അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്മാണസമിതിയംഗം, എംഎല്‍എ, തിരുവിതാംകൂര്‍-കൊച്ചി നിയമസഭാ സ്പീക്കര്‍, പ്രഥമ പബ്ലിക് സര്‍വീസ് കമ്മീഷന് മെംബര്‍, പാലാ നഗരസഭയുടെ പ്രഥമ ചെയര്മാന്... ആർ.വി. തോമസ് എന്ന അതികായൻ നടന്നുതീർത്ത വഴികൾ അതിശയകരമാണ്. ആമുഖമോ അവതരണമോ ആവശ്യമില്ലാത്ത ഉജ്വല ജീവിതത്തിന്റെ നേര്‍സാക്ഷ്യമായ ആര്.വി. തോമസിന്റെ 125-ാം ജന്മദിനാഘോഷങ്ങള്‍ക്ക് ഇന്ന് പാലായില്‍ തുടക്കമാകും.
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്മാണസമിതിയംഗം, എംഎല്‍എ, തിരുവിതാംകൂര്‍-കൊച്ചി നിയമസഭാ സ്പീക്കര്‍, പ്രഥമ പബ്ലിക് സര്‍വീസ് കമ്മീഷന് മെംബര്‍, പാലാ നഗരസഭയുടെ പ്രഥമ ചെയര്മാന്... ആർ.വി. തോമസ് എന്ന അതികായൻ നടന്നുതീർത്ത വഴികൾ അതിശയകരമാണ്. ആമുഖമോ അവതരണമോ ആവശ്യമില്ലാത്ത ഉജ്വല ജീവിതത്തിന്റെ നേര്‍സാക്ഷ്യമായ ആര്.വി. തോമസിന്റെ 125-ാം ജന്മദിനാഘോഷങ്ങള്‍ക്ക് ഇന്ന് പാലായില്‍ തുടക്കമാകും.
സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ വെന്തുരുകി സ്വയം ശൂന്യനായ ധീരദേശാഭിമാനി, ഉന്നതവിദ്യാഭ്യാസത്തിന്റെ അറിവില്‍ അഹങ്കരിക്കാതെ ആദര്‍ശത്തിലും നിലപാടുകളിലും അടിയുറച്ചുനിന്ന അതുല്യ വ്യക്തിത്വം. പൊതുപ്രവര്‍ത്തന മേഖലയുടെ ജനകീയ മഹത്വമുയര്‍ത്തിയ ജനനേതാവ്. വാക്കുകളിലും വരകളിലും ഒതുങ്ങുന്നതല്ല ആര്‍വി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന തോമസിന്റെ ജീവിതയാത്ര.
ദിവാന് സര് സി പി, ആര്‍വിയെ രാജ്യദ്രോഹിയായി മുദ്രകുത്തിയെങ്കില് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അദ്ദേഹം സര്‍വരാലും അംഗീകരിക്കപ്പെടുന്ന പൗരപ്രമുഖനായി. എംഎല്‍എയും സ്പീക്കറുമായി പൊതുജനസേവനത്തിന്റെ പുത്തന്‍ വാതിലുകള്‍ തുറന്നുകിട്ടിയപ്പോഴും അധികാരത്തിന്റെ തലക്കനമില്ലാതെയാണ് അദ്ദേഹം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയത്. സദാചാരനിഷ്ഠയും ധാര്‍മികതയും കാത്തുസൂക്ഷിച്ച് കടന്നുപോകുന്ന വഴികളിൽ പ്രകാശം പരത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞു
.
ജീവിത നാള്‍വഴികള്‍
1899 ഏപ്രില്‍ 10ന് പാലായിലായിരുന്നു ആര്.വി. തോമസിന്റെ ജനനം. പാലായ്ക്കടുത്തു രാമപുരത്തുനിന്നു തലമുറകള്‍ക്കു മുമ്പ് പാലായിലേക്കു വന്നു താമസിച്ച ചോലപ്പള്ളി കുടുംബത്തിന്റെ തായ്വഴിയായ രാമപുരത്തു കുടുംബത്തിലെ ആര്.ടി. വര്‍ക്കി മാപ്പിളയുടെ മകന്. അമ്മ പാലാ കാണിയക്കാട് വലിയ കാക്കനാട്ടു മറിയം.
ആര്.വിയുടെ പ്രാഥമിക വിദ്യാഭ്യാസം പാലായിലും പിന്നീടുള്ള പഠനം മാന്നാനത്തും തൃശിനാപ്പള്ളിയിലും തിരുവനന്തപുരത്തുമായിരുന്നു. തൃശിനാപ്പള്ളിയില്‍ പഠിക്കുമ്പോഴായിരുന്നു പിതൃവിയോഗം. തൃശിനാപ്പള്ളിയില്നിന്നു ചരിത്രത്തില്‍ ബിരുദമെടുത്തു. തുടർന്ന് ഒരു വര്‍ഷത്തോളം പാലാ സെന്റ് തോമസ് ഹൈസ്കൂളില്‍ അധ്യാപകനായി. പിന്നീട് തിരുവനന്തപുരം ലോ കോളജില്‍ നിയമപഠനം. ഇക്കാലത്തു ദേശീയവാദ ചിന്തകളിലും ഗാന്ധിയന്‍ മൂല്യങ്ങളിലും ആകൃഷ്ടനായി. നിയമപഠനത്തിനു ശേഷം പാലായില്‍ മടങ്ങിയെത്തി. വക്കീല്‍ പണിയോടൊപ്പം പൊതുരംഗത്തും സജീവ സാന്നിധ്യമായി.
