Editorial Audio
പാചകവാതക വാണിജ്യസിലിണ്ടറിന് ആയിരം രൂപയോളം (993) വർധിപ്പിച്ചത് മുന്‍പുണ്ടാകാത്ത കാര്യമാണ്. ഇതുപോലെ പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കുമൊക്കെ വില കൂട്ടിയാൽ ആട്ടയ്ക്കു മുതൽ എസിക്കു വരെ വില വർധിക്കും. സർക്കാരിന് ആഗോളവിലക്കയറ്റത്തിന്റെ ‘ഹോർമുസ് ന്യായ’ങ്ങളുണ്ട്. പക്ഷേ, ജനങ്ങൾക്ക് മറുചോദ്യമുണ്ട്.
യുദ്ധമില്ലാതിരുന്ന, ആഗോള ഇന്ധനവില കൂപ്പുകുത്തിയ കാലത്ത് ആനുകൂല്യങ്ങളൊന്നും ജനങ്ങൾക്കു കൊടുത്തിട്ടില്ലാത്ത സർക്കാർ ഇപ്പോഴെന്തിനാണ് ഭാരംവയ്ക്കാൻ ജനങ്ങളുടെ മുതുകു തപ്പുന്നത്? തെരഞ്ഞെടുപ്പിന്റെ തലേന്നുവരെ ഇന്ധനവില വർധിപ്പിക്കില്ലെന്ന് ആണയിട്ട നിങ്ങൾ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നോ? ആഗോളവിലക്കുറവിന്റെ ഗുണമെടുത്തവർ വർധനയുടെ ബാധ്യതയും ഏറ്റെടുക്കണം.
മുൻസർക്കാരുകൾ നടപ്പാക്കിയിരുന്നതും ബിജെപി സർക്കാർ നിർത്തിക്കളഞ്ഞതുമായ പാചകവാതകസബ്സിഡി ഈ കഷ്ടകാലത്ത് പുനഃസ്ഥാപിച്ചുകൂടേ? സാധാരണക്കാരുടെ ജീവിതം യുദ്ധമാകും. സത്യസന്ധതയുണ്ടെങ്കിൽ ഇന്ധനവില വർധിപ്പിക്കരുത്.
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന തെറ്റായ റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും പെട്രോളിയം മന്ത്രാലയം ആശ്വസിപ്പിച്ച് ഒരാഴ്ച തികയുംമുന്പാണ് വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വർധന നടപ്പാക്കിയത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില ഏകദേശം 2,078.50 രൂപയിൽനിന്ന് 3,071.50 രൂപയിലെത്തി.
ഹോട്ടൽ, ബേക്കറി, കാന്റീൻ, തട്ടുകടക്കാരോട് ഭക്ഷണത്തിനു വില കൂട്ടരുതെന്ന് ഉപദേശിക്കാനാകാത്ത സ്ഥിതി. മേയ് ആറിന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ന്യായമുള്ള സമരമാണ്. വ്യാപാരികളുടെ ദുരിതം സർക്കാർ വീടുകളിലേക്ക് എത്തിക്കാതിരിക്കട്ടെ. ഓരോ വീടും ക്ഷാമത്തിലേക്ക് എടുത്തെറിയപ്പെടും.
മന്ത്രിമാരും വരുമാനത്തിൽ ഒരു യുദ്ധവും ബാധിക്കാത്ത ഉദ്യോഗസ്ഥരും ചങ്ങാത്തമുതലാളിമാരും മാത്രമല്ലല്ലോ ഇന്ത്യ. അസംഘടിത തൊഴിലാളികൾ, കർഷകർ, സ്വയം തൊഴിലുകാർ, ചെറുകിട കച്ചവടക്കാർ, തുച്ഛവരുമാനക്കാരായ ദളിതർ, സാധാരണക്കാർ... എവിടെ പോകും? പെട്രോളിയം കന്പനികളുടെ നഷ്ട-ബാധ്യതകൾ പരിഹരിക്കാൻ മാത്രം നിയോഗിക്കപ്പെട്ട കന്പനി ഓഡിറ്ററല്ല സർക്കാർ. പൗരന്റെ കുടുംബ ബജറ്റിലേക്കും തിരിഞ്ഞുനോക്കണം.
വോട്ടുതന്ത്രത്തെ രാഷ്ട്രീയമെന്നു തെറ്റിദ്ധരിച്ച ജനതയാണ് നാം. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 108 രൂപ ഉണ്ടായിരുന്ന യുപിഎ ഭരണകാലത്ത് പെട്രോള്‍ വില ഏകദേശം 71-72 രൂപ ആയിരുന്നു. ഡീസല്‍ വില 48-49 രൂപ. അക്കാലത്തായിരുന്നു ബിജെപി എണ്ണവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കാളവണ്ടി സമരം നടത്തിയത്. 2014ൽ അധികാരത്തിലെത്താൻ അതുമൊരു കാരണമായിരുന്നു.
