അനന്തപുരി/ ദ്വിജന്
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ കേരളം വിധി എഴുതിക്കഴിഞ്ഞു. ഫലം എന്തായാലും ഒന്നു തീർച്ച, ഇടതു-വലതു മുന്നണികൾക്കിടയിൽ കറങ്ങിക്കൊണ്ടിരുന്ന കേരള രാഷ്ട്രീയം ഒരു പുതിയ പ്രഭാതത്തിന്റെ ഈറ്റുനോവുകൾ കാണിച്ചുതുടങ്ങി. പരന്പരാഗത പാളയങ്ങൾ വിട്ടു പുതിയ കൂടാരത്തിൽ അഭയം തേടി ഭാഗ്യം പരീക്ഷിക്കാൻ നോക്കുന്നവർ ഇടതു-വലതു പാർട്ടികളിൽ നിരവധി ഉണ്ടെന്നതിന്റെ കൃത്യമായ സൂചനകളും പുറത്തുവന്നു. കോണ്ഗ്രസിൽനിന്നു മാത്രമല്ല, സിപിഎമ്മിൽനിന്നു വരെ ഉന്നത നേതാക്കൾ ബിജെപിയിൽ ചേക്കേറുന്നതിനു കേരളം സാക്ഷ്യംവഹിക്കേണ്ടി വരുമെന്നതിന്റെ അടയാളങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഒരോ വൻ മരവും വീഴുന്നത് എത്ര ഒറ്റയ്ക്കായാലും ചുറ്റും നിൽക്കുന്ന കുറെ ചെറുമരങ്ങൾക്കെങ്കിലും അക്കൂട്ടത്തിൽ വേരിളകുമെന്നു തീർച്ച. ഇത്തരത്തിലൂള്ള രാഷ്ട്രീയമാറ്റത്തിനു പിന്നിൽ ദല്ലാളുമാരും കോടികളും മറിയുന്നുവെന്നത് നാറ്റം വമിക്കുന്ന രാഷ്ട്രീയ യാഥാർഥ്യവും.
ദല്ലാളുമാരുടെ കാലം
ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തു പുറത്തുവന്ന ഒരു രാഷ്ട്രീയ യഥാർഥ്യമാണ് അധികാരം കൈകാര്യം ചെയ്യുന്ന ദല്ലാളുമാർ. അവരിൽ ഒരാൾ മറനീക്കി തല പുറത്തുകാണിച്ചു, ടി. ജി. നന്ദകുമാർ. ബാലകൃഷ്ണപിള്ളക്കെതിരായ ഇടമലയാർ കേസിന്റെ കാലത്ത് സാക്ഷാൽ വി.എസിന്റെ സുഹൃത്തായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് അദ്ദേഹത്തെക്കുറിച്ചു പിള്ള പറഞ്ഞതെല്ലാം ഒരു പ്രതിയുടെ ജല്പനങ്ങളായി പലരും തള്ളി. പിന്നീട് പല അവസരങ്ങളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചെങ്കിലും ആരും ഗൗരവത്തിലെടുത്തില്ല. എന്നാൽ, ഈ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകൾക്കു വിശ്വസിക്കാവുന്ന സാക്ഷികളും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞതിലെ സത്യം എന്തായാലും അദ്ദേഹത്തിനു കോണ്ഗ്രസിലും ബിജെപിയിലും സിപിഎമ്മിലും പല പ്രമുഖരും അവരുടെ വീട്ടുകാരുമായും അടുത്ത ബന്ധങ്ങൾ ഉണ്ടെന്നു മറയില്ലാതെ വ്യക്തമായി.
