ജയിംസ് വി. ജോർജ്
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒരു സുപ്രധാന ഘടകമാണ്. നിരവധി വിവേചനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇരയാക്കപ്പെട്ട ചരിത്രപശ്ചാത്തലം ന്യൂനപക്ഷങ്ങൾക്കുണ്ട്. അതിന്റെ അനന്തരഫലമാണ് നാമിന്നു കാണുന്ന നിയമ സംവിധാനങ്ങൾ. ഇവയെല്ലാം നേടിയെടുത്തത് മുൻ തലമുറകളായതുകൊണ്ടുതന്നെ ഇതിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട കടമ ഈ തലമുറയ്ക്കാണ്.
അല്പസംഖ്യക്കാര്
ലോക ജനസംഖ്യയുടെ ഏകദേശം 10 മുതൽ 15 ശതമാനം വരെ വരുന്ന ആയിരക്കണക്കിനു വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മനുഷ്യരുടെ അസംഘടിത വിഭാഗമാണ് ന്യൂനപക്ഷങ്ങൾ. അതിനാൽത്തന്നെ യഥാർഥ സ്ഥിതിവിവരങ്ങൾ പലപ്പോഴും രാഷ്ട്രീയ കാരണങ്ങളാൽ വളച്ചൊടിക്കപ്പെടുന്നു.
വംശീയവും മതപരവുമായ വേർതിരിവുകളിലൂടെ രൂപീകരിക്കപ്പെട്ട ഒരു രാജ്യത്തിനുള്ളിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് അക്രമാസക്തമായി ഇന്നു കാണുന്ന പല പ്രതിസന്ധികളും. ഈ സംഘട്ടനങ്ങൾ പലപ്പോഴും ന്യൂനപക്ഷങ്ങളെ പ്രശ്നക്കാരായി മുദ്രകുത്തി അവകാശലംഘനങ്ങൾക്കും ജീവൻ നഷ്ടപ്പെടാനും കുടിയൊഴിപ്പിക്കലിനും ഇടയാക്കുന്നു. ഇവിടെയാണ് കാലേക്കൂട്ടിയുള്ള വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പ്രാധാന്യം. അപ്രകാരം നടന്നിരുന്നെങ്കിൽ റുവാണ്ട മുതൽ യുഗോസ്ലാവിയ വരെയും ശ്രീലങ്ക മുതൽ ഗ്വാട്ടിമാല വരെയും മണിപ്പുർ മുതൽ മണിപ്പുർ വരെയുമുള്ള ഇത്തരം നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു.
ന്യൂനപക്ഷങ്ങളും വികസനവും
“ആരെയും പിന്നിലാക്കരുത്” എന്ന ഐക്യരാഷ്ട്രസഭയുടെ പ്രതിജ്ഞ, പലരും തോറ്റുപോകുന്നത് അത്രകണ്ട് തടയാനാവുന്നില്ല. കാരണം, വികസനത്തിനു മനുഷ്യരേക്കാൾ മുൻഗണന നൽകുന്നു. കൂടാതെ, ഏറ്റവും പാർശ്വവത്കരിക്കപ്പെട്ടവരെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. യുഎന്നിന്റെ എസ്ഡിജികളുടെ അളവുകളും സൂചകങ്ങളും പിന്നാക്കം നിൽക്കുന്ന ഒഴിവാക്കപ്പെട്ട വിഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
നിയമനിർമാണം
ന്യൂനപക്ഷാവകാശം സംരക്ഷിക്കാൻ വിവേചനരഹിത നിയമനിർമാണത്തിന്റെ ആവശ്യമുണ്ട് . വംശീയത, മതം, ഭാഷ എന്നിവയെ ഒഴിവാക്കാൻ ശക്തിയുള്ളതാവണം ഈ നിയമങ്ങൾ. സമൂഹത്തിലെ ഏറ്റവും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം കൂടുന്നത് ഒഴിവാക്കാൻ, വികസനത്തോടൊപ്പം "മനുഷ്യന്' മുൻഗണന നൽകേണ്ടതുണ്ട്. ഈ വികസനത്തിന്റെ ഹൃദയഭാഗത്തു ന്യൂനപക്ഷങ്ങളും തദ്ദേശീയരും പ്രത്യേകിച്ചു സ്ത്രീകളുമുണ്ടെന്ന് ഉറപ്പാക്കണം.
