റോഡുകൾ വെട്ടിപ്പൊളിക്കാൻ ഇത്ര സുതാര്യമായി നിയമം ഇളവു നൽകുന്ന മറ്റൊരു നാടില്ല. ടാറിംഗ് പൂർത്തിയായ ദിവസം തന്നെ വെട്ടിപ്പൊളിക്കുന്നത് പതിവുകാഴ്ച.
വിവര സാങ്കേതിക വിദ്യാരംഗത്തെ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്നതിന്റെ ഭാഗമായി ഫൈബർ ഒപ്റ്റിക് കേബിളുകൾ കുഴിച്ചിടുന്നതിനു സംസ്ഥാന സർക്കാർ എട്ടു കന്പനികൾക്കാണ് 17 വർഷം മുൻപ് അനുമതി നൽകിയത്. റിലയൻസ്, ബിപിഎൽ, ഡിഷ്നെറ്റ്, ഏഷ്യാനെറ്റ്, എസ്കോട്ടെൽ, സീടിവി, ഭാരതി, ക്യൂനെറ്റ് എന്നീ കന്പനികൾ ഇതേത്തുടർന്ന് കുത്തിപ്പൊളിക്കൽ വർഷവും തുടരുന്നു.
പൊതുമരാമത്തും കെഎസ്ടിപിയും റോഡ് പണിയുന്ന കാലമൊന്നും കരാർ വാങ്ങിയ ടെലി കന്പനികൾക്ക് ബാധകമല്ല. ടാറിംഗിനു പിറ്റേന്നു തന്നെ കന്പനികൾക്ക് കുത്തിപ്പൊളിക്കാം. കൂടാതെ വാട്ടർ അഥോറിട്ടി, ഗ്യാസ് തുടങ്ങി പൈപ്പുകളും റോഡിനടിയിലൂടെ കടന്നുപോകുന്നു. പൈപ്പുകൾ എപ്പോൾ പൊട്ടിയാലും ജെസിബി എത്തിച്ച് റോഡ് വെട്ടി കിടങ്ങുണ്ടാക്കുന്നത് കേരളത്തിൽ പതിവുകാഴ്ച. വൈകാതെ വൈദ്യുതി ലൈനുകളും അണ്ടർ ഗ്രൗണ്ട് കേബിളിലൂടെയാകുന്പോൾ ഒരിക്കലും നന്നാവില്ല റോഡുകൾ.
നെടുകെയും കുറുകെയെും വെട്ടിപ്പൊളിക്കുന്ന റോഡുകൾ റീ ടാർ ചെയ്താലും പഴയ സ്ഥിതിയിൽ വരില്ല. കുഴികളും കൂനകളും മൂടാതെ കിടന്ന് നൂറു കണക്കിനു യാത്രക്കാർ അപകടത്തിൽപ്പെടുന്നു. ദാരുണമായ ഒട്ടേറെ മരണങ്ങളും സംഭവിക്കുന്നു. ഇത്തരത്തിൽ മരിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നഷ്ടപരിഹാരം കിട്ടുകയുമില്ല.
വൈദ്യുതി, ടെലിഫോണ്, കുടിവെള്ളം, കേബിൾ എന്നിവയെല്ലാം കടത്തിവിടാനുള്ള മാർഗമാണ് റോഡ്. റോഡിനുള്ളിൽ അപകടകരമായ പോസ്റ്റുകളും. അവശ്യ സർവീസ് എന്നു പറഞ്ഞ് ഏതു വകുപ്പിനും റോഡ് വെട്ടിപ്പൊളിക്കാം. ഇത്തരത്തിൽ പൊതുമരാമത്ത് വകുപ്പിന് 3,000 കോടി രൂപയുടെ വാർഷിക നഷ്ടമുണ്ടാകുന്നുണ്ട്. അയ്യായിരത്തോളം സ്ഥലങ്ങളിലാണ് വർഷവും റോഡു വെട്ടിപ്പൊളിക്കുന്നത്. അനുമതിയോടെ റോഡ് പൊളിച്ചാൽ തന്നെ പൂർവസ്ഥിതിയിലാക്കാനുള്ള തുക മുൻകൂർ കെട്ടിവയ്ക്കണമെന്നാണ് ചട്ടം.
