Editorial Audio
“കുട്ടികൾക്കൊപ്പം ആയിരിക്കുന്ന ആത്മാവ് സുഖം പ്രാപിക്കുന്നു.”- ദസ്തയേവ്സ്കി.
വിദ്യാലയങ്ങളിലേക്കു പറഞ്ഞുവിട്ട കുട്ടികൾ ഒരിക്കലും തിരിച്ചുവരുന്നില്ലെങ്കിൽ ആ വീടുകളിലെ ആത്മാക്കൾ എങ്ങനെ സുഖം പ്രാപിക്കാനാണ്! കലാലയ രാഷ്ട്രീയ അക്രമികളും റാഗിംഗ് മനോരോഗികളുമൊക്കെ വകവരുത്തിയവരുടെ വീടുകൾ ഒരിക്കലും പഴയതുപോലെയായിട്ടില്ല; ക്രൂര റാഗിംഗിനെത്തുടർന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ ജീവനൊടുക്കിയ സിദ്ധാർഥന്റെയും, അധ്യാപകരുടെ മാനസിക റാഗിംഗിനൊടുവിൽ ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെയും വീടുകൾപോലെ. ഇനി അത്തരം വീടുകൾ ഉണ്ടാകരുത്. റാഗിംഗിനെതിരേ അണിയറയിലുള്ള നിയമത്തിനു സിദ്ധാർഥന്റെ പേരിട്ടിരിക്കുന്നു. നിതിൻ രാജ് കേസിൽ കോടതി നടത്തിയ പരാമർശം കേരളത്തിലെ നട്ടെല്ലിളകിയ ക്രമസമാധാനത്തിന്റെ സ്കാനിംഗ് റിപ്പോർട്ടായിരിക്കുന്നു. കലാലയ അധോലോകം തുലയട്ടെ!
റാഗിംഗിന് എതിരേയുള്ള ബില്ല് കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഒക്ടോബറിലെ നിയമസഭാ സമ്മേളനത്തിൽ നിയമമാക്കും. റാഗിംഗിലൂടെ ഗുരുതരമായി പരിക്കേൽപ്പിക്കുന്നവർക്ക് ഏഴുവർഷം വരെ തടവും പിഴയും, കൊല്ലുന്നവർക്ക് വധശിക്ഷയും വരെ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ പേര് ‘സിദ്ധാർഥൻ ആന്റിറാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്- 2026’. കുറ്റവാളിമനസും വിദ്യാർഥിസംഘടനാ പിൻബലവുമുണ്ടെങ്കിൽ എന്തുമാകാമെന്നു ധരിച്ചുവശായ മക്കളുള്ള മാതാപിതാക്കൾ ഈ നിയമം വായിച്ചു പഠിക്കണം, മക്കളെ ഉപദേശിക്കണം. ഒരു നേതാവും രക്ഷിക്കാനുണ്ടാകില്ല. എന്റെ മകൻ/മകൾ ഒറ്റയ്ക്കല്ല തോന്ന്യാസം കാണിച്ചതെന്നു പറഞ്ഞിട്ടു കാര്യമില്ല. കുറ്റവാളിക്കൂട്ടത്തിൽ എല്ലാവർക്കും ഒരേ ശിക്ഷയാണ്. റാഗിംഗ് സഹിക്കാനാകാതെ വിദ്യാർഥി ജീവനൊടുക്കിയാൽ 10 വർഷം വരെ തടവുശിക്ഷ. കുറ്റവാളികളോ വിദ്യാർഥി ഗുണ്ടകളുടെ സഹായികളോ ആയ അധ്യാപകരെയും വിടില്ല. റാഗിംഗ് പോലീസിൽ അറിയിക്കാത്ത കോളജ് അധികൃതർക്കും ശിക്ഷയുണ്ട്. വിദ്യാർഥിക്കു ശാരീരികമോ മാനസികമോ ആയി പ്രശ്നം സൃഷ്ടിക്കുന്ന പ്രവൃത്തികളെല്ലാം റാഗിംഗാണ്; ഭയം സൃഷ്ടിക്കുന്നതും മുറിവേൽപ്പിക്കുന്നതും ആശങ്കയുളവാക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമായ കൃത്യങ്ങളും അധിക്ഷേപവുമെല്ലാം. പ്രതികൾക്ക് അഞ്ചു വർഷംവരെ മറ്റൊരിടത്തും പഠിക്കാനാകില്ല. വിദ്യാർഥികളേ, നിങ്ങളുടെ ഭയമാണ് തെമ്മാടികളുടെ ധൈര്യം. പരാതിക്കാരന്റെ വിവരങ്ങൾ വെളിപ്പെടുത്താതെ റാഗിംഗ് പോലീസിനെ അറിയിക്കാൻ ‘സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ് ’ എന്ന മൊബൈൽ ആപ്ലിക്കേഷനും തയാറാക്കും. കേരള റാഗിംഗ് നിരോധനനിയമം 1998ൽ നിലവിൽ വന്നതാണെങ്കിലും ചട്ടങ്ങൾ രൂപീകരിച്ചിരുന്നില്ല.
