ഇന്ത്യയുടെ മഹത്വം പ്രാചീന പാശ്ചാത്യ കൃതികളില്‍-2 / റവ.ഡോ. ജയിംസ് പുലിയുറുമ്പില
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരുന്ന ഗ്രീക്കുകാരായിരുന്നു ഏറെയും. എങ്കിലും അവരോടു കിടപിടിക്കുന്ന ഒരു രാജ്യമായി അവര്‍ ഇന്ത്യയെ കാണുകയും ആ ഇന്ത്യയെപ്പറ്റി പഠിക്കാന്‍ ധൈര്യപ്പെടുകയും ചെയ്തു. മറ്റ് രാജ്യങ്ങളെപ്പറ്റിയുള്ള അറിവ് അവരുടെ ജ്ഞാനം വര്‍ധിപ്പിക്കാന്‍ അവര്‍ പ്രയോജനപ്പെടുത്തി.
ഇന്ത്യയില്‍ അറിവും വിജ്ഞാനവുമുള്ളവര്‍ വളരെയേറെയുണ്ടെന്നു പല ഗ്രീക്ക് കൃതികളിലും കാണാം. അവര്‍ ഇത്തരം ആളുകളെ സൂചിപ്പിക്കാന്‍ ആയി ഉപയോഗിക്കുന്ന പദം ജിംനോസോഫിസ്റ്റ്സ് (Gymnosophists) എന്നതാണ്. ഇത്തരം ആളുകളില്‍ ലോകജ്ഞാനവും ദൈവികജ്ഞാനവും ഒന്നുചേര്‍ന്നിരിക്കുന്നു. നല്ല ദൈവികജ്ഞാനമുള്ളവര്ക്കേ നല്ല ലോകജ്ഞാനം ഉണ്ടായിരിക്കുകയുള്ളൂ എന്നതാണ് അവരുടെ ചിന്ത.
ഒരു ഇന്ത്യന്‍ തത്വജ്ഞാനിയും പ്രശസ്ത ഗ്രീക്ക് തത്വജ്ഞാനിയുമായ സോക്രട്ടീസും (ബിസി 469-399) തമ്മിലുള്ള ഒരു സംഭാഷണം എവുസേബിയസ് (എഡി 260-340) എന്ന ചരിത്രകാരന് വിവരിക്കുന്നുണ്ട്. അരിസ്റ്റോക്ലസ് എന്ന തത്വജ്ഞാനിയുടെ ഗ്രന്ഥത്തില്‍നിന്നാണ് എവുസേബിയസ് ഇത് എടുത്തിരിക്കുന്നത്.
അരിസ്റ്റോക്ലസ് ആകട്ടെ അരിസ്റ്റോക്സ്നൂസില് (ബി.സി. 320- 300)നിന്നും. ഈ സംഭാഷണം താഴെപ്പറയും പ്രകാരമാണ്: ഒരു ഇന്ത്യന്‍ തത്വജ്ഞാനി സോക്രട്ടീസിനോടു ചോദിച്ചു, “അങ്ങ് വളരെ പ്രശസ്തനാണ്, ആളുകള്‍ അങ്ങയെ ബഹുമാനിക്കുന്നു. താങ്കള്‍ ഏതു തത്വജ്ഞാനമാണ് പഠിപ്പിക്കുന്നത്” എന്ന്. സോക്രട്ടീസ് പ്രതിവചിച്ചു:
“മനുഷ്യന്റെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഞാന്‍ നടത്തുന്നത്.” ഇന്ത്യന്‍ സന്യാസി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: “ദൈവികകാര്യത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് മനുഷ്യനെപ്പറ്റിയുള്ള ഒരു പഠനത്തിനു പ്രസക്തിയില്ല.” അരിസ്റ്റോക്സനൂസിന്റെ അഭിപ്രായത്തില്‍ ഗ്രീക്ക് തത്വജ്ഞാനത്തെ അതിലംഘിക്കുന്നതാണ് ഇന്ത്യന്‍ തത്ത്വചിന്ത.