റോഡിൽ എന്തുമാകാമെന്നോ
യന്ത്രലോറികൾ വിദേശങ്ങളിൽ ദിവസവും പ്രധാന റോഡുകൾ കഴുകി വൃത്തിയാക്കും. കേരളത്തിൽ ഇങ്ങനെയൊരു നടപടി ഇന്നേ വരെ തുടങ്ങിയിട്ടില്ല. ഓരോ മഴയിലും റോഡിൽ ചെളിയും ചവറും അടിഞ്ഞ് വെള്ളമൊഴുക്ക് ഇല്ലാതാകും. ഓടകളില്ലാത്ത റോഡും റോഡിനുള്ളിൽ കൈയേറ്റവും നിരത്തുകളിൽ കച്ചവടവും ആൾക്കൂട്ടവുമൊക്കെയായി ഒരു നാട്.
ബംഗളുരു സിറ്റി കോർപറേഷൻ റോഡു കഴുകി ശുചീകരിക്കാൻ പത്ത് യന്ത്രങ്ങൾ അടുത്തയിടെ വാങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ റോഡുകളിൽ ഓയിലോ മറ്റോ വീണാൽ ഫയർ ഫോഴ്സ് റോഡ് കഴുകുകയല്ലാതെ പൊതുമരാമത്ത് വകുപ്പിന് അടിയന്തര സജ്ജീകരണങ്ങളൊന്നുമില്ല.
വേനൽക്കാലത്ത് പൊടി, മഴക്കാലത്ത് വെള്ളക്കെട്ട് എന്നതാണ് കേരളത്തിലെ സ്ഥിതി. മഴയെ മാത്രം പഴിക്കരുത്. വർഷം രണ്ടും മൂന്നും തവണ വെള്ളം കയറി ആഴ്ചകളോളം വെള്ളത്തിലാകുന്ന റോഡുകൾ കേരളത്തിലുണ്ട്. പ്രത്യേകിച്ചും ആലപ്പുഴ ജില്ലയിൽ. ഒന്നര പതിറ്റാണ്ടു പിന്നിട്ടിട്ടും ഇവ തകർന്നിട്ടില്ല.
ഓടകളില്ലാതെ ഗ്രാമീണ റോഡു പണിയുന്ന ഏക നാടും ഇതുതന്നെ. കെഎസ്ആർടിസിയുടെ ഏറെ ബസുകളിലും ഡീസൽ ടാങ്കുകളിൽ നിന്ന് ചോർച്ചയുണ്ടാകാതിരിക്കാനുള്ള സുരക്ഷിതമായ അടപ്പുകളില്ല. ഡീസൽ ചോർച്ചയാണ് വളവിലും ചെരിവിലും റോഡ് തകരാൻ ഒരു കാരണം. കൈയേറ്റവും വഴിക്കച്ചവടവും ഒഴിവാക്കാൻ ആർക്കുമാവുന്നില്ല. യാത്ര തുടങ്ങിയാൽ എത്തുംവരെ റോഡിലെ സൗകര്യമനുസരിച്ച് ഒരു പോക്ക് എന്നതാണ് രീതി. വേഗനിയന്ത്രണം പോലുള്ള കാര്യങ്ങൾ എപ്പോൾ എങ്ങനെ എന്നതൊന്നും ശ്രദ്ധിക്കുന്നില്ല.
സിഗ്നൽ നോക്കുകുത്തി
സിഗ്നൽ ബോർഡുകളുടെ കുറവാണ് പലപ്പോഴും അപകടങ്ങൾ വരുത്തി വയ്ക്കുന്നത്. കേരളത്തിൽ സ്ഥാപിച്ച പകുതിയിലേറെ സിഗ്നൽ ലൈറ്റുകളും പ്രകാശിക്കുന്നുമില്ല. വീഴ്ചയില്ലാതെ സിഗ്നൽ ലൈറ്റുകൾ തെളിയിക്കാനുള്ള സാങ്കേതിക വിദ്യ ഇക്കാലത്തും നമ്മുടെ നാട്ടിലില്ല. അറ്റകുറ്റപ്പണികളില്ലാത്തതിനാൽ മാസങ്ങളോളം സിഗ്നൽ ലൈറ്റുകൾ മിഴിയണച്ചുകിടക്കുന്നു.