ഇനി സർക്കാരിനോടാണ്. സർ, നിയമങ്ങൾ ഇല്ലാത്തതാണോ നമ്മുടെ പ്രശ്നം? അതു നടപ്പാക്കേണ്ടവർ അട്ടിമറിച്ചല്ലേ കുറ്റവാളികളെ രക്ഷിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ കേസിലെ മുഖ്യപ്രതിക്കു ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള ഹൈക്കോടതി പരാമർശം കിടപ്പിലായ ക്രമസമാധാന-നിയമപരിപാലനത്തിന്റെ സ്കാനിംഗ് റിപ്പോർട്ടാണ്; ചികിത്സ വൈകരുത്. സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ അറസ്റ്റ് ജാമ്യം കൊടുക്കാൻവേണ്ടിയുള്ള നാടകമാണെന്ന സൂചന അതിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പ്രതിയില്‍നിന്നു പാരിതോഷികം പറ്റിയതായി സംശയിക്കണമെന്നുപോലും കോടതിക്കു പറയേണ്ടിവന്നു. കോടതി പറഞ്ഞ, പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന സ്ഥിതി പഴകിയ രോഗമാണ്. ഭരണനിര്‍വഹണത്തിലെ പരാജയമാണിതെന്ന കോടതിയുടെ പരാമർശം സർക്കാരൊന്നു കുറിച്ചുവയ്ക്കണം.
വരാനിരിക്കുന്ന റാഗിംഗ് നിയമവും അട്ടിമറിക്കപ്പെടാൻ സാധ്യതയേറെയാണ്. സിദ്ധാർഥനെ എന്നപോലെ അവന്റെ പേരിലുള്ള നിയമത്തെയും വളഞ്ഞിട്ട് ആക്രമിക്കാതിരിക്കണമെങ്കിൽ നട്ടെല്ലു വേണം. ആൾക്കൂട്ടക്കൊലപാതകികളെ ലജ്ജിപ്പിക്കുന്ന റാഗിംഗുകാരായ വിദ്യാർഥിക്കൂട്ടങ്ങൾ, ഒപ്പമുള്ള കുട്ടിരാഷ്ട്രീയ ഗുണ്ടകൾ, അവരെ കണ്ടാൽ മുട്ടിടിക്കുന്ന പാർട്ടി ഗുരുനാഥന്മാർ, പുറത്തുള്ള സർവശക്തരായ പാർട്ടി നേതാക്കൾ, അഴിമതിക്കാരും രാഷ്ട്രീയവിധേയരുമായ ഉദ്യോഗസ്ഥർ... ഇവർക്കൊക്കെ മുകളിൽ പറക്കാൻ സർക്കാരിനു കഴിയുമോ എന്നതല്ല, അതിനു ശ്രമിക്കാറില്ലെന്നതാണ് പ്രശ്നം. മയക്കുമരുന്നു വിതരണക്കന്പനികളെ കടപുഴക്കുന്ന തൂഫാൻ ഒരു ശ്രമമാണ്. സിദ്ധാർഥൻ കേരളത്തിന്റെ കണ്ണീർത്തുള്ളിയായിരുന്നു. ഇനിയവൻ രാജ്യത്തിനു മാതൃകയാകുന്ന റാഗിംഗ് വിരുദ്ധ നിയമമായി പുനർജനിക്കട്ടെ. പഠിക്കാൻ പോയവരെല്ലാം തിരിച്ചെത്തട്ടെ, അവർക്കൊപ്പമായിരുന്ന് വീടുകളിലെ ആത്മാക്കൾ സുഖം പ്രാപിക്കട്ടെ.
Tags : DEEPIKA EDITORIAL