Thursday, October 24, 2019 12:29 AM IST
ഈ വർഷം ഇന്ത്യയിലെ സാന്പത്തികവളർച്ച കഴിഞ്ഞ ഏതാനും വർഷങ്ങളിലേതിലും താഴ്ന്ന അളവിലായിരിക്കുമെന്നാണ് പല ഒൗദ്യോഗിക ഏജൻസികളും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതു വിരൽ ചൂണ്ടുന്നതു പടിഞ്ഞാറൻ രാജ്യങ്ങളെ ഗ്രസിച്ചിരിക്കുന്ന സാന്പത്തിക മാന്ദ്യം ഇന്ത്യയിലും എത്തിച്ചേർന്നുവെന്നാണ്. അതിനെ തരണം ചെയ്യുന്നതിനു കേന്ദ്രസർക്കാർ ചില ഉത്തേജന നടപടി സ്വീകരിച്ചു വരികയുമാണ്. അഖിലേന്ത്യാ തലത്തിൽനിന്നു വ്യത്യസ്തമായരീതിയിൽ സാന്പത്തിക പ്രവർത്തനം നടത്തിവരുന്ന കേരളത്തിൽ അവ ഫലപ്രദമായി എന്നുവരില്ല. എങ്കിൽ കേരളത്തിൽ ഏതു തരത്തിലുള്ള ഉത്തേജക മാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
ഉപഭോക്താക്കളുടെ കൈവശം കൂടുതൽ പണം ലഭ്യമാവുകയാണെങ്കിൽ, അത് ഉപഭോഗവസ്തുക്കളുടെ വാങ്ങൽ വർധിപ്പിക്കുമെന്നും അതോടെ ഉത്പാദന പ്രവർത്തനങ്ങളും തൊഴിൽ അവസരങ്ങളും ഉയരുമെന്നുമുള്ള തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പല ഉത്തേജക നടപടികളും സ്വീകരിച്ചിരിക്കുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഈ നടപടികൾ ഉദ്ദേശിക്കുന്ന രീതിയിൽ ഫലപ്രദമായി എന്നുവരില്ല. ഇന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഉപഭോക്തൃ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചെലവ് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. വെറും ജീവനോപാധികളിലുമുപരിയായി വാഹനങ്ങളടക്കമുള്ള ആഡംബര വസ്തുക്കൾ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നതും കേരളത്തിലാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഉപഭോക്തൃ ഉപകരണങ്ങളുടെ 17 ശതമാനം ഇന്ത്യൻ ജനസംഖ്യയിൽ വെറും 2.76 ശതമാനമുള്ള കേരളത്തിലാണ് ഉപയോഗിക്കുന്നത്. എന്നാൽ, കേരളത്തിലെ ഉപഭോക്തൃ ചെലവ് ഉയർന്നിരിക്കുന്നതു കേരളത്തിലെ ഉത്പാദന വർധനയിലൂടെ ലഭ്യമാകുന്ന വരുമാനത്തിന്റെ ഫലമാണെന്നു പറയാൻ വയ്യ. നേരേമറിച്ച് അതു പ്രവാസികളയച്ചുതരുന്ന പണത്തിന്റെ ഫലമായിട്ടുമാണ്. പ്രവാസിപ്പണ പ്രവാഹം കുറഞ്ഞു പോയാൽ ഉപഭോക്തൃ ചെലവിൽ കുറവ് വരും.
സാന്പത്തികമാന്ദ്യം ശക്തിപ്രാപിക്കുകയാണെങ്കിൽ പ്രവാസിപ്പണ പ്രവാഹവും കുറഞ്ഞുപോകുന്നതാണ്. അങ്ങനെ കുറഞ്ഞുപോകുന്പോൾ തത്തുല്യമായ അളവിൽ ഉപഭോക്താക്കളുടെ കൈയിൽ പണമെത്തിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല.
