Monday, August 10, 2020 1:02 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിപൂജ നടത്തിയതിന്റെ ആത്മീയ വെല്ലുവിളികളേക്കാൾ പ്രസക്തി അതിന്റെ രാഷ്ട്രീയ അനന്തരഫലങ്ങൾക്കാണ്. ഈ വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചില നേതാക്കൾ അഭിപ്രായങ്ങൾ പറയുകയും തിരിച്ചടികൾക്കുള്ള സാധ്യത മുന്നിൽക്കണ്ട് തന്ത്രങ്ങളും നീക്കങ്ങളും ആലോചിക്കുകയും ചെയ്യുന്നുണ്ട്.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞത്, ഈ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്കാരിക ഒരുമയുടെയും പ്രതീകമാണെന്നാണ്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ഹനുമാൻ ചാലീസ നടത്തുകയും കോൺഗ്രസ് സംസ്ഥാന ഘടകം ക്ഷേത്രനിർമാണത്തിനായി 11 വെള്ളി ഇഷ്ടിക നല്കുമെന്നു പറയുകയും ചെയ്തു.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ പ്രതികരണം, ചാന്ദ്ഗുരിയിലെ കൗഷാല മാതാ ക്ഷേത്രം ഉൾപ്പെടെയുള്ള മതകേന്ദ്രങ്ങളിൽ വികസനപ്രവർത്തനങ്ങൾ നടത്തുമെന്നു പറഞ്ഞുകൊണ്ടായിരുന്നു. ശ്രീരാമന്റെ മാതൃഭവനവും വാല്മീകി ആശ്രമവും സ്ഥിതി ചെയ്യുന്നതായി വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ചാന്ദ്ഗുരി. മുൻ മുഖ്യമന്ത്രിയും മുൻ എംപിയുമായ ദിഗ്വിജയ് സിംഗ്, അനന്ദ്പുർ സാഹിബ് എംപി മനീഷ് തിവാരി തുടങ്ങിയ നേതാക്കൾ ക്ഷേത്രനിർമാണത്തിനു പിന്തുണ അറിയിച്ചു. ക്ഷേത്രനിർമാണത്തിനു പിന്തുണ അറിയിച്ച വേറെയും കോൺഗ്രസ് നേതാക്കൾ ഉത്തരേന്ത്യയിലുണ്ട്. ഇതിന്റെയൊന്നും കാരണം മതമല്ല, രാഷ്ട്രീയമാണ്. ഇവിടെയൊക്കെ ഹിന്ദുക്കളാണ് ഭൂരിപക്ഷം. മധ്യപ്രദേശിൽ സമ്മതിദായകരിൽ 97 ശതമാനവും ഹൈന്ദവരാണ്!
ഉത്തരേന്ത്യയിലെ സ്ഥിതി
മറ്റൊരു കാരണം, ഹൈന്ദവർക്ക് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ എതിർപ്പില്ലെന്നുള്ളതാണ്. ഏകം സത്, വിപ്ര ബഹുത ഭവന്തി എന്നതാണ് ഹൈന്ദവികതയുടെ മാർഗ തത്വം (സത്യം ഒന്നേയുള്ളൂ, നാമതിനെ പല പേരിൽ വിളിക്കുന്നു). ശ്രീരാമന്റെ ജന്മഭൂമിയിൽ അദ്ദേഹത്തിന് ഒരു ക്ഷേത്രം ഉയരുന്നതിൽ എതിർക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. അതൊരു ദിവ്യമായ വികാരമാണ്. രാമനെ മര്യാദപുരുഷനായിക്കൂടിയാണ് സമുദായം കാണുന്നത്. മതേതരത്വത്തിന്റെ പേരിലായാൽ പോലും അയോധ്യയിൽ രാമനു ക്ഷേത്രം ഉയരുന്നതിൽ എതിർക്കുന്നതിനെ അംഗീകരിക്കാൻ അവർക്കു വിഷമമാണ്. അല്ലാത്തവർ ഉത്തരേന്ത്യയിൽ വിരളമായിരിക്കും. ഈ യാഥാർഥ്യം അറിയാവുന്നതിനാലാണ് ഉത്തരേന്ത്യയിലെ നേതാക്കൾ രാമജന്മഭൂമിയിലെ ക്ഷേത്രനിർമാണത്തെ പിന്തുണയ്ക്കുന്നത്.