സ്ത്രീകളുടെ അവകാശം
ന്യൂനപക്ഷവും തദ്ദേശീയരുമായ സ്ത്രീകൾ നേരിടുന്ന വിവേചനം വ്യത്യസ്ത തലങ്ങളിലുണ്ട്. മോശമായതിനെ പ്രീണിപ്പിച്ചു കാതലായ ഒരു മാറ്റവും കൊണ്ടുവരാതെ നമ്മുടെ സംവിധാനങ്ങൾ കാലം കഴിച്ചുകൂട്ടുന്നു. ഈ ധാരണയില്ലായ്മ സ്ത്രീകളെ കൂടുതൽ പാർശ്വവത്കരിക്കുന്നതിലേക്കു നയിച്ചേക്കാം. സാമൂഹികവും സാമ്പത്തികവുമായ വികസനത്തിൽനിന്ന് അവർക്കു പ്രയോജനം കിട്ടാതെ വരുന്നു.
മൈനോറിറ്റി റൈറ്റ്സ് ഗ്രൂപ്പ് (എംആർജി)
എംആർജി, ന്യൂനപക്ഷങ്ങളുടെയും തദ്ദേശീയരുടെയും ഭൂമി, ഭാഷ, സംസ്കാരം, വിദ്യാഭ്യാസം, തൊഴിൽ, പൊതുജീവിതത്തിലെ പൂർണപങ്കാളിത്തം എന്നിവയ്ക്കുള്ള അവകാശങ്ങൾ ഉൾപ്പെടെ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ഒപ്പം, വിവിധ വിഭാഗങ്ങൾക്കിടയിൽ സമത്വവും ധാരണയും വളർത്തുകയും ഓരോ കമ്യൂണിറ്റിയുടെയും തനതായ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള പരിശ്രമങ്ങളിൽ സഹായിക്കുകയും ചെയ്യുന്നു.
60ലധികം രാജ്യങ്ങളിലെ 300ലധികം സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന എംആർജിക്ക് ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ പ്രാദേശിക ഓഫീസുകളും ഐക്യരാഷ്ട്രസഭയിൽ സാന്നിധ്യവുമുണ്ട്. ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി തന്ത്രപരമായ ഇടപെടലുകളും മാധ്യമപ്രോഗ്രാമുകളും പരിശീലനങ്ങളും നടപ്പിലാക്കുന്നതിനൊപ്പം അടിച്ചമർത്തുന്ന അധികാര ഘടനകളെ എതിർക്കുകയും ന്യൂനപക്ഷ സമൂഹങ്ങളുടെ ശക്തീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
1969ൽ സ്ഥാപിതമായ എംആർജി, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ വെല്ലുവിളികൾ രേഖപ്പെടുത്തുന്നതിലും പരിഹാരങ്ങൾ നിർദേശിക്കുന്നതിലും അന്താരാഷ്ട്ര നയങ്ങളെയും നിയമ ചട്ടക്കൂടുകളെയും സ്വാധീനിക്കുന്നതിലും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിലും മുൻപന്തിയിലാണ്.
യുഎൻ പ്രത്യേക റിപ്പോർട്ടർ
2005 ഏപ്രിൽ 21ലെ പ്രമേയത്തിൽ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷൻ നടപ്പാക്കിയ ഒരു ഉത്തരവാണ് ന്യൂനപക്ഷ വിഷയങ്ങളിലെ "പ്രത്യേക റിപ്പോർട്ടർ'. ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിലും ന്യൂനപക്ഷങ്ങൾ നേരിടുന്ന ഗുരുതരമായ ഭീഷണികൾ, വിവേചനം, വംശീയത എന്നിവയെ അഭിസംബോധന ചെയ്യുക എന്നതാണ് ഈ ഉത്തരവിന്റെ ലക്ഷ്യം.