ഗ്രാമീണ റോഡുകളിലാണ് ഏറെ ദുരിതം. വഴിപോക്കരോട് വഴി ചോദിച്ച് വാഹനം ഓടിക്കേണ്ട സ്ഥിതി കേരളത്തിലേയുള്ളു. ജംഗ്ഷനുകളിൽ ബോർഡുകളില്ലാത്തതാണ് കൂട്ടയിടിക്കും അപകടമരണത്തിനും പ്രധാന കാരണം. വളവുകൾക്ക് മുന്നറിയിപ്പ് ബോർഡും വളവുകളിലും ഇറക്കങ്ങളിലും ചെരിവുകളിലും വേഗനിയന്ത്രണ നിർദേശവും ഇവിടെയില്ല. ഹൈവേകളിൽ ഒഴികെ വഴിപോക്കർക്ക് സഞ്ചരിക്കാൻ റോഡിൽ പാതയില്ലാത്തതിനാലാണ് അപകടം ഏറുന്നത്. അപകടം ഒഴിവാക്കാൻ ടാറിംഗിനോട് ചേർത്ത് വണ്ടി ഓടിക്കുന്നവരാണ് ഏറെയും. രാത്രി വഴിപോക്കരെ വാഹനം ഇടിക്കാൻ ഇത് കാരണമാകുന്നു. റോഡ് കൃത്യം രണ്ടായി പകുത്തു വരയ്ക്കുന്നതാണ് ഇവിടെ രീതി. വളവുകളിൽ പ്രദേശത്തിന്റെ ഘടന അനുസരിച്ചാണ് റോഡ് മാർക്ക് ചെയ്യേണ്ടത്. ഇരു ദിശയിൽ എത്തുന്ന വാഹനങ്ങൾ വളവുകളിൽ ഇടിക്കാൻ പ്രധാന കാരണവും ഇതുതന്നെ.
സിഗ്നൽ ബോർഡുവയ്ക്കലും ലൈൻ വരയ്ക്കലും കരാർ നൽകുക പതിവാണ്. തല കീഴായി സ്ഥാപിക്കുന്ന അറിയിപ്പ് ബോർഡുകൾ പുതുമയല്ല. കുത്തിറക്കത്തിലും വളവുകളിലും സീബ്രാലൈനുകൾ പാടില്ലെന്നിരിക്കെ, കേരളത്തിൽ ഇതു പാലിക്കാറില്ല. 80-100 കി.മീ വേഗത്തിൽ ഓടിവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് സീബ്രാലൈനുകൾ കണ്ണിൽ പെടുക എളുപ്പമല്ല.
സംസ്ഥാന, ദേശീയ പാതകളിൽ ഒഴികെ ഇതര പാതകളിലേറെയും വേണ്ടത്ര സൂചനാ ബോർഡുകളില്ല. നഗരമധ്യത്തിൽ മാത്രമാണ് നമ്മുടെ നാട്ടിൽ ട്രാഫിക് ലൈറ്റുകൾ കാണാനാവുക. ഗ്രാമീണറോഡുകളിൽ ട്രാഫിക് ലൈറ്റുകൾ ഒരിടത്തുമില്ല. എന്നാൽ വിദേശങ്ങളിൽ എല്ലാ പാതകളിലും സിഗ്നൽ ലൈറ്റുണ്ടാവും. പരമാവധി വേഗം, ദൂരം, ദിശ എന്നിവയെല്ലാം ബോർഡുകളിൽ വ്യക്തമാക്കിയിരിക്കും. നിരീക്ഷിക്കാൻ കാമറയുമുണ്ടാകും.