അതേസമയം, ന്യൂനപക്ഷങ്ങൾ ഏറെയുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രിയങ്ക ഗാന്ധിയുടെ നിലപാടിനെ എതിർക്കുകയും ഹൈക്കമാൻഡ് പുനരാലോചന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇവിടെയും കാരണം മതവും ആത്മീയതയുമൊന്നുമല്ല, രാഷ്ട്രീയം മാത്രമാണ്. ക്രൈസ്തവ-മുസ്ലിം പിന്തുണയോടെയാണ് കോൺഗ്രസ് യുഡിഎഫിനെ നയിക്കുന്നത്. മുസ്ലിംലീഗ് നേതാക്കളുടെ ആദ്യ പ്രതികരണങ്ങൾ വിമർശനാത്മകമായിരുന്നു. പക്ഷേ, രാഹുൽ ഗാന്ധിയുടെ സമന്വയ കുറിപ്പ് അവരെ ശാന്തരാക്കിയതുകൊണ്ടാവാം, സമൂഹത്തിൽ ഭിന്നതയോ പിരിമുറുക്കമോ ഉണ്ടാക്കുന്ന നിലപാടുകളൊന്നും തങ്ങൾ സ്വീകരിക്കില്ലെന്ന് അവർ വ്യക്തമാക്കി. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഉൾപ്പെടെ നിർണായക സമയങ്ങളിൽ സാമുദായിക വിഭജനം ഒഴിവാക്കാൻ ലീഗ് നേതാക്കൾ അവലംബിച്ചിട്ടുള്ളത് ഉത്തരവാദിത്വപൂർണമായ നിലപാടുകളാണ്. എസ്ഡിപിഐയോടു കൂറുള്ള വളരെ ചെറിയ ഒരു വിഭാഗം ഒഴിച്ചാൽ മുസ്ലിം സമുദായവും ലീഗ് നേതൃത്വത്തോടൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്.
എന്നാൽ, കോൺഗ്രസിന്റെ നിലപാടിൽ അത്ഭുതത്തിനു വകയില്ല. തെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ടുള്ള അയഞ്ഞ സമീപനമാണ് സ്വാതന്ത്ര്യാനന്തര രാഷ്ട്രീയത്തിൽ പാർട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. മഹാത്മാഗാന്ധിയും നെഹ്റുവും ചില ഇടതുനേതാക്കളും പിന്തുണച്ച സോഷ്യലിസവും മതേതരത്വവുമായിരുന്നു അതിന്റെ ആദർശം. സർദാർ പട്ടേൽ, ഡോ. രാജേന്ദ്ര പ്രസാദ്, സി. രാജഗോപാലാചാരി, മൊറാർജി ദേശായി തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ വലതുപക്ഷ ചായ്വുള്ളവരായിരുന്നു. എതിർക്കാൻ പറ്റാത്ത സ്ഥിതിയായതുകൊണ്ടാണ് സർക്കാരിന്റെ സാന്പത്തിക പദ്ധതികളെ (പ്ലാൻഡ് ഇക്കണോമി) അവർ അനുകൂലിച്ചത്. അണികളുടെയും പൊതുജനങ്ങളുടെയും വൻപിന്തുണയായിരുന്നു നെഹ്റുവിന് ഉണ്ടായിരുന്നത്. നെഹ്റുവിയൻ മോഡലിനെ ലൈസൻസ് രാജ്, പെർമിറ്റ് രാജ് എന്നൊക്കെ പറഞ്ഞു വിമർശിക്കാൻ മാത്രമാണ് വലതുപക്ഷ നേതാക്കൾക്കു കഴിഞ്ഞത്.
ഇന്ദിരയുടെ മാറ്റം
എന്നാൽ, ജനതാ പാർട്ടിയെ പരാജയപ്പെടുത്തി അധികാരത്തിൽ തിരിച്ചെത്തിയതോടെ വ്യത്യസ്തയായ ഇന്ദിരാഗാന്ധിയെയാണു കാണാനായത്. ആത്മീയതയും ക്ഷേത്രാഭിമുഖ്യവുമൊക്കെയുള്ള ഇന്ദിര, സോഷ്യലിസത്തിന്റെ കാര്യത്തിലും മുന്പത്തേതുപോലെ ആയിരുന്നില്ല. ഒരു പക്ഷേ, സഞ്ജയ് ഗാന്ധിയുടെ സ്വാധീനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നിരിക്കാം. സ്വതന്ത്ര വ്യാപാരനയത്തെ അനുകൂലിച്ചിരുന്ന സഞ്ജയ് ഗാന്ധിയോടു വിയോജിപ്പുണ്ടായിരുന്ന കോൺഗ്രസിലെ ഇടതുപക്ഷം അടിയന്തരാവസ്ഥക്കാലത്തും അതിനു ശേഷവും അദ്ദേഹത്തെ എതിർത്തിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ എൺപതുകളുടെ തുടക്കത്തിൽ കാണാനായത് ഇന്ദിരാഗാന്ധിയുടെ മൃദുഹിന്ദുത്വ സമീപനമാണ്. തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിനുശേഷം രാജീവ് ഗാന്ധിയും ഭൂരിപക്ഷത്തോടുള്ള മൃദുസമീപന പാതയിലായിരുന്നു. പിന്നീട് ഷബാനു കേസ് വിധിയിൽ വെള്ളം ചേർത്തതിനു പിന്നാലെ, എൺപതുകളുടെ അവസാനം ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് ബാബറി മസ്ജിദ് തുറന്നുകൊടുക്കുകയും പൂജ നടത്താൻ അനുവദിക്കുകയും ചെയ്തു. പ്രമുഖ നേതാവ് കമലാപതി ത്രിപാഠി പോലും ആ നീക്കത്തെ എതിർത്തിരുന്നു.
