Friday, January 31, 2020 11:43 PM IST
ഡൽഹി എന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട സ്ഥലമായിരുന്നു. പാണ്ഡവർ തലസ്ഥാനമായി ഇന്ദ്രപ്രസ്ഥം തെരഞ്ഞെടുത്തു എന്നാണ് ഐതിഹ്യം. ആ സ്ഥലം ഇപ്പോൾ ഡൽഹിയിലെ പുരാണഖില (പഴയ കോട്ട) പ്രദേശമാണ്. ഡൽഹി കേന്ദ്രമാക്കി പല രാജവംശങ്ങൾ ഭരിച്ചു. അതെല്ലാം തെളിയിക്കാനുള്ള അധികാരിക രേഖകളില്ല. ഡൽഹി സുത്താനേറ്റിനു ശേഷം മുഗൾ സാമ്രാജ്യം വന്നു. മുഗളന്മാർ ആഗ്രയും സിക്രിയും ലാഹോറും കേന്ദ്രമായി ഭരിച്ചശേഷമാണ് ഡൽഹി തലസ്ഥാനമാക്കിയത്. കോൽക്കത്ത കേന്ദ്രമായി ഭരണം തുടങ്ങിയ ബ്രിട്ടീഷുകാർ പിന്നീടു തലസ്ഥാനം ഡൽഹിയിലേക്കു മാറ്റി. ഇന്ത്യ സ്വതന്ത്രമായപ്പോൾ ഡൽഹിയായി ദേശീയ തലസ്ഥാനം.
പല സാമ്രാജ്യങ്ങളുടെയും ആവിർഭാവത്തിനും പതനത്തിനും ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലോകവും ഇന്നു പല സന്ദർഭങ്ങളിലും നിലപാടറിയാൻ ന്യൂഡൽഹിയിലേക്കു നോക്കുന്നു.
ഡൽഹി നിയമസഭയിലേക്ക് ഫെബ്രുവരി ഏഴിനു തെരഞ്ഞെടുപ്പ് നടക്കുന്പോൾ, സ്വാഭാവികമായും രാജ്യമെന്പാടുമുള്ള രാഷ്ട്രീയ പാർട്ടികൾ വലിയ താത്പര്യത്തോടും പ്രതീക്ഷയോടും ആശങ്കയോടും കൂടിയാണ് അതിനെ ഉറ്റുനോക്കുന്നത്. ഈ തെരഞ്ഞെടുപ്പിനു വലിയ പ്രാധാന്യമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകൾ പലതിലും പരാജയം ഏറ്റുവാങ്ങിയ ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി വളരെ പ്രധാനപ്പെട്ടതാണ്. നിരാശരായ പാർട്ടി അണികളുടെ ആത്മവിശ്വാസം ഉയർത്താൻ അവർക്ക് ഒരു വിജയം കൂടിയേ തീരൂ. കഴിഞ്ഞ ഒരു വർഷത്തെ തെരഞ്ഞെടുപ്പു പരാജയങ്ങൾ മാത്രമല്ല, മറ്റു പല കാരണങ്ങളാലും ബിജെപി അണികൾ നിരാശരാണ്. കേന്ദ്രസർക്കാർ എന്ത് അവകാശവാദം ഉന്നയിച്ചാലും തകർന്നു കിടക്കുന്ന സന്പദ്വ്യവസ്ഥ, വളർച്ചാ മുരടിപ്പ്, വിലക്കയറ്റം, ആഭ്യന്തര സംഘർഷങ്ങൾ, രാജ്യത്തെന്പാടുമുള്ള വിദ്യാർഥി പ്രക്ഷോഭങ്ങൾ -എൻഡിഎ സർക്കാർ രാജ്യത്തുടനീളം ജനപ്രിയമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്.
ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ റദ്ദാക്കിയത്, ജമ്മു-കാഷ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയത്, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ നടപടികളെല്ലാം ഇന്ത്യയുടെ മതേതര പ്രതിച്ഛായയെ കളങ്കപ്പെടുത്തി. ഇന്ത്യയുടെ സുഹൃത്തുകളായിരുന്ന പല രാജ്യങ്ങളും- നരേന്ദ്ര മോദി മുൻകൈയെടുത്തു സൗഹൃദം സ്ഥാപിച്ചവ ഉൾപ്പെടെ- ഇന്ത്യയെ പരസ്യമായി വിമർശിച്ചു.
