അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്പോൾ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയുമൊക്കെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ പക്ഷേ അതിന്റെ അലയൊലികൾ അധികമൊന്നുമില്ല. ഇന്ത്യയിലെ ആദ്യ പൈതൃക നഗരം എന്നു വിശേഷിപ്പിക്കുന്ന അഹമ്മദാബാദിലെത്തിയപ്പോൾ കണ്ടതു തെരഞ്ഞെടുപ്പിന്റെ ലാഞ്ഛനപോലുമില്ലാത്ത തിരക്കിലമരുന്ന പട്ടണത്തെയാണ്.
പ്രചാരണകോലാഹലങ്ങൾ ഒന്നുംതന്നെയില്ല. പ്രശസ്തമായ സ്ഥാപനങ്ങളും അതിവേഗം വളരുന്ന സന്പദ്വ്യവസ്ഥയുമുള്ള മെട്രോപോളിറ്റൻ സിറ്റി പതിവു തിരക്കിൽത്തന്നെ. സ്ഥാനാർഥികളുടെയോ രാഷ്ട്രീയപാർട്ടികളുടെയോ കൊടിതോരണങ്ങളോ ഫ്ളക്സുകളോ ഒന്നും നഗരത്തിന്റെ ഒരുഭാഗത്തും കാണാനില്ല. ഫ്ളാറ്റുകളുടെയും അപ്പാർട്ട്മെന്റുകളുടെയും ഹൗസിംഗ് സൊസൈറ്റികളുടെയുമൊക്കെ സമീപത്ത് പേരിനൊരു ബാനർ... തീർന്നു ഇവിടത്തെ പ്രചാരണം. ബിജെപിയുടെ ശക്തികേന്ദ്രമായ സംസ്ഥാനത്ത് മത്സരം ഏകപക്ഷീയമാണെന്നാണു പ്രചാരണത്തിലെ മാന്ദ്യം സൂചിപ്പിക്കുന്നതെന്നു ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും പറയുന്പോഴും, മറുവശത്ത് ഇന്ത്യാമുന്നണി ആത്മവിശ്വാസത്തിൽത്തന്നെയാണ്. കോണ്‍ഗ്രസ്-ആം ആദ്മി പാർട്ടി സഖ്യം ഏതാനും സീറ്റുകളിൽ വിജയപ്രതീക്ഷ അർപ്പിക്കുന്നുമുണ്ട്.
വിമതശല്യവും പാർട്ടിയിലെ അസംതൃപ്തരുമൊക്കെ ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിലും അതിലും മേലെ മോദി ഫാക്ടറിലൂടെ വിജയം കൊയ്യാമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. ശരാശരി ഗുജറാത്തുകാർക്ക് മോദി ‘അപ്ണോ മാനസ്’ (നമ്മുടെ സ്വന്തം) ആണ്. അഹമ്മദാബാദിലെ സാധാരണക്കാരായ പല സ്ത്രീകളോടു സംസാരിച്ചപ്പോഴും ഈ ഇമേജ് ആണ് അവർ പങ്കുവയ്ക്കുന്നത്. തെരഞ്ഞെടുപ്പോ സ്ഥാനാർഥിയോ ഒന്നും അവർക്ക് വിഷയമല്ല. മോദിയുടെ സ്ഥാനാർഥിക്ക് വോട്ട്- ഈ ഇമേജിലൂടെ മറ്റ് നെഗറ്റീവ് ഘടകങ്ങൾ എല്ലാം മാറ്റിയെടുക്കാമെന്നാണു സംസ്ഥാന ബിജെപി നേതൃത്വം കരുതുന്നത്.
ആകെയുള്ള 26 ലോക്സഭാ സീറ്റുകളിൽ 26ലും ബിജെപി പ്രതീക്ഷ വയ്ക്കുന്നു. മറുപക്ഷത്ത് കോണ്‍ഗ്രസ് 24 സീറ്റിലും ആം ആദ്മി പാർട്ടി രണ്ടു സീറ്റിലും പോരിനിറങ്ങുന്നു.
