ജെയിസ് വാട്ടപ്പിള്ളിൽ
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊക്കോ കർഷകരുടെ പ്രതീക്ഷകൾ തളിരിടുകയാണ്. ഉണക്കകൊക്കോ കുരുവിന്റെ വില 1,000 രൂപ കടന്നിരിക്കുന്നു. നേരത്തേ 230-260 രൂപ തോതിലായിരുന്നു. നാലു മടങ്ങോളമാണ് സമീപനാളിൽ വില കുതിച്ചത്. ഇതോടെ കൊക്കോകൃഷി പരീക്ഷിച്ചാലെന്താ എന്നു ചിന്തിക്കുന്നവരുടെ എണ്ണവും പെരുകിയിട്ടുണ്ട്. കൊക്കോത്തൈ വില്പനകളുടെ പരസ്യങ്ങളും വ്യാപകമായി കണ്ടുതുടങ്ങി.
നഷ്ടത്തിലായ റബർ ഒഴിവാക്കി കൊക്കോ നടുന്നതിനെക്കുറിച്ചും പലരും സംസാരിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ, കൊക്കോയുടെ അപ്രതീക്ഷിത വിലക്കയറ്റത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ എന്താണ്? കുതിച്ചുകയറിയ വില അതേപോലെ തന്നെ ദീർഘനാൾ നിലനിൽക്കുമോ? ഇപ്പോൾ എല്ലാവരും കൂടി കൊക്കോ കൃഷിയിലേക്കു തിരിഞ്ഞാൽ ഭാവിയിൽ അതു പ്രയോജനം ചെയ്യുമോ? എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല കോക്കോ റിസർച്ച് വിഭാഗം മേധാവി പ്രഫ. ബി. സുമയുമായി നടത്തിയ അഭിമുഖത്തിൽനിന്ന്.
►കൊക്കോ വിലവർധനയ്ക്കു പ്രധാന കാരണം?
ആഗോളതലത്തിൽ കൊക്കോ ഉത്പാദനത്തിന്റെ 70 ശതമാനവും ആഫ്രിക്കൻ രാജ്യങ്ങളിലാണ്. ഇതിൽ ഐവറികോസ്റ്റ്, ഘാന തുടങ്ങിയ രാജ്യങ്ങളാണ് മുൻപന്തിയിൽ നിൽക്കുന്നത്. നൈജീരിയ, കാമറോൺ എന്നിവിടങ്ങളിലും കൃഷിയുണ്ട്. ഒപ്പം ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ബ്രസീൽ, ഇക്വഡോർ, പെറു തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കൊക്കോ കൃഷിയുണ്ട്.
കാലാവസ്ഥാ വ്യതിയാനവും വൈറസ് ബാധയും മൂലം അവിടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. നിലവിലുള്ള കൃഷിയുടെ വിളവെടുപ്പും പൂർത്തിയായിട്ടുണ്ട്. ഇനി ഇവ വെട്ടിനീക്കി പുതിയ തൈകൾ നടണം. ഇതിനു പുറമേ യൂറോപ്യൻ യൂണിയൻ വനസംരക്ഷണവുമായി ബന്ധപ്പെട്ടു പുതിയ ചില നയങ്ങൾ നടപ്പാക്കിയിട്ടുണ്ട്. വനങ്ങൾ വെട്ടിനീക്കി കൃഷിചെയ്യുന്ന സ്ഥലങ്ങളിൽനിന്നുള്ള കൊക്കോയും മറ്റു കാർഷികോത്പന്നങ്ങളും യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യുന്നതിനു കഴിഞ്ഞ വർഷം മുതൽ നിയന്ത്രണം ഏർപ്പെടുത്തി.
ചില ആഫ്രിക്കൻ രാജ്യങ്ങളിൽ വനഭൂമി വെട്ടിനീക്കിയാണ് കൊക്കോ കൃഷി നടത്തിവരുന്നത്. ഇവിടങ്ങളിൽനിന്നുള്ള കൊക്കോ ഇറക്കുമതി യൂറോപ്യൻ രാജ്യങ്ങൾ കുറയ്ക്കുകയാണ്. കൊക്കോയുടെ ഏറ്റവും വലിയ ആവശ്യക്കാരും ഈ രാജ്യങ്ങളാണ്. ഇതുമൂലം ആഗോള വിപണിയിൽ കൊക്കോയ്ക്കു വലിയ ലഭ്യതക്കുറവാണ് അനുഭവപ്പെടുന്നത്. ചോക്കളേറ്റ് നിർമാണത്തിലെ അനിവാര്യഘടകമെന്ന നിലയിൽ ലോകമെന്പാടും കൊക്കോയ്ക്ക് ആവശ്യക്കാരുണ്ട്. ലഭ്യത കുറഞ്ഞതോടെ സ്വാഭാവികമായും വില കുതിച്ചുകയറി. ഇതാണ് ഇപ്പോൾ കൊക്കോവില ആയിരം രൂപ കടക്കാനുള്ള കാരണം.