ദേശീയ തലസ്ഥാന പ്രദേശത്തെ ഒരു തെരഞ്ഞെടുപ്പ് വിജയം കഴിഞ്ഞ ഒരുവർഷം കൊണ്ട് സ്വാധീന മേഖല ചുരുങ്ങിയ എൻഡിഎ സർക്കാരിന് അനിവാര്യമായിരുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും മൂന്നര വർഷം കൂടി ഉണ്ടെങ്കിലും ജനകീയാടിത്തറ പെട്ടെന്നു നഷ്ടമാകുന്നത് സർക്കാരിന്റെ സ്ഥിരതയെയും പ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള കഴിവിനെയുമെല്ലാം ബാധിക്കും. രാജ്യത്തെ ഇപ്പോഴത്തെ ബുദ്ധിമുട്ടേറിയ അവസ്ഥയിൽ നിന്നു രക്ഷിക്കാൻ ഒരു ദേശീയ സർക്കാർ രൂപവത്കരിക്കണമെന്ന് ചില നേതാക്കളോ ബുദ്ധിജീവികളോ, പ്രഫഷണലുകളോ യുവാക്കളോ നിർദേശം വച്ചാലും- അങ്ങനെയൊരു നിർദേശം ഇതുവരെ വന്നിട്ടില്ല- അഭ്ഭുതമില്ല. ഭരണമുന്നണിയും പ്രതിപക്ഷ സഖ്യവും രാഷ്ട്രീയ വിഷയങ്ങളിൽ ഒരു പരിഹാരം എങ്ങനെയും ഉണ്ടാക്കി രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുമെന്നു നമുക്കു പ്രതീക്ഷിക്കാം.
കേജരിവാളിന്റെ പ്രതീക്ഷകൾ
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കു വരാം. ഭരണത്തിലെ പ്രകടനമാണ് തെരഞ്ഞെടുപ്പുഫലം നിശ്ചയിക്കുന്ന ഒരു ഘടകമെങ്കിൽ കേജരിവാളിന്റെ ആം ആദ്മി പാർട്ടിക്ക് എൻഡിഎയെക്കാളും മറ്റു പ്രതിപക്ഷ സഖ്യങ്ങളെക്കാളും മികച്ച സാധ്യതയുണ്ട്. കേജരിവാൾ സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളെപ്പറ്റി ധാരാളം കേൾക്കുകയും എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് ആ സർക്കാർ നിരവധി ആശ്വാസങ്ങൾ നൽകി. ഏറെക്കുറെ സൗജന്യമായി വൈദ്യുതിയും വെള്ളവും, മെട്രോയിലും സർക്കാർ ബസുകളിലും സ്ത്രീകൾക്കു സൗജന്യയാത്ര, പലയിടങ്ങളിലും സൗജന്യമായ ചികിത്സാ സൗകര്യങ്ങൾ, സർക്കാർ സ്കൂളുകളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം, സമൂഹത്തിലെ ചില വിഭാഗങ്ങൾക്കു സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ പരിപാടികൾ ആം ആദ്മി സർക്കാരിനു ജനപിന്തുണയേകി. ഇവയുടെ സാന്പത്തിക വശങ്ങളെക്കുറിച്ചു വിമർശനങ്ങൾ ഉണ്ടെന്നതും കേജരിവാൾ വികസനം അവഗണിക്കുകയാണെന്ന ആക്ഷേപവും മറ്റൊരു വശം.
പാവപ്പെട്ട ജനങ്ങളുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കാനാണു തന്റെ ഭരണ കാലയളവിൽ കേജരിവാൾ ശ്രമിച്ചത്. അതൊരു രാഷ്ട്രീയ നീക്കമാവാം. കുടുംബ ബിസിനസുള്ള ചില സന്പന്ന കുടുംബങ്ങളെ പ്രീണിപ്പിക്കേണ്ടെന്ന് അദ്ദേഹം മനഃപൂർവം തീരുമാനിച്ചു. നടപ്പാക്കാൻ പറ്റാത്ത പ്രോജക്ടുകൾ അദ്ദേഹം വേണ്ടെന്നു വച്ചു. അദ്ദേഹത്തിന്റെ അവകാശവാദം ശരിയാണെങ്കിൽ പാവങ്ങളെ സഹായിക്കാനുള്ള ഏതാനും പദ്ധതികളാണ് അദ്ദേഹം ഏറ്റെടുത്തത്. എന്തായാലും കൗശലപൂർവം കരുക്കൾ നീക്കുന്ന ബിജെപിയിലെ ചാണക്യന്മാർക്കും അവരുടെ ഡൽഹിയിലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്മാർക്കും കേജരിവാളിന്റെ കുട്ടികളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞിട്ടില്ല.
അതേസമയം, ഒരു ഘടകം വിസ്മരിക്കാൻ കഴിയില്ല. കോൺഗ്രസും തെരഞ്ഞെടുപ്പു ഗോദായിലുണ്ട് എന്നതാണത്. മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ ഭരണത്തിൽ കോൺഗ്രസ് അഭിനന്ദനീയമായ ചില പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. അവരുടെ ഭരണത്തിൽ മികച്ച റോഡുകൾ ഉണ്ടാക്കിയതിന്റെയും വൈദ്യുതി ഉത്പാദനം കൂട്ടിയതിന്റെയും വികസന പ്രവർത്തനങ്ങൾ നടത്തിയതിന്റെയും ഫലങ്ങൾ ഇപ്പോഴും കാണാനാവും. ചിലർ അതേപ്പറ്റി പറയുകയും ചെയ്യുന്നുണ്ട്. ഷീല ദീക്ഷിതിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് വോട്ടു ചോദിക്കുന്നത്.
