Tuesday, January 21, 2020 11:46 PM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
ബിഹാറിൽ നിതീഷ് കുമാർ തന്നെ നേതാവെന്നു പ്രഖ്യാപിച്ച അമിത് ഷായുടെ ലക്ഷ്യം ഒരു വെടിക്കു പല പക്ഷികൾ. ആദ്യം വീഴ്ത്തേണ്ടത് ഡൽഹി, പിന്നാലെ ബിഹാർ, സഖ്യകക്ഷികളുടെ വിശ്വാസം വീണ്ടെടുക്കൽ, സംസ്ഥാനങ്ങൾ നഷ്ടമാകുന്നതു തടയൽ, പൗരത്വ നിയമ ഭേദഗതിയിൽ നിതീഷിന്റെ എതിർപ്പ് മയപ്പെടുത്തൽ. ഇതെല്ലാം കണക്കിലെടുത്താണ് ബിഹാറിൽ കരുനീക്കങ്ങൾ നേരത്തേതുടങ്ങിയത്. ഒക്ടോബർ-നവംബറിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പു നടക്കേണ്ടത്. എന്നാൽ, ഡൽഹി തെരഞ്ഞെടുപ്പുചൂടിലാണ്. ഡൽഹി പിടിക്കാൻ ബിജെപിക്കു നിതീഷിന്റെ സഹായം കൂടിയേ തീരൂ.
നിതീഷിനു വരാൻ പോകുന്നത് അഗ്നിപരീക്ഷയാണ്. ബിജെപി കൂട്ടുകെട്ട് ഒരേസമയം ഗുണവും ദോഷവുമായിത്തീരാം. പൗരത്വ നിയമ ഭേദഗതി ഇരുതലവാളാണ്. 18 ശതമാനം മുസ്ലിംകളുള്ള സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിയുടെ പ്രത്യാഘാതങ്ങൾ മൂർച്ചയേറിയതാകും. തേജസ്വി യാദവ് എന്ന ഇളംമുറക്കാരന്റെ മുന്നിൽ തോറ്റാൽ തന്റെ രാഷ്ട്രീയഭാവിക്കുള്ള ചരമക്കുറിപ്പാകുമെന്നും നിതീഷ് മനസിലാക്കുന്നു.
നിതീഷിന്റെ ബലഹീനതകളൊന്നും മുതലെടുക്കാൻ ബിജെപി തുനിയില്ല. കാരണം, സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് നന്നായി ഒഴുകിപ്പോകുന്നത് അമിത് ഷായും മോദിയും തിരിച്ചറിയുന്നുണ്ട്.
തേജസ്വി യാദവിന്റെ അരങ്ങേറ്റമാണ്. അച്ഛൻ തെളിച്ച പാതയിൽത്തന്നെയാണ് മകനുമെന്നു വ്യക്തമാക്കുന്നതാണ് ഇതുവരെയുള്ള അനുഭവം. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ നിതീഷിനെ വീഴ്ത്തിയില്ലെങ്കിൽ ഭാവി അവതാളത്തിലാകും. കോൺഗ്രസ് കൂടെയുണ്ടെങ്കിലും എത്രമാത്രം ഗുണപ്പെടുമെന്നു പറയാനാവില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ അതു കണ്ടതാണ്.
പയ്യന്റെ മുന്നിൽ അണിനിരക്കാനുള്ള മടി തുറന്നുപറഞ്ഞാണ് ജിതൻ റാം മാഞ്ചി സഖ്യം വിട്ടത്. പാളയത്തിൽപ്പട തേജസ്വിയെ തളർത്താനിടയുണ്ട്. എല്ലാം മറികടന്ന് വിജയം ലക്ഷ്യമിടുകയാണ് ഈ യുവനേതാവ്.
