Thursday, November 12, 2020 11:23 PM IST
കോവിഡ് മഹാമാരി ലോകമെന്പാടുമുള്ള കുഞ്ഞുങ്ങളുടെ ജീവിതത്തെ തകിടം മറിച്ചിരിക്കുന്നു. മുതിർന്നവരും വയോധികരും വൈറസ് ആക്രമണത്തിന്റെ ഇരകളായി മരിക്കുമ്പോൾ കുട്ടികളുടെ പ്രശ്നങ്ങൾ വ്യത്യസ്തമാണ്. ഇത് എപ്രകാരമെന്നു മനസിലാക്കണമെങ്കിൽ നാം കുട്ടികളുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണം.18 വയസുവരെയുള്ള പ്രായമാണ് കുട്ടിക്കാലമായി ഔദ്യോഗികമായി പരിഗണിക്കുന്നത്. നവജാത ശിശുക്കൾ, ഒരു വയസിൽ താഴെയുള്ളവർ, ഒരു വയസിനും മൂന്നു വയസിനും ഇടയിലുള്ളവർ, നഴ്സറി സ്കൂൾ കുട്ടികൾ, സ്കൂൾ കുട്ടികൾ, കൗമാര പ്രായക്കാർ എന്നിങ്ങനെ ശാരീരിക വളർച്ചയുടെയും ബൗദ്ധികവും സാമൂഹ്യവും മാനസികവുമായ വികസനത്തിന്റെയും തലങ്ങളെ മുൻനിർത്തിയാണ് കുഞ്ഞുങ്ങളുടെ പ്രശ്നങ്ങളെ മനസിലാക്കേണ്ടത്.
തടസപ്പെട്ട കുത്തിവയ്പുകൾ
ലോക സാന്പത്തികഫോറം കോവിഡ് ആക്ഷൻ പ്ലാറ്റ്ഫോമിന്റെ റിപ്പോർട്ടനുസരിച്ച് ഒരു വയസിൽ താഴെയുള്ള എട്ടുകോടി കുട്ടികളുടെ പ്രതിരോധ കുത്തിവയ്പുകൾ തടസപ്പെട്ടിരിക്കുന്നു. ഈ പ്രതിരോധ കുത്തിവയ്പുകൾകൊണ്ടു തടയപ്പെട്ടിരുന്ന രോഗങ്ങൾ ഈ കുഞ്ഞുങ്ങൾക്ക് ഉണ്ടാകാം എന്ന ഒരു പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടാകുന്നത്. നമ്മുടെ ആശുപത്രികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ആരോഗ്യപ്രവർത്തകരുമെല്ലാം കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പുകൾ മുടങ്ങാതിരിക്കാനും മുടങ്ങിയവരെ കണ്ടുപിടിച്ച് അതു നൽകുന്നതിനും സത്വര ശ്രദ്ധ കൊടുക്കണം. മാതാപിതാക്കളും ഇതേക്കുറിച്ച് ഉണർന്നു പ്രവർത്തിക്കണം.
യൂനിസെഫിന്റെയും ലോകബാങ്കിന്റെയും റിപ്പോർട്ടുകളനുസരിച്ച് 2019-ൽ അഞ്ചു വയസിനു താഴെയുള്ള 4.7 കോടി കുട്ടികൾക്കു തൂക്കക്കുറവുള്ളതായി പറയുന്നു. ഇതിൽ 1.43 കോടി കുട്ടികൾക്കു മാരകമായ തോതിലുള്ള ഭാരക്കുറവാണുള്ളത്. ഇതിനു കാരണം പോഷണമൂല്യമുള്ള ഭക്ഷണത്തിന്റെ അഭാവവും രോഗങ്ങളുമാണ്. തന്മൂലം ഈ കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വീണ്ടും കുറയും. തൽഫലമായി ഇവർക്കു ദീർഘകാലത്തേക്ക് വളർച്ചയ്ക്കും വികസനത്തിനും തടസമുണ്ടാകാം. ചിലപ്പോൾ ജീവൻതന്നെയും അപകടത്തിലായേക്കാം. ഇവർക്കു