സമുദായം ഒറ്റക്കെട്ടായി നിന്നു പെൺകുട്ടികൾക്കു പിന്തുണ കൊടുക്കണമെന്നു പറയുന്പോൾ എന്തിനാണ് ചില സംഘടനകൾ അതിനെതിരേ കലഹിക്കുന്നത്. അവർ ഈ സമുദായത്തിന്റെ ഭാഗമല്ലേ. അവരുടെ സഹായം വേണ്ടെന്നു പറഞ്ഞതല്ലല്ലോ. നമ്മൾ പറഞ്ഞത് സമുദായം സംരക്ഷിക്കണമെന്നാണ്. അല്ലാതെ ഞങ്ങൾ ഏതാനും പേർ മാത്രമാണ് ഇതിനു വേണ്ടി സംരക്ഷണം നടത്തുന്നതെന്ന നിലപാട് ശരിയല്ല.
= കേരളത്തിലെ സാമൂഹ്യ സൗഹാർദം ഇപ്പോൾ വെല്ലുവിളി നേരിടുന്നുണ്ടോ?
കേരളത്തിന്റെ ചരിത്രപശ്ചാത്തലം എന്നു പറയുന്നത് സാമൂഹ്യ സൗഹാർദത്തിന്റെയും മതസൗഹാർദത്തിന്റെയുമാണ്. ആ അന്തരീക്ഷം നിലനിർത്താൻ ഇവിടത്തെ വ്യവസ്ഥാപിത മതങ്ങളെല്ലാം ബോധപൂർവം ശ്രമിച്ചിരുന്നുവെന്നതു സത്യമാണ്. അതിനായി പരിശ്രമിക്കുന്പോൾ നമ്മെ അത്ര ഗുരുതരമായി ബാധിക്കാത്ത ചില കാര്യങ്ങളൊക്കെ കണ്ടില്ല, കേട്ടില്ല എന്നു വയ്ക്കേണ്ടിവരും. ചിലപ്പോൾ എളുപ്പത്തിൽ പരിഹരിക്കാവുന്നതിനെ പർവതീകരിക്കുന്നതും ഒഴിവാക്കേണ്ടി വരും. അതൊക്കെ ഒരു സമൂഹത്തിന്റെ സുഗമമായ മുന്നേറ്റത്തിനു പരസ്പരം നൽകേണ്ട കരുതലുകളും സ്നേഹവുമാണ്. കേരളത്തിലെ മതങ്ങളുടെ ഔദ്യോഗിക സംവിധാനങ്ങൾ എല്ലാംതന്നെ അതു മനസിലാക്കി പ്രവർത്തിക്കുന്ന സാഹചര്യമായിരുന്നു. എന്നാൽ, സമീപകാലത്ത് ഇതര മതങ്ങളെ അധിക്ഷേപിക്കുന്ന ഒരു പ്രവണത സമൂഹത്തിൽ വളർന്നുവരുന്നുണ്ട്. അതു ക്രൈസ്തവർക്കിടയിലും വർധിക്കുന്നുവെന്നുള്ളത് ഗൗരവത്തോടെ കാണേണ്ടതാണ്.
സമുദായങ്ങളെ തമ്മിൽ പ്രത്യേകിച്ചു ന്യൂനപക്ഷങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യം അതിനു പിന്നിലുണ്ടാവാം. അതുപോലെതന്നെ ഭൂരിപക്ഷ സമുദായങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രവണതകളും പൊതുവേ ശക്തിപ്പെട്ടുവരുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിന്റെ സമാധാന പൂർണമായ അന്തരീക്ഷത്തിൽ വിള്ളൽ വീഴ്ത്താനുള്ള ശ്രമം ഏതൊക്കെയോ കോണുകളിൽനിന്നുണ്ടാകുന്നു എന്നതാണ്.
രാഷ്ട്രീയ മുതലെടുപ്പാണോ ഇത്തരം നീക്കങ്ങൾക്കു പിന്നിൽ?