നാലാം നൂറ്റാണ്ടില്‍ എവുസേബിയസ് ഇക്കാര്യം എടുത്തുപറയുന്നത് ദൈവിക കാര്യങ്ങള്‍ക്കായിരിക്കണം മാനുഷിക കാര്യങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടതെന്നു പഠിപ്പിക്കാന്‍ വേണ്ടിയാണ്. ഉദാഹരണമായി അദ്ദേഹം ഇന്ത്യക്കാരുടെ തത്വശാസ്ത്രം എടുത്തു കാണിച്ചു എന്നേയുള്ളൂ. ഗ്രീക്ക് തത്വചിന്തതന്നെ ഗ്രീസിന്റെ ഏറ്റവും കിഴക്കേ അറ്റത്തുള്ള അയണിയ (Ionia) അഥവാ യവനപ്രദേശത്താണ് രൂപപ്പെട്ടത്. എങ്കില്‍ കിഴക്കിന്റെ (ഇന്ത്യ) സ്വാധീനവും കൂടി തീര്‍ച്ചയായും ഗ്രീക്ക് തത്വശാസ്ത്രത്തിന്റെ ഉത്ഭവത്തിനു കാരണമായേക്കാവുന്നതാണെന്നാണ് പൊതുവായ ധാരണ.
മെറ്റംസൈക്കോസിസ് - ഓര്‍ഫിസം - പൈതഗോറിയനിസം
മനുഷ്യന് മരിക്കുമ്പോള്‍ ആത്മാക്കള്‍ മൃഗങ്ങളുടെയോ സസ്യലതാദികളുടെ ആത്മാക്കളായി രൂപാന്തരപ്പെടാം എന്നൊരു ചിന്ത ആദ്യകാല സംസ്കാരങ്ങളിലും ചില ആധുനിക സംസ്കാരങ്ങളിലും കാണാം. എന്നാല്‍, ആത്മാവ് മരണത്തോടെ മറ്റൊരു വ്യക്തിയിലേക്കു കടക്കാറുണ്ട് എന്ന ചിന്ത പഴയകാല ഗ്രീക്ക്, ഇന്ത്യന്‍ ചിന്തകളിലാണുള്ളത്. മെറ്റംസൈക്കോസിസ് (ആത്മാക്കളുടെ ദേഹന്തരപ്രാപ്തി) എന്നാണ് ഗ്രീക്കുകാര്‍ ഇതിനെ വിളിക്കുക.
ഈ ചിന്തയുടെ തുടക്കം ഏഴാം നൂറ്റാണ്ടിലെ ബ്രഹദാരണ്യക ഉപനിഷത്തുകളിലാണ്. തുടര്‍ന്ന് ഈ ചിന്ത പല ഇന്ത്യന്‍ തത്വശാസ്ത്ര ചിന്തകളിലും കാണാം. ബിസി ആറാം നൂറ്റാണ്ടില്‍ പ്ലേറ്റോ ഇക്കാര്യം എടുത്തുകാണിക്കുന്നുണ്ട്. ഗ്രീസില്‍ ഈ ചിന്ത പിന്നീട് ഓര്ഫിസത്തിനും പൈതഗോറിയനിസത്തിനും വഴിതെളിക്കുന്നുണ്ട് എന്നു യൂറിപ്പിഡസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഓര്ഫിക്സ് എന്നൊരു വിഭാഗം ഗ്രീസില്‍ ഉണ്ടായിരുന്നു. രക്തരഹിതബലികളാണ് അവര്‍ അര്‍പ്പിച്ചിരുന്നത്. മനുഷ്യാത്മാക്കളുടെ ശുദ്ധീകരണവും ദൈവത്തെ പ്രീതിപ്പെടുത്തലും ആയിരുന്നു അവരുടെ പ്രധാന ലക്ഷ്യങ്ങൾ. പ്ലേറ്റോയുടെ അഭിപ്രായത്തില്‍, ആത്മാവിനെ സൂക്ഷിക്കുന്ന ഒരു തടവറയായോ കല്ലറയായോ ആണ് ശരീരത്തെ ഇവര്‍ പരിഗണിക്കുന്നത്. ഇങ്ങനെ എന്നും സംരക്ഷിക്കപ്പെടുന്ന ആത്മാവ് ഒരു ശരീരത്തില്‍നിന്നു മറ്റൊന്നിലേക്കു പോകുന്നു. അവയ്ക്ക് ഒരിക്കലും നാശമില്ല. അതിനാല്‍ ആത്മാവിനെ സംവഹിക്കുന്ന ശരീരം ശുദ്ധമായ ജീവിതം നയിക്കാന്‍ കടപ്പെട്ടതാണെന്ന് അവര്‍ പഠിപ്പിക്കുന്നു. പൈതഗോറസും (ബിസി ആറാം നൂറ്റാണ്ട്) ഇതേ കാര്യംതന്നെ പഠിപ്പിക്കുന്നു.
