Editorial Audio
ഈ ജനം സർക്കാരിനോട് എന്ത് അപരാധമാണു ചെയ്തത്, ഇങ്ങനെ ദ്രോഹിക്കാൻ? വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ അക്രമകാരികളായ തെരുവുനായകളെ കൊന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ട് ഒന്നര മാസം!
ഏതാണ്ട് അതേ സമയത്ത് കേരളത്തിൽ പുതിയ സർക്കാരും വന്നു. സ്വാഭാവികമായും ജനം കരുതി, തങ്ങളെ രക്ഷിക്കാൻ സർക്കാരിന് ഇനി തടസമൊന്നുമില്ലല്ലോയെന്ന്. പക്ഷേ, 10 കൊല്ലം നമ്മെ നിരാശരാക്കിയ ആ കെടുകാര്യസ്ഥത പുതിയ കുപ്പിയിലാക്കി നമ്മെത്തന്നെ കുടിപ്പിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് മുറ്റത്തിരുന്നു കളിക്കാനാകില്ല, വയോധികരെ കിടക്കപ്പായയിലിട്ടു കടിക്കുന്നു, വിദ്യാർഥികൾക്കു സ്കൂളിൽ പോകാൻ പേടി, ബസ്സ്റ്റാൻഡുകളിലും കാത്തിരിപ്പു കേന്ദ്രങ്ങളിലും നായകൾ ഇരകളെ കാത്തിരിക്കുന്നു, നായകൾക്കു മുന്നിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ടു മറിയുന്നു, നായശല്യം രൂക്ഷമായതോടെ തൃശൂർ ചൂണ്ടൽ യുപി സ്കൂളിന് അവധി കൊടുക്കേണ്ടിവന്നു...
നായകളെ കൊല്ലാതെ പ്രശ്നം പരിഹരിക്കാമെന്ന 25 കൊല്ലത്തെ തട്ടിപ്പ് ഇനി പറയരുത്. നിങ്ങൾക്കു വാരിക്കോരി വോട്ട് തന്നവരുടെ മാംസമല്ലേ ഈ തെരുവുനായകൾ പല്ലിൽ കോർത്തു നടക്കുന്നത്? എന്തെങ്കിലുമൊന്ന് ഉരിയാടിയാലും!
തെരുവുനായകളും കന്നുകാലികളും നിറഞ്ഞ, അഴുക്കും ഭീതിയുമൊഴുന്ന തെരുവുകൾ ഈ രാജ്യത്തിന്റെ ശാപമാണ്. പക്ഷേ, മിണ്ടിയാൽ വർഗീയവാദികളുടെയും മൃഗസ്നേഹികളുടെയും ആൾക്കൂട്ട ആക്രമണമുണ്ടാകും. നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിയുടെ പേരു പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ മുടിപ്പിച്ചത് 25 വർഷം.
ലക്ഷക്കണക്കിനു മനുഷ്യർക്ക് കടിയേറ്റു. ആയിരങ്ങൾ പേവിഷബാധയെന്ന ഭീകരമരണത്തിനു കീഴടങ്ങി. മന്ത്രിമാരോ ജനപ്രതിനിധികളോ ഉദ്യോഗസ്ഥപ്രമാണിമാരോ ചങ്ങാത്ത മുതലാളിമാരോ പട്ടികളെയോർത്തു കേഴുന്ന ദേശീയനേതാക്കളോ ഫൈവ്സ്റ്റാർ മൃഗസ്നേഹികളായ മേനക, രംഭ, തിലോത്തമമാരോ അല്ല; വരേണ്യ ജനാധിപത്യത്തിന്റെ പുറന്പോക്കുകളായ സാധാരണക്കാർ!
ഈ ദുർവിധിക്ക് അന്ത്യംകുറിക്കാനുള്ള അവസരമായിരുന്നു മേയ് 19ലെ സുപ്രീംകോടതിയുടെ വിധി. “മനുഷ്യജീവനു ഭീഷണിയാകുന്ന നായകളെ കൊല്ലണം. നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ഒരു നടപടിയുമുണ്ടാകരുത്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെയും നീക്കണം. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന ഭരണഘടനാവകാശം ഒരു ജീവിയെയും പേടിച്ച് ഇല്ലാതാക്കാനാകില്ല. തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം.”
മനുഷ്യരോട് തരിന്പെങ്കിലും ഉത്തരവാദിത്വമുള്ള ഏതൊരു സർക്കാരിനും 24 മണിക്കൂറിനുള്ളിൽ നടപടികൾ ആരംഭിക്കാമായിരുന്നു. പക്ഷേ, ദുരൂഹമായ ഭരണകൂട നിശബ്ദതയ്ക്ക് ഒന്നര മാസമായിരിക്കുന്നു. നായക്കൂട്ടം തെരുവിൽത്തന്നെയുണ്ട്. കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു മാത്രം നാട്ടുകാരെ കടിച്ച പട്ടിയെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ വെടിവച്ചു കൊന്നു.
