Tuesday, March 3, 2020 12:17 AM IST
അഫ്ഗാനിസ്ഥാനിൽ രണ്ടു ദശാബ്ദത്തോളം നീണ്ട ചോരപ്പുഴയ്ക്ക് അറുതിവരുത്താൻ ലക്ഷ്യമിട്ടുള്ള യു.എസ്- താലിബാൻ സമാധാന ഉടന്പടി യാഥാർഥ്യത്തിലേയ്ക്കു നീങ്ങുമോ? ഖത്തർ തലസ്ഥാനമായ ദോഹയിൽ യു.എസും അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനയായ താലിബാനും തമ്മിൽ അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചപ്പോൾ അതുമൊരു ചരിത്രമായി വിശേഷിപ്പിക്കപ്പെട്ടു. യു.എസ് പ്രത്യേക പ്രതിനിധി സൽമെ ഖാലിസാദും താലിബാൻ രാഷ്ട്രീയ വിഭാഗം മേധാവി മുല്ല അബ്ദുൽ ഘാനി ബരാദറുമാണ് കരാറിൽ ഒപ്പിട്ടത്.
ഉടന്പടി പ്രകാരം അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സഖ്യസേന 14 മാസത്തിനകം പിന്മാറും. അമേരിക്കയെയും സഖ്യസേനയെയും ഇനി ആക്രമിക്കില്ലെന്ന് കരാറിൽ താലിബാനും വ്യക്തമാക്കിയിരുന്നു. എന്നാൽ, അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ പോരാട്ടം തുടരുമെന്നാണു താലിബാന്റെ പുതിയ നിലപാട്.
ഈ കരാറിൽ അഫ്ഗാനിസ്ഥാൻ ഗവണ്മെന്റ് കക്ഷിയല്ല. സമാധാന കരാറിൽ പറയുന്ന പോലെ അഫ്ഗാൻ സർക്കാരിനു കീഴിലുള്ള താലിബാൻ തടവുകാരെ മോചിപ്പിക്കാൻ തയാറല്ലെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. വ്യവസ്ഥകൾ താലിബാൻ ലംഘിച്ചാൽ കരാർ അപ്രസക്തമാകുമെന്ന് അമേരിക്ക കരാറിൽ ഉറപ്പുവരുത്തിയിട്ടുമുണ്ട്.
അഫ്ഗാനിസ്ഥാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാൻ യുഎസും താലിബാനും തമ്മിൽ ഒരു വർഷമായി നടന്നുവന്ന ചർച്ചകളാണ് ഒടുവിൽ കരാറിലെത്തിയത്. ആ ചരിത്ര മുഹൂർത്തം വീക്ഷിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ അടക്കമുള്ളവർ ദോഹയിൽ എത്തിയിരുന്നു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി. കുമാരൻ ഉൾപ്പെടെ 30 രാജ്യങ്ങളുടെ പ്രതിനിധികൾ കരാർ ഒപ്പുവയ്ക്കലിനു സാക്ഷികളായി ഉണ്ടായിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ പ്രതിനിധി ചടങ്ങിൽ പങ്കെടുത്തില്ല. ഇതാദ്യമായാണ് താലിബാനുമായി ഇന്ത്യ ഒരു ഒൗദ്യോഗിക വേദി പങ്കിട്ടത്.
അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് സേനയെ പിൻവലിക്കുമെന്നു ഡോണൾഡ് ട്രംപ് കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണസമയത്തു വാഗ്ദാനം ചെയ്തിരുന്നു. വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസ്ഥയിൽ സമാധാനക്കരാർ യാഥാർഥ്യമാക്കുന്നതിലൂടെ വലിയ ജനപിന്തുണയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ട്രംപിന്റെ മാനേജ്മെന്റ് ശൈലി സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാകും- അദ്ദേഹം ആത്യന്തികമായി ഒരു ബിസിനസ്സുകാരനാണ്. നഷ്ടമുണ്ടാക്കുന്ന ഏർപ്പാടുകൾ ട്രംപിന് ഇഷ്ടമില്ല.