►വിലവർധന എത്രനാൾ നീണ്ടുനിൽക്കും?
നിലവിലെ വിലവർധന ദീർഘകാലത്തേക്കു നീണ്ടുനിൽക്കാൻ സാധ്യത കുറവാണ്. ചോക്കളേറ്റ് ഉത്പാദക കന്പനികൾക്ക് ഉയർന്ന വിലയ്ക്ക് അധികനാൾ പിടിച്ചുനിൽക്കാനാവില്ല. അതിനാൽ വില കുറയുമെങ്കിലും ശരാശരി 350-400 രൂപയെന്ന തോതിൽ എത്താനാണ് സാധ്യത.
ആഫ്രിക്കയിലെ കൊക്കോകൃഷി പ്രതിസന്ധിയിലേക്കു പോകുന്ന സാഹചര്യം മുതലാക്കാൻ ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തയാറെടുത്തുകഴിഞ്ഞു. വൻ തോതിൽ കൊക്കോ കൃഷി ചെയ്യാനും സംസ്കരിക്കാനുമുള്ള സാങ്കേതികവിദ്യയും സംവിധാനങ്ങളുമൊരുക്കിയാണ് ബ്രസീൽ കൃഷിക്ക് ഇറങ്ങുന്നത്. ആവശ്യത്തിനുള്ള സ്ഥലലഭ്യതയും ഇവർക്ക് അനുകൂല ഘടകമാണ്. അതിനാൽ ആഫ്രിക്കയിൽനിന്നുണ്ടായ ലഭ്യതയുടെ കുറവ് നികത്താൻ ബ്രസീൽ അടക്കമുള്ള രാജ്യങ്ങൾക്കു കഴിഞ്ഞേക്കും. ഇതിന് ഏതാനും വർഷങ്ങളെടുത്തേക്കാം.
►വിലവർധന കേരളത്തിലെ കർഷകർക്ക് എങ്ങനെ പ്രയോജനപ്പെടും?
ഇപ്പോഴത്തെ വില വർധന നിലവിൽ കൃഷിയുള്ളവർക്കു നേട്ടമാകും. എന്നാൽ, ദുഃഖകരമായ കാര്യം 2018ലെ മഹാപ്രളയത്തിനു ശേഷം കർഷകർ കൊക്കോ കൃഷി പാടേ അവഗണിച്ച മട്ടായിരുന്നു. ഇത് ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ വില കുതിച്ചുകയറിയതോടെ കർഷകരിലും ഉന്മേഷം വന്നിട്ടുണ്ട്. മറ്റു കൃഷികളെ അപേക്ഷിച്ചു ശരിയായി പരിപാലിക്കുകയും യഥാസമയം വളപ്രയോഗം നടത്തുകയും ചെയ്താൽ കൊക്കോയിൽ മികച്ച ഉത്പാദനം നടക്കും. നിലവിലെ വില ഉത്പാദന വർധനവിനു കാരണമാകും. ചില ആഫ്രിക്കൻ രാജ്യങ്ങളിലേതു പോലെയുള്ള നിയന്ത്രണങ്ങൾ ഇന്ത്യയിൽ ഇല്ലാത്തതു കയറ്റുമതിയിലും പ്രതീക്ഷ നൽകുന്നു.
►കൂടുതൽ പേർ കൊക്കോ കൃഷിയിലേക്ക് ഇനി തിരിഞ്ഞാൽ ഗുണം ചെയ്യുമോ?