ജനം മാറ്റി പ്രതിഷ്ഠിച്ച സംസ്ഥാന സർക്കാരും മറ്റു തദ്ദേശ ഭരണസമിതികളുമൊക്കെ വാഗ്ദാനനോട്ടീസുകൾ തലയണയാക്കി കൂർക്കം വലിക്കുന്നു. ഈ കെടുകാര്യസ്ഥതയ്ക്കാണ് വാക്സിൻ വികസിപ്പിക്കേണ്ടത്.
വികസിതരാജ്യങ്ങളിലുൾപ്പെടെ തെരുവുനായകളെ കൊന്നു നിയന്ത്രിക്കും. പെരുകുന്ന കാട്ടുമൃഗങ്ങളെ അതു ദേശീയ മൃഗമാണെങ്കിലും വേട്ടയാടാനും തിന്നാനും അനുമതിയുണ്ട്. പക്ഷേ, ഈ ‘ജന്തുസ്ഥാനി’ൽ മാത്രം മനുഷ്യരെ കൊന്നു കൊലവിളിക്കുന്ന ഒന്നിനെയും തൊട്ടുകൂടാ. പക്ഷേ അതേ ആളുകൾ, ഒരു ദ്രോഹവും ചെയ്യാത്ത ആടിനെയും കോഴിയെയും മത്സ്യങ്ങളെയുമൊക്കെ പരസ്യമായി വെട്ടിനുറുക്കുന്നതു കണ്ട്, ഇറച്ചിയും അതിനൊത്ത മസാലയും വാങ്ങി നാവു നുണഞ്ഞ് വീടുകളിലേക്കു മടങ്ങുന്നു! ഇതാണ്, ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ൽ വേവിക്കുന്ന അഴിമതിയുടെ ആവി പറക്കുന്ന കാപട്യം.
നിർദേശം പാലിച്ചോയെന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാർ രണ്ടു മാസത്തിനികം ഹൈക്കോടതികളെ അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്. പതിവനുസരിച്ച്, നമ്മുടെ ചീഫ് സെക്രട്ടറിയും അവസാന നിമിഷത്തിൽ തട്ടിക്കൂട്ടിയ റിപ്പോർട്ടുമായി കോടതിയിലെത്തും. സർക്കാരിനോട് ഒരപേക്ഷയുണ്ട്. തെരുവുനായകളെ കൊല്ലാതെ വന്ധ്യംകരിച്ചു സംരക്ഷിക്കാമെന്ന എബിസി നുണയ്ക്കും വാക്സിൻ കച്ചവടത്തിനും ഫണ്ട് തട്ടിപ്പിനും കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
ഇനി അതുപറഞ്ഞ് നാട്ടുകാരെ പറ്റിക്കരുത്. അവ പരാജയപ്പെട്ടെന്നു തെളിഞ്ഞതുകൊണ്ടാണ് സുപ്രീംകോടതി നായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടത്. വാക്സിനേഷനും വന്ധ്യംകരണത്തിനും മാത്രം ഇക്കൊല്ലം 18 കോടി രൂപ കേരളം നീക്കിവച്ചിട്ടുണ്ടെന്നാണറിയുന്നത്. അതേസമയം, പാവപ്പെട്ട വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനു കൊടുക്കാൻ പണമില്ല.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ ഒരു കുട്ടിക്ക് 6.78 രൂപയും അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥിക്ക് 10.17 രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്. ഒരൂണിന് ശരാശി എട്ടു രൂപ! എന്നാലോ, തെരുവുനായ കടിച്ചാൽ ഒരാൾക്ക് ഏകദേശം 350 മുതൽ 35,000 വരെ. വകതിരിവില്ലാത്ത ഈ ധനവ്യയം പേപ്പട്ടി കടിച്ചു മരിച്ചവരുടെയും പരിക്കേറ്റവരുടെയും അവരുടെ വീട്ടുകാരുടെയുംകൂടി നികുതിപ്പണമെടുത്താണ്. പരമോന്നത കോടതി ഇടപെട്ടിട്ടും ഈ രാഷ്ട്രീയഭ്രാന്തിനു ചികിത്സയില്ല.
എന്തായാലും തെരുവുനായകൾ വേട്ടയാടുന്ന കേരളത്തിനു മറുപടി വേണം; ആരാണ് സുപ്രീംകോടതി വിധിയെപ്പോലും അട്ടിമറിക്കുന്നതെന്ന്. മൃഗസ്നേഹികളോ, നിങ്ങളുടെ ദേശീയനേതാക്കളോ, വാക്സിൻ കന്പനികളോ...? വീടുകളെയും തെരുവുകളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും വിദ്യാലയങ്ങളെയും ആശുപത്രികളെയും ആരാധനാലയങ്ങളെയുമൊക്കെ നായ്ക്കൾ വളഞ്ഞിരിക്കുകയാണ്. തെരുവുനായകളെ കൊല്ലുന്നതിനു പകരം കോടതിവിധിയെ കൊല്ലുന്നവരേ നിങ്ങൾ എവിടെയാണ്? വരൂ, ചോരയും മാംസവും വാർന്ന ഈ തെരുവിലെ മനുഷ്യരെ കാണൂ!
Tags : DEEPIKA EDITORIAL