Monday, January 11, 2021 1:43 AM IST
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ കമ്മീഷൻ കണ്ടില്ലെന്നു നടിക്കുകയാണ്. 80:20 സംബന്ധിച്ചും, ന്യൂനപക്ഷ വകുപ്പിൽ ക്രിസ്ത്യൻ പ്രാതിനിധ്യം ഇല്ലാതാക്കുന്നതിനെപ്പറ്റിയും ക്രിസ്ത്യാനികൾ നേരിടുന്ന വിവിധ വിഷയങ്ങളെപ്പറ്റിയും കൊടുത്തിട്ടുള്ള പരാതികളിൽ ഒരു പരിഹാരനടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, ഒന്നരവർഷം മുന്പ് ഒന്പത് ജില്ലകളിൽ അതായത് 2019 ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ ക്രിസ്ത്യൻ സാന്പത്തിക, സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ വിഷയത്തിന്മേലുള്ള സിറ്റിംഗുകളിൽ വിവിധ ക്രിസ്ത്യൻ സഭാ, സംഘടനാ, സമുദായ അംഗങ്ങളിൽനിന്നു കൈപ്പറ്റിയ നിവേദനങ്ങളും പരാതികളും റിപ്പോർട്ടുകളും ക്രോഡീകരിച്ചുള്ള കമ്മീഷന്റെ റിപ്പോർട്ട് ഒരുവർഷം കഴിഞ്ഞിട്ടും സർക്കാരിന്റെ മുന്പിൽ സമർപ്പിച്ചിട്ടുമില്ല.
2020 ജനുവരിയിൽത്തന്നെ റിപ്പോർട്ടിന്റെ കരട് രൂപം കമ്മീഷൻ അംഗം തയാറാക്കിയതായിട്ടാണ് ആ നാളുകളിൽ അറിയാൻ സാധിച്ചത്. അത് രണ്ടാമത്തെ അംഗത്തിന്റെയും ചെയർമാന്റെയും വിലയിരുത്തലുകൾക്കു ശേഷം ചർച്ച ചെയ്തു സർക്കാരിൽ സമർപ്പിക്കപ്പെടും എന്നുള്ള അറിവ് ലഭിച്ചതുമാണ്. എന്നാൽ, കൊറോണയുടെ പേരുപറഞ്ഞ് തുടർനടപടികൾ എടുക്കാൻ വൈകിപ്പിക്കുകയും ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ സർക്കാർ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ നിലവിൽ നിയമിച്ചിട്ടുണ്ടല്ലോ എന്ന മുടന്തൻ ന്യായം പറഞ്ഞ് കമ്മീഷന്റെ റിപ്പോർട്ട് സർക്കാരിലേക്കു സമർപ്പിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് ചെയർമാൻ എത്തിച്ചേർന്നിരിക്കുകയാണ്. 80:20 , മറ്റൊരു-ഒരു, ന്യൂനപക്ഷ ഫണ്ട് തിരിമറി, ക്രിസ്ത്യൻ പിന്നാക്കാവസ്ഥ എല്ലാം ഉൾപ്പെടെ ഈ റിപ്പോർട്ട് സർക്കാരിലേക്കു സമർപ്പിച്ചാൽ സ്വന്തം സമുദായം അനർഹമായി നേടുന്ന ആനുകൂല്യങ്ങൾക്കുമേൽ ഒരു ചോദ്യചിഹ്നമായി ഇതു മാറുമോ എന്ന ഭയമാണോ ചെയർമാനുള്ളത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ക്രിസ്ത്യാനികളുടെ ക്ഷേമത്തിനുവേണ്ടിക്കൂടി പ്രത്യേകമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ വകുപ്പ് ക്രിസ്ത്യാനിക്ക് എതിരേ പ്രവർത്തിക്കുന്നതു ഭീതിയുളവാക്കുന്നു. ഇങ്ങനെയെങ്കിൽ ഒന്നുറപ്പാണ്. വരും നാളുകളിൽ ഇനിയും ക്രിസ്ത്യാനികൾക്ക് എതിരായുള്ള നിലപാടുകൾ ഈ വകുപ്പിൽനിന്നു വരും. ഇതുണ്ടാവാതിരിക്കാൻ ആദ്യപടിയെന്നവണ്ണം ഈ വകുപ്പിൽ തുല്യമായ ക്രിസ്ത്യൻ പങ്കാളിത്തം സർക്കാർ ഉറപ്പുവരുത്തണം.