1933 സെപ്റ്റംബര്‍ നാലിനായിരുന്നു വിവാഹം. കോട്ടയം മുട്ടമ്പലത്ത് കുന്നത്തേട്ട് കുഞ്ഞപ്പന്-അന്നമ്മ ദമ്പതികളുടെ മകള്‍ സ്ക്രോണി പിന്നീട് ഏലിക്കുട്ടിയായി ആര്.വിയുടെ ജീവിതപങ്കാളിയായി. വിവാഹം സമൂഹത്തില്‍ വിവാദമായിരുന്നു. 22 വര്‍ഷക്കാലമേ ഒന്നിച്ചു ജീവിക്കാന്‍ ദൈവം അവരെ അനുവദിച്ചുള്ളൂ.
തോമസ്-ഏലിക്കുട്ടി ദമ്പതികള്‍ക്കു വിദ്യാഭ്യാസ വിചിന്തകനും പ്രഭാഷകനും വിവിധ യൂണിവേഴ്സിറ്റികളുടെ വൈസ്ചാന്‍സലറുമായിരുന്ന ഡോ. സിറിയക് തോമസ് ഉള്‍പ്പെടെ എട്ടു മക്കൾ. സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍, ഒളിവിലും ജയിലിലുമായി കഴിച്ചുകൂട്ടേണ്ടിവന്ന ദിവസങ്ങള്‍, കാറ്റും കോളും നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ ഇവയെല്ലാം അതിജീവിക്കാന്‍ ഈ കുടുംബത്തിനായത് തോമസ്-ഏലിക്കുട്ടി ദമ്പതികളുടെ സ്നേഹത്തില്‍ ചാലിച്ച ജീവിതശൈലി ഒന്നുകൊണ്ടു മാത്രമായിരുന്നു.
അദ്ദേഹം ബാല്യകാലത്ത് മലബാര്‍ കാത്തലിക് സ്റ്റുഡന്റ്സ് ലീഗില്‍ സജീവമായിരുന്നു. പ്രസംഗശൈലി രൂപപ്പെടുത്തിയത് ഇക്കാലത്താണ്. ശാന്തമായി ഇംഗ്ലീഷിലും മലയാളത്തിലും മിതമായ സ്വരത്തിലുള്ളതും കാന്പുള്ളതുമായ അദ്ദേഹത്തിന്റെ പ്രഭാഷണശൈലി ജനങ്ങൾ സ്വീകരിച്ചതോടെ ഒരു നേതാവ് എന്ന നിലയിൽ വളർന്നുതുടങ്ങി.
തറാത്ത നിലപാടുകള്‍
ആര്.വി. തോമസിനു രാഷ്ട്രീയം തൊഴിലോ തന്ത്രമോ ജീവിത മാര്‍ഗമോ ആയിരുന്നില്ല. സമരവും യാതനകളും മാത്രമല്ല, ആദര്ശസൂക്ഷ്മതയോടെയുള്ള ഉറച്ച നിലപാടുകളും അവ നേടിയെടുക്കാനുള്ള പോരാട്ടവീര്യവും അദ്ദേഹത്തിന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്നിരുന്നു. അറസ്റ്റും മര്‍ദനവും പീഡനവും കാരാഗൃഹവാസവുമൊക്കെ ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോഴും തൊഴിലും വരുമാനവും സ്വത്തും നഷ്ടപ്പെട്ടപ്പോഴും തളരാതെ, അടിയുറച്ച ആദര്‍ശശുദ്ധിയില്‍ മുന്നേറി.
നിവര്ത്തനപ്രക്ഷോഭത്തിന്റെയും സംയുക്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും മുന്‍നിരയില്‍ നിന്ന് ദിവാന് സര് സിപിയുടെ ദുര്‍ഭരണത്തിനെതിരേ ശബ്ദമുയര്‍ത്തി സമരനായകനായി. സിപി വച്ചുനീട്ടിയ വാഗ്ദാനങ്ങളെ പുച്ഛിച്ചു തള്ളി. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയെ അംഗീകരിക്കാതെ, സ്വതന്ത്ര തിരുവിതാംകൂർ എന്ന ദിവാന്റെ വാദഗതികളെ ചെറുക്കാൻ ആര്.വിയും മുന്‍നിരയിലുണ്ടായിരുന്നു. ഗാന്ധിജിയുടെ സമരമാര്‍ഗമായിരുന്നു അതിനായി അദ്ദേഹം സ്വീകരിച്ചത്.
