Friday, September 11, 2020 11:39 PM IST
ഇന്ത്യയിൽ പുതിയ കോവിഡ് രോഗികളുടെ പ്രതിദിന വർധന ചരിത്രത്തിലാദ്യമായി ഒരു ലക്ഷത്തിനടുത്തെത്തി. വെള്ളിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 96,551 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി തുടങ്ങിയ 2019 നവംബർ മുതൽ ലോകത്ത് ഏതെങ്കിലും രാജ്യത്തെ ഒറ്റ ദിവസത്തെ കൂടിയ രോഗനിരക്കാണിത്. അമേരിക്കയെയും പിന്തള്ളിയാണു ഗതികെട്ട കുതിപ്പ്. അടുത്ത മാസാവസാനത്തോടെ 70 ലക്ഷം കോവിഡ് രോഗികളുമായി ലോകത്ത് ഇന്ത്യ ഒന്നാമതെത്തുമെന്നാണു ഹൈദരാബാദ് ബിറ്റ്സ് പിലാനിയിലെ ഗവേഷകർ പറയുന്നത്.
ഇന്ത്യയിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 45 ലക്ഷത്തിലധികമായി. 45,62,415 കേസുകളാണ് ഇന്നലെ വരെ. കേരളത്തിലും ആദ്യത്തെ പ്രതീക്ഷ പാഴാക്കി കോവിഡ് വ്യാപനം ദിവസവും ക്രമാതീതമായി കൂടുകയാണ്. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 75,000 കടന്നു കുതിക്കുന്നു. ഇന്നലെ രാവിലെ വരെ കോവിഡ് മൂലം മാത്രം ഇന്ത്യയിൽ 75,062 മരണം സ്ഥിരീകരിച്ചു. റിപ്പോർട്ട് ചെയ്യപ്പെടാതെ പോയവ വേറെയുണ്ടാകും.
1962ലെ ഇന്ത്യ- ചൈന, 1971ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധങ്ങൾ അടക്കമുള്ളവയിലെല്ലാം കൂടി നഷ്ടപ്പെട്ടതിനേക്കാൾ വളരെക്കൂടുതലാണിത്. ഇന്ത്യ-പാക് വിഭജനകാലത്തു പോലും 20,000 മുതൽ 50,000 വരെ പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഏകദേശ കണക്ക്. ലോകത്താകെ 2.8 കോടിയിലേറെ പേർക്കു കോവിഡ് രോഗബാധ ഉണ്ടായതായും 9,08,600 പേർ മരിച്ചതായുമാണ് ജോണ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ വെള്ളിയാഴ്ചത്തെ റിപ്പോർട്ട്.
ദുരന്തങ്ങൾ തമ്മിൽ മത്സരം
മുക്കാൽ ലക്ഷം പേരുടെ മരണം ഉണ്ടായ മറ്റൊരു ദുരന്തവും സ്വതന്ത്ര ഇന്ത്യയിലില്ല. പക്ഷേ ചില ‘പ്രമുഖ’ മാധ്യമങ്ങൾക്ക് അതിലും പ്രധാനം സുശാന്ത് സിംഗ് രാജ്പുത് എന്ന ഹിന്ദി സിനിമാ നടന്റെ തൂങ്ങിമരണവും കാമുകി റിയ ചക്രവർത്തിയുടെ അറസ്റ്റും ആണെന്നതാണു ദുരന്തം. കങ്കണ റണൗത്ത് എന്ന മറ്റൊരു സിനിമാനടിക്ക് വൈ പ്ലസ് സുരക്ഷയൊരുക്കിയും അവരുടെ മുംബയിലെ ഓഫീസിന്റെ അനധികൃത നിർമാണം പൊളിച്ചതുമാണു മറ്റൊരു മഹാസംഭവം!
കോടിക്കണക്കിനു ദരിദ്രരുടെ പട്ടിണി മാറ്റാനോ സാധാരണക്കാർക്കു സുരക്ഷ ഉറപ്പാക്കാനോ കഴിയാത്ത സർക്കാരാണു പബ്ലിസിറ്റിക്കും പദവികൾക്കുംവേണ്ടി മോദിസ്തുതിയുമായി ഞെളിയുന്ന ഒരു നടിക്കായി ലക്ഷങ്ങൾ ചെലവിടുന്നത്! മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസംകൊണ്ടാണ്. കോവിഡ്-19നെതിരായ യുദ്ധം 21 ദിവസം കൊണ്ട് ഇന്ത്യ ജയിക്കും എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാർച്ച് 25ന് വാരാണസിയിൽ പറഞ്ഞത്.