ഡൽഹിയിൽ ബിഹാറി നിസാരരല്ല
ബിഹാർ, കിഴക്കൻ യുപി, ജാർഖണ്ഡ് എന്നിവയുൾപ്പെട്ട പൂർവാഞ്ചൽ മേഖലയിൽനിന്നു ഡൽഹിയിലെത്തിയവരെയെല്ലാം ബിഹാറികളായാണ് കണക്കാക്കുന്നത്. ഒരുകാലത്ത് ഡൽഹിയിൽ കടുത്ത വിവേചനം നേരിട്ടവരാണ് ഇവർ. എന്നാൽ, ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. ഡൽഹി ആരു ഭരിക്കണമെന്നുവരെ നിശ്ചയിക്കാൻ കെൽപ്പുള്ളവരാണ് ഇപ്പോൾ ഈ ബിഹാറികൾ. ഡൽഹിയിലെ വോട്ടർമാരിൽ 30-32 ശതമാനത്തോളമുണ്ട് ഇവർ. ഇരുപതിലധികം മണ്ഡലങ്ങളിലെങ്കിലും നിർണായക ശക്തിയാണിവർ. 27 മണ്ഡലങ്ങളിൽ തങ്ങൾ വിധി നിർണയിക്കുമെന്നാണ് ഇവരുടെ അവകാശവാദം.
ഒരുകാലത്ത് കോൺഗ്രസിന്റെ വോട്ടുബാങ്കായിരുന്നു ഇവർ. മഹാബല മിശ്രയെപ്പോലുള്ള നേതാക്കളുടെ സ്വാധീനത്തിലാണ് ഇവർ കോൺഗ്രസ് അനുഭാവികളായി നിലകൊണ്ടിരുന്നത്. ഇപ്പോൾ മഹാബല മിശ്രയും മകൻ വിനയ് മിശ്രയും ആം ആദ്മി പാർട്ടിയിലാണ്. ബിഹാറികളുടെ പിന്തുണ ആർജിക്കാനുള്ള ഊർജിത ശ്രമത്തിലാണ് ആംആദ്മി പാർട്ടിയും ബിജെപിയും കോൺഗ്രസും. കോൺഗ്രസിന് ആർജെഡി പിന്തുണയുണ്ട്. നാലു സീറ്റുകൾ ആർജെഡിക്കു നൽകാനാണ് ധാരണ. 2015ൽ ആംആദ്മി പാർട്ടിക്കായിരുന്നു ഇവരുടെ പിന്തുണ. ഒരു ഡസനോളം സീറ്റുകളാണ് 2015ൽ എഎപി ഇവർക്കു നൽകിയത്. ഇക്കുറിയും ഇവരുടെ പിന്തുണ എഎപി ഉറപ്പിക്കുന്നു.
2015ൽ ബിജെപി മൂന്നു സീറ്റുകൾ മാത്രമാണ് ബിഹാറികൾക്കായി നീക്കിവച്ചത്. എന്നാൽ, ഇക്കുറി ഇതുവരെ പ്രഖ്യാപിച്ച 57 സീറ്റുകളിൽ എട്ടെണ്ണമാണ് ഇവർക്കു നൽകിയിരിക്കുന്നത്. പാർട്ടിയുടെ പൂർവാഞ്ചൽ സെൽ ആവശ്യപ്പെട്ടിരിക്കുന്നത് 21 സീറ്റുകളാണ്. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പ്രചാരണത്തിനിറക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി. രണ്ടു സീറ്റുകൾ ജെഡിയുവിനു നൽകിയിട്ടുണ്ട്. നിതീഷിന്റെ കലവറയില്ലാത്ത പിന്തുണ കിട്ടിയാൽ ബിഹാറികൾക്കു മേൽക്കൈയുള്ള മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഇതാണ് പൗരത്വ നിയമ ഭേദഗതിയിലുള്ള എതിർപ്പുകളൊന്നും കണക്കിലെടുക്കാതെ നിതീഷിനെ അടുത്ത തെരഞ്ഞെടുപ്പിലും ബിഹാറിലെ നേതാവായി അമിത് ഷാ പ്രഖ്യാപിക്കാൻ കാരണം.