തിരുവിതാംകൂറിന്റെ പ്രതിനിധിയായി ആര്.വി. ഇന്ത്യന്‍ ഭരണഘടനാ നിര്മാണസമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
എ.ജെ. ജോണ്‍ സ്പീക്കര്‍ സ്ഥാനം രാജിവച്ച് പറവൂര്‍ ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭയില്‍ ചേര്‍ന്നപ്പോള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ആര്.വിയുടെ പേരു മാത്രമാണ് പരിഗണിച്ചത്. സ്വാതന്ത്ര്യം പ്രാപിച്ച തിരുവിതാംകൂറിലെ ആദ്യനിയമസഭയിലെ രണ്ടാമത്തെ സ്പീക്കറായി ആര്.വി. തോമസ് ഉയര്‍ന്നു. സ്പീക്കര്പദവിയിലിരുന്ന് രാഷ്ട്രീയ നിഷ്പക്ഷതയോടെ അദ്ദേഹം പ്രവര്‍ത്തിച്ചു.
ആദ്യ പബ്ലിക് സര്‍വീസ് കമ്മീഷന് ജനങ്ങളുടെ ആദരവും വിശ്വാസവും നേടിക്കൊടുക്കാൻ അംഗമെന്ന നിലയില്‍ അദ്ദേഹത്തിനായി. മുഖം നോക്കാതെ, യോഗ്യത നോക്കി അദ്ദേഹം പ്രവര്‍ത്തിച്ചു. മധ്യതിരുവിതാംകൂര്‍ ജനതയെ ദേശീയ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്തി നയിച്ച ധീരദേശാഭിമാനികളില്‍ പ്രമുഖനെന്ന സ്ഥാനമാണ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആര്.വി. തോമസിനുള്ളത്. ഉയര്‍ന്ന സര്‍ക്കാരുദ്യോഗം പോലുള്ള പ്രലോഭനങ്ങള്‍ക്കു സാമ്പത്തിക പരാധീനതയില്‍ കഴിഞ്ഞിട്ടും ആര്.വിയെ കീഴടക്കാനായില്ല.
ആകസ്മിക വേര്‍പാട്
1955 ജനുവരിയില്‍ ആവഡിയില്‍ കോണ്‍ഗ്രസ് നേതൃസമ്മേളനം നടക്കുന്നു. തിരുകൊച്ചിയിലെ മിക്ക കോണ്‍ഗ്രസ് നേതാക്കളും സമ്മേളനത്തിലായിരിക്കെയാണ് ആര്.വിയുടെ ആകസ്മിക വേര്‍പാട്. 1955 ജനുവരി 21 വെള്ളിയാഴ്ച എറണാകുളത്തുനിന്ന് പിഎസ്സി അംഗമെന്ന നിലയില്‍ മൂന്നു ദിവസത്തെ ഇന്റര്‍വ്യൂവിനു ശേഷം വീട്ടിലെത്തി.
വിവിധ വിഷയങ്ങളുടെ പരിഹാരത്തിനായി വീട്ടില്‍ കാത്തിരുന്ന ഒട്ടേറെ സന്ദര്‍ശകര്‍. എല്ലാവരെയും കണ്ടും കേട്ടും വെള്ളിയാഴ്ച കടന്നുപോയി. ജനുവരി 22 ശനിയാഴ്ച പെട്ടെന്നനുഭവപ്പെട്ട അതിശക്തമായ നെഞ്ചുവേദനയെത്തുടര്‍ന്ന് ആര്.വി. തോമസ് ഈ ലോകത്തോടു വിടപറഞ്ഞു. 56 വര്‍ഷങ്ങളുടെ ത്യാഗനിര്‍ഭരമായ സമരപോരാട്ടങ്ങളുടെ മരിക്കാത്ത ഓര്‍മകള്‍ പുതുതലമുറയ്ക്കു സമ്മാനിച്ചുള്ള കടന്നുപോകൽ.
തലമുറകള്‍ക്കു പ്രചോദനം
മൂല്യാധിഷ്ഠിത പൊതുപ്രവര്ത്തനത്തോടു ചേർന്നു നടന്ന ഒരു തലമുറയുടെ ഏറെ തിളക്കമുള്ള പ്രതിനിധിയാണ് ആര്.വി. തോമസ്. ആദര്‍ശധീരരെ അത്ര പെട്ടെന്നൊന്നും കണ്ടെത്താനാകാത്ത ഈ രാഷ്ട്രീയ കാലഘട്ടത്തില്‍ ആര്.വി. തോമസിന്റെ ജീവിതം പുതുതലമുറയ്ക്കു മാതൃകയും പ്രചോദനവും വഴികാട്ടിയുമാണ്.
എത്രയോ ഉയരങ്ങളിലെത്തേണ്ടിയിരുന്ന മഹത്വ്യക്തിത്വമാണ് ഏറെ ഊര്‍ജസ്വലമായ 56-ാം വയസില്‍ പൊലിഞ്ഞത്. ആര്.വി.തോമസ് എന്ന മഹാരഥൻ മണ്‍മറഞ്ഞുപോയെങ്കിലും അനേകായിരം ഹൃദയങ്ങളില്‍ സൂര്യനായും സുഗന്ധമായും നിറനിലാവായും അദ്ദേഹം ഇന്നും ജീവിക്കുന്നു.