ഫാ. സിബി കൈതാരൻ എംഐ
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തിന്റെ കരങ്ങളുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ അവിടെ കണ്ട കരളലിയിക്കുന്ന കാഴ്ചകള്‍ അസാധാരണമായൊരു ദുരന്തത്തിന്റെ നേർചിത്രമായിരുന്നു. അശാന്തിയുടെ ഒരു വര്‍ഷത്തിനുമപ്പുറം മണിപ്പുരിലുണ്ടായ കൂട്ടക്കുരുതിയുടെയും സംഘര്‍ഷങ്ങളുടെയും മുറിവുണക്കാന്‍ കമില്യന്‍ ടാസ്ക് ഫോഴ്സിന്റെ (സിടിഎഫ്) നേതൃത്വത്തില്‍ ഇംഫാല്‍ അതിരൂപതയോടു ചേര്‍ന്ന് വ്യത്യസ്ത സന്യാസസഭകളിലെ പ്രതിനിധികളോടൊപ്പമാണ് കൂട്ടായ ശ്രമങ്ങള്‍ നടത്തുന്നത്.
റിലീഫ് ക്യാമ്പിലെ കാഴ്ചകള്‍
മൂന്നു തവണയായി അറുപതോളം മെഡിക്കല്‍ ക്യാമ്പുകള്‍ മണിപ്പുരിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം ക്രമീകരിച്ചുകഴിഞ്ഞു. നിരവധി രോഗികള്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങളൊരുക്കാനും അത്യാവശ്യ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കാനും സാധിച്ചു. തുടര്‍ന്നും കൂട്ടായ ശ്രമങ്ങളിലൂടെ ഇനിയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. ക്യാമ്പുകളില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഗര്‍ഭകാലശുശ്രൂഷ വേണ്ട സ്ത്രീകളും അമ്മമാരും നവജാത ശിശുക്കളും ഓരോ ക്യാന്പിലുമുണ്ട്. ഇവര്‍ക്കൊക്കെ പരിമിതമായ സൗകര്യങ്ങളേ ലഭിക്കുന്നുള്ളു. പോഷകാഹാരത്തിന്റെ അഭാവം ഇവരുടെയെല്ലാം ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.
അരിയും പരിപ്പുമാണ് ക്യാമ്പുകളില്‍ പ്രധാനമായും എത്തുന്ന ഭക്ഷ്യവസ്തുക്കള്‍. എന്നാല്‍, മുട്ട, പാല്, പഴം, പച്ചക്കറി, ധാന്യവര്‍ഗങ്ങള്‍, ബേബി ഫുഡ് എന്നിവകൂടി വിതരണം ചെയ്യേണ്ടതുണ്ട്. മരുന്ന് എത്തിച്ചുകൊടുക്കുമ്പോഴും പോഷകാഹാരത്തിന്റെ കുറവ് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്ന ഭീതി ആരോഗ്യപ്രവര്ത്തകര്ക്കിടയിലുണ്ട്.
ക്യാമ്പുകള്‍ കൂടുതല്‍ നാളുകളിൽ പ്രവര്‍ത്തിക്കേണ്ടി വരുന്നതുകൊണ്ട് വൃത്തിഹീനമായ അവസ്ഥയിലേക്ക് മാറിപ്പോകുന്നുണ്ട്. ഇതു കൂടുതല്‍ പകര്‍ച്ചവ്യാധികളിലേക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും ചെന്നെത്തിക്കാനുള്ള സാധ്യതകളും ഏറെയാണ്. സിടിഎഫിന്റെ റിലീഫ് പ്രോഗ്രാമിന്റെ നാലാം ഘട്ടം ഇന്നാരംഭിക്കും. മെഡിക്കല്‍ ടീം മണിപ്പുരില്‍ തുടരുകയാണ്. മരുന്നുകളും ഭക്ഷ്യവസ്തുക്കളും ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതോടൊപ്പം മണിപ്പുരിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും സിടിഎഫ് പങ്കാളികളാകും.
കമില്യന്‍ ടാസ്ക് ഫോഴ്സ്
കമില്യന്‍ സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു ദുരന്ത നിവാരണ സംഘടനയാണ് കമില്യന്‍ ടാസ്ക് ഫോഴ്സ്. കമില്യന്‍ ഡിസാസ്റ്റര്‍ സര്‍വീസ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ഇന്ത്യന്‍ പതിപ്പാണിത്. പ്രകൃതിദുരന്തങ്ങള്‍, കലാപങ്ങള്‍, യുദ്ധങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങി ഏതു തരത്തിലുള്ള ദുരന്ത മേഖലകളിലും ഏറ്റവും വേഗമെത്തിച്ചേര്ന്ന് ആതുരശുശ്രൂഷ ഉറപ്പുവരുത്തുകയാണ് പ്രാഥമിക ലക്ഷ്യം.
ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും സേവനസന്നദ്ധരായ സാമൂഹ്യ പ്രവര്‍ത്തകരും പരിശീലനം സിദ്ധിച്ചിട്ടുള്ള കൗണ്‍സിലേഴ്സും അടങ്ങുന്നതാണ് സിടിഎഫ് സംഘം. ജാതി, മത, വര്‍ഗ, ദേശ ഭേദങ്ങളില്ലാതെയാണ് പ്രവർത്തനം.15 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സിടിഎഫ് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഇതിനോടകംതന്നെ നിരവധി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
കമില്യന്‍സ് ഇന്ത്യയുടെ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്നേഹദാന്‍ ഹോസ്പിറ്റലാണ് ഇന്ത്യയിലെ ആസ്ഥാനം. ഇന്ത്യയിലെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ബിജോയ് ജോര്‍ജാണ് സിടിഎഫിന്റെ നാഷണല്‍ ഡയറക്ടര്‍. സ്നേഹദാന്‍ ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ ഫാ. ടെജി തോമസ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു.
(ലേഖകൻ സിടിഎഫിന്റെ പ്രവർത്തനങ്ങളെ ദേശീയ തലത്തില്‍ ഏകോപിപ്പിക്കുന്ന
നാഷണല്‍ കോ-ഓര്‍ഡിനേറ്ററാണ്.)