മൂന്നാം മനുഷ്യച്ചങ്ങല
ജനകീയ അടിത്തറയാണു തന്റെ ശക്തിയെന്നും അതു തെളിയിക്കാൻ തനിക്കാവുമെന്നും ഉറച്ചുവിശ്വസിക്കുന്ന നേതാവാണു മുഖ്യമന്ത്രി നിതീഷ് കുമാർ. 2015ൽ ബിജെപിയെ തറപറ്റിക്കാൻ ലാലുവും കോൺഗ്രസുമായി കൈകോർത്ത നിതീഷ് അംഗബലത്തിൽ രണ്ടാമതായിട്ടും സർക്കാരിനെ നയിച്ചു. എന്നാൽ, മഹാസഖ്യത്തെ തകർത്ത് പിന്നീട് അദ്ദേഹം ബിജെപിയുടെ കൂടെക്കൂടി. അപ്പോഴും തന്റെ അടിത്തറ ഭദ്രമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന്റെ പിന്നിലും തന്റെ ജനപിന്തുണയാണെന്നും അദ്ദേഹം കരുതുന്നു. മദ്യനിരോധനത്തിന്റെ ഫലമനുഭവിക്കുന്ന വീട്ടമ്മമാർ കൂട്ടത്തോടെ വോട്ടിടുമെന്ന ചിന്തയും നിതീഷിനുണ്ട്.
2017ൽ 11,000 കിലോമീറ്റർ മനുഷ്യച്ചങ്ങല തീർത്തുകൊണ്ടാണ് അദ്ദേഹം മദ്യപാനം, സ്ത്രീധനം തുടങ്ങിയ സാമൂഹ്യ വിപത്തുകൾക്കെതിരേ ജനകീയ പ്രതിരോധമൊരുക്കിയത്. 2018ൽ 13,500 കിലോമീറ്ററായിരുന്നു മനുഷ്യച്ചങ്ങല. ഇക്കഴിഞ്ഞ ഞായറാഴ്ച 18,034 കിലോമീറ്റർ മനുഷ്യച്ചങ്ങലയൊരുക്കി നിതീഷ് കരുത്തു കാട്ടി. "ജൽ ജീവൻ ഹരിയാലി' എന്ന പേരിൽ പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു 5.16 കോടി ജനങ്ങൾ അണിനിരന്ന ചങ്ങല ഒരുക്കിയത്. ലോകത്തെ ഏറ്റവും വലിയ മനുഷ്യച്ചങ്ങലയാണിത് എന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറി ദീപക് കുമാർ അവകാശപ്പെട്ടിരിക്കുന്നത്.
പ്രതിപക്ഷ പാർട്ടികൾ വിട്ടുനിന്നപ്പോൾ ബിജെപി നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ചങ്ങലയിൽ കണ്ണികളായി. ആർജെഡിയുടെ നാലും കോൺഗ്രസിന്റെ രണ്ടും എംഎൽഎമാരുടെ പങ്കാളിത്തവുമുണ്ടായി.
ആശങ്കകൾ നിരവധി
തന്റെ നേതൃത്വം ബിജെപി പ്രഖ്യാപിക്കുമ്പോഴും സീറ്റ് വിഭജനവും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളും അത്രകണ്ടു സുഗമമാകുമെന്ന് നിതീഷ് കരുതുന്നില്ല. രാം വിലാസ് പസ്വാനും മകൻ ചിരാഗ് പസ്വാനും കൂടുതൽ സീറ്റുകൾക്കു വിലപേശുമെന്നുറപ്പാണ്. ബിജെപിയേക്കാൾ സീറ്റുകൾ ജെഡിയുവിന് ഉണ്ടാകുമെന്ന് പ്രശാന്ത് കിഷോർ അവകാശപ്പെട്ടുകഴിഞ്ഞു. കൂടുതൽ സീറ്റുകൾ നേടിയില്ലെങ്കിൽ ഇപ്പോഴത്തെ പ്രഖ്യാപനത്തിൽനിന്ന് ബിജെപി പിന്നോട്ടുപോയാൽ എതിർക്കാനാവില്ല. നിതീഷിനെ ജനങ്ങൾക്കു മടുത്തുവെന്ന് ചില ബിജെപി നേതാക്കൾ തന്നെ പറയുന്നുണ്ട്.
