ബിഷപ് ജോഷ്വാ എല്ലാ അർഥത്തിലും ഒരു പ്രബോധകനാണ്. തന്നെ ക്ഷണിക്കുന്ന എല്ലാ സദസുകളിലും അദ്ദേഹം നിത്യസത്യങ്ങളെ ധീരമായി പ്രഘോഷിക്കുന്നതിൽ ഉത്സാഹം കാണിക്കുന്നുണ്ട്.
ക്രൈസ്തവ മെത്രാൻ സത്യത്തിന്റെ കാവൽക്കാരനാണ്. അയാൾക്ക് വിട്ടുവീഴ്ച്ചയില്ലാതെ സത്യം പുരയുടെ മുകളിൽനിന്നു പ്രഘോഷിക്കാനുള്ള ഉത്തരവാദിത്വമാണുള്ളത്. സത്യധർമാദികൾ കാത്തുസൂക്ഷിക്കുവാൻ കാവൽക്കാരെ ആവശ്യമായ ഒരു കാലയളവാണിത്. ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ വരുന്പോൾ നമുക്ക് ആശ്രയിക്കാവുന്ന ഒരാളാണ് ബിഷപ് ജോഷ്വാ.
മനുഷ്യസമൂഹത്തോട് സംവാദം ചെയ്യുവാനുള്ള വലിയ താത്പര്യം അദ്ദേഹത്തിനുണ്ട്. ഈ കാലഘട്ടത്തിലെ മനുഷ്യരുടെ സുഖദുഃഖങ്ങളോട്, മോഹങ്ങളോട്, സ്വപ്നങ്ങളോട്, സ്വപ്നത്തകർച്ചകളോട്, മോഹഭംഗങ്ങളോട് ഒക്കെ ചേർന്നുനില്ക്കാനുള്ള ജാഗ്രത അദ്ദേഹം എപ്പോഴും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇടയനെന്നതും ഇടയശുശ്രൂഷയൊന്നതും ഒരു ജനത്തെ നയിക്കാനുള്ള ഉത്തരവാദിത്വമാണ്.
കാലഘട്ടത്തോട് സംവാദം ചെയ്തു മാത്രമേ ഒരു നേതാവിന് ഇന്ന് അണികളെ നയിക്കുവാൻ കഴിയൂ. സംവാദം അർഥപൂർണമാകുന്നത് മനുഷ്യഹൃദയങ്ങളുടെ ഉള്ളിലേക്ക് നോക്കി അവരുടെ നൊന്പരങ്ങൾ ഒപ്പിയെടുക്കുന്പോഴാണ്. മനുഷ്യരുടെ കണ്ണീരൊപ്പാൻ ബിഷപ് ജോഷ്വാ ഏർപ്പെടുത്തിയ വിവിധ സംരംഭങ്ങൾ ഇത്തരുണത്തിൽ സ്മരണീയമാണ്.
മെത്രാൻ പ്രവാചകൻകൂടിയാണ്. ഒരാൾ പ്രവാചകനാകുന്നത് ജനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് വ്യാഖ്യാനം നല്കുന്പോഴാണ്. ഭീരുക്കളുടെ എണ്ണം കൂടിവരുന്ന കാലമാണിത്. സ്തുതിപാഠകരുടെ എണ്ണവും വർധിക്കുന്നു. ഭരണകർത്താക്കളെ പ്രീതിപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കുന്നത്.
അക്കൂട്ടത്തിൽ ചിലതിനോടെല്ലാം കണ്ണടയ്ക്കാനും ചെവി പൊത്തിപ്പിടിക്കാനും സംസാരിക്കാതിരിക്കാനും പ്രതികരിക്കാതിരിക്കാനുമാണ് ഇപ്പോൾ പലരും ശ്രമിക്കുന്നത്. അധിക്ഷേപങ്ങൾ ഏറ്റുവാങ്ങുന്ന ജനത്തോട് കൂടെനിൽക്കാൻ ആളു കുറയുന്ന ഈ കാലയളവ്, "മാനിഷാദാ’ എന്നും "ആ മനുഷ്യൻ നീ തന്നെ’ എന്നും വിളിച്ചുപറയുന്ന പ്രവാചകരെ ആവശ്യമുള്ള കാലഘട്ടംകൂടിയാണ്. അവിടെയാണ് ബിഷപ് ജോഷ്വാ തന്റെ പ്രവാചകദൗത്യം നിറവേറ്റുന്നത്.
അജപാലന ശുശ്രൂഷയിൽ ലഭ്യമായ വേളകളിലെല്ലാം പ്രവാചകനാകാനുള്ള അവസരങ്ങൾ അദ്ദേഹം വിട്ടുകളഞ്ഞിട്ടില്ല. ഓണാട്ടുകരയുടെ അതിർത്തികൾക്കപ്പുറം ചെന്നുനിൽക്കുന്ന ഒരു വലിയ ശുശ്രൂഷയ്ക്ക് കളമൊരുക്കിയ ഈ സൂര്യതേജസിന്റെ പ്രഭ ജ്വലിച്ചുതന്നെ നിൽക്കട്ടെ.