40 അടി ഉയരമുള്ള സിഗ്നൽ ബോർഡുകളാണ് കേരളത്തിലുള്ളത്. വിദേശങ്ങളിലാവട്ടെ പരമാവധി പത്തടി ഉയരമേ തൂണുകൾക്കുണ്ടാകൂ. ഡ്രൈവർക്ക് ഉയരത്തിലേക്ക് നോക്കാതെ സീറ്റിൽ ഇരുന്നുതന്നെ കണ്മുൻപിൽ ലൈറ്റ് തെളിഞ്ഞു കാണാം. കേരളത്തിലാവട്ടെ പലപ്പോഴും സിഗ്നൽ ലൈറ്റുകൾ ശ്രദ്ധയിൽപെടാറില്ല.
ഇവിടെ ഓരോ നഗരത്തിലും പ്രത്യേകം സിഗ്നൽ നിയന്ത്രണമാണ്. വിദേശങ്ങളിൽ ഒരു റോഡിന് പൊതുവായ ഒരു സിഗ്നൽ സിസ്റ്റമാണുണ്ടാവുക. വാഹന ഗതാഗതം കാമറയിലൂടെ വിവിധ പോയിന്റുകളിൽ നിരീക്ഷിച്ചുകൊണ്ടിരിക്കും. നഗരങ്ങളിലോ ജംഗ്ഷനുകളിലോ ട്രാഫിക് ജാം രൂപപ്പെട്ടാൽ അതനുസരിച്ച് ഗതാഗതം തിരിച്ചുവിടുകയോ, നഗരത്തിലേക്ക് കടന്നു വരുന്ന മറ്റ് വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ നിർദേശിക്കുകയോ ചെയ്യും. ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ആഴ്ചകളും മാസങ്ങളും പ്രവർത്തന രഹിതമാകുന്നത് ഇവിടെ പതിവ്. സിഗ്നൽ ജോലി കന്പനികൾക്ക് കരാർ കൊടുക്കുന്ന രീതി വിദേശങ്ങളിലില്ല. വഴിയോരങ്ങളിലൂടെ മൃഗങ്ങളെ നടത്തിക്കൊണ്ടുപോകുന്നതും മേയാൻ വിടുന്നതും കുട്ടികളെ കളിക്കാൻ അനുവദിക്കുന്നതും സമ്മേളനവേദികളാക്കുന്നതുമൊക്കെ ഇവിടെ മാത്രം. വികസിത രാജ്യങ്ങളിൽ ഓരോ വാഹനത്തിനും എടുക്കാവുന്ന വേഗം അനുസരിച്ച് പ്രത്യേകം റോഡുകളും പ്രത്യേക ലെയ്നുകളുമുണ്ട്. മോട്ടോർ സൈക്കിളുകൾക്കും സൈക്കിളുകൾക്കും പ്രത്യേകം ലൈനുകൾ. കാളവണ്ടി, കുതിരവണ്ടി തുടങ്ങി റബർ ടയറുകളിൽ ഓടാത്ത വാഹനങ്ങൾ അനുവദിക്കില്ല, കാരണം റോഡ് തകരാൻ അതിടയാക്കും. ഒപ്പം അപകടസാധ്യതയും. കാളവണ്ടിയും ഉന്തുവണ്ടിയും സൈക്കിളും റിക്ഷയും ട്രാമും ബസും കാറും ഒരുമിച്ച് നീങ്ങുന്ന ഗതാഗത സംസ്കാരമാണ് നമ്മുടേത്. ഒപ്പം തോന്നും പടി വേഗവും ഓവർടേക്കിംഗും പാർക്കിംഗും. പാർക്കിംഗ് ബേ എന്നത് കാണാനില്ല. നഗരത്തിനു നടുവിൽ എവിടെയും കാണാം ടാക്സി സ്റ്റാൻഡുകൾ.