കോൺഗ്രസിന് അനുകൂലമായ മറ്റൊരു ഘടകം ബിജെപി സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയവയുടെ അപകടങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി എടുത്ത ശക്തമായ നിലപാടാണ്. ന്യൂനപക്ഷ വിരുദ്ധമെന്നു പരക്കെ വിമർശിക്കപ്പെട്ട സർക്കാരിന്റെ ഈ നടപടികളും ബിജെപിയുടെ വിഭജന രാഷ്ട്രീയവും കോൺഗ്രസ് പ്രചാരണ വിഷയങ്ങളാക്കുന്നു. ഇതിലൂടെ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടി ഡൽഹി സംസ്ഥാന രാഷ്ട്രീയത്തിലേക്കു കോൺഗ്രസ് തിരിച്ചുവന്നിരിക്കുകയാണ്.
ത്രികോണ പോരാട്ടം
ഡൽഹിയിൽ ത്രികോണ പോരാട്ടത്തിനാണ് ഇതു വഴിയൊരുക്കിയിരിക്കുന്നത് എന്നതിൽ സംശയമില്ല. ഇങ്ങനെ വോട്ടുകൾ വിഭജിക്കപ്പെടുന്നതിന്റെ നേട്ടം ആർക്കാണ് ഉണ്ടാകുകയെന്നതിൽ വ്യക്തത വരാനുണ്ട്. തണുത്തുറഞ്ഞ തലസ്ഥാന നഗരിയിൽ പ്രചാരണം ചൂടുപിടിച്ചു വരുന്നതേയുള്ളു എന്നതിനാൽ പ്രവചനത്തിനു സമയമായിട്ടില്ല. ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെടരുത് എന്ന കണക്കുകൂട്ടലിൽ കേജരിവാൾ പൗരത്വനിയമ ഭേദഗതിക്കും മറ്റുമെതിരേ അധികം ശബ്ദമുയർത്തിയിട്ടില്ല എന്നതും ശ്രദ്ധേയം. ഈ വിഷയത്തിൽ ആപ്പും അവരുടെ യുവജനപ്രസ്ഥാനവുമൊക്കെ തണുപ്പൻ മട്ടിലാണു പ്രതികരിച്ചത്.
അടുത്ത രണ്ടാഴ്ച മോദി തന്റെ പ്രസംഗപാടവത്തിലൂടെ എത്ര വോട്ടു മറിക്കും എന്നാണു കാണേണ്ടത്. ബിജെപി അനുയായികൾ വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ നോക്കുന്നത്. മികച്ച പ്രസംഗകനായ അദ്ദേഹത്തിന് വിഷയങ്ങളെ തന്റെ ഭാവനയ്ക്കനുസരിച്ച് വിശദീകരിച്ച് ആളുകളെ സ്വാധീനിക്കാൻ കഴിയും എന്നതിൽ സംശയമില്ല.
പക്ഷേ ഏഴു പതിറ്റാണ്ടുമുന്പു മുതൽ ഈ നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാര്യങ്ങൾക്കു നെഹ്റുവിനെയും കോൺഗ്രസിനെയും മോദി കുറ്റപ്പെടുത്തുന്നതു കേൾക്കാൻ ഇപ്പോൾ ആളുകൾക്കു താത്പര്യമില്ല എന്നതും വസ്തുതയാണ്. എങ്കിലും തന്റെ രാഷ്ട്രീയ ട്രേഡ് മാർക്കായ വർണത്തലപ്പാവുകളിൽനിന്ന് അദ്ദേഹം ചില മുയലുകളെ പുറത്തെടുക്കുമെന്നാണു പലരും കരുതുന്നത്.
ഡൽഹിയിൽ ജയിക്കുക എന്നത് മൂന്നു രാഷ്ട്രീയശക്തികൾക്കും ഒരു തരത്തിൽ നിലനില്പിന്റെയും കൂടി പ്രശ്നമാണ്. പ്രചാരണത്തിന്റെ സജീവ ഭാഗങ്ങൾ വരാനിരിക്കുന്നതേയുള്ളു. ലോകവും ഡൽഹിയിലെ തെരഞ്ഞെടുപ്പു പ്രചാരണം ആകാംക്ഷാപൂർവം വീക്ഷിക്കുകയും അതിന്റെ ഫലം കാത്തിരിക്കുകയുമാണ്. ഇന്ത്യയിലെ വിഷയങ്ങളിൽ വിദേശമാധ്യമങ്ങൾ ഇപ്പോൾ നല്ല താത്പര്യം കാട്ടുന്നുണ്ട്.
ഉള്ളതു പറഞ്ഞാൽ/കെ.ഗോപാലകൃഷ്ണൻ