തീർച്ചയായും. ഭാരതത്തിന്റെ പൊതുസ്വഭാവം പരിഗണിക്കുന്പോൾ മതവും രാഷ്ട്രീയവും തമ്മിലുള്ള അകലം ഇല്ലാതായി. എന്നു മാത്രമല്ല, രാഷ്ട്രീയം സന്പൂർണമായി മതവത്കരിക്കപ്പെട്ട ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മതത്തെ ഉപയോഗിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യമായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലും കരുതുന്നുവെന്നത് ദുഃഖകരമായ യാഥാർഥ്യമാണ്. അത് ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുന്നതു മതസൗഹാർദത്തിനാണ്. രാഷ്ട്രീയക്കാർ നിക്ഷിപ്ത താല്പര്യങ്ങളോടെ നടത്തുന്ന നീക്കങ്ങൾ മതങ്ങളെയും ബാധിക്കുന്നു. തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതായി മതങ്ങൾ കരുതുകയും മതങ്ങൾ തമ്മിലുള്ള സൗഹാർദം ഉലയുകയും ചെയ്യുന്നു.
ക്രൈസ്തവർ പൊതുവേ സമാധാനകാംക്ഷികളാണല്ലോ. അതേസമയം, അവരിൽ തീവ്രചിന്താഗതി കുത്തിവയ്ക്കാനുള്ള നീക്കങ്ങൾ ചില കേന്ദ്രങ്ങൾ നടത്തുന്നുണ്ടല്ലോ?
സമാധാനകാംക്ഷികളായ ക്രൈസ്തവ സമൂഹം രക്ഷയെ ലക്ഷ്യമാക്കി നീങ്ങുന്നവരാണ്. അവർക്കു വർഗീയവാദികളാകാൻ കഴിയില്ല. രക്ഷയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ രണ്ടു പ്രബോധനങ്ങളിൽ പറയുന്ന ആശയമുണ്ട്. രക്ഷ എന്നാൽ ദൈവം എല്ലാവരുടെയും പിതാവാണെന്നും അതിനാൽ നാമെല്ലാവരും സഹോദരങ്ങളാണെന്നതുമാണ്. കർത്താവായ ഈശോമിശിഹാ എന്ന ദൈവപുത്രനിലൂടെ പിതാവായ ദൈവം ചെയ്യുന്നത് നമ്മളെ എല്ലാവരെയും തന്റെ മക്കളാക്കിത്തീർത്തു എന്നുള്ളതാണ്. ദൈവം പിതാവും മനുഷ്യരെല്ലാം മക്കളും. ആ ഒരു അനുഭവമാണ് രക്ഷ. എന്താണു സുവിശേഷ പ്രഘോഷണമെന്നും മാർപാപ്പ പറയുന്നു. നീ ക്രിസ്തുവിൽ എന്റെ സഹോദരനാണെന്ന് അപരനെ അറിയിക്കുന്നതാണ് സുവിശേഷ പ്രഘോഷണം. അതുകൊണ്ടു മതസൗഹാർദം എന്നു പറയുന്നത് നമ്മെ സംബന്ധിച്ചു കേവലം ഒരു സാമൂഹ്യവിഷയം മാത്രമല്ല. അതു സുവിശേഷത്തിന്റെ ആഴത്തിലുള്ള ഒരു മൂല്യം തന്നെയാണ്. അതു നഷ്ടപ്പെടുത്തിക്കളഞ്ഞിട്ട് വർഗീയത പ്രചരിപ്പിച്ചുകൊണ്ട് സുവിശേഷത്തെ ഒരിക്കലും സജീവമായി നിലനിർത്താനാവില്ല. അതുകൊണ്ട് വർഗീയമായി സംഘടിക്കാൻ ക്രൈസ്തവർക്കാവില്ല.
സഭാനേതൃത്വം സമുദായം നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നില്ലെന്നും അതുകൊണ്ടാണ് തങ്ങൾക്കു സംഘടിക്കേണ്ടി വരുന്നതെന്നുമാണല്ലോ തീവ്രഗ്രൂപ്പുകളുടെ പ്രചാരണം?
സമുദായം ഇവിടെ പല പ്രതിസന്ധികളും നേരിടുന്നുണ്ട്. ഇല്ലായെന്നു പറയുന്നില്ല. ഉദാഹരണമായി ഉയർത്തിക്കാണിക്കുന്ന ഒരു പൊതുവിഷയം പ്രണയക്കുരുക്കുകൾ, അതുപോലെ പ്രണയം നടിച്ചുകൊണ്ടുളള ചതിക്കുഴികൾ ഇവയൊക്കെയാണ്. ഇതൊരു പ്രതിസന്ധിതന്നെയാണ്. കണ്ണടച്ച് ഇരുട്ടാക്കാനാവില്ല. പക്ഷേ, ആ പ്രതിസന്ധിക്കുള്ള പരിഹാരം ഇവിടെ വർഗീയതയുടെ വിഷം ചീറ്റുന്നതോ സാമുദായിക സ്പർധ വളർത്തുന്നതോ അല്ല.
