Tuesday, December 10, 2019 11:02 PM IST
പ്രതീക്ഷിച്ചതുപോലെ പൗരത്വനിയമ ഭേദഗതിബിൽ ലോക്സഭയിൽ പാസായി. ഇന്നു രാജ്യസഭയിലാണു ബില്ലിന്റെ യഥാർഥ പോരാട്ടം. തെലുങ്കാന രാഷ്ട്രസമിതി (ടിആർഎസ്) ബില്ലിനെ എതിർക്കുകയും ശിവസേന നിലപാട് മാറ്റുകയും ചെയ്തതോടെ രാജ്യസഭയിൽ ബിൽ പാസാക്കുന്നതിൽ ചെറിയ അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്. ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ച ബിജെഡിയോ അണ്ണാ ഡിഎംകെയോ നിലപാട് മാറ്റുന്നില്ലെങ്കിൽ ബിൽ പാസാകുകതന്നെ ചെയ്യുമെന്നു ബിജെപി നേതൃത്വം വിശ്വസിക്കുന്നു.
ജമ്മു-കാഷ്മീരിനു പ്രത്യേക പദവി നൽകിയ ഭരണഘടന 370-ാം വകുപ്പ് റദ്ദാക്കിയതുപോലെതന്നെ വിവാദപരമായി ഈ നീക്കവും. ആഭ്യന്തരരംഗത്തു മാത്രമല്ല വിദേശത്തും ബില്ലിനെതിരേ വിമർശനമുയർന്നുകഴിഞ്ഞു. അമേരിക്കയും യൂറോപ്യൻ യൂണിയനും ബില്ലിനെ ആശങ്കയോടെയാണു കാണുന്നത്. രാജ്യത്തെയും പുറത്തെയും ഉന്നത ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരും പ്രഗല്ഭ പണ്ഡിതരുമടക്കം ആയിരത്തിലേറെപ്പേർ ബില്ലിനെതിരേ നിവേദനം നടത്തി.
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നു വന്ന മുസ്ലിംകളല്ലാത്ത അഭയാർഥികൾക്കു പൗരത്വം നൽകുന്നതാണു ബിൽ. ആ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളായ ആറു മത വിഭാഗങ്ങളിൽപ്പെട്ടവരെയാണു ബിൽ പരിഗണിക്കുന്നത്.
മുസ്ലിംകളെ ഒഴിവാക്കുന്നതിലൂടെ ഭരണഘടനയുടെ മതേതരത്വത്തിനു വിരുദ്ധമായ നീക്കം നടത്തുന്നു എന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. മതം അടിസ്ഥാനമാക്കി പൗരത്വം നൽകുക എന്നത് അപകടകരമായ പ്രവണതയാകുമെന്നും അവർ പറയുന്നു. 2014ലും 2019ലും വാഗ്ദാനം ചെയ്ത കാര്യം നിറവേറ്റുന്നു എന്നാണു ബിജെപി പറയുന്നത്. 1947ലെ ഇന്ത്യാ വിഭജനം മതാടിസ്ഥാനത്തിലായിരുന്നെന്നും അപ്പോൾ ഈ പൗരത്വ നിർദേശം തെറ്റല്ലെന്നും അവർ വാദിക്കുന്നു.
ഈ മൂന്നു രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളുടെ കാര്യം മാത്രം ഉൾപ്പെടുത്തി ബിൽ തയാറാക്കിയതിനെയും പ്രതിപക്ഷം വിമർശിക്കുന്നു. ശ്രീലങ്കയിൽനിന്നു പല തവണയായി ഇന്ത്യയിലെത്തിയ തമിഴ് അഭയാർഥികൾക്കു പൗരത്വം നൽകാൻ യാതൊരു ശ്രമവും നടത്തിയില്ല. മ്യാൻമറിൽനിന്നുള്ള രോഹിംഗ്യൻ (മുസ്ലിം) അഭയാർഥികളെയും ബിൽ പരിഗണിക്കുന്നില്ല.
ബിജെപിയുടെയും ആർഎസ്എസിന്റെയും ഗൂഢ അജൻഡ നടപ്പാക്കുന്നതിനുള്ള വലിയ കാൽവയ്പായാണു കോൺഗ്രസും മറ്റും ഈ ബില്ലിനെ കാണുന്നത്. മതേതര മുഖം മാറ്റി ഹിന്ദുരാഷ്ട്രത്തിലേക്കു പോകാനുള്ള തയാറെടുപ്പിന്റെ ഭാഗമാണിതെന്ന വിമർശനവും അവർക്കുണ്ട്.
എതിർപ്പുകളും വിമർശനങ്ങളും ഗൗരവമേറിയതാണ്. ഇന്ത്യ എന്ന സങ്കല്പത്തെപ്പറ്റിയുള്ള പരസ്പരവിരുദ്ധമായ രണ്ടു കാഴ്ചപ്പാടുകളുടെ ഏറ്റുമുട്ടലാണ് ഇപ്പോൾ ദൃശ്യമാകുന്നത്. മതേതര രാഷ്ട്ര സങ്കല്പത്തിന്റെ അടിത്തറ ഇളക്കുന്നതല്ല ഈ ബിൽ എന്നു തെളിയിക്കേണ്ട ബാധ്യത ഗവൺമെന്റിനാണ്. പക്ഷേ, അങ്ങനെയൊരു വിശദീകരണമോ ന്യായീകരണമോ ആവശ്യമില്ലെന്നാണു ഭരണകക്ഷി കരുതുന്നത്. ഇത്തരമൊരു മാറ്റത്തിനു തങ്ങൾക്കു ജനവിധി ഉണ്ടെന്ന് അവർ ഊറ്റംകൊള്ളുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ലിനെതിരായ പോരാട്ടത്തിനു നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എൻഇഎസ്ഒ) ആണു നേതൃത്വം നൽകുന്നത്. ആസാം പ്രക്ഷോഭകാലം മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാർഥികളാണു പോരാട്ടങ്ങൾ നയിക്കുന്നത്. എൻഇഎസ്ഒ പുതിയൊരു ജനകീയ ശക്തിയായി മാറുന്നതിനുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.