വ്യക്തമാകുന്ന കാര്യം, നിങ്ങൾ ഒരു രാത്രികൊണ്ട് ഹിന്ദുത്വ പ്രവർത്തകനാകാൻ ശ്രമിച്ചാൽ ആളുകൾ അതു വിശ്വസിക്കില്ല. അതിനൊരു നിശ്ചിത പദ്ധതിയുണ്ടാകണം. സമയമെടുത്ത് ഏതെങ്കിലും ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുകയും അതിനായി ആളുകളെ സംഘടിപ്പിക്കുകയുമൊക്കെ വേണം. രാഹുൽ ഗാന്ധി രാത്രിക്കുരാമാനം പൂണൂൽധാരി ഹിന്ദുവാകുകയും പ്രചാരണത്തിനിടെ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുകയുമൊക്കെ ചെയ്തിട്ടും വിശ്വാസ്യതയില്ലാതെ പോയത് അതുകൊണ്ടാണ്.
മഹാസഖ്യങ്ങൾ
കോൺഗ്രസിന് ഒരു പദ്ധതിയും ലക്ഷ്യവും വേണമെന്നുള്ളതാണ് മറ്റൊരു കാര്യം. ഉദാഹരണത്തിന്, കർണാടകത്തിൽ സോണിയ ഗാന്ധി പ്രതിപക്ഷത്തെ സംഘടിപ്പിക്കുകയും മഹാസഖ്യം രൂപീകരിക്കുകയും മുഖ്യമന്ത്രിപദം ഗൗഡയുടെ കുമാരസ്വാമിക്ക് വാഗ്ദാനം ചെയ്യുകയും സർക്കാർ രൂപീകരിക്കുകയും നല്ലരീതിയിൽ മുന്നോട്ടുപോകുകയും ചെയ്തു. പക്ഷേ, സ്വാർഥമോഹികളായ ചില കോൺഗ്രസ് നേതാക്കൾ എല്ലാം അട്ടിമറിച്ചു. പ്രതിസന്ധികളെ തരണംചെയ്ത് സോണിയ ഗാന്ധി സാധ്യമാക്കിയ വിശ്വസനീയ ഒത്തുതീർപ്പിനെ കർണാടകത്തിലെ കോൺഗ്രസ് നേതാക്കൾ പരാജയപ്പെടുത്തിക്കളഞ്ഞു.
അതേസമയം, ഇതേ രീതിയിലുള്ള പദ്ധതി മഹാരാഷ്ട്രയിൽ നടപ്പാക്കുകയും ചെയ്തു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതിൽ നന്ദി പറയേണ്ടത് ശരത്പവാറിനും, സോണിയയുടെ ഉറച്ച പിന്തുണയോടെ പ്രവർത്തിച്ച ആത്മാർഥതയുള്ള കുറച്ച് കോൺഗ്രസ് നേതാക്കൾക്കുമാണ്. സംഘപരിവാറിന്റെ അജയ്യരായ രാഷ്ട്രീയചാണക്യന്മാരായി ഉയർന്നുവന്നിരുന്ന മോദി-ഷാ ദ്വയങ്ങൾക്കേറ്റ വലിയ അടിയായിപ്പോയി അത്. താക്കറെ സർക്കാർ നന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിൽ കാവിപ്പടയ്ക്കു വലിയ വിഷമവുമുണ്ട്.
മറ്റൊരു ഉദാഹരണം മധ്യപ്രദേശ്, രാജസ്ഥാൻ പരീക്ഷണങ്ങളാണ്. പ്രചാരണസമയത്ത് പൊതുജനങ്ങൾക്കു മുന്നിൽ വ്യക്തമായ പദ്ധതിയോടെ വിശ്വസനീയമായ ഒരു നേതൃത്വത്തെ അവതരിപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. ഉചിതമായ തന്ത്രജ്ഞതയോടെ പ്രവർത്തിക്കാനും തെരഞ്ഞെെടുപ്പിനു മുന്പ് ജനങ്ങളുടെ ഉന്നതിക്കായി ഒരു കർമപദ്ധതി തയാറാക്കാനും അവരെ ബോധവത്കരിക്കാനും കഴിഞ്ഞിരുന്നെങ്കിൽ ഇതിലും വലിയ നേട്ടങ്ങൾ ഉണ്ടാക്കാമായിരുന്നു. പക്ഷേ, തെരഞ്ഞെടുക്കപ്പെടുന്ന ടീമിന് പാർട്ടിയോടു കൂറും നേതാക്കളിൽ വിശ്വാസവും ഉണ്ടാവണം. ഒരു വർഷമെങ്കിലും സത്ഭരണം കാഴ്ചവയ്ക്കാനായാൽ പാർട്ടിക്കു വിശ്വാസ്യതയുണ്ടാകും. പക്ഷേ, പാർട്ടിയെ നയിക്കാൻ ദീർഘവീക്ഷമമുള്ള കഴിവുറ്റ നേതൃത്വം ഉണ്ടാവണം.