വിദഗ്ധ സമിതിയുടെ ഉപദേശം തേടാതെ രാജ്യത്താകെ ലോക്ക്ഡൗണ് പ്രഖ്യാപിച്ചിട്ട് 170 ദിവസം പിന്നിടുന്പോൾ കോവിഡ് വ്യാപനം കൈവിട്ടു കുതിക്കുന്നതും രാജ്യത്തിന്റെ സന്പദ്ഘടന തകർന്നടിയുന്നതുമാണു പരിണത ഫലം. കൊറോണയെ തുരത്താൻ പാത്രം കൊട്ടാനും ടോർച്ചടിക്കാനും ദേശീയ ടെലിവിഷനിലൂടെ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെന്ന ദുഷ്പേരും കൂടെയുണ്ട്.
അതിർത്തിയിലെ അസ്വസ്ഥതകൾ
ലഡാക് അതിർത്തിയിലെ ചൈനയുടെ കടന്നുകയറ്റത്തെ തുടർന്നുള്ള സംഘർഷം വലിയ വെല്ലുവിളിയും ഭീതിയുമാണു സൃഷ്ടിച്ചിരിക്കുന്നത്. 20 ഇന്ത്യൻ സൈനികരുടെ വീരമൃതുവിനു മാസങ്ങൾക്കു ശേഷവും പ്രശ്നപരിഹാരമില്ല. ഇന്ത്യയുടെ മണ്ണിൽ വിദേശസൈന്യം കാലുകുത്തിയിട്ടേയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് എപ്പോഴേ പൊളിഞ്ഞു. ചൈനീസ് പട്ടാളം പിന്മാറിയെന്നു തലക്കെട്ടുകൾ കൊടുത്ത മാധ്യമങ്ങൾക്കും തെറ്റി.
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽനിന്നു ചൈനയുടെ സൈനിക വിന്യാസം പിൻവലിപ്പിക്കാനാണു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്നലെയും മോസ്കോയിൽ ശ്രമിച്ചത്. ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് യിയും ഇന്ത്യൻ വിദേശകാര്യമന്ത്രിയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ സൈനിക പിന്മാറ്റമാണു പ്രധാനമായും ലക്ഷ്യമിടുന്നത്.
അതിർത്തി പ്രദേശങ്ങളിൽ നിലവിലെ സ്ഥിതി ഇരുപക്ഷത്തിന്റെയും താത്പര്യത്തിനല്ലെന്നു രണ്ടു വിദേശകാര്യ മന്ത്രിമാരും പറയുന്നു. ഇരുഭാഗത്തെയും സൈനികർ സംഭാഷണം തുടരണം, വേഗത്തിൽ പിന്മാറണം, ശരിയായ അകലം പാലിക്കണം, പിരിമുറുക്കങ്ങൾ ലഘൂകരിക്കണം എന്നിവയാണ് ഇന്ത്യയും ചൈനയും സമ്മതിച്ചത്. ഹിമാലയൻ താഴ്വാരയിലെ അതിർത്തി സംബന്ധിച്ചു വ്യക്തവും കൃത്യവുമായ രേഖകളില്ലാത്തിടത്തോളം ചൈനയുമായി സംഘർഷം തീരില്ല.
നഷ്ടമായത് 2.1 കോടി തൊഴിൽ
അഞ്ചു മാസം നീണ്ട ലോക്ക്ഡൗണിലെ ഏറ്റവും വലിയ ഇരകൾ ദിവസക്കൂലിക്കാരും ശന്പളജോലിക്കാരുമാണ്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 2.1 കോടി ശന്പള ജോലികൾ രാജ്യത്തു നഷ്ടമായതായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ)യുടെ പഠന റിപ്പോർട്ടിലുണ്ട്. ജൂലൈയിൽ മാത്രം 48 ലക്ഷം തൊഴിലാണു നഷ്ടമായത്. കഴിഞ്ഞ മാസം നഷ്ടമായത് 33 ലക്ഷം തൊഴിലുകൾ. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 8.35 ശതമാനമായി കുത്തനെ കൂടി. തൊട്ടു മുൻ മാസത്തിലിത് 7.4 ശതമാനമായിരുന്നു.