കേരളത്തിലെ മൊത്ത പ്രതിശീർഷവരുമാനം 2017-18ൽ 1,99,101 രൂപയായിരുന്നപ്പോൾ ഇന്ത്യ മൊത്തത്തിൽ അത് 1,27,406 രൂപ മാത്രമായിരുന്നുള്ളു. അതു കേരളത്തിലെ ഉയർന്ന സാന്പത്തിക വളർച്ചയെയാണു സൂചിപ്പിക്കുന്നത്. എന്നാൽ, അത് ഉത്പാദന വർധനവിലുമുപരിയായി, ഉപഭോക്തൃ ആവശ്യങ്ങൾ പരിഹരിക്കാനുള്ള സേവനപ്രവർത്തനങ്ങളിലൂടെ ഉത്ഭൂതമായ വരുമാന വർധന മാത്രമാണ്. ഉപഭോക്തൃ ആവശ്യങ്ങൾ വർധിക്കുന്നതോടെ അതിനാവശ്യമായ വിഭവങ്ങൾ ലഭ്യമാക്കുന്ന സേവനപ്രവർത്തനങ്ങളും വളരുന്നു. ഉപഭോക്തൃ ആവശ്യങ്ങൾക്കുള്ള വിഭവങ്ങളെ ഉപഭോക്താക്കളുടെ പടിക്കൽ എത്തിക്കുന്ന ധർമം നിർവഹിക്കുന്നതു മുഖ്യമായും ഗതാഗത സംവിധാനങ്ങളും വ്യാപാര പ്രവർത്തനങ്ങളുമാണ്. അതോടെ ഈ രംഗത്തു പ്രവർത്തിക്കുന്ന ആൾക്കാരുടെ എണ്ണം വർധിക്കുകയും അവരുടെ വരുമാനം ഉയരുകയും ചെയ്യുന്നു. അങ്ങനെ ഇന്നു കേരളത്തിൽ ഉത്ഭൂതമാകുന്ന വരുമാനത്തിന്റെ 8.74 ശതമാനം ഗതാഗത സംവിധാനങ്ങളും 21 ശതമാനം വാണിജ്യമേഖലയുമാണ് പ്രദാനം ചെയ്യുന്നത്.
പ്രവാസിപ്പണം
സാധരണയായി വാണിജ്യവും ഗതാഗതവും ഉത്പാദന മേഖലയുടെ അനുബന്ധമായിട്ടാണു പ്രവർത്തിക്കുന്നത്. എന്നാൽ, അവ കേരളത്തിൽ ഉപഭോക്തൃ പ്രവർത്തനങ്ങളുടെ സാക്ഷാത്കാരത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇങ്ങനെയുള്ള വളർച്ചയുടെ ഫലമായി കേരളത്തിലെ ഒരു ഉത്പാദനമേഖല പോലും വളരുകയോ, വികസിക്കുകയോ ചെയ്യുന്നില്ല. അത് ഇതര സംസ്ഥാനങ്ങളിലെ ഉത്പാദനത്തിനു മാത്രമേ ഉപോത്ബലകമായി ത്തീരുന്നുള്ളു. ഒരു ഉദാഹരണം പറയുകയാണെ ങ്കിൽ ഭക്ഷ്യപദാർഥങ്ങളിലേറെയും ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നു ചേരുന്നവയാണ്. അവയുടെ ക്രയവിക്രയത്തിനും കയറ്റിറക്കലിനും വേണ്ടി കൂടുതൽ പണം വിനിയോഗിക്കുന്നത് ഇതര സംസ്ഥാനങ്ങളിലെ കാർഷികമേഖലയുടെ വികസനത്തിന് മാത്രമേ ഉപകരിക്കുകയുള്ളു.