അത് ഏതെങ്കിലുമൊരു സമുദായം മുഴുവൻ സംഘടിതമായി ചെയ്യുന്ന ഒരു പ്രവൃത്തിയായി കാണുന്നതിനെയാണ് തെറ്റായ സാമൂഹ്യ വിമർശനം എന്നു പറയുന്നത്. മറിച്ച് നാം മനസിലാക്കേണ്ടത് ഇങ്ങനെ ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും എല്ലാ സമുദായത്തിലുമുണ്ടെന്നാണ്. അപ്രകാരമുള്ള വ്യക്തികളെയും സംഘങ്ങളെയും ഒറ്റപ്പെടുത്തി അവരുടെ പ്രവർത്തനങ്ങളെ വേർതിരിച്ചുതന്നെ നാം മനസിലാക്കണം.
തീവ്രവാദ പ്രവർത്തനം നടത്തുന്നവർ കുറച്ചേ ഉള്ളെങ്കിലും അത്തരക്കാരെ സമുദായവും പൊതുസമൂഹവും തള്ളിപ്പറയാത്തതാണ് പല തീവ്രവാദപ്രവർത്തനങ്ങളുടെയും അടിസ്ഥാനം. ഇപ്പോൾ ക്രൈസ്തവ സമുദായവും അതിലേക്കു വീണുപോകുന്നുണ്ടെന്ന ആക്ഷേപം ചിലർ ഉയർത്തുന്നുണ്ട്?
ആഗോളതലത്തിൽ നടക്കുന്ന പല തീവ്രവാദ പ്രവർത്തനങ്ങളെയും തള്ളിപ്പറയുന്ന പ്രവണത ഇവിടെ ഇല്ലെന്നുള്ള ആക്ഷേപം ശക്തമാണ്. ഹാഗിയ സോഫിയ വിഷയം വന്നപ്പോഴും ശ്രീലങ്കയിൽ തീവ്രവാദ ആക്രമണങ്ങൾ നടന്നപ്പോഴും അതിനെ തള്ളിപ്പറയുന്ന ഒരു പ്രവണത ഇവിടെ കാണുന്നില്ലെന്നുള്ളത് ഒരു പൊതു ന്യായമാണ്. പക്ഷേ, ഈ ന്യായങ്ങളൊകന്നും നമുക്കു സമുദായ സ്പർധ വളർത്താനുള്ള കാരണമല്ല. കാരണം നമ്മുടെ അടിസ്ഥാന വിഷയം സുവിശേഷത്തിലെ ക്രിസ്തുവിന്റെ അതിരുകളില്ലാത്ത സ്നേഹമാണ്. ആ സ്നേഹത്തെ ബലികൊടുത്തുകൊണ്ടു നമ്മൾ പടുത്തുയർത്തുന്ന സമുദായത്തിനു ക്രിസ്തുവുമായോ സഭയുമായോ ബന്ധമില്ല. സഭാനേതൃത്വം വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ലെന്നു പറയുന്പോൾ സഭാനേതൃത്വം പ്രതികരിക്കേണ്ടതെങ്ങനെയെന്ന് ചില ഗ്രൂപ്പുകൾ ഇവിടെ കല്പിക്കുകയാണു ചെയ്യുന്നത്. നിങ്ങൾ ഇന്ന രീതിയിൽ പ്രവർത്തിക്കണം, ഇല്ലെങ്കിൽ ഞങ്ങൾ കാണിച്ചുതരാം. ആ ഒരു സമ്മർദതന്ത്രവും ഭീഷണിയും സഭാനേതൃത്വത്തെ ദുർബലപ്പെടുത്തുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട.
ചെറുതെങ്കിലും ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചു സഭാ നേതൃത്വം വിലയിരുത്തിയിട്ടുണ്ടോ?