മറ്റുവിധത്തിൽ പറഞ്ഞാൽ, കോൺഗ്രസിന് ഇപ്പോഴും ഏറെയൊന്നും നഷ്ടപ്പെട്ടിട്ടില്ല. അയോധ്യയിൽ തിരക്കിട്ട് നരേന്ദ്ര മോദി ഭൂമിപൂജ നടത്തിയതു വ്യക്തമാക്കുന്നത്, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് ക്ഷേത്രം ഉയരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ്. താൻ വാഗ്ദാനം ചെയ്തിരുന്നതും ഇതുവരെ തുടങ്ങിയിട്ടില്ലാത്തതുമായ "വികസനം' ആളുകളെ അതൃപ്തരാക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിനു നല്ല നിശ്ചയമുണ്ട്. പുനരുദ്ധരിക്കാൻ അത്ര എളുപ്പമുള്ള സ്ഥിതിയിലല്ല ഇപ്പോഴത്തെ സാന്പത്തികാവസ്ഥ. പ്രത്യേകിച്ച് ജിഡിപിയുടെ വളർച്ച പിന്നോട്ടായിരിക്കുന്ന സാഹചര്യത്തിൽ.
കോൺഗ്രസിന്റെ ശക്തി
രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും സാന്നിധ്യമുള്ള പാർട്ടി ഇപ്പോഴും കോൺഗ്രസാണെന്ന് അതിന്റെ നേതൃത്വം തിരിച്ചറിയണം. സമയബന്ധിത പദ്ധതിയോടെ യുവാക്കൾക്കു പ്രാതിനിധ്യം നല്കി പാർട്ടി പുനഃസംഘടിപ്പിക്കുകയാണെങ്കിൽ പലതും ചെയ്യാനുണ്ട്. രാമക്ഷേത്രം വൈകാരിക വിഷയമാണെങ്കിലും ജനങ്ങൾക്ക് അവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കേണ്ടതുണ്ട്. ജനങ്ങളോടൊപ്പം പ്രവർത്തിക്കുന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പുസമയത്തും നല്ല പ്രകടനം കാഴ്ചവയ്ക്കാനാകും. ജാതിവിഷയത്തിൽ പരിഹാരമുണ്ടാക്കാൻ ഹിന്ദുത്വയ്ക്കു കഴിയുകയുമില്ല. ഉദാഹരണത്തിന്, അധികാരമോഹമില്ലാതെ മഹാസഖ്യം പുനഃസ്ഥാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞാൽ ഹരിയാന, യുപി, ബിഹാർ, കിഴക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങൾ, ബംഗാൾ, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഏറെക്കാര്യങ്ങൾ ചെയ്യാനാകും. ഒരു കാര്യം മാത്രം; അർഹതയുള്ളവർക്കു വളരാൻ അവസരം ലഭിക്കത്തക്കവിധം സംഘടനാ തെരഞ്ഞെടുപ്പുകൾ നടക്കണം. ഘടകങ്ങളിലും ഗ്രൂപ്പുകളിലുമൊക്കെയുള്ളവർ നേതാക്കളുടെ നാമനിർദേശം വഴിയല്ലാതെ കഠിനാധ്വാനത്തിലൂടെ ഉയർന്നുവരട്ടെ.
രാമക്ഷേത്ര നിർമാണവും ഹിന്ദുത്വയും മാത്രമൊന്നും എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയെ അധികാരത്തിലെത്തിക്കില്ല. അവർ നന്നായി പ്രവർത്തിക്കേണ്ടിവരും. അതിൽ പരാജയപ്പെടുന്പോൾ കേരളത്തിലെന്നപോലെ പ്രതിപക്ഷം അവരെ തുറന്നുകാട്ടണം. ഉള്ളതു പറഞ്ഞാൽ, ജനങ്ങൾക്കുവേണ്ടി കോൺഗ്രസ് നന്നായി പ്രവർത്തിച്ചാൽ ആ നിസ്വാർഥർക്കൊപ്പമായിരിക്കും മര്യാദരാമചന്ദ്രന്റെ അനുഗ്രഹാശിസുകളും.