ബിജെപി അനുകൂല ഘടകങ്ങൾ
►തുടർച്ചയായ കേന്ദ്ര-സംസ്ഥാന ഭരണത്തിലൂടെ ബിജെപി നേടിയെടുത്ത അപ്രമാദിത്വം. കേന്ദ്രസർക്കാരിന്റെ സന്പൂർണപിന്തുണയോടെ സംസ്ഥാനത്ത് കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ തങ്ങൾക്കു തുണയാകുമെന്ന് പാർട്ടി കരുതുന്നു. 2014ൽ ആരംഭിച്ച ജൻധൻ അക്കൗണ്ട് തന്നെ ഉദാഹരണം. സാധാരണക്കാരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ഈ പദ്ധതി നേടിയെടുത്തത്. എല്ലാവർക്കും സീറോ ബാലൻസ് ബാങ്ക് അക്കൗണ്ട് നല്കിക്കൊണ്ടു പദ്ധതി ആരംഭിച്ച വർഷം തന്നെ മുപ്പതിനായിരം കോടി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കു നിക്ഷേപമായി എത്തി. ഉജ്വൽ യോജന ഫ്രീ ഗ്യാസ് കണക്ഷൻ- ചേരിനിവാസികൾ ഉൾപ്പെടെ ഗ്രാമീണജനതയുടെ ഇടയിൽ വൻ സ്വീകാര്യത നേടി.
►വൻകിട ബിസിനസ് ഗ്രൂപ്പുകളുടെ പിന്തുണ
►രാമക്ഷേത്ര നിർമാണവും ഹിന്ദുത്വ അജൻഡകളും
►ആദിവാസി മേഖലകളിൽ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ
പ്രതികൂല ഘടകങ്ങൾ
►ന്യൂനപക്ഷവോട്ടുകൾ ഇന്ത്യാമുന്നണിക്ക് അനുകൂലമായി ധ്രുവീകരിക്കപ്പെടുമെന്നു
കരുതുന്നു.
►2002ലെ കലാപത്തിനുശേഷം മുറിവുണങ്ങിയിട്ടില്ലാത്ത മുസ്ലിം ജനത ബിജെപിവിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കുന്ന ഇന്ത്യാ മുന്നണിയുടെ സാന്നിധ്യം.
മോദിയും അമിത് ഷായും നേരിട്ടു നിയന്ത്രിച്ചിട്ടും ബിജെപിയിൽ ഉൾപ്പാർട്ടിപ്പോര് രൂക്ഷമാണ്. പാർട്ടിയെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കുന്നതും ഇതുതന്നെ. കേന്ദ്രമന്ത്രി പുരുഷോത്തം രൂപാലയുടെ, രജപുത്രർക്കെതിരേയുള്ള പ്രസ്താവന പാർട്ടിയിൽ വൻ പൊട്ടിത്തെറിക്കു കാരണമായിട്ടുണ്ട്. രൂപാല രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രജപുത്ര വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ മാർച്ച് നടത്തുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. രജപുത്ര നേതാവായ രാജ് ഷെഖാവത് പാർട്ടിയിൽനിന്നു രാജിവച്ചു. രാജ്കോട്ട് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് പുരുഷോത്തം രൂപാല. പുറമേ ശാന്തമെങ്കിലും പാർട്ടിയിലെ ഉൾപ്പോര് സംസ്ഥാനത്ത് ഏറെ ശക്തമാണെന്നാണു രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ച രണ്ടു പേർ മത്സരരംഗത്തുനിന്നു സ്വയം പിന്മാറിയതും സംസ്ഥാനത്ത് ഇതാദ്യം.
ശുഭപ്രതീക്ഷയോടെ പ്രതിപക്ഷം
കോണ്‍ഗ്രസിനും സഖ്യകക്ഷികൾക്കും സ്ഥിതി അനുകൂലമല്ലെങ്കിലും അവർ പ്രതീക്ഷ കൈവിടുന്നില്ല. 2022ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 182 നിയമസഭാ മണ്ഡലങ്ങളിൽ 156 സീറ്റുകൾ ബിജെപി നേടി. കോണ്‍ഗ്രസിന് 17ഉം ആം ആദ്മി പാർട്ടിക്ക് അഞ്ചും സീറ്റുകളാണ് ലഭിച്ചത്. 52.50 ശതമാനം വോട്ട് ബിജെപി നേടി. പ്രതിപക്ഷത്തിന് 40.2 ശതമാനം വോട്ട് ലഭിച്ചു. എന്നാൽ, ഇന്ത്യാമുന്നണി രൂപപ്പെടുന്നതിനു മുന്‍പുള്ള ഈ കണക്കുകൾ പഴങ്കഥയാകുമെന്നും ബിജെപിവിരുദ്ധരെ ചേർത്തുള്ള പുതിയ മുന്നണിക്കു വലിയ സ്വീകാര്യതയുണ്ടെന്നും അണികൾക്ക് അത് ആത്മവിശ്വാസം വർധിപ്പിക്കുമെന്നുമാണ് നേതാക്കളുടെ കണക്കുകൂട്ടൽ. മൂന്നുമുതൽ അഞ്ചുവരെ സീറ്റുകളിൽ വിജയിക്കുമെന്നാണ് ഇന്ത്യാ മുന്നണിയുടെ വിലയിരുത്തൽ. സബർകന്ത, പഠാൻ, ബനാസ്കന്ത, ബർദോളി, ആനന്ദ്, ഛോട്ടാ ഉദയ്പുർ തുടങ്ങിയ മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് അരങ്ങേറുന്നത്.