കേരളത്തിലെ നിർമാണ പ്രവർത്തനങ്ങളും ഒരു പ്രധാനപ്പെട്ട ഉത്പാദന മേഖലയായി വളർന്നിരിക്കുകയാണ്. അതിന്റെ വളർച്ചയും അന്യസംസ്ഥാനങ്ങളിലെ വിഭവങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വിഭവങ്ങൾ മാത്രമല്ല, തൊഴിൽശക്തിയും ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് പ്രദാനം ചെയ്യുന്നതു. അപ്പോൾ നിർമാണപ്രവർത്തനങ്ങൾക്കുവേണ്ടി ചെലവാക്കുന്ന പണവും ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകിപ്പോകുന്നു. തത്ഫലമായി നിർമാണമേഖലയുടെ വളർച്ചയും ഇതരസംസ്ഥാനങ്ങൾക്കാണ് അനുഗ്രഹമായി തീരുന്നത്.
അവയുടെ ഉത്തേജനത്തിനുവേണ്ടി നടപ്പിലാക്കുന്ന പരിപാടികൾ ഇതരസംസ്ഥാനങ്ങളിലെ സാന്പത്തിക മേഖലയ്ക്കു മാത്രമേ അനുഗ്രഹീതമായിമാറൂ. അപ്പോൾ അവയ്ക്കുവേണ്ടി കൂടുതൽ പണം മുടക്കുകയെന്നു പറഞ്ഞാൽ അതു കതിരിനു വളം വയ്ക്കുന്നതിനു തുല്യമായിരിക്കും.
നെൽകൃഷി
മൂന്നു കോടിയിൽ കൂടുതൽ ആൾക്കാർ താമസിക്കുന്ന ഒരു സംസ്ഥാനമാണു കേരളം. അവരുടെ ഭക്ഷ്യാവശ്യത്തിനു പ്രതിവർഷം ഏകദേശം 45 ലക്ഷം ടണ് അരിയാണ് വേണ്ടിയിരിക്കുന്നത്. എന്നാൽ, കേരളത്തിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് ഏകദേശം 7 ലക്ഷം ടണ് അരിമാത്രവും. അപ്പോൾ എത്രമാത്രം അരി ഉത്പാദിപ്പിച്ചാലും അതിനു കേരളത്തിൽ ഡിമാൻഡ് ഉണ്ടാകും. എങ്കിൽ ഉത്തേജനം ലഭിക്കേണ്ട ഒരു മേഖലയാണ് നെൽകൃഷി. എന്നാൽ, നെൽകൃഷിയെ അവഗണിക്കുന്ന ഒരു നയമാണ് കേരള സർക്കാർ സ്വീകരിച്ചുവരുന്നതു. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിഭാഗക്കാർക്ക് ഒരു കിലോ അരിക്ക് ഒരു രൂപ എന്ന തോതിൽ വിതരണം നടത്തിവരുന്നതു തന്നെ. അതിനാണെങ്കിൽ 600 കോടി രൂപയിൽ കൂടുതൽ പണം മുടക്കി ഇതര സംസ്ഥാനങ്ങളിൽനിന്നു സംഭരിച്ചാണ് വിതരണം നടത്തുന്നത്.
കേരളത്തിലെ നെൽകൃഷി ക്ഷയിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ ഇത്രമാത്രം പണം മുടക്കി അരിവിതരണം നടത്തേണ്ടതുണ്ടോ? ഒരു കർഷകത്തൊഴിലാളിക്ക് പ്രതിദിനം 700-രൂപ കൂലി കിട്ടുന്പോഴാണ് ഇങ്ങനെ ദാനമായി അരിവിതരണം നടത്തുന്നത്. എന്നാൽ, നെൽകൃഷി നടത്തുന്ന കർഷകന് എന്തുത്തേജനമാണ് സർക്കാർ നൽകുന്നത്? കഷ്ടിച്ച് 150 കോടി രൂപ നെല്ല് സംഭരണത്തിനായി വിനിയോഗിക്കുന്നതു മാത്രം അതിലൂടെ കൃഷിയെ ഉദ്ധരിക്കാൻ സാധിക്കുമോ? ഒരു രൂപയ്ക്ക് അരിവിതരണം ചെയ്യുന്ന പണം കൂടി നെല്ല് വിളയിക്കുന്ന കർഷകനു സബ്സിഡിയായി കൊടുത്തുകൂടെ? സബ്സിഡിയും ഇതര ആനുകൂല്യങ്ങളും നല്കി യന്ത്രവത്കൃത കൃഷിക്കാണ് ഉത്തേജകം നല്കേണ്ടതു തന്നെ.