വീട്ടുജോലിക്കാർ, ഡ്രൈവർമാർ, പാചകക്കാർ, പൂന്തോട്ട പരിപാലകർ, കാവൽക്കാർ, ഹോട്ടലുകളിലെയും കടകളിലെയും മറ്റും ജീവനക്കാർ തുടങ്ങിവരാണു ജോലി നഷ്ടമായ ശന്പളക്കാരിലേറെയും. ദിവസക്കൂലിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും തൊഴിൽ നഷ്ടമാണ് ഏറ്റവും വേദനിപ്പിക്കുക. രാജ്യത്താകെ 129 ദശലക്ഷം ദിവസക്കൂലിക്കാരുണ്ടെന്നാണു കണക്ക്. ലോക്ക്ഡൗണ് വന്നതോടെ ഏപ്രിൽ അവസാനം വരെ ഇവരിൽ 91 ദശലക്ഷം പേർക്കു ജോലിയില്ലാതായി. അണ്ലോക്ക് പ്രക്രിയ തുടങ്ങിയ ശേഷവും കഴിഞ്ഞ മാസത്തിലും 11 ദശലക്ഷം ദിവസക്കൂലിക്കാർക്കു പണിയില്ല.
പേരിനു ജോലിയിൽ തുടരുന്ന മറ്റുള്ളവർക്കാകട്ടെ കിട്ടിയിരുന്ന ശന്പളത്തിൽ വലിയ വെട്ടിക്കുറവാണു മഹാഭൂരിപക്ഷം പേരും നേരിടുന്ന മറ്റൊരു പ്രതിസന്ധി. ലക്ഷക്കണക്കിനു ജീവനക്കാരെ പിരിച്ചുവിട്ട ശേഷവും ശേഷിച്ചവർക്കു തുച്ഛമായ ശന്പളം കൊടുക്കാൻ പല കന്പനികളും വിഷമിക്കുകയാണ്.
വിദേശ ഇന്ത്യക്കാരുടെ സ്ഥിതി പരമദയനീയമാണ്. സാന്പത്തിക മുടരിപ്പിലായിരുന്ന ഗൾഫ് രാജ്യങ്ങളിൽ കോവിഡ് കൂടി പ്രതിസന്ധി ആയതോടെ എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങിയവർ ലക്ഷങ്ങളാണ്. കൊടിയ യാതനകളിലും പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന ലക്ഷങ്ങളുണ്ട്. പ്രവാസികളുടെ മടക്കം ഉയർത്തുന്ന വെല്ലുവിളികൾ പരിഹരിക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു കഴിയുന്നില്ല.
കൂപ്പുകുത്തി ജിഡിപിയും ജനവും
കോവിഡ് കേസുകളും മരണങ്ങളും കുത്തനെ ഉയരുകയും ചൈനയുടെ വെല്ലുവിളി തുടരുകയും ചെയ്യുന്പോൾ രാജ്യത്തെ സന്പദ്ഘടന കീഴ്മേൽ മറിഞ്ഞുവീഴുകയാണ്. 2016 നവംബറിലെ രാത്രിയിൽ പ്രഖ്യാപിച്ച 500, 1000 രൂപ നോട്ട് അസാധുവാക്കൽ ദുരന്തത്തിൽ തളർന്ന സന്പദ്ഘടനയാണു രാജ്യമാകെ മാസങ്ങളോളം അടച്ചിട്ട ലോക്ക്ഡൗണിലൂടെ തകർന്നത്.