കേന്ദ്ര പ്രതിരോധമന്ത്രി ആയിരുന്ന എ.കെ. ആന്റണി വഴി ഒരു കാര്യം നടത്താൻ മകൻ അനിൽ ആന്റണിക്ക് 25 ലക്ഷം രൂപ കൊടുത്തെന്നും കാര്യം നടക്കാതെ വന്നതിനാൽ പല പ്രാവശ്യമായി തുക തിരികെ വാങ്ങിയതായും വെളിപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്തവണ ദല്ലാളിന്റെ അരങ്ങേറ്റം. അനിൽ ആന്റണിയുടെ പേര് ചീത്തയാക്കുകയെന്നതാണ് ഉദ്യേശ്യമെന്നു വ്യക്തം. അല്ലെങ്കിൽ ആ കൊടുക്കൽ-വാങ്ങൽ ചരിത്രം പത്രക്കാരോടു പറഞ്ഞിട്ട് എന്തു പ്രയോജനം. രാഷ്ട്രീയത്തിലെ ദല്ലാൾപണി ഒരു വ്യവസായമായി കൊണ്ടുനടക്കുന്ന ആളാണ് നന്ദകുമാർ. ഈ കച്ചവടത്തിൽ അദ്ദേഹത്തിനു പണം നഷ്ടമില്ല. അനിൽ നോക്കിയിട്ടു കാര്യം നടന്നതുമില്ല. മുതിർന്ന കോണ്ഗ്രസ് നേതാവായ പി.ജെ. കുര്യൻ, അന്തരിച്ച പി.ടി. തോമസ് തുടങ്ങിയവരായിരുന്നു നന്ദകുമാറിന്റെ സാക്ഷികൾ. അതിൽ കുര്യൻ അനിലിനെതിരേ സാക്ഷിയും പറഞ്ഞു. കുര്യൻ ചതിയനാണെന്നല്ലാതെ അദ്ദേഹം പറഞ്ഞ സാക്ഷിമൊഴിയെ വിശ്വാസയോഗ്യമായ രീതിയിൽ ഖണ്ഡിക്കാൻ അനിലിനായില്ല.
ദല്ലാൾ ആഗ്രഹിച്ചത്
ആരോപണങ്ങൾ ഉയരുന്പോൾ അനിൽ സ്റ്റാഫോർഡിൽ പഠിച്ച കഥ പറയും. അവിടെ പഠിച്ചാൽ കൈക്കൂലി വാങ്ങില്ലെന്നുണ്ടോ? സത്യസന്ധതയ്ക്കു വിട്ടുവീഴ്ച കാണിക്കാത്ത പല അപ്പൻനേതാക്കളുടെയും മക്കൾ അഴിമതിക്കറകളിൽ തെന്നിവീണ ചരിത്രം ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ട്. അനിൽ ആന്റണി ബിജെപിയിൽ എത്തിയത് പ്രതിരോധവകുപ്പിനെക്കുറിച്ച് അന്വേഷിക്കാതിരിക്കുന്നതിനോയെന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്.
നന്ദകുമാർ കടന്നാക്രമിച്ച അടുത്ത ഇര ബിജെപിയുടെ സമുന്നത നേതാവായ ശോഭ സുരേന്ദ്രനായിരുന്നു. അവർ തന്നോടു വസ്തു നല്കാമെന്നു പറഞ്ഞ് 10 ലക്ഷം രൂപ വാങ്ങിയെന്നും സ്ഥലം കൈമാറുകയോ പണം തിരികെ തരികയോ ചെയ്തില്ലെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഒരു കച്ചവടവിഷയമാണ് നന്ദകുമാർ വെളിപ്പെടുത്തിയത്. സ്ഥലത്തിന് അഡ്വാൻസായാണ് തുക കൊടുത്തത്. അങ്ങനെ 10 ലക്ഷം രൂപ താൻ വാങ്ങിയിട്ടുണ്ടെന്നും നന്ദകുമാർ സ്ഥലം വാങ്ങാൻ വിസമ്മതിച്ചതുകൊണ്ട് തുക തിരികെ കൊടുത്തില്ലെന്നും അവർ വെളിപ്പെടുത്തി. ഈ കഥ വെളിപ്പെടുത്തുന്നതിലൂടെ ശോഭയെ പ്രകോപിപ്പിക്കാനും മറ്റു ചില രഹസ്യങ്ങൾ പുറത്തു കൊണ്ടുവരാനും നന്ദകുമാർ ആഗ്രഹിച്ചിരുന്നുവെന്നു വേണം കരുതാൻ. അത്തരം ചില വെളിപ്പെടുത്തലുകളാണ് ശോഭ പിന്നീടു നടത്തിയത്.