മറ്റു കൃഷികൾ
നെൽകൃഷി മാത്രമല്ല, കേരളത്തിലെ തെങ്ങ്, റബർ, കുരുമുളക് തുടങ്ങിയ വിളകൾ ഇന്ന് അധോഗതി പ്രാപിച്ചിരിക്കുകയാണ്. ഒരു കാലത്തു കേരളത്തിലെ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലുതന്നെയായിരുന്നു കൃഷി. ഇന്നിപ്പോൾ കേരളത്തിലുത്ഭൂതമാകുന്ന മൊത്ത വരുമാനത്തിന്റെ ആറു ശതമാനം പോലും നേടിത്തരാൻ കാർഷിക മേഖലയ്ക്ക് സാധിക്കുന്നില്ല.
അതേയവസരത്തിൽ കേരളത്തിലെ ജനങ്ങളിൽ 15 ശതമാനത്തിന്റെ മുഖ്യ വരുമാന മാർഗം കൃഷിതന്നെയാണ്. അപ്പോൾ കൃഷിക്കാരന്റെ പ്രതിശീർഷവരുമാനം ഒരു കേരളിയന്റെ പ്രതിശീർഷ വരുമാനത്തിന്റെ പകുതിയിൽത്താഴെ എന്നർഥം. കേന്ദ്രഗവണ്മെന്റ് അടുത്തകാലത്തു പ്രഖ്യാപിച്ച ഉത്തേജകങ്ങളൊന്നും കേരളത്തിലെ കാർഷക മേഖലയ്ക്ക് അനുഗ്രഹീതമായിട്ടുള്ളവയല്ല. റബർ, പാ മോയിൽ തുടങ്ങിയവയുടെ ഇറക്കുമതി നിയന്ത്രിച്ചാൽ മാത്രമേ കേരളത്തിലെ കാർഷിക മേഖലയ്ക്കു പിടിച്ചുനില്ക്കാനാവൂ.
വ്യവസായം
ഉത്തേജനം ലഭിക്കേണ്ട വേറൊരു മേഖലയാണു വ്യവസായം. ഉയർന്ന പ്രതിശീർഷ വരുമാനം, മെച്ചപ്പെട്ട ബാങ്ക് നിക്ഷേപം, വൻ തോതിലുള്ള പ്രവാസിപ്പണ പ്രവാഹം തുടങ്ങിയ അനുകൂല സാഹചര്യങ്ങൾ നിലനില്ക്കുന്നുണ്ടെങ്കിലും വ്യവസായ മേഖലയിലെ മൂലധന നിക്ഷേപം തുലോം കുറവുള്ള ഒരു സംസ്ഥാനമാണ് കേരളം. ഇതുവരെയും അനുകൂലമായ നിക്ഷേപ സൗഹാർദാന്തരീക്ഷം ഇവിടെ ഉടലെടുക്കാത്തതാണതിന്റെ മുഖ്യകാരണം. തുടരെത്തുടരെയുള്ള ഹർത്താലുകൾ, ഘെരാവോകൾ, വഴിതടയൽ, നോക്കുകൂലി, അട്ടിമറി തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങൾ ഇന്നു നിക്ഷേപസൗഹാർദാന്തരീക്ഷം വളരുന്നതിനു തടസം സൃഷ്ടിച്ചുകൊണ്ടാണിരിക്കുന്നത്.