ഇപ്പോഴത്തെ വിലവർധന കണ്ട് കൂടുതൽ പേർ കൊക്കോകൃഷിയിലേക്കു തിരിഞ്ഞാൽ അതു ഗുണകരമാകണമെന്നില്ല. ഇപ്പോൾ കൃഷിചെയ്താൽ മൂന്നു വർഷത്തിനു ശേഷമെ വിളവ് ലഭിച്ചുതുടങ്ങൂ. അഞ്ചു വർഷം എത്തുന്പോഴെ പൂർണമായി തോതിൽ വിളവെടുക്കാനാകൂ. അപ്പോഴേക്കും ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിലും പുതിയ കൊക്കോകൃഷി വിളവെടുപ്പിനു പാകമാകും. ആഗോളവിപണിയിലെ ദൗർലഭ്യം കുറയാനും സാധ്യതയുണ്ട്. അതിനാൽ ഇപ്പോൾ കിട്ടുന്ന വില അപ്പോൾ വിപണിയിൽ ലഭ്യമാകണമെന്നില്ല. എന്നാൽ, ഇടവിളയായും തനിവിളയായും കൃഷി ചെയ്യാവുന്നതും എപ്പോഴും ശരാശരി വരുമാനം ലഭിക്കുന്നതുമായ വിളയാണ് കൊക്കോ. ഇപ്പോഴത്തെ വില വർധനയിലെ ചാഞ്ചാട്ടം അവസാനിക്കാൻ രണ്ടോ മൂന്നോ വർഷമെടുക്കും.
ചോക്കലേറ്റും അനുബന്ധ ഉത്പന്നങ്ങളും കൂടുതൽ പ്രചാരം നേടുന്നതും നിർമിക്കുന്ന നിരവധി കന്പനികൾ പുതുതായി രംഗപ്രവേശനം ചെയ്യുന്നതും കൊക്കോ കർഷകർക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് കണ്ണഞ്ചിക്കുന്നതല്ലെങ്കിലും ഭേദപ്പെട്ട ഒരു വില ഭാവിയിലും പ്രതീക്ഷിക്കാം.
►ഗുണമേന്മയുള്ള തൈകൾ എങ്ങനെ തെരഞ്ഞെടുക്കാം?
വിലവർധനയെത്തുടർന്നു കൃഷിചെയ്യാൻ കൂടുതൽ പേർ തയാറായി മുന്നോട്ടുവരുന്നുണ്ട്. എന്നാൽ, ഗുണനിലവാരമില്ലാത്ത തൈകൾ നട്ടാൽ അത് ഉത്പാദനത്തെ കാര്യമായി ബാധിക്കും. 20 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് ഇവിടെ തൈകൾ വികസിപ്പിച്ചെടുക്കുന്നത്. ഇതിനു പുറമെ തൈകൾ കാഡ്ബറീസ് കന്പനിക്കും നൽകുന്നുണ്ട്. ഇവർക്കു കേരളത്തിൽ ഒന്നിലേറെ നഴ്സറികളുണ്ട്. ഇവിടെനിന്നു വിതരണം ചെയ്യുന്നതും മികച്ചയിനം തൈകളാണ്. ഇപ്പോഴത്തെ വിലവർധന കണ്ട് എടുത്തുചാടി ഗുണമേന്മയില്ലാത്ത തൈകൾ നടുന്നതിലും ഭേദം അല്പം വൈകിയാലും നല്ല തൈകളാണെന്ന് ഉറപ്പാക്കി നടുന്നതാണ്. കാർഷിക സർവകലാശാല ഒരു ലക്ഷം തൈകൾ വരെ ഉത്പാദിപ്പിക്കുന്നുണ്ട്. നേരിട്ടും കാഡ്ബറീസ് വഴിയും മാത്രമേ തൈകൾ വിതരണം ചെയ്യാറുള്ളൂ.
►കാലാവസ്ഥാ വ്യതിയാനം കൃഷിയെ എങ്ങനെ ബാധിക്കും ?
കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. ഇതു ശരിയായ രീതിയിൽ പരാഗണം നടക്കാതെ കൊക്കോയുടെ പൂക്കൾ കൊഴിഞ്ഞുപോകാൻ കാരണമാകും. മറ്റു സംസ്ഥാനങ്ങളിൽ ചൂട് കൂടിയ കാലാവസ്ഥ കൃഷിയെ ഇത്ര മാത്രം ദോഷകരമായി ബാധിക്കാറില്ല. മഴക്കുറവും ചൂട് കാലാവസ്ഥയും ഇവിടുത്തെ ഉത്പാദനത്തിൽ കുറവുണ്ടാക്കാനുള്ള സാധ്യതയുണ്ട്.
►ഇന്ത്യയിൽ ഉത്പാദനം എങ്ങനെ?