അവർ ഇന്നലെ ആഹ്വാനം ചെയ്ത ബന്ദിനു പിന്തുണകൊടുക്കേണ്ട നിലയിലേക്ക് ഇടതുപക്ഷ സംഘടനകളും മറ്റു പ്രതിപക്ഷ ഗ്രൂപ്പുകളും മാറി. ദേശീയ തലത്തിൽ വലിയ പ്രത്യാഘാതങ്ങളുള്ള ബിൽ വടക്കുകിഴക്കൻ മേഖലയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കു വഴിതെളിച്ചേക്കാം.
എന്താണു പൗരത്വ നിയമ ഭേദഗതി ബിൽ?
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് മതപീഡനത്തെത്തുടർന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ മതാനുയായികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ളതാണു ബിൽ. ഈ രാജ്യങ്ങളിൽനിന്നുള്ള മുസ്ലിംകളുടെ കാര്യം പറയുന്നില്ല. അതിനർഥം അവിടെനിന്നു വന്ന മുസ്ലിംകൾക്കു പൗരത്വം നൽകില്ലെന്നാണ്.
?കാലപരിധി എന്താണ്
2014 ഡിസംബർ 31നു മുന്പ് ഇന്ത്യയിൽ പ്രവേശിച്ചവരായിരിക്കണം. അഞ്ചു വർഷം ഇവിടെ താമസിച്ചവർക്കു മാത്രമേ പൗരത്വത്തിന് അർഹതയുള്ളൂ. (മറ്റു തരത്തിലുള്ളവർ 11 വർഷം ഇവിടെ താമസിച്ചാലേ പൗരത്വത്തിന് അർഹരാകൂ).
?മറ്റു വ്യവസ്ഥകൾ
പൗരത്വത്തിനായി നിർദിഷ്ട അവകാശികളുടെ പക്കൽ അപേക്ഷ നൽകണം. പോന്ന രാജ്യത്ത് മതപീഡനം നേരിട്ടു എന്നതിനു തെളിവു നൽകണം.
?ബില്ലിനെ എതിർക്കുന്നതിന്റെ അടിസ്ഥാനം
മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതു ഭരണഘടനാവ്യവസ്ഥകൾക്കും രാജ്യത്തിന്റെ മതേതര - ജനാധിപത്യ പാരന്പര്യത്തിനും നിരക്കുന്നതല്ലെന്നതു പ്രധാന വാദം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ തങ്ങളുടെ പ്രദേശത്തു വിദേശികൾക്കു പൗരത്വം നൽകുന്നതു തങ്ങളുടെ വംശീയഭൂരിപക്ഷം കുറയ്ക്കുമെന്നു ഭയപ്പെടുന്നു.
ആസാമിലുള്ളവർ ബിൽ ആസാം ഉടന്പടിക്ക് എതിരാണെന്നു വാദിക്കുന്നു. 1971 മാർച്ച് 24നു ശേഷം വന്നവരെ കണ്ടെത്തി പുറത്താക്കണം എന്നതാണു കരാറിന്റെ അഞ്ചാം വകുപ്പിലെ വ്യവസ്ഥ.
?ബില്ലിൽനിന്ന് ഒഴിവായ പ്രദേശങ്ങൾ
ഇന്നർലൈൻ പെർമിറ്റ് (ഐഎൽപി) ഉള്ള സംസ്ഥാനങ്ങൾക്കും ഭരണഘടനയുടെ ആറാം പട്ടികയിൽ പെടുത്തിയിട്ടുള്ള ഗോത്രവർഗ ജില്ലകൾക്കും ബിൽ ബാധകമല്ല.
?എന്താണ് ഇന്നർലൈൻ പെർമിറ്റ്
ഒരു യാത്രാരേഖയാണിത്. 1873ൽ ബംഗാളിന്റെ കിഴക്കൻ അതിർത്തിയിലെ (ഇന്നത്തെ വടക്കുകിഴക്കൻ പ്രദേശങ്ങൾ) ഗോത്രവർഗക്കാരുടെ തനിമ സംരക്ഷിക്കുന്നതിനു ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയത്. ഇന്നും തുടരുന്ന ഈ വ്യവസ്ഥ മിസോറം, നാഗാലാൻഡ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലാണുള്ളത്. ഈ സംസ്ഥാനങ്ങളിൽ പ്രവേശിക്കാൻ മറ്റു സംസ്ഥാനക്കാർ പെർമിറ്റ് എടുക്കണം. ഈ വ്യവസ്ഥ മണിപ്പൂരിനും ബാധകമാക്കുമെന്നു കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്.
?ആറാം പട്ടിക എന്താണ്
ഭരണഘടന 244-ാം വകുപ്പ് പ്രകാരം ഗോത്രവർഗ ജില്ലകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളവയുടെ പട്ടികയാണിത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഗോത്രവർഗ സംരക്ഷണം മുൻനിർത്തി പല ജില്ലകളും ഈ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.