വിദേശങ്ങളിൽ ആംബുലൻസുകൾക്കു പോകാൻ പ്രത്യേകം ലെയ്നുകളുണ്ടാകും. വാഹനം അപകടത്തിൽപ്പെട്ടാൽ വാഹനം അപ്പോൾ അവിടെ നിന്നു മാറ്റും. വേണ്ടിവന്നാൽ അപകടത്തിൽപ്പെട്ടവരെ ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിക്കും. അപകടമുണ്ടാക്കിയ ലെയ്നിലെ ഗതാഗതം നിരോധിക്കും. റോഡിന്റെ അപാകതയല്ല അപകടകാരണമെന്ന് ഉറപ്പാക്കിയിട്ടേ അതു വഴി ഗതാഗതം പുനരാരംഭിക്കു. കേരളത്തിൽ ആധുനിക രീതിയിൽ നിർമിച്ച ഹൈവേകളിലെ ഓടകളുടെ നിർമാണം അശാസ്ത്രീയമാണ്. സ്ലാബുകളുടെ വലിപ്പം, കനം, സുഷിരങ്ങളുടെ ഘടന എന്നിവ ഓരോ പ്രദേശത്തിനും അനുയോജ്യമായിരിക്കണം. വളവ്, ചെരിവ് എന്നിവ കണക്കാക്കിയല്ല ഓടകളുടെയും സ്ലാബുകളുടെയും നിർമാണം. നടുറോഡിൽ വാഹനം വട്ടം ഒടിക്കുന്നതും ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതുമൊക്കെ പതിവു കാഴ്ച. വിദേശങ്ങലിൽ ഡ്രൈവിംഗ് സ്കൂളുകളിൽ തിയറിയും പ്രാക്ടിക്കലും പഠിപ്പിക്കാൻ വിദഗ്ധരുണ്ട്. നിശ്ചിത പരിശീലനം നേടിയവരെ മാത്രമെ മോട്ടോർ ബേകളിലും പ്രധാന റോഡുകളിലും ഓടിക്കാൻ അനുവദിക്കു. പഠിതാക്കളുടെ പരിശീലനത്തിന് പ്രത്യേകം റോഡും സിഗ്നൽ മാർക്കുകളുമുണ്ടാകും.
ഇവിടെ പണിയുന്ന ഹംബ്, ഡിപ്പ് എന്നിവയും തികച്ചും അശസ്ത്രീയം. വേഗത്തിലെത്തുന്ന വാഹനങ്ങൾ അതിവേഗം ബ്രേക്ക് ചെയ്തോ ചെയ്യാതെയോ അപകടത്തിൽപ്പെടുന്നതും യാത്രക്കാർക്ക് ആഘാതമുണ്ടാകുന്നതും പതിവ്. ഇരുചക്ര വാഹനങ്ങൾ പൊങ്ങിത്തെറിക്കുന്നതും സാധാരണം. ഹംബും ഡിപ്പുമുള്ള ഇടങ്ങളിലേറെയും മുന്നറിയിപ്പു ബോർഡുകളും വരകളും കാണാറില്ല. ഒന്നരയടി ഉയരത്തിൽ ഉരുണ്ട ഹംബുകളാണ് ഇവിടെ കാണുക. ഓരോ വാഹനത്തിനും അനുയോജ്യവും ആഘാതവും അപകടവും ഉണ്ടാക്കാത്തതുമായ ഹംബും ഡിപ്പുമാണ് വിദേശങ്ങളിലുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിൽ ഏറ്റവും പ്രധാനമാണ് ടയറുകളുടെ ഈടും ബ്രേക്ക് നിലവാരവും. മഴയും വെള്ളക്കെട്ടും ഈർപ്പവുമുള്ള റോഡിലൂടെ മൊട്ട ടയറിൽ വാഹനം ഓടിക്കുന്നതും തോന്നുംപടി വേഗമെടുക്കുന്നതും ഇവിടെ പതിവാണ്. വിശ്രമമില്ലാത്ത ഡ്രൈവിംഗ് കൂടിയാകുന്പോൾ അപകടത്തിനു സാധ്യതയേറെ. വിദേശങ്ങളിൽ പഴഞ്ചൻ ടയറിൽ ആരും ഓടിക്കില്ല. മാനസിക ശാരിക ആരോഗ്യനില മോശമാണെന്നു തോന്നിയാൽ ഡ്രൈവിംഗ് ഒഴിവാക്കും.
തുടരും