30,000 ടൺ ആണ് ഇന്ത്യയിലെ ഉത്പാദനം. ഇത് ആഗോള ഉത്പാദനത്തിന്റെ അര ശതമാനമേ വരൂ. ഇതിൽ 12,000 ടണ്ണും ആഭ്യന്തര ഉപഭോഗമാണ്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവടങ്ങളിലാണ് കൃഷിയുള്ളത്. ഇതിൽ ആന്ധ്രയാണ് മുന്നിൽ. രാജ്യത്തു പൊതുവേ ചോക്കലേറ്റിന്റെ ഉപഭോഗം വർധിച്ചിട്ടുണ്ട്. യുവതലമുറ ചോക്കലേറ്റ് കൂടുതലായി ഉപയോഗിച്ചുവരുന്നതിനാൽ വരും നാളുകളിലും ഉപഭോഗം കൂടിവരാനാണ് സാധ്യത. ഇതു കൃഷിയുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്.
►കേരളത്തിലെ കൃഷിസാധ്യത?
കേരളത്തിൽ 13,000 ഹെക്ടർ സ്ഥലത്തു കൊക്കോ കൃഷിയുണ്ടെന്നാണ് കണക്ക്. ശരാശരി വില ലഭിച്ചാൽ കൂടുതൽ പ്രദേശത്തേക്കു കൃഷി വ്യാപിക്കുമെന്നതിൽ സംശയമില്ല. ഇവിടത്തെ കൊക്കോ ബട്ടറിനു മികച്ച ഡിമാൻഡാണുള്ളത്. നല്ല കാലാവസ്ഥയും വളക്കൂറുള്ള മണ്ണും കൊക്കോ കൃഷിക്ക് അനുയോജ്യമാണ്. ഗുണമേന്മകൂടിയ കൊക്കോ ഉത്പാദിപ്പിച്ചാൽ കൂടിയ വില കർഷകർക്കു ലഭ്യമാവുകയും ചെയ്യും.
►വളപ്രയോഗം എങ്ങനെ?
ജൈവവളവും രാസവളവും ഉൾപ്പെടുന്ന സമ്മിശ്ര വളപ്രയോഗമാണ് കൃഷിക്ക് ഉത്തമം. ഉത്പാദനത്തിനനുസരിച്ചു കൃത്യമായ ഇടവേളകളിൽ വളം നൽകണം. വർഷത്തിൽ ആറു തവണയെങ്കിലും വളം നൽകേണ്ടത് അനിവാര്യമാണ്. ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ നനയ്ക്കൊപ്പം വളവും നൽകുകയാണ് പതിവ്. ഇതു ചെടിക്കു കൂടുതൽ കരുത്ത് നൽകുകയും ഉത്പാദനം വർധിപ്പിക്കുകയും ചെയ്യും. തോട്ടത്തിലെ മണ്ണ് പരിശോധിച്ച് വർഷത്തിലൊരിക്കൽ ഡോളമൈറ്റ് നൽകണം. ഇതു നൽകി മൂന്നാഴ്ച കഴിഞ്ഞേ വളം നൽകാവൂ. 40 മുതൽ 60 കായകൾ വരെയുള്ള ചെടിക്ക് 250 ഗ്രാം വീതം യൂറിയ, പൊട്ടാഷ്, രാജ്ഫോസ് എന്ന ക്രമത്തിലാണ് നൽകേണ്ടത്. കൂടുതൽ കായകളുണ്ടെങ്കിൽ അതനുസരിച്ചു വളത്തിന്റെ അളവ് കൂട്ടുകയും വേണം. മറ്റു ചെടികളെ അപേക്ഷിച്ച് കൊക്കോയ്ക്കു വേരുകളിൽ വളം സംഭരിച്ചുവയ്ക്കാനുള്ള കഴിവില്ലാത്തതിനാൽ കൃത്യമായ ഇടവേളകളിൽ വളം നൽകുന്നതാണ് പ്രയോജനകരം.
►ഇനി ഗ്രേഡിംഗിന്റെ കാലം
വിവിധ ഗ്രേഡുകളിൽ റബർ തരംതിരിക്കുന്നതുപോലെ താമസിയാതെ കോക്കോയ്ക്കും ഗ്രേഡിംഗ് സന്പ്രദായം വരും. ഗുണമേന്മകൂടിയ കൊക്കോ ബീൻസിനു മികച്ചവില ലഭിക്കാൻ ഇതിടയാക്കും. ഗ്രേഡിംഗ് ഏർപ്പെടുത്താനുള്ള നടപടി അന്തിമഘട്ടത്തിലാണ്.