ഇതുവരെ കിട്ടിക്കൊണ്ടിരുന്ന മുസ്ലിം പിന്തുണ ഇനിയും പ്രതീക്ഷിക്കാമോ എന്നതാണ് ജെഡിയു നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. പൗരത്വ നിയമ ഭേദഗതിയിൽ നിതീഷിനെ പ്രതിസ്ഥാനത്തുനിർത്താൻ കോൺഗ്രസിനും ആർജെഡിക്കും കഴിഞ്ഞിട്ടുണ്ട്. പാർലമെന്റിൽ അനുകൂലമായി വോട്ട് ചെയ്ത ശേഷം ഇപ്പോൾ നിയമത്തെ എതിർക്കുന്നതിലെ ഇരട്ടത്താപ്പാണ് ഇവർ തുറന്നുകാട്ടുന്നത്. രാജ്യത്തെങ്ങും മുസ്ലിംകൾ സമരമുഖത്തായതിന്റെ പ്രത്യാഘാതം ബിഹാറിലും ഉണ്ടാകുമെന്നുറപ്പാണ്. കൂടാതെ മുസ്ലിം ഭൂരിപക്ഷ മേഖലകളിലായിരിക്കും ജെഡിയു കൂടുതലായും മത്സരിക്കേണ്ടിവരിക എന്നതും വെല്ലുവിളിയാണ്.
ബിഹാറിൽ പൗരത്വ നിയമ ഭേദഗതിയുടെയും പൗരത്വ രജിസ്റ്ററിന്റെയും ആവശ്യമില്ലെന്ന് നിതീഷ് നിയമസഭയിലടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കാൻ പദ്ധതി തയാറാക്കിക്കഴിഞ്ഞു. ഇതിനെ എങ്ങനെ നേരിടണമെന്ന ആലോചനയിലാണ് ജെഡിയു. പ്രശാന്ത് കിഷോറും പവൻ വർമയും കടുത്ത ഭാഷയിലാണ് പൗരത്വ നിയമ ഭേദഗതിയെ വിമർശിക്കുന്നത്. നിതീഷിന്റെ പിന്തുണയോടെയാണ് ഇവരുടെ വിമർശനങ്ങളെന്നും കരുതപ്പെടുന്നു. മുസ്ലിം സമുദായത്തെ അനുനയിപ്പിക്കാൻ ഇവരുടെ വിമർശനങ്ങൾക്കും നിതീഷിന്റെ പ്രഖ്യാപനങ്ങൾക്കും കഴിയുമെന്നാണ് ജെഡിയു നേതൃത്വം കണക്കാക്കുന്നത്.
അതിനിടെ, എഐഎംഎം നേതാവ് അസദുദ്ദീൻ ഉവൈസി ബിഹാറിൽ കേന്ദ്രീകരിക്കുന്നതും ജെഡിയു വെല്ലുവിളിയായി കാണുന്നുണ്ട്. ഭരണവിരുദ്ധ വികാരവും പൗരത്വ വിഷയവും മേൽക്കൈ നേടിയാൽ നിതീഷ് വിജയിക്കാൻ വിഷമിക്കും.
പ്രതീക്ഷയോടെ മഹാസഖ്യം
ആർജെഡിയും കോൺഗ്രസും അടക്കം അഞ്ച് പാർട്ടികളുടെ മഹാസഖ്യം ഭരണമാറ്റം ഉറപ്പിച്ചാണ് മുന്നേറുന്നത്. സഖ്യത്തിൽ ചില വിള്ളലുകൾ വീണിട്ടിട്ടുണ്ടെങ്കിലും ഭരണവിരുദ്ധ വികാരവും പൗരത്വ വിഷയവും തുണയ്ക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച സഖ്യം വിട്ടുനിൽക്കുകയാണ്. അസദുദ്ദീൻ ഉവൈസിയുമായി ചേർന്ന് പിന്നോക്ക-മുസ്ലിം വിഭാഗങ്ങളിൽ കടന്നുകയറാനാണ് മാഞ്ചിയുടെ ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയമാണ് മഹാസഖ്യത്തിന്റെ കരുത്തു ചോർത്തിയത്.
ലാലുപ്രസാദ് യാദവിന്റെ അഭാവത്തിൽ തേജസ്വിയെ ആർജെഡി നേതാവാക്കിയതോടെ മുതിർന്ന നേതാക്കൾക്കിടയിൽ അസ്വസ്ഥത ഉടലെടുത്തു. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടുമെന്നുതന്നെയാണ് തേജസ്വി ഉറപ്പിക്കുന്നത്.
ജാർഖണ്ഡിലെ ഭരണമാറ്റം മഹാസഖ്യത്തിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഡൽഹിയിലും കരുത്തുകാട്ടാനായാൽ ബിഹാറിൽ ഭരണമാറ്റം ഉറപ്പാണെന്നു മഹാസഖ്യം കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കു കടക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ആർജെഡിയും മഹാസഖ്യവും.