പാവങ്ങൾ, സാധാരണക്കാർ, തൊഴിലാളികൾ, കർഷകർ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരുടെ വരുമാനം ഇല്ലാതായി. ചെറുകിട ഇടത്തരം പരന്പരാഗത ബിസിനസുകൾ, വ്യവസായങ്ങൾ, കയറ്റുമതികൾ, കൃഷി, ടൂറിസം, വ്യോമയാനം, മാധ്യമങ്ങൾ തുടങ്ങി ഒട്ടുമിക്ക മേഖലകളും പിടിച്ചുനിൽക്കാനാകാത്ത പ്രതിസന്ധിയിലാണ്.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നിരക്ക് 23.9 ശതമാനമാണ് ഇടിഞ്ഞത്. അസംഘടിത മേഖല കൂടാതെയുള്ള തകർച്ചയാണിത്. കോവിഡ് രൂക്ഷമായി ബാധിച്ച അമേരിക്കയിൽ 9.5 ശതമാനമാണു തളർച്ച. ഇറ്റലിയിൽ 12.4 ശതമാനവും. കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും മൂർധന്യാവസ്ഥയിലെത്തുന്ന അടുത്ത മാസങ്ങളിൽ സാന്പത്തിക തകർച്ച ഭയാനകമാകും.
രോഗികൾക്കു മരുന്നും പരിചരണവും നൽകുന്നതുപോലെ സാന്പത്തിക തകർച്ചയെ നേരിടാൻ അടിയന്തരമായ ആശ്വാസപദ്ധതികൾ കേന്ദ്രം പ്രഖ്യാപിക്കണമെന്നാണു റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ ചൂണ്ടിക്കാട്ടിയത്. സാധാരണക്കാർക്കു നേരിട്ടു സാന്പത്തിക സഹായം എത്തിച്ചില്ലെങ്കിൽ രാജ്യത്തെ സാന്പത്തിക വളർച്ച കൂടുതൽ മുരടിക്കും. പണമില്ലെങ്കിൽ പലരും ഭക്ഷണം പോലുമില്ലാതെ വലയും. സ്കൂൾ കുട്ടികളെ ഭിക്ഷ യാചിക്കാൻ വിടുന്ന സ്ഥിതി വിദൂരമല്ല. വായ്പാ, ഇഎംഐ, വാടക കുടിശികകൾ കുന്നുകൂടും. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ തകർച്ച ലക്ഷങ്ങളെ ബാധിക്കും.
സാധാരണക്കാർ പണം ചെലവഴിച്ചാൽ മാത്രമേ സന്പദ്ഘടന ഉണരൂ. ഇതിനായി ആശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ കൂടുതൽ തകർച്ചയാകും ഫലം. രാജ്യത്തെ ബഹുഭൂരിപക്ഷം പേർക്കും സർക്കാരിന്റെ സഹായം കിട്ടുന്നില്ല.
വേണം സുരക്ഷ, സമാധാനം, വികസനം
നോട്ട് അസാധുവാക്കൽ, കൈവിട്ട കോവിഡ് വ്യാപനം, ചൈനയുടെ കടന്നുകയറ്റം, വലിയ സാന്പത്തിക ഇടിവ് തുടങ്ങിയ വന്പൻ വീഴ്ചകൾക്കു ശേഷവും പിടിച്ചുനിൽക്കാൻ മോദിക്കു കഴിയുന്നതാണ് ഇന്ത്യയിലെ പ്രത്യേകത. പ്രതിപക്ഷത്തിന്റെ ദൗർബല്യങ്ങളും തെറ്റു ചെയ്താലും ധീരതയോടെ ചെയ്യുന്നവനെന്ന പ്രതീതിയും ഒരിക്കലും തീരാത്ത വാഗ്ദാനങ്ങളും വർഗീയമായ കളികളുമാണ് മോദിക്ക് തുണ.
അനുച്ഛേദം 370 റദ്ദാക്കൽ, മുത്തലാക്ക് നിരോധന നിയമം, പൗരത്വ ഭേദഗതി നിയമം എന്നിവ മുതൽ അയോധ്യയിലെ രാമക്ഷേത്ര നിർമാണം വരെയുള്ളവ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണത്തിനു സഹായിക്കുന്നവയാണ്. പക്ഷേ രാജ്യനന്മയ്ക്ക് ഇതൊന്നുമല്ല വേണ്ടത്. മതപരമായ അജൻഡകളല്ല, രാജ്യത്തിനും ജനങ്ങൾക്കും വേണ്ടതു സുരക്ഷ, സമാധാനം, വികസനം, സാന്പത്തികവളർച്ച തുടങ്ങിവയാണെന്ന തിരിച്ചറിവാണു പ്രധാനം.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