ഇത്തരം ഗ്രൂപ്പുകളുടെ ചില പ്രവർത്തനങ്ങളും സമീപനങ്ങളും അടുത്ത കാലത്തു പരിധിവിട്ടുപോകുന്നുണ്ടെന്ന വിചാരം സഭാനേതൃത്വത്തിൽ സമീപകാലത്തു രൂപപ്പെട്ടു വന്നിട്ടുണ്ട്. തന്നെയുമല്ല, സഭാനേതൃത്വത്തെ വിമർശിക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു പൊതുവേദിയായി ഇത്തരത്തിലുള്ള ചില സംവിധാനങ്ങളും സംഘടനകളും മാറുന്നതും സത്യമാണ്. ഇവരാരും അവരുടെ പേരും അഡ്രസുമൊന്നും വെളിപ്പെടുത്തില്ല. ഇന്ന ടീം എന്ന പേരിൽ അവതരിക്കുകയാണ്. പലരും നാട്ടിൽപോലും ഇല്ലാത്തവരാണ്. വിദേശത്തിരുന്ന് സോഷ്യൽ മീഡിയയിലാണ് യുദ്ധം ചെയ്യുന്നത്. ഇവരിൽ എത്ര പേർ സഭയോടു സ്നേഹമുള്ളവരാണെന്ന് അറിയില്ല, പള്ളിയിൽ പോകുന്നവരാരൊക്കെയുണ്ടെന്നതും വ്യക്തമല്ല. ഇവർ സഭയുടെ പ്രബോധനങ്ങളിലും പ്രമാണങ്ങളിലും എത്ര മാത്രം വിശ്വസിക്കുന്നുണ്ടെന്നും നിശ്ചയമില്ല.
രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ പ്രബോധനങ്ങളും ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളും ഇവർക്കു സ്വീകാര്യമല്ല. പക്ഷേ, അവർ കത്തോലിക്കാ സഭയുടെ സന്പൂർണ സംരക്ഷകരായി സ്വയം അവതരിപ്പിക്കുകയും ചെയ്യുന്നു. അവിടെയാണ് വൈരുധ്യം. ഇവരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചാൽ കേരളത്തിൽ വർഗീയ സംഘർഷത്തിനുള്ള സാധ്യതപോലും തള്ളിക്കളയാനാവില്ല.
ആഗോള തലത്തിൽ ക്രൈസ്തവ പീഡനത്തിനെതിരേ കത്തോലിക്കസഭ വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ലെന്ന ആക്ഷേപം ചിലർ ഉയർത്തുന്നുണ്ട്. അർമേനിയയിലും നൈജീരിയയിലും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നു. ഇസ്ലാമിസ്റ്റുകളുടെ കടന്നുകയറ്റം ഉൾപ്പെടെ?
ചെയ്യുന്നില്ലെന്ന് ആഗോളസഭയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി പറയാൻ സാധിക്കുമോ? ആഗോളസഭയ്ക്ക് അതിനുള്ള ഒരു സിസ്റ്റമുണ്ട്. കാരണം, നമ്മൾ ഇപ്പോൾ കേരളത്തിൽ ചെയ്യണമെന്നു പ്രതീക്ഷിക്കുന്നതുപോലെ മാർപാപ്പ തെരുവിലിറങ്ങി യോഗം വിളിച്ചുകൂട്ടി ഇവർക്കെതിരേ പറയുക എന്നുള്ളതല്ല ആഗോള സഭയുടെ പ്രതികരണശൈലി. വത്തിക്കാൻ ഒരു രാഷ്ട്രമാണ്. അതിന് അന്താരാഷ്ട്ര തലത്തിലുള്ള ഡിപ്ലോമാറ്റിക് ബന്ധങ്ങളുണ്ട്. അതിലൂടെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരായി ഒരു പൊതുബോധം രൂപപ്പെടുത്തിയെടുക്കാൻ സഭ നിരന്തരം ശ്രമിക്കുന്നുണ്ട്. യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിൽ ഇതിനെതിരായി ഒരു പൊതുബോധം രൂപപ്പെടുത്തിയെടുക്കാൻ വത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നുള്ളതിന് എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്.
നമ്മൾ വിചാരിക്കുന്ന രീതിയിലല്ല സഭ ഇതു നോക്കിക്കാണുന്നതും പ്രതികരിക്കുന്നതും. ഈ സമീപനം വഴി പലേടത്തും തീവ്രവാദം ദുർബലപ്പെടാനും ഇടയായിട്ടുണ്ട്. മുന്പു തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായിരുന്ന പല മേഖലകളിലും ഈ പ്രവർത്തനങ്ങൾ ദുർബലപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നുള്ളതു ചരിത്രം പരിശോധിച്ചാൽ മനസിലാകും. അതെന്തുകൊണ്ടെന്നു ചോദിച്ചാൽ ഇതിനെതിരേയുള്ള പൊതുബോധം രൂപപ്പെടുത്തിയെടുക്കാൻ സാധിച്ചതുകൊണ്ടാണ്. മാർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽനിന്നുകൊണ്ടു ശപിക്കുകയും ചീത്ത വിളിക്കുകയും ചെയ്യണമെന്നു വാശി പിടിക്കരുത്. അതല്ല സഭയുടെ പ്രതികരണരീതി. സഭ ഇത്തരം കാര്യങ്ങളെ അതിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു പ്രതിരോധിക്കുന്നുണ്ടെന്നു തിരിച്ചറിയണം.