ശോഭ പറഞ്ഞത്
ചില പ്രമുഖ ഇടതു നേതാക്കളെ ബിജെപിയിൽ എത്തിക്കാമെന്നു ദല്ലാൾ സമ്മതിച്ചിരുന്നതായി ശോഭ വെളിപ്പെടുത്തി. പിണറായി ഒഴികെ ആരെയും സ്വീകരിക്കാൻ ബിജെപി തയാറായിരുന്നു. ബിജെപിയിൽ ചേരാൻ സമ്മതം അറിയിച്ച ഇടതുനേതാവ് ചോദിച്ചത് മഹാരാഷ്ട്ര ഗവർണർ പദവിയാണ്. കേന്ദ്ര നേതൃത്വവുമായി ചർച്ചകൾ നടന്നു. പക്ഷേ, കാര്യം നടന്നില്ല. പാർട്ടി വിരട്ടിയപ്പോൾ അദ്ദേഹം വാലു ചുരുട്ടി. ഇതാണ് ശോഭ ഒന്നാം അധ്യായത്തിൽ പറഞ്ഞ കഥ. ആരാണ് ആ നേതാവെന്ന് മൂന്നാം പക്കം ശോഭ തന്നെ വെളിപ്പെടുത്തി. അല്ലെങ്കിലും നന്ദകുമാറുമായി ബന്ധമുള്ള ആ ഇടതുനേതാവ് ആരെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമായിരുന്നു. എല്ലാവരും കരുതിയതുപോലെ വോട്ടെടുപ്പു തലേന്ന് ആ പേരു പുറത്തുവന്നു. ഇടതുമുന്നണിയുടെ കണ്വീനർ സാക്ഷാൽ ഇ.പി. ജയരാജൻ!
ശോഭയുടെ വെളിപ്പെടുത്തൽ ആരെയെങ്കിലും ഞെട്ടിച്ചിരിക്കാൻ ഇടയില്ല. ഇ.പി പാർട്ടി സെക്രട്ടറിയുടെ പരിപാടി ഉപേക്ഷിച്ചു നന്ദകുമാറിന്റെ വീട്ടിൽ വിരുന്നു പോയതും അമ്മയെ പൊന്നാട ധരിപ്പിച്ചതും അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും ഉടമസ്ഥതയിലുള്ള വൈകേഹം റിസോർട്ട് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ ഗ്രൂപ്പുമായി ചേർന്നതും എല്ലാം പണ്ടേ നാട്ടുകാർക്കറിയാം.
പരുങ്ങലിൽ
വ്യവസായമന്ത്രി ആയിരുന്ന കാലത്തു കുടുംബക്ഷേത്രമായ ഇരിണാവ് ചുഴലിദേവീക്ഷേത്രത്തിനായി 24 കോടിയുടെ തേക്കിൻതടി സൗജന്യമായി നേടാൻ നോക്കിയതും പലരുടെയും ഒാർമയിലുണ്ട്. നേരത്തേ ചെറുകുന്ന് അന്പലത്തിനും പഴശിരാജാ ക്ഷേത്രത്തിനും ഇതുപോലെ തടി വാങ്ങാൻ ജയരാജൻ കൂട്ടുനിന്ന കഥയും അക്കാലത്തു പ്രസിദ്ധമായിരുന്നല്ലോ. അതുകൊണ്ട് ഇ.പിയോ അദ്ദേഹത്തെ സംരക്ഷിക്കാൻ നോക്കുന്നവരോ എന്തുതന്നെ പറഞ്ഞാലും തൊണ്ടതൊടാതെ വിശ്വസിക്കാൻ ആളുണ്ടാവില്ല. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ, ഇ.പിയുടെ നന്ദകുമാർ ബന്ധത്തിൽ പരസ്യമായ അതൃപ്തിയും പ്രകടിപ്പിച്ചു. അതായത്, ഇ.പിയുടെ നില വല്ലാത്ത പരുങ്ങലിലായിരിക്കുന്നു.