നഷ്ടക്കച്ചവടം ഇല്ല
വലിയ നഷ്ടമുണ്ടാക്കുന്ന ഏർപ്പാടാണു യുദ്ധം. അതു ട്രംപിനറിയാം. അതുകൊണ്ടു വിരട്ടിയും ചില മിന്നലാക്രമണങ്ങളിൽ കൂടിയും കാര്യങ്ങൾ തീർപ്പാകുകയല്ലാതെ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന, അമേരിക്കൻ സന്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന, ഒരു ഏർപ്പാടിനും ട്രംപ് എന്ന ബിസിനസുകാരൻ തയാറാകില്ല. ഇറാനോടായാലും വടക്കൻ കൊറിയയോടായാലും അമേരിക്കൻ പ്രസിഡന്റിന്റെ സമീപനം ഇതായിരുന്നു. വിരട്ടി കാര്യം സാധിക്കും. റഷ്യയോടുപോലും തനിക്കു ലാഭമുള്ള ഏർപ്പാടാണെങ്കിൽ സഹകരിക്കാൻ ട്രംപ് തയാറാണ്.
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇങ്ങനെയൊരു അമേരിക്കൻ പ്രസിഡന്റിനെ നമുക്ക് സങ്കല്പിക്കാനാകുമായിരുന്നോ? അത്യാവശ്യത്തിനു മാത്രം യുദ്ധം. അഫ്ഗാനിസ്ഥാൻ എന്നല്ല പശ്ചിമേഷ്യ അടക്കമുള്ള ഒരു സ്ഥലത്തും യുദ്ധത്തിന്റെ പേരിൽ ഇനി കാശു മുടക്കില്ല എന്നാണ് ട്രംപിന്റെ നയം.
പത്തൊമ്പതു വർഷം മുന്പാണ് യു.എസ് അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയത്. 9/11 ഭീകരാക്രമണത്തിന്റെ വേരുകൾ തകർക്കുന്നതിനായിരുന്നു അഫ്ഗാനിസ്ഥാനിലെ അധിനിവേശം എന്നാണ് യുഎസ് പറഞ്ഞിരുന്നത്. അഫ്ഗാനിസ്ഥാനിലെ സൈനിക നടപടിക്കിടെ ഏകദേശം 2,400 യുഎസ് സൈനികർ കൊല്ലപ്പെട്ടു. രണ്ടു പതിറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാനിൽ സമാധാന പാലനത്തിന് അമേരിക്ക ചെലവിട്ടത് ഒരു ലക്ഷം കോടി ഡോളറാണ് (ഏകദേശം 72 ലക്ഷം കോടി രൂപ).
യുദ്ധമുഖത്തു മരിച്ചുവീണത് ഒരു ലക്ഷം പേർ. അത്രതന്നെ സിവിലിയൻമാരും മരണത്തിനു കീഴടങ്ങി. ഇപ്പോൾ 13,000 യുഎസ് സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. സമാധാന കരാർ പ്രാബല്യത്തിലായി 135 ദിവസം കൊണ്ട് സൈന്യത്തിന്റെ എണ്ണം 8,600 ആയി ചുരുക്കും. പതിനാല് മാസം കൊണ്ട് അമേരിക്കൻ സൈന്യത്തെ പൂർണമായും മേഖലയിൽ നിന്നു പിൻവലിക്കും.
ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ (ഐഇഎ) എന്ന് സ്വയംവിശേഷിപ്പിക്കുന്ന താലിബാൻ 1994ൽ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിനിടയിലാണ് രൂപംകൊള്ളുന്നത്. മുഹമ്മദ് ഉമർ ആണ് സ്ഥാപകൻ. 2001 ആയപ്പോഴേക്കും അഫ്ഗാനിസ്ഥാന്റെ മുക്കാൽഭാഗം പ്രദേശവും താലിബാന്റെ നിയന്ത്രണത്തിലായി.