ക്രിസ്ത്യൻ പ്രാതിനിധ്യം
ന്യൂനപക്ഷ ക്ഷേമവകുപ്പ്-മന്ത്രി, സെക്രട്ടറി, ഡയറക്ടർ, ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ-ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, ന്യൂനപക്ഷ കമ്മീഷൻ-ചെയർമാൻ തുടങ്ങിയ ഉന്നത പദവികളിലൊന്നും ഒരു ക്രിസ്ത്യൻ പ്രതിനിധിപോലും ഇല്ല. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ആറ് ഡയറക്ടർമാർ ഉള്ളതിൽ ക്രിസ്ത്യൻ പങ്കാളികൾ വെറും രണ്ടുപേർ മാത്രം എന്ന് കോർപറേഷൻ വെബ്സൈറ്റിൽനിന്നുതന്നെ അറിയാം. ന്യൂനപക്ഷ കമ്മീഷനിലാകട്ടെ പേരിനൊരു വനിതാ പ്രതിനിധി മാത്രം. ന്യൂനപക്ഷ വകുപ്പിൽ താത്കാലിക ജീവനക്കാരിൽ സിംഹഭാഗവും മുസ്ലിം സമുദായ അംഗങ്ങളാണ് എന്നതു വളരെ ശ്രദ്ധേയമാണ്. സ്ഥിര ജീവനക്കാരിലും ക്രിസ്ത്യൻ പങ്കാളിത്തം വളരെ ചുരുക്കമാണ്.
ന്യൂനപക്ഷ ഫണ്ട്
ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിൽ പൊതുവായ പദ്ധതികളിൽ അനധികൃതമായി 80:20 അനുപാതം സ്വീകരിക്കുകയും മുസ്ലിം വിഭാഗത്തിനായി പ്രത്യേക പദ്ധതികൾ നടപ്പിൽ വരുത്തുകയും ക്രിസ്ത്യൻ തുടങ്ങി മറ്റ് ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക പദ്ധതികൾ ഒന്നും വിഭാവനം ചെയ്യാതിരിക്കുകയും ചെയ്യുന്നതുവഴി വർഷാവർഷം ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കുന്ന കോടിക്കണക്കിനു രൂപ വരുന്ന സർക്കാർ ഫണ്ടിന്റെ 90 ശതമാനത്തിൽ അധികവും മുസ്ലിം സമുദായ അംഗങ്ങളുടെ കൈകളിലേക്കാണ് എത്തിച്ചേരുന്നത്.
കേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുന്നു
കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ പദ്ധതികൾ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്പോൾ സംസ്ഥാന സർക്കാരിനും അതിൽ തുല്യപങ്കാളിത്തം ലഭിക്കുന്നു. എവിടെ, എങ്ങനെ എന്നതിൽ ഉത്തരം സംസ്ഥാന സർക്കാരിന്റെതാണ്. ന്യൂനപക്ഷ സമുദായ അംഗങ്ങൾ 20-25 ശതമാനത്തിൽ അധികമുള്ള പ്രദേശം തെരഞ്ഞെടുത്ത് കോടിക്കണക്കിനു രൂപ നൽകി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം (പിഎംജെവികെ). കേരളത്തിൽ പത്തനംതിട്ട ജില്ലയെ ഒഴിവാക്കി ബാക്കി പതിമൂന്നു ജില്ലകളിൽ വിവിധ പ്രദേശങ്ങളിൽ തുക വകയിരുത്തുന്നു. ഇതിനായി ഓരോ ജില്ലയിൽനിന്നു മൂന്നുപേരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്.
കേരളത്തിൽ മൊത്തം 39 അംഗങ്ങൾ ഉള്ളതിൽ 30 അംഗങ്ങൾ മുസ്ലിം വിഭാഗത്തിൽനിന്നാണ്. ഏഴ് അംഗങ്ങൾ മാത്രമാണ് ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന്. പിന്നെയുള്ള രണ്ട് അംഗങ്ങൾ സിക്ക്, ജൈന വിഭാഗങ്ങളിൽനിന്നുമാണ്. ഇടുക്കി ജില്ല ഉൾപ്പെടെ എട്ട് ജില്ലകളിൽ ക്രിസ്ത്യൻ പ്രതിനിധികൾ ഇല്ല. കോട്ടയം ജില്ലയിൽനിന്ന് ആകെ തെരഞ്ഞെടുത്ത പ്രദേശം ഈരാറ്റുപേട്ടയാണ്. മലപ്പുറം ജില്ലയിൽനിന്ന് 25 പ്രദേശങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പിഎംജെവൈകെ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളിലായി മദ്രസ സ്ഥാപനങ്ങൾ പണിയാനും മദ്രസയോട് അനുബന്ധ ക്ലാസ് മുറികളും ഹാളുകളും പണിയാനുംവരെ പ്രസ്തുത ഫണ്ട് ഉപയോഗപ്പെടുത്തുന്നു. എന്നാൽ ക്രിസ്ത്യൻ മേഖലകളിൽ ഇത്തരത്തിൽ ഒന്നും നൽകുന്നതായി കാണുന്നില്ല എന്നത് ഇരട്ട നീതിയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ എങ്ങനെ?
കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ എല്ലാം ന്യൂനപക്ഷ ക്ഷേമവകുപ്പുണ്ട്. അവിടെ ധാരാളം പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽ 1993-ൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിച്ചു. നിലവിൽ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ സംസ്ഥാന വഖഫ് ബോർഡ്, ഉറുദു അക്കാദമി, സർവേ കമ്മീഷണർ വഖഫ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ എന്നിവ കൂടാതെ ക്രിസ്ത്യാനികൾക്കായി സംസ്ഥാന ക്രിസ്ത്യൻ (ന്യൂനപക്ഷ) ധനകാര്യ കോർപറേഷനും വകുപ്പിന്റെ കീഴിലുണ്ട്. അതുവഴി ക്രിസ്ത്യൻ കുട്ടികൾക്കു ട്യൂഷൻ ഫീ റീ ഇന്പേഴ്സ്മെന്റ്, സ്വയംതൊഴിലിനു ധനസഹായം, തൊഴിൽ പരിശീലനവും തൊഴിലും, പള്ളി പണിയാനും പുനരുദ്ധാരണത്തിനും സഹായങ്ങൾ, പള്ളിക്കൂടങ്ങൾ, വൃദ്ധസദനങ്ങൾ, ഹാളുകൾ തുടങ്ങിയവ പണിയാനും സാന്പത്തിക സഹായം, ക്രിസ്ത്യൻ കുട്ടികൾക്കായി പ്രത്യേക കോച്ചിംഗ് സെന്ററുകൾ, മത്സര പരീക്ഷാപരിശീലന പരിപാടികൾ, യുവാക്കൾക്കു ബോധവത്കരണ പരിപാടികൾ, ക്രിസ്ത്യൻ സംസ്കാരം പരിപോഷിപ്പിക്കാൻ സഹായങ്ങൾ, ക്രിസ്ത്യൻ സമൂഹവിവാഹ സഹായങ്ങൾ, വിശുദ്ധനാട് തീർഥാടനത്തിനു സബ്സിഡി തുടങ്ങിയ നിരവധി പദ്ധതികൾ ക്രിസ്ത്യൻ സമുദായത്തിനായി നൽകുന്നു.
കർണാടക സർക്കാരിന്റെ ന്യൂനപക്ഷ വകുപ്പിന്റെ കീഴിൽ ക്രിസ്ത്യൻ വികസന ഫണ്ട് എന്ന പേരിൽ പള്ളികൾ പണിയാനും പുനരുദ്ധാരണത്തിനും വികസനത്തിനും ധനസഹായം, ഹാളുകൾ അനാഥ മന്ദിരങ്ങൾ വൃദ്ധസദനങ്ങൾ എന്നിവ പണിയാനും സാന്പത്തിക സഹായം, നൈപുണ്യ വികസന പരിപാടികൾ, ജിഎൻഎം ആൻഡ് ബിഎസ്സി നഴ്സിംഗ് ട്രെയിനിംഗ്, ക്രിസ്ത്യൻ വിദ്യാർഥികൾക്കായി മറ്റു പ്രോത്സാഹന പദ്ധതികളും സർക്കാർ നൽകുന്നു. ഇതുപോലെ തമിഴ്നാട് സർക്കാരും പള്ളികളുടെ പുനരുദ്ധാരണത്തിനും മറ്റും സഹായങ്ങളും ജറുസലേം തീർഥാടനത്തിനു പ്രത്യേക സഹായങ്ങളും ക്രിസ്ത്യൻ സമൂഹത്തിനായി നൽകുന്നു. എന്തുകൊണ്ട് 2011 സെൻസസ് പ്രകാരം 18 ശതമാനമുള്ള ക്രിസ്ത്യൻ സമൂഹത്തിനായി പ്രത്യേക പദ്ധതികൾ ഒന്നുംതന്നെ കേരളസർക്കാർ വിഭാവനം ചെയ്യുന്നില്ല. മാത്രമല്ല, പൊതുവായ പദ്ധതികളിൽ ഈ കാട്ടുനീതി നടപ്പിലാക്കിവരികയും ചെയ്യുന്നു.
ക്രിസ്ത്യൻ വിഭാഗങ്ങൾക്കുവേണ്ടിയും നിലകൊള്ളുന്നു എന്ന വ്യാജേന ഫണ്ട് കൈപ്പറ്റുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൽ അടിയന്തരമായി സർക്കാർ ഇടപെടണം. ക്രിസ്ത്യാനികൾക്കു തുല്യ പങ്കാളിത്തം നൽകണം. തുല്യ ഫണ്ടുതന്നെ ക്രിസ്ത്യൻ സമൂഹത്തിനും വകയിരുത്തണം. ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്പോൾ ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷങ്ങളെയാണ് അധികമായി പരിഗണിക്കേണ്ടത്. മാത്രമല്ല, കാലങ്ങളായി കടുത്ത അനീതിപരമായ വിവേചനം നേരിട്ട ക്രിസ്ത്യൻ സമൂഹത്തിനു പ്രത്യേകമായ പദ്ധതികൾ അടിയന്തരമായി സർക്കാർ വിഭാവനം ചെയ്യുകയും അവ കൃത്യമായി ക്രിസ്ത്യൻ സമൂഹത്തിനു ലഭ്യമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം. സർക്കാർ ഈ അസംഘടിത ദുർബല പിന്നാക്ക സമൂഹത്തെ കൈവിടരുത്.
അമൽ സിറിയക് ജോസ്