അടുത്തയിടെ ചെന്പേരിയിൽ അങ്ങു നടത്തിയ ഒരു പ്രസംഗത്തിനെതിരേ ചില ഗ്രൂപ്പുകൾ രംഗത്തുണ്ടല്ലോ. നമ്മുടെ കുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാണെന്നു പറയുന്പോൾ ഈ പ്രണയക്കെണിയും ചതിയുമൊന്നും തീവ്രവാദികൾ ബോധപൂർവം ചെയ്യുന്നതല്ലെന്ന ധ്വനി വരുന്നുണ്ടോ?
ബോധപൂർവം ചെയ്യുന്നതല്ല എന്നു ഞാൻ പറയുന്നിടത്ത് അർഥമില്ലല്ലോ. ഞാൻ പറഞ്ഞത് അത്തരത്തിലുളള ചതിക്കുഴികൾ ഒരുക്കുന്ന വ്യക്തികളുണ്ട്. പക്ഷേ, അതിനെ നേരിടണമെങ്കിൽ നമ്മുടെ പെണ്കുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം. നമ്മുടെ സമുദായം അവരെ ആ രീതിയിൽ ബലപ്പെടുത്തിയെടുക്കണമെന്നാണ്. ഈ പ്രസംഗത്തിനെതിരേ വിമർശനം ഉന്നയിക്കുന്നവർ ഈ സമുദായത്തിന്റെ രക്ഷയല്ലല്ലോ ഉദ്ദേശിക്കുന്നത്.
സമുദായം ഒറ്റക്കെട്ടായിനിന്നു പെൺകുട്ടികൾക്കു പിന്തുണ കൊടുക്കണമെന്നു പറയുന്പോൾ എന്തിനാണ് ചില സംഘടനകൾ അതിനെതിരേ കലഹിക്കുന്നത്. അവർ ഈ സമുദായത്തിന്റെ ഭാഗമല്ലേ. അവരുടെ സഹായം വേണ്ടെന്നു പറഞ്ഞതല്ലല്ലോ. നമ്മൾ പറഞ്ഞത് സമുദായം സംരക്ഷിക്കണമെന്നാണ്. അല്ലാതെ ഞങ്ങൾ ഏതാനും പേർ മാത്രമാണ് ഇതിനു വേണ്ടി സംരക്ഷണം നടത്തുന്നതെന്ന നിലപാട് ശരിയല്ല. കെണിയിൽ പെടുന്നവരെ രക്ഷിക്കാൻ സഭയ്ക്ക് ഒരു ഫോണ് നന്പറെങ്കിലും കൊടുക്കാൻ സാധിച്ചിട്ടുണ്ടോയെന്നാണ് ഒരു ചോദ്യം. കെസിബിസി തലത്തിൽ ഇവരെ സംരക്ഷിക്കാൻ പ്രത്യേക സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഇത്തരക്കാർക്കുള്ള നിയമസഹായം, മറ്റ് പുനരധിവാസ സഹായങ്ങൾ, കൗണ്സലിംഗ് തുടങ്ങിയ എല്ലാ സഹായങ്ങളും ക്രമീകരിച്ചിട്ടുണ്ട്. അതിന്റെ ഫോണ് നന്പറുകളും പലവട്ടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനകം നിരവധി പെൺകുട്ടികൾ ഈ സംവിധാനം ഉപയോഗപ്പെടുത്തി രക്ഷപ്പെട്ടിട്ടുമുണ്ട്.
സഭാ സംവിധാനങ്ങൾ ഇതിനകം നൂറുകണക്കിനു പെൺകുട്ടികളുടെ വിഷയങ്ങളിൽ ഇടപെട്ടു. നിരവധി പേരെ രക്ഷിച്ചു. പക്ഷേ, മാധ്യമങ്ങളിലൊന്നും അത്തരം വാർത്തകൾ കാണുന്നില്ലല്ലോ?