പണ്ടുകാലം മുതൽ അലസമനോഭാവം കേരളീയരുടെയിടയിൽ നിലനിന്നിരുന്നതാണ്. 1785ൽ പാറേമ്മാക്കൽ തോമ്മാക്കത്തനാർ രചിച്ച വർത്തമാന പുസ്തകത്തിൽ ഇറ്റലിയിലെ പോർട്ടുവിനു നഗരത്തിലെ ആൾക്കാരുടെ അധ്വാന ശീലത്തിൽ ആകൃഷ്ടനായ അദ്ദേഹം കേരളീയരുടെയിടയിലുള്ള അലസമനോഭാവത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള കാര്യം ശ്രദ്ധേയമാണ്. അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നതുതന്നെ. ‘അതിന്റെ നാലിലൊന്ന് അധ്വാനശിലമുണ്ടായിരുന്നെങ്കിൽ ഇവിടത്തെ പണത്തിനും വറുതിക്കും ശമനമുണ്ടായിരുന്നേനേ' എന്നാണ്. ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നതിന് കളമൊരുക്കുന്ന വിധ്വംസകപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഇവിടത്തെ രാഷ്ട്രീയപാർട്ടികളാണെന്നുള്ളതാണ് ഏറെ പരിതാപകരം.
ഐടി രംഗം
ഉത്പാദന രംഗത്തുള്ള കേരളത്തിനു ആശ്രയിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് ഐടി ഇന്ന് ഇന്ത്യക്ക് ഏറ്റവും കൂടുതൽ വിദേശവരുമാനം നേടിത്തരുന്നത് ഐടി മേഖലയാണ് പല കേരളീയരും ഐടി രംഗത്തും തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുമുണ്ട്. എന്നിരുന്നാലും കേരളത്തിൽ അതു വേരു പിടിച്ചിട്ടുണ്ടോയെന്ന കാര്യം സംശയകരമാണ്. സമീപകാലത്തു കേരള സർക്കാർ സ്വീകരിച്ചിരിക്കുന്ന നയം അതു കേരളത്തിലാകമാനം വ്യപിപ്പിക്കണമെന്നാണെന്നു തോന്നുന്നു. അതിനു പകരം ബംഗളൂരു നഗരത്തിൽ ഐടി വളർന്നതുപോലെ ഒരു പ്രത്യേക സ്ഥലത്തു കേന്ദ്രീകരിച്ചാൽ അതിന് എളുപ്പത്തിൽ വളരുവാൻ സാധിക്കും. അതുപോലെതന്നെ കേരളത്തിന് ആശ്രയിക്കാവുന്ന വേറൊരു മേഖലയാണ് ടൂറിസം. എങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വഴിതെളിക്കാവുന്ന അതിനെ കരുതലോടെ വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.
ചുരുക്കത്തിൽ സന്പദ് വ്യവസ്ഥയുടെ സവിശേഷതകളെ കണക്കിലെടുത്തായിരിക്കണം സാന്പത്തിക മാന്ദ്യത്തിൽനിന്നു കരകയറാനുള്ള ഉത്തേജക നടപടി സ്വീകരിക്കേണ്ടത്. ഇക്കാര്യത്തിൽ കേന്ദ്രഗവണ്മെന്റ് തികച്ചും ഉദാസീന നയമാണു സ്വീകരിച്ചിരി ക്കുന്നത്. ദോഷകരമായ പല നിലപാടുകളും തിരുത്തുവാൻപോലും അവർ തയാറായതുമില്ല. വിദേശ വരുമാന സമാനമായ വികസനത്തിനു പകരം സ്വയംപര്യാപ്ത കേരളം എന്ന ലക്ഷ്യത്തോടെയുള്ള വികസനമായിരിക്കണം കൈവരിക്കേണ്ടത്. അതിനുവേണ്ടി കൃഷിയേയും വ്യവസായത്തേയും പുനരുദ്ധരിക്കാനുതകുന്ന ഉത്തേജകങ്ങളാണ് കേരളത്തിനു വേണ്ടിയിരിക്കുന്നത്.
ഡോ.കെ.വി. ജോസഫ്