സത്വര ചികിത്സയും പോഷകാംശമുള്ള ആഹാരവും ശരിയായ ശുശ്രൂഷയും ലഭ്യമാക്കുന്നതിൽ കാലതാമസം വന്നുകൂടാ. ഇതുകൂടാതെ 67ലക്ഷം കുട്ടികൾ കോവിഡ്-19 സൃഷ്ടിച്ച സാമൂഹികവും സാന്പത്തികവുമായ പ്രത്യാഘാതങ്ങളുടെ ഫലമായി പോഷകദാരിദ്ര്യം അനുഭവിക്കുന്നുണ്ട് എന്ന് യൂനിസെഫ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പോഷകാഹാരക്കുറവ്
വീടുകളിലെ ദാരിദ്ര്യം, ജോലി നഷ്ടപ്പെട്ട മാതാപിതാക്കൾ, സ്കൂളുകൾ, അംഗൻവാടികൾ തുടങ്ങിയവയിൽനിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണംപോലും കിട്ടാതായ അവസ്ഥ ഇതൊക്കെ അഞ്ചു വയസിൽ താഴെയുള്ള, സാന്പത്തികായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പോഷണത്തെയും ആരോഗ്യത്തെയും വളരെ മോശമായി ബാധിക്കുന്നു. ആദിവാസി, ദളിത് മേഖലകളിൽനിന്നും ഇന്ത്യയിൽതന്നെ പട്ടിണിമരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്ന കാര്യം ഓർമിക്കുക. ഭക്ഷണസാധനങ്ങളുടെ കുതിച്ചുയരുന്ന വിലയും കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും കഷ്ടത്തിലാക്കുന്നു. ഓർക്കുക ഇവരാണ് നമ്മുടെ നാളെയുടെ വാഗ്ദാനങ്ങൾ!
കുട്ടികളുടെ പ്രധാനപ്പെട്ട പ്രവർത്തനമേഖല പഠനമാണ്. കോവിഡ്-19നുമുൻപുതന്നെ ലോകത്തിലെ 25 കോടി കുഞ്ഞുങ്ങൾക്ക് സ്കൂൾ പഠനത്തിനുള്ള ഭാഗ്യമില്ലായിരുന്നു. യുഎന്നിന്റെ മുന്നറിയിപ്പനുസരിച്ച് 2.38 കോടി കുഞ്ഞുങ്ങൾകൂടി സ്കൂൾ പഠനം മുടങ്ങിപ്പോയവരായി ഈ 25 കോടിയോടൊപ്പം ചേരും. ആഗോള സാന്പത്തിക പ്രതിസന്ധിയിലൂടെ മാത്രം. മറ്റു കാരണങ്ങൾകൊണ്ട് സ്കൂൾ പഠനം നിഷേധിക്കപ്പെടുന്നവർ വേറെയുണ്ട്. ഈ വിദ്യാഭ്യാസ പ്രതിസന്ധി മൂലം ലോകത്തെ 37കോടി കുഞ്ഞുങ്ങൾക്ക് അവരുടെ സ്കൂളുകളിൽനിന്നു സൗജന്യമായി കിട്ടിയിരുന്ന പോഷകാഹാരമാണ് നഷ്ടപ്പെടുന്നത്.
ഒറ്റപ്പെടൽ
സ്കൂൾ, കൂട്ടുകാർ, അധ്യാപർ- കളിചിരികളുടെയും പങ്കുവയ്ക്കലിന്റെയും സാന്ത്വനത്തിന്റെയും ആ വലിയ ലോകത്തുനിന്നു കട്ടികൾ ഒറ്റപ്പെട്ടിരിക്കുന്നു. ദരിദ്രരാജ്യങ്ങളിലെ ഒരുപിടി കുഞ്ഞുങ്ങളെങ്കിലും ഭീകരവാദികളുടെയും ലൈംഗിക ചൂഷകരുടെയും കൈകളിലേക്കു വലിച്ചെറിയപ്പെടാനുള്ള സാധ്യതയുമുണ്ട്. ലഹരിയുടെയും മയക്കുമരുന്നിന്റെയും വലയിലേക്ക് ഏറെ കൗമാരക്കാർ നയിക്കപ്പെടുന്നു.
