ഞയെടുത്താൽ ഈ ബാക്ടീരിയയെ പിടിച്ചുകെട്ടാം. അത്ര എളുപ്പമല്ലെങ്കിലും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുകയും കൈ ശുചിയായി സൂക്ഷിക്കുകയും ചെയ്താൽ കൂടുതൽ സുരക്ഷിതമായി. സർക്കാർ എന്തുകൊണ്ട് മഴക്കാലപൂർവ ശുചീകരണം നടത്തിയില്ലെന്നു ചോദിക്കേണ്ടതാണ്. പക്ഷേ, ഷിഗെല്ലയ്ക്ക് സർക്കാരിനെ അറിയില്ലാത്തതുകൊണ്ട് സ്വയരക്ഷയാണു പ്രധാനം.
ഷിഗെല്ലയ്ക്കു ചികിത്സയുണ്ട്. ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. അങ്ങേയറ്റം, ആന്റിബയോട്ടിക്കുകൊണ്ട് ചെറുക്കാവുന്ന രോഗമാണ്. പക്ഷേ, മരുന്ന് രോഗിയെ അന്വേഷിച്ച് വീട്ടിലെത്തില്ലെന്നു തിരിച്ചറിഞ്ഞാൽ മതി. മറ്റുള്ളവർ എടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനുമുന്‍പ് നടന്നുപോയാൽ തിരിച്ചും നടന്നുവരാം. അത്രയേ ഉള്ളൂ.
Tags : DEEPIKA EDITORIAL SHIGELLA