ഞങ്ങൾ മാത്രമാണ് ഈ വിഷയത്തിൽ ഇടപെടുന്നതെന്നു വരുത്തിത്തീർത്ത് അതിന്റെ കുത്തകാവകാശം സ്വന്തമാക്കാൻ ശ്രമിക്കുകയാണ് ചിലർ. കെസിബിസി തലത്തിൽ മാത്രമല്ല, ഇത്തരം പ്രണയക്കെണിയിൽ പെട്ടവരെ രക്ഷിക്കാൻ ഇപ്പോൾ എല്ലാ രൂപതകളിലും സംവിധാനങ്ങളുണ്ട് എന്നതാണു വാസ്തവം. ഒരു പെൺകുട്ടി കെണിയിലകപ്പെട്ടാൽ അതിനെ രക്ഷിക്കുന്നതു കൊട്ടിഘോഷിച്ചു ചെയ്യേണ്ട കാര്യമല്ല. ഇത് ആ കുടുംബവും രൂപതാ സംവിധാനങ്ങളും മാത്രം അറിയേണ്ട വിഷയമാണ്.
ചില സംഘടനകൾ ഇതൊക്കെ പബ്ലിസിറ്റി നേടാനുള്ള മാർഗമായി കണ്ടിരിക്കുകയാണ്. എവിടെയെങ്കിലും ഒരു പെൺകുട്ടിയുടെ കാര്യത്തിൽ ഇടപെട്ടാൽ ഉടനെ അതു സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നതാണ് കാണുന്നത്. ഇത്തരം ആഘോഷങ്ങൾ ആ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഏല്പിക്കുന്ന ആഘാതം ഇവർ ചിന്തിക്കുന്നുണ്ടോ? ഞങ്ങൾ ഇത്ര പേരെ സംരക്ഷിച്ചു എന്ന പ്രചാരണമാണ് പലപ്പോഴും ഇക്കൂട്ടർ നടത്തുന്നത്. ഇവർ പറയുന്ന എണ്ണത്തേക്കാൾ കൂടുതൽ കാര്യങ്ങൾ പല രൂപതകളിലും ചെയ്തിട്ടുണ്ട്. ഞാൻ വ്യക്തിപരമായി ചെയ്ത കാര്യങ്ങളുമുണ്ട്. പക്ഷേ, അതൊന്നും നമ്മുടെ പബ്ലിസിറ്റിക്കു വേണ്ടി ചെയ്യേണ്ട കാര്യമല്ല. ഒരു പെണ്കുട്ടിയുടെ ജീവിതമാണ്, ഒരു കുടുംബത്തിന്റെ അഭിമാനത്തിന്റെ വിഷയമാണ്. അത് ഇരുചെവിയറിയാതെ അവിടംകൊണ്ടു തീരണമെന്നാണു സഭയുടെ തീരുമാനം. അതൊക്കെ പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കുന്പോൾ ആ കുട്ടിയുടെ ഭാവി അവതാളത്തിലാകും, വലിയ സാമുദായിക സ്പർധയിലേക്കും കാര്യങ്ങൾ കൈവിട്ടുപോകും. ഇത്തരം കാര്യങ്ങളിൽ ജാഗ്രത വേണം.
സഭാ നേതൃത്വം ഈ രംഗത്ത് ഒന്നും ചെയ്യുന്നില്ലെന്ന മട്ടിൽ ചില സംഘടനകൾ നടത്തുന്നതു വ്യാജപ്രചാരണമാണെന്നാണോ അങ്ങ് പറഞ്ഞുവരുന്നത്?