നിലവിലെ സ്ഥാനപതി പ്രഫ. നിക്കോളാസ് ലെവ്റത്ത് (സ്വിറ്റ്സർലൻഡ്) 2023 നവംബർ ഒന്നു മുതൽ ഈ പദവിയിൽ ഉണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പങ്കാളിത്തം ഉറപ്പാക്കാനും രാജ്യങ്ങളിലെ സ്ഥാപന ക്രമീകരണങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭ ഒരു റിപ്പോർട്ട് തയാറാക്കുന്നുണ്ട് . ഈ റിപ്പോർട്ട് 2024 ഒക്ടോബറിൽ യുഎൻ പൊതുസഭയിൽ അവതരിപ്പിക്കും. ഇതിനായി നിർദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഇതു സമർപ്പിക്കാനുള്ള അവസാന തീയതി 2024 മേയ് 10 ആണ്.
ഇന്ത്യയിലെ അല്പസംഖ്യക്കാര്
മുസ്ലിംകൾ, സിക്കുകാർ, ക്രൈസ്തവർ, ബുദ്ധമതക്കാർ, ജൈനർ, പാർസികൾ എന്നിവയാണ് ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ. ഈ സമുദായങ്ങൾക്കു പൊതുവായ പ്രശ്നങ്ങളും അവരുടെ സമൂഹങ്ങൾക്കു പ്രത്യേക പ്രശ്നങ്ങളുമുണ്ട്. ഈ പ്രശ്നങ്ങളിൽ സാക്ഷരതാ നിരക്ക്, സാമ്പത്തിക ശക്തീകരണം, പരമ്പരാഗത പൈതൃക സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2011ലെ സെൻസസ് പ്രകാരം, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 19.3 ശതമാനമാണ് ന്യൂനപക്ഷങ്ങൾ. 2014 ജനുവരി 20ന്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമം, 1992 പ്രകാരം ജൈനർക്കു ന്യൂനപക്ഷ പദവി നൽകി.
2001ലെ സെൻസസ് പ്രകാരം ജനസംഖ്യാ വിവരങ്ങളും പിന്നാക്കാവസ്ഥയും അടിസ്ഥാനമാക്കി ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകൾ (എംസിഡി), ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകൾ (എംസിബി), ന്യൂനപക്ഷ കേന്ദ്രീകൃത പട്ടണങ്ങൾ (എംസിടി) എന്നിങ്ങനെ തരം തിരിച്ചു. പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പദ്ധതി പ്രകാരം, 25 ശതമാനം ന്യൂനപക്ഷ ജനസംഖ്യയുള്ള ജില്ലകളെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളായി നിർണയിച്ചു.
ആറു സംസ്ഥാനങ്ങളിൽ, ഭൂരിപക്ഷമുള്ള ന്യൂനപക്ഷ സമുദായം ഒഴികെയുള്ള, 15 ശതമാനം ന്യൂനപക്ഷ ജനസംഖ്യയുള്ള ജില്ലകളെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി. 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകൾ, 710 ന്യൂനപക്ഷ കേന്ദ്രീകൃത ബ്ലോക്കുകൾ, 66 ന്യൂനപക്ഷ കേന്ദ്രീകൃത പട്ടണങ്ങൾ എന്നിവ കണ്ടെത്തി. 2011ലെ സെൻസസ് ഡാറ്റയും പിന്നാക്കാവസ്ഥയുടെ അളവുകോലുകളും ഉപയോഗിച്ചാണ് ഇവ തിരിച്ചറിഞ്ഞത്.
(തുടരും).