ഇന്ത്യയുടെ ആശങ്ക
താലിബാനും പാക്കിസ്ഥാനുമായുള്ള അടുത്തബന്ധം വച്ചുനോക്കിയാൽ ഇന്ത്യക്ക് അത്ര ശുഭകരമല്ല കാര്യങ്ങൾ. അഫ്ഗാനിസ്ഥാനിൽ താലിബാനുമായി സമാധാന ഉടന്പടിയുണ്ടാക്കുന്പോൾ ഇന്ത്യയെക്കാൾ പാകിസ്ഥാനെ ആവശ്യമുണ്ട് അമേരിക്കയ്ക്ക്. ഇപ്പോളും അഫ്ഗാനിസ്ഥാന്റെ പാതി ഭാഗം താലിബാൻ നിയന്ത്രണത്തിലാണ് . ഇന്ത്യ നിക്ഷേപം നടത്തിയിട്ടുള്ള ചബഹർ തുറമുഖ പദ്ധതിയോടു താലിബാന് വലിയ എതിർപ്പുള്ളതാണ്. ഇന്ത്യയിൽ പതിനൊന്നു ലക്ഷത്തിലധികം അഫ്ഗാനികൾ പാർക്കുന്നുമുണ്ട്. അതുകൊണ്ടൊക്കെ തന്നെ ചരിത്രത്തിലാദ്യമായി ഒരു ഭീകര സംഘടനയുമായി അമേരിക്ക ഉണ്ടാക്കിയെടുത്തിരിക്കുന്ന സമാധാന കരാർ ഇന്ത്യക്കു അത്ര രുചിച്ചിട്ടില്ല .
വെടിയൊച്ചകളും കണ്ണീരും നിറഞ്ഞ യുദ്ധകാലത്തിൽ നിന്ന് സമാധാനപ്പുലരിയിലേക്ക് മിഴിതുറക്കാൻ ഈ കരാറുകൊണ്ട് അഫ്ഗാനിസ്ഥാനു കഴിയുമെങ്കിൽ സമാധാന പ്രേമികൾക്ക് സന്തോഷിക്കാൻ വകയുമുണ്ട്.
താലിബാൻകാരെ മോചിപ്പിക്കില്ലെന്നു ഗനി
യുഎസും താലിബാനും തമ്മിലുണ്ടാക്കിയ സമാധാന കരാറിൽ പറയുന്ന പോലെ അഫ്ഗാൻ സർക്കാരിനു കീഴിലുള്ള താലിബാൻ തടവുകാരെ മോചിപ്പിക്കാൻ തയാറല്ലെന്ന അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ പ്രസ്താവന വലിയ പ്രതീക്ഷ വച്ചവർക്ക് ആദ്യത്തെ കല്ലുകടിയായി. ദോഹയിൽ താലിബാൻ -യുഎസ് കരാറൊപ്പിട്ട് 24 മണിക്കൂർ തികയും മുന്പാണ് ഗനി ഈ നിലപാടെടുത്തത്. ഇതോടെ അഫ്ഗാൻ സമാധാനശ്രമങ്ങൾ അവതാളത്തിലാകുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
10,000 താലിബാൻ തടവുകാരാണ് അഫ്ഗാൻ സർക്കാരിന്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ 5,000 പേരെ മോചിപ്പിക്കുമെന്നാണ് കരാറിൽ പറയുന്നത്. പകരമായി താലിബാൻ അവരുടെ കസ്റ്റഡിയിലുള്ള 1,000 സർക്കാർ ജീവനക്കാരെ മോചിപ്പിക്കുമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, അഫ്ഗാൻ സർക്കാരിനു കീഴിലുള്ള തടവുകാരെ വിട്ടയയ്ക്കുന്ന കാര്യത്തിൽ യുഎസിനു തീരുമാനം എടുക്കാനാവില്ലെന്ന് പ്രസിഡന്റ് ഗനി ചൂണ്ടിക്കാട്ടി. ഇത് അഫ്ഗാൻ സർക്കാരിന്റെ അധികാരത്തിൽപ്പെട്ട കാര്യമാണ്. താലിബാൻകാരെ മോചിപ്പിക്കരുതെന്നാണ് അഫ്ഗാൻ ജനതയുടെ ഇച്ഛയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോ. സന്തോഷ് വേരനാനി