അദ്ഭുതങ്ങൾ സംഭവിക്കില്ലെങ്കിലും...
മോദിനാട്ടിൽ ആരും അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരുകാലത്ത് കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോഴും അതിന്റെ ചെറിയ പ്രതിഫലനങ്ങളൊക്കയുണ്ട്. പക്ഷേ, അതൊക്കെ വോട്ടാക്കാനുള്ള സംഘടനാശേഷിയോ ഭൗതികസാഹചര്യങ്ങളോ പാർട്ടിക്ക് ഇല്ലാതായിട്ട് നാളുകളായി. ഇതിനിടിയിലും നാലോ അഞ്ചോ സീറ്റിൽ വിജയിക്കാനായാൽ ഇന്ത്യാ മുന്നണിയെ സംബന്ധിച്ച് അതു വലിയ നേട്ടമായിരിക്കും.
ഇന്ത്യാ മുന്നണിയുടെ അനുകൂല ഘടകങ്ങൾ
►കോണ്‍ഗ്രസിനു ന്യൂനപക്ഷങ്ങൾക്കിടയിലുള്ള സ്വാധീനം.
►ആദിവാസി മേഖലകളിലെ കോണ്‍ഗ്രസിന്റെ പരന്പരാഗത വോട്ടുകൾ.
►ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയ ആദിവാസി മേഖലകളായ ദാഹോദ്, ഛോട്ടാ ഉദയ്പുർ, ബർദോളി, വൽസദ്, ഭാറൂച്ച് മേഖലകളിലെ ബിജെപി മേൽകോയ്മ അവസാനിപ്പിക്കാനാകുമെന്നും പരന്പരാഗത വോട്ടുകൾ തിരികെയെത്തിക്കാനാകുമെന്നും പ്രതീക്ഷ.
►വിഭജിച്ചുപോകുന്ന ബിജെപിവിരുദ്ധ വോട്ടുകൾ ഇന്ത്യാ മുന്നണിയിലേക്ക് ഒന്നിപ്പിക്കാനാവും.
►കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാറൂച്ച് ലോക്സഭാ മണ്ഡലത്തിനു കീഴിലെ ദേദിയപദ നിയമസഭാ മണ്ഡലത്തിൽ ആം ആദ്മി പാർട്ടിക്കു വിജയിക്കാനായി. ഭാറൂച്ച്, ഭാവ്നഗർ മണ്ഡലങ്ങളിൽ ഇന്ത്യാ മുന്നണി വിജയപ്രതീക്ഷ പുലർത്തുന്നു.
►വർഗീസ് കുര്യൻ ക്ഷീരവിപ്ലവത്തിനു തുടക്കമിട്ട ആനന്ദ് മണ്ഡലം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ്.
വെല്ലുവിളികൾ
►പരന്പരാഗത വോട്ടുകളുള്ള ആദിവാസിമേഖലകളിലെ നിലവിലെ നേതൃക്ഷാമം
►ചോട്ടാ ഉദയപ്പുരിലെ ആദിവാസി നേതാവും 10 തവണ എംഎൽഎയുമായിരുന്ന മോഹൻസിംഗ് രത്വയും മകനും ബിജെപി പാളയത്തിലെത്തി.
►അഹമ്മദാബാദ് ഈസ്റ്റിലെ കോണ്‍ഗ്രസ് സ്ഥാനാർഥി രോഹൻ ഗുപ്തയുടെ പിന്മാറ്റം.