പാർട്ടി സെക്രട്ടറിയും ഇ.പിയുടെ ബന്ധുവുമായ എം.വി. ഗോവിന്ദൻ എല്ലാം പച്ചക്കള്ളമാണെന്നു പറഞ്ഞെങ്കിലും പുതിയ തെളിവുകൾ വരികയാണ്. ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി എന്തിനാണ് ഇ.പി ചർച്ച നടത്തിയതെന്ന ചോദ്യത്തിന് വിശ്വാസയോഗ്യമായ ഉത്തരം വന്നിട്ടില്ല. പീരുമേട്ടിലെ മുൻ സിപിഎം എംഎൽഎ രാജേന്ദ്രനും ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയ വാർത്തകൾ പുറത്തുവന്നിരുന്നു. വേറെ എത്ര പേർ ഇക്കൂട്ടത്തിലുണ്ടെന്നു സാവകാശം വ്യക്തമാകും. സിപിഎമ്മിലെ മുസ്ലിം പ്രീണനനയത്തിൽ മുറിവേറ്റു നിൽക്കുന്ന എത്ര നേതാക്കളും അണികളും ജയരാജന്റെ പാതയിൽ ഉണ്ടെന്നും കണ്ടറിയണം. ഒന്നു വ്യക്തം, സിപിഎമ്മിൽ വലിയ അടിയൊഴുക്കുണ്ട്. തത്കാലം പിടിച്ചുനിർത്തിയാലും അതെത്രനാൾ എന്നു കണ്ടറിയണം.
കോണ്ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവരെയും ബിജെപി കൂടെക്കൂട്ടാൻ നോക്കിയെന്നും ശോഭ വെളിപ്പെടുത്തി. അസംതൃപ്തരായ നേതാക്കളെ വല വീശാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റും രംഗത്തുവന്നു.
കെപിസിസി അധ്യക്ഷനായില്ലായിരുന്നെങ്കിൽ കെ. സുധാകരൻ പണ്ടേ ബിജെപിയിൽ എത്തുമായിരുന്നുവെന്നു നന്ദകുമാർ പറഞ്ഞിരുന്നു. പാർട്ടി മാറുന്നതും വിശ്വാസങ്ങൾ മാറുന്നതും മനസിലാക്കാം. പക്ഷേ, അതിലൂടെ ദല്ലാളന്മാർ കോടികൾ ഉണ്ടാക്കുന്നതാണ് വല്ലാത്ത അപചയം. എല്ലാ പാർട്ടിയിലെയും കൊന്പന്മാരുമായി ദല്ലാളുമാർക്ക് അടുത്ത ബന്ധം.
സാമുദായിക അടിയൊഴുക്കുകൾ
ഇടതു-വലതു മുന്നണികൾ നടത്തിയ മുസ്ലിം പ്രീണന മത്സരത്തിന്റെ ഫലമായി മുസ്ലിം സമൂഹത്തിലും മറ്റു സമൂഹങ്ങളിലും ഉണ്ടായിട്ടുള്ള അടിയൊഴുക്കുകൾ വ്യക്തമാകണമെങ്കിൽ വോട്ടുപെട്ടി തുറക്കണം. ഫലപ്രഖ്യാപനത്തെ ബാധിക്കത്തക്ക വിധം ശക്തമായില്ലെങ്കിലും ഭാവിയിൽ വലിയ പ്രവാഹങ്ങളായി മാറിക്കൂടായ്കയില്ല.
പൗരത്വനിയമ വിവാദത്തിൽ മാത്രം കെട്ടിയിട്ട സിപിഎം തന്ത്രങ്ങൾ കേരളത്തിലെ മുസ്ലിംകൾക്കിടയിൽ ഇളക്കം സൃഷ്ടിച്ചതായി സൂചനകളുണ്ട്. ലീഗ് നേതാക്കളും സമസ്തയുടെ ഏതാനും നേതാക്കളും തമ്മിൽ ഉണ്ടായിരിക്കുന്ന പരസ്യമായ വഴക്കാണ് ഏറ്റവും കൃത്യമായ സൂചന. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ ഇടതു പരസ്യം വന്നതിൽ അവരുടെ അണികൾ ക്ഷുഭിതരായി. തിരൂരങ്ങാടിയിൽ പത്രം കത്തിച്ചു പ്രതിഷേധിച്ചു. ലീഗ് പത്രം കത്തിച്ചതിനെ അപലപിച്ചു. ചില സമസ്ത നേതാക്കൾ ഇടതുപക്ഷത്തെ പിന്തുണച്ചു രംഗത്തു വന്നു. എന്നാൽ, സംസ്ഥാന നേതൃത്വം ആ പ്രസ്താവന തള്ളി. പ്രത്യാഘാതങ്ങൾ എത്ര ശക്തമായെന്നറിയാൻ വോട്ട് എണ്ണുന്നതു വരെ കാത്തിരിക്കണം.