തീർച്ചയായും. സഭാ നേതൃത്വം ഫലപ്രദമായി ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. അതിനു പബ്ലിസിറ്റി കൊടുക്കുന്നില്ലെന്നു മാത്രം. സഭാനേതൃത്വം ഇതിനെക്കുറിച്ച് അജ്ഞരാണെന്നും ഇതിലൊന്നും ഇടപെടാൻ താത്പര്യമില്ലാത്തവരാണെന്നുമുള്ള വ്യാജപ്രചാരണം തിരുത്തപ്പെടേണ്ടതാണ്. സഭ വളരെ സുചിന്തിതമായി ഈ വിഷയം മനസിലാക്കണം. പ്രണയക്കെണി വിഷയം ഒരിക്കലും ക്രിസ്തുമതവും ഇസ്ലാം മതവും തമ്മിലുള്ള സംഘർഷ വിഷയമായി അവതരിപ്പിക്കാൻ പാടില്ല. ഇവിടത്തെ ബഹുഭൂരിപക്ഷം മുസ്ലിംകളും ഇത്തരം ചതിയിലൂടെയുള്ള പ്രണയത്തെ അംഗീകരിക്കുന്നവരല്ല. ചില മുസ്ലിം സമുദായാംഗങ്ങൾ തന്നെ ഇക്കാര്യം എന്നോടു പറഞ്ഞിട്ടുണ്ട്. കാരണം മറ്റൊരു സമുദായത്തിലെ കുട്ടിയെ കൂട്ടിക്കൊണ്ടു ചെല്ലുന്പോൾ അവരുടെ കുടുംബത്തിലും പ്രശ്നങ്ങളാണ്. അതുകൊണ്ടു നല്ല കുടുംബങ്ങളും മതവിശ്വാസം പുലർത്തുന്നവരും ഇത്തരം സാഹചര്യങ്ങളെ ഇഷ്ടപ്പെടുന്നില്ല. അതേസമയം, ഗൂഢലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചില സംഘങ്ങൾ ഉണ്ടുതാനും. വസ്തുതകൾ ഇതായിരിക്കെ നമ്മൾ പ്രതികരിക്കേണ്ട ഏറ്റവും ഭീകരമായ വിഷയം ഇതാണെന്നു വരുത്തിത്തീർക്കാനുള്ള ചിലരുടെ ശ്രമത്തിൽ വീഴാൻ സഭ ആഗ്രഹിക്കുന്നില്ല.
കേരളത്തിലെയും രാജ്യത്തു പൊതുവേയും ക്രൈസ്തവ സമൂഹം അരക്ഷിതരാണെന്ന ചിന്തയെക്കുറിച്ച്?
ക്രൈസ്തവരുടെ അരക്ഷിതാവസ്ഥ എന്നു പറയുന്നത് അവർക്കു സത്യവിശ്വാസത്തിൽ കുറവു വരുന്നതു മൂലമുള്ള തോന്നലുകളാണ്. കാരണം നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനംതന്നെ നമ്മുടെ ഏക രക്ഷകൻ ഈശോമിശിഹായാണെന്നതാണ്. അവനല്ലാതെ നമുക്കു വേറാരും രക്ഷ തരാനില്ല. ഒരു മെത്രാനും വൈദികനും രക്ഷ കൊടുക്കുമെന്നു സഭ പഠിപ്പിക്കുന്നില്ല.
സാമൂഹിക വിഷയങ്ങളിൽ സഭയുടെ ഇടപെടലിനെ പഴിക്കുന്നവരുടെ ഭാഷയിൽ ഈ സഭ എന്നു പറയുന്നത് മെത്രാന്മാരും അച്ചന്മാരും മാത്രമാണ്. അവർ ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞു ചീത്ത വിളിച്ചാൽ തങ്ങളുടെ ഉത്തരവാദിത്വം തീർന്നുവെന്നു വിചാരിക്കരുത്. കാരണം ഇതു തങ്ങളുടെയുംകൂടി ഉത്തരവാദിത്വമാണെന്നു മനസിലാക്കി ഇതിൽ ഇടപെടുകയും വേണം. ഇതു സഭാനേതൃത്വത്തോട് ഏറ്റുമുട്ടുന്ന ശൈലിയിലും വിമത പ്രവർത്തനത്തിലൂടെയുമാവരുത്. മറിച്ച് സഭാ നേതൃത്വത്തോടു ചേർന്നു നമ്മൾ നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യണം. എന്താണു വേണ്ടതെന്നു കൂടിയാലോചനകളിലൂടെ കണ്ടെത്തണം. ഇവിടെ ചില സ്വയം പ്രഖ്യാപിത രക്ഷകസംഘടനകൾ സഭാ നേതൃത്വത്തെയും വിശ്വാസികളെയും തമ്മിൽ അകറ്റാനുള്ള ബോധപൂർവമായ ശ്രമം നടത്തുകയും സഭയുടെ യഥാർഥ പ്രശ്നങ്ങൾ തങ്ങളാണു കൈകാര്യം ചെയ്യുന്നതെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്യുകയാണ്. അറിഞ്ഞോ അറിയാതെയോ സംഘടനയിലെ അംഗങ്ങൾ ഇത്തരം നീക്കങ്ങളുടെ ഭാഗമായിത്തീരുന്നു.