ബാലവേലയും ശൈശവവിവാഹവും ഇവരെ കാത്തിരിക്കുന്ന കറുത്ത ഗർത്തങ്ങളാണ്. ഈ പ്രതിസന്ധികളെല്ലാം കുട്ടികളുടെ മാനസിക ആരോഗ്യത്തെ വളരെയധികം ബാധിച്ചിരിക്കുന്നു. അതിനാൽ ഉൽക്കണ്ഠയും വിഷാദവും പിടിപെടാനുള്ള സാധ്യതയും കൂടുന്നു. അവർ പെട്ടെന്നു ദേഷ്യപ്പെടുന്നവരും പൊട്ടിത്തെറിക്കുന്നവരുമാകുന്നു. ആത്മഹത്യാ നിരക്ക് കുട്ടികളുടെ ഇടയിൽ വർധിക്കുന്നു. പുറത്തുപോകാനും അണിഞ്ഞൊരുങ്ങാനും കഴിയാത്തത് കൗമാരക്കാർക്ക് ഏറെ ദുഃസഹമാണ്. പ്രവേശനപരീക്ഷകളും ഓണ്ലൈൻ ക്ലാസുകളും മണിക്കൂറുകളോളം അവരെ നവമാധ്യമങ്ങളുടെ മുന്നിൽ തളച്ചിടുന്നു. വേണ്ടത്ര വ്യായാമം കിട്ടാതെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിലേക്കും പൊണ്ണത്തടിയിലേക്കും ഒരുകൂട്ടം കുട്ടികൾ നീങ്ങുന്നു.
കുഞ്ഞുങ്ങളെ കേൾക്കുക
ആരോഗ്യപ്രവർത്തകരും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരും പോലീസും തദ്ദേശ ഭരണകൂടങ്ങളുമെല്ലാം ജാഗ്രത പുലർത്തുക. തങ്ങളായിരിക്കുന്ന മേഖലകളിൽ കുഞ്ഞുങ്ങളോടും മാതാപിതാക്കളോടും ഇടപഴകുന്പോൾ മേൽപ്പറഞ്ഞ യാഥാർഥ്യങ്ങൾ ഓർമിക്കുക. നമ്മുടെ പരിസരത്തെ കുഞ്ഞുങ്ങളുടെയെങ്കിലും രക്ഷകരാകുക. കുഞ്ഞുങ്ങളെ കേൾക്കുക. അവർക്കൊപ്പം സമയം ചെലവഴിക്കാനും ചെറിയ ഗാർഹിക ജോലികളിലും കളികളിലും ഏർപ്പെടാനും ശ്രദ്ധിക്കുക.
കുടുംബപ്രാർഥനകൾ മുടങ്ങാത്ത ശീലമാക്കുക. യോഗയ്ക്കും നടത്തത്തിനും ഒരുമിച്ചു സമയം കണ്ടെത്താൻ കഴിഞ്ഞാൽ നല്ലത്. പഠനത്തിനും ഉല്ലാസത്തിനും വ്യായാമത്തിനും പ്രാർഥനയ്ക്കും വായനയ്ക്കും ഉറക്കത്തിനുമെല്ലാം കൃത്യമായ സമയം പാലിക്കണം. ദിനചര്യകളുടെ സമയക്രമപാലനം ഒരുപാടു സംഘർഷങ്ങളെ ദൂരീകരിക്കും. വായന, എഴുത്ത്, വര, കരകൗശല സാധനങ്ങളുടെ നിർമിതി തുടങ്ങിയവ കുട്ടികൾക്ക് ഏറെ സഹായകമാകും.
രോഗികൾ പ്രത്യേകിച്ച് പ്രതിരോധശേഷി കുറവുള്ള കുഞ്ഞുങ്ങൾ, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾ ഇവരുടെ തുടർചികിത്സയും പരിചരണവും മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ശുഭപ്രതീക്ഷ പുലർത്തുക.
കുറ്റപ്പെടുത്തലുകൾക്കുപകരം കരുതലും സ്നേഹവും വാത്സല്യവും നിറഞ്ഞ തിരുത്തലുകൾ നൽകുക. നല്ല കേൾവിക്കാരാകുക. ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം കേൾക്കാൻ ശ്രമിച്ചാൽതന്നെ കുട്ടികൾ സ്വസ്ഥരാകും. പ്രതീക്ഷകളുള്ളവരായും പോരായ്മകളെ ഊർജമാക്കി ഉയിർത്തെഴുന്നേൽക്കുന്നവരായും നമ്മുടെ കുഞ്ഞുങ്ങളെ മാറ്റേണ്ട ചുമതല നാമോരോരുത്തരുടേതുമാണ്.
ഡോ. ബീന മാത്യു ഭാസൻ
( കോഴഞ്ചേരി എംജിഎം മുത്തൂറ്റ് നഴ്സിംഗ് കോളജ് പ്രിൻസിപ്പലാണ് ലേഖിക)