2010 ജൂണിൽ, ആഗോളവിലയ്ക്കനുസരിച്ചു പെട്രോൾ വില നിർണയം എണ്ണക്കന്പനികൾക്കു വിട്ടുകൊടുത്ത്, ജനക്ഷേമത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിംഗ് കൈയൊഴിഞ്ഞതിന്റെ ജനരോഷവും ബിജെപിക്കു സഹായമായി. പക്ഷേ, അധികാരത്തിലേറിയവർ ചതിച്ചു. പെട്രോളിനും ഡീസലിനുമൊക്കെ ആഗോളതലത്തിൽ വിലയിടിഞ്ഞപ്പോൾ നികുതി കൂട്ടി.
2020ൽ അസംസ്കൃത എണ്ണവില 35 ഡോളർ. ഇവിടെ പെട്രോൾ വില 70. 108 രൂപ അസംസ്കൃത എണ്ണവിലയുണ്ടായിരുന്നപ്പോഴത്തേതിന് ഏതാണ്ട് തുല്യമായ വില. പിന്നീട് 80 രൂപയായി ആഗോളവില സ്ഥിരമായി നിന്നപ്പോഴും ഇന്ത്യയിൽ പെട്രോൾ വില 105-106. സർക്കാർ നികുതി വർധിപ്പിച്ചത് ജനങ്ങൾക്കുവേണ്ടിയാണെന്നാണ് ഭരണകാലന്യായം. പക്ഷേ, ഈ ന്യായം തങ്ങൾ ഭരിക്കുന്പോൾ മാത്രമാകുന്നത് ജനം കാണുന്നുണ്ട്.
ഇപ്പോൾ ആഗോളവിപണിയിൽ എണ്ണവില 110-120 എന്ന നിലയിലാണ്. 35 ഡോളർ ബാരലിനു വാങ്ങിയ എണ്ണ, ലിറ്ററിന് 70 രൂപയ്ക്കു ജനങ്ങൾക്കു വിറ്റ സർക്കാർ ആഗോളവിലയെക്കുറിച്ചു പറയരുത്. മറ്റു രാജ്യങ്ങളിലെ വിലവർധന ചൂണ്ടിക്കാണിക്കുന്നവർ ആഗോള വിലയിടിവിന്റെ കാലത്ത് അവിടങ്ങളിൽ പൊതുവിലുണ്ടായിരുന്ന ആഭ്യന്തരവിലയും താരതമ്യപ്പെടുത്തണം.
യുപിഎ സർക്കാരിന്റെ കാലത്തെ എണ്ണബോണ്ടുകളില്ലായിരുന്നെങ്കിൽ എക്സൈസ് തീരുവ താൻ കുറയ്ക്കുമായിരുന്നെന്ന് ധനമന്ത്രി വർഷങ്ങളോളം പറഞ്ഞിരുന്നു. ഇത്തരം ബോണ്ടുകൾ എല്ലാ സർക്കാരുകളും പുറപ്പെടുവിക്കുന്നതാണെന്ന വസ്തുത പക്ഷേ മന്ത്രി പറഞ്ഞില്ല. മാത്രമല്ല, എണ്ണബോണ്ടുകളും പലിശയും തീർത്തുകൊടുക്കാനുള്ള പണം ആഗോള-ആഭ്യന്തര വിപണി വ്യത്യാസത്തിൽനിന്നു കിട്ടിക്കഴിഞ്ഞെന്നും പറഞ്ഞില്ല.
കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും കഴിഞ്ഞ ഒരു ദശകത്തിലേറെയായി വർധിപ്പിച്ചിരുന്ന നികുതി കുറയ്ക്കണം. ആഗോള വിലവർധനയെക്കുറിച്ച് പറയാൻ നിങ്ങൾക്ക് ഒരവകാശവുമില്ല. ആഗോള വിലക്കുറവിന്റെ ഗുണമെടുത്ത സർക്കാരുകൾ താത്കാലികമെങ്കിലും നഷ്ടത്തിന്റെ ബാധ്യതയും ഏറ്റെടുക്കണം. സ്വന്തം വീട്ടിൽ കഞ്ഞിവച്ചില്ലെങ്കിലും സർക്കാരിനെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നതാണ് രാജ്യസ്നേഹമെന്നു ചിന്തിക്കുന്നവരുടെ പ്രബോധനങ്ങളല്ല, സർക്കാരിന്റെ നിലപാടാണ് പ്രധാനം. മുറുക്കിയുടുത്ത മുണ്ടുകൂടി ജനത്തോടു ചോദിക്കരുത്.
Tags : EDITORIAL