മോദിയും രാഹുലും പിണറായിയും
കേരളത്തിൽ പലവട്ടം തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ കൃത്യമായി ചൂണ്ടിക്കാണിച്ച ചില സത്യങ്ങളുണ്ട്. അദ്ദേഹം കേരളത്തിനു പുറത്തുവച്ചും ഇതേ കാര്യം പറഞ്ഞിരുന്നു. ഇന്ത്യാ മുന്നണിയുടെ നേതാവായ രാഹുൽ ഗാന്ധിക്കെതിരെ താൻ പോലും പറയാത്ത മോശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതു കേരളത്തിലെ മുഖ്യമന്ത്രിയും ഇന്ത്യാ മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയുമായ പിണറായി വിജയനാണെന്ന്.
കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരേ വളരെ കൃത്യമായ സൂചനകൾ നല്കിയ പ്രധാനമന്ത്രി മോദി നടത്തിയ അടുത്ത നീരിക്ഷണവും ശ്രദ്ധേയമായി. കമ്യൂണിസ്റ്റ് പാർട്ടികളിൽ മക്കൾരാഷ്ട്രീയം ഉണ്ടായിരുന്നില്ല. ഇപ്പോൾ കേരളത്തിൽ അതുമായി. അദ്ദേഹം ഉദ്ദേശിക്കുന്നത് എന്തെന്ന് ആർക്കാണ് മനസിലാകാത്തത്.
രാഹുലിനെ പിണറായി ശക്തമായി കടന്നാക്രമിച്ചു. പ്രതിസന്ധിയിൽ പാർട്ടി ഉപേക്ഷിച്ചവൻ, പലവട്ടം തോറ്റവൻ എന്നൊക്കെ പിണറായി പറഞ്ഞതും ചരിത്ര സത്യം. പ്രിയങ്കയുടെ ഭർത്താവ് വാദ്രയുടെ ഭവനനിർമാണ കന്പനിയായ ഡിഎൽഎഫ് 170 കോടി രൂപ ബിജെപിക്ക് ഇലക്ടറൽ ബോണ്ട് കൊടുത്തുവെന്നു പിണറായി പറയുന്നു. ജനം പകച്ചുപോവുന്നു. വാദ്ര അമേഠിയിൽ കോണ്ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ നോക്കുന്നു.
എന്നാൽ, പധാനമന്ത്രി നടത്തിയ ഒരു പരാമർശത്തിനും കാര്യമായ മറുപടി പറയാതെ പിണറായി പൗരത്വ നിയമവുമായി മുസ്ലിം വോട്ടു മാത്രം തേടി. 2014ൽ പിണറായിയുടെ ഇത്തരം ഒരു നീക്കവും മദനിയുമായി ഉണ്ടാക്കിയ ധാരണയും എത്തിച്ചേർന്നത് എവിടെയെന്ന് എല്ലാവരും കണ്ടു. വീണ കുടുങ്ങുമോ? പ്രധാനമന്ത്രിയുടെ ഓരോ വാക്കും ശ്രദ്ധപൂർവം കേട്ടിരിക്കുന്ന മലയാളി കൗതുകത്തോടെ തെരക്കുന്നു. ആ കുരുക്കിൽ പിണറായിയും വീണാൽ കളി വേറെ ലെവലാകും.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വ നിയമത്തെക്കുറിച്ചു നിർത്താതെ പറയുന്പോഴും എന്തേ അതുണ്ടാക്കിയ മോദിക്കെതിരേ ഒരക്ഷരം പറയുന്നില്ല എന്ന രാഹുലിന്റെ ചോദ്യം അർഥഗർഭമായി. രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്ത ഇഡി എന്തേ നാലു വർഷമായി സ്വർണക്കള്ളക്കടത്തടക്കം പലതും അന്വേഷിച്ചിട്ടും, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ വരെ അറസ്റ്റ് ചെയ്തിട്ടും പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യവും പ്രസക്തമാണ്.