തെരഞ്ഞെടുപ്പു നടന്നുകൊണ്ടിരിക്കുകയാണല്ലോ. തെരഞ്ഞെടുപ്പു പരസ്യങ്ങളിൽ ജനങ്ങളെ വർഗീയമായി വിഭജിക്കാനുള്ള ശ്രമം കാണുന്നുണ്ടല്ലോ?
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കണ്ട ഏറ്റവും മോശമായ പ്രവണത ഇതാണ്. സെക്കുലർ എന്നു പറയാവുന്ന രാഷ്ട്രീയ പാർട്ടികൾ പോലും വർഗീയതയെ ഒരു പ്രധാന ആയുധമായി കാണുന്നു. അത് അങ്ങേയറ്റം അപകടകരമാണ്. തെരഞ്ഞെടുപ്പിനു ശേഷവും വടകരയിൽ നടക്കുന്നതുപോലുള്ള സംഭവങ്ങൾ നൽകുന്ന ആഘാതങ്ങളെക്കുറിച്ച് ഈ രാഷ്ട്രീയ പാർട്ടികൾ എന്തുകൊണ്ടു മനസിലാക്കുന്നില്ല. അപ്രകാരം ഏതെങ്കിലും വ്യക്തികൾ ഏതെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ നിരുത്തരവാദപരമായി എഴുതിയാൽ അതിനെ ഏറ്റുപിടിച്ചുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കലഹത്തിനിറങ്ങിയാൽ അത് ഒരു സമൂഹത്തിനേല്പിക്കുന്ന ആഘാതത്തെക്കുറിച്ച്, പ്രത്യേകിച്ചു വർഗീയ സംഘർഷങ്ങളുടെ സാധ്യതയുള്ള മേഖലകളിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചിന്തിക്കുന്നില്ല എന്നുള്ളത് ഒരു ദുഃഖകരമായ വസ്തുതയാണ്.
കോണ്ഗ്രസ് മുസ്ലിം സമുദായത്തോടു പ്രത്യേക പ്രീണനം നടത്തുന്നുണ്ടെന്ന് അഭിപ്രായമുണ്ടോ?
കോണ്ഗ്രസിൽ മാത്രമല്ല, കേരളത്തിൽ ഇടതുപക്ഷത്തും ഇത്തരമൊരു പ്രവണതയുണ്ട്. അതിനെ പ്രീണനം എന്നു വിളിക്കാനാകുമോ അതോ, അത് ജനാധിപത്യത്തിന്റെ ഒരസ്തിത്വപരമായ ആവശ്യമാണോയെന്നു നാം ചിന്തിക്കണം. കാരണം ജനാധിപത്യത്തിന്റെ ആത്യന്തികമായ മൂല്യം വോട്ടെണ്ണത്തിനാണ്. വോട്ടു കൂടുതലുള്ളവരെ പ്രസാദിപ്പിച്ചുനിർത്താൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതരാകുന്ന ഒരു സാഹചര്യമുണ്ട്. അത് അതിൽത്തന്നെ തെറ്റാണെന്നു പറയാനാകില്ല. മറിച്ച്, മറ്റൊരാൾക്കു ന്യായമായി കിട്ടേണ്ട അവകാശം കവർന്നെടുത്തു വേറൊരു സമുദായത്തിനു കൊടുക്കുന്ന പ്രവണത വരുന്പോഴാണ് ഈ കാര്യത്തിൽ അന്യായമുണ്ട് എന്നു കരുതേണ്ടത്. ഉദാഹരണത്തിന് 80:20 എന്ന അനുപാതത്തിലുള്ള സംവരണം. ഹൈക്കോടതിതന്നെ പറഞ്ഞു ഇതു ജനസംഖ്യാനുപാതികമായിട്ടാണു ചെയ്യേണ്ടതെന്ന്. ഇതാണ് നീതിയായ മാർഗം. നീതി വിട്ട് ഇവിടെ ഇടതുപക്ഷവും വലതുപക്ഷവും ചെയ്തിട്ടുണ്ട്. അതു പ്രീണനമാണ്. അതു വിവിധ മതങ്ങൾ തമ്മിലുള്ള സൗഹാർദത്തിനു ഭീഷണിയും അപകടകരവുമാണ്. തിരുത്തപ്പെടേണ്ടതുമാണ്.