അഞ്ചാം നൂറ്റാണ്ടില്‍ എമ്പഡോക്ലസും ഇക്കാര്യംതന്നെ പഠിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ 'കതാര്മോയി' എന്ന കവിതയുടെ വിഷയം ഒരു ആത്മാവിന്റെ ആദ്യകാല പരിശുദ്ധ ജീവിതത്തില്‍നിന്നുള്ള പാപം മൂലമുള്ള അധഃപതനമാണ്. അതിനാല്‍ ആത്മാവിനെ പാപങ്ങളില്‍നിന്നു രക്ഷിച്ച് എപ്പോഴും അതിന്റെ ആദിമ പരിശുദ്ധി നിലനിര്‍ത്തണമെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. ഇന്ത്യന്‍ ചിന്തകളുടെ മാഹാത്മ്യമാണ് ഇവിടെയെല്ലാം നാം കാണുന്നത്.
ഇന്ത്യ ഒരു മഹത്തായ രാജ്യം
പഴയകാലത്തെ മഹത്തായ ഗ്രീസിനും റോമിനും ഒപ്പം മഹത്തായ ഒരു ഇന്ത്യയും ക്രിസ്തുവിനു മുമ്പുണ്ടായിരുന്നു എന്നാണ് അവരുടെ ഗ്രന്ഥങ്ങള്‍ തെളിയിക്കുന്നത്. പഴയകാല റോമിന്റെ പ്രശസ്തിക്കു കാരണം അവരുടെ ഭരണക്രമം, നിയമവ്യവസ്ഥ, കെട്ടിടനിര്‍മാണം തുടങ്ങിയവയായിരുന്നു. കവികള്‍, തത്വജ്ഞാനികള്‍, അന്വേഷികള്‍ എന്നീ വിശേഷണങ്ങളായിരുന്നു ഗ്രീക്കുകാര്‍ക്കു നല്‍കിയിരുന്നത്. എങ്കില്‍ ഇന്ത്യ അന്ന് സമ്പത്തിന്റെയും വിജ്ഞാനത്തിന്റെയും മതങ്ങളുടെയും നാടായാണ് പാശ്ചാത്യലോകത്ത് അറിയപ്പെട്ടിരുന്നത്.
പശ്ചാത്യകൃതികളിലെ താഴെപ്പറയുന്ന ഭാഗങ്ങളാണ് ഇന്ത്യയുടെ മഹത്വം എടുത്തു കാണിക്കുന്നത്:
1. സ്വര്‍ണം, ഫലങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവയുടെ സംലഭ്യത (ഹെറോഡോട്ടസ്, താലിയ 98).
2. ഏറ്റവും കൂടുതല്‍ ആളുകള്‍ വസിക്കുന്ന രാജ്യം. അവരാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം രാജാവിനു കരമായി കൊടുക്കുന്നത് (ഹെറോഡോട്ടസ്, താലിയ 94).
3. കാര്പിയൂസ് മരത്തില്‍നിന്ന് ഉണ്ടാക്കുന്ന സുഗന്ധദ്രവ്യത്തോടു കിടപിടിക്കാന്‍ ലോകത്തു മറ്റൊന്നുമില്ല (ക്റ്റെസിയാസ്, ഇന്‍ഡിക്ക 47).
4. പക്ഷികളെ പരിശീലിപ്പിക്കുന്ന രീതി (Falconry) ആദ്യമായി നടപ്പിലാക്കിയത് ഇന്ത്യയിലാണ് (ക്റ്റെസിയാസ്, ഇന്‍ഡിക്ക 22).
5. ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന പരുത്തി വസ്ത്രങ്ങള്‍ ഗ്രീക്കുകാര്‍ അദ്ഭുതത്തോടെയാണ് കാണുന്നത് (ഹെറോഡോട്ടസ്, താലിയ 106 ).
6. കുതിര ഒഴികെയുള്ള നാല്ക്കാലികളും പക്ഷികളും ഏറ്റവും വലുപ്പമുള്ളവ ഇന്ത്യയിലാണ് (ഹെറോഡോട്ടസ്, താലിയ 106).
7. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ആനകളുള്ളത്. അവയുടെ ശക്തിയും വലുപ്പവും മറ്റേതിനേക്കാള്‍ മഹത്തരമാണ് (മെഗസ്തെനസ്, ഇന്‍ഡിക്ക 35).
8. ഭൂമിയുടെ ഫലഭൂയിഷ്ഠത, അനുകൂലമായ കാലാവസ്ഥ, ജലത്തിന്റെ ലഭ്യത എല്ലാം എടുത്തുപറയേണ്ടതാണ് (പ്ലീനി, അതിശയിപ്പിക്കുന്ന ജനത).
9. ആനക്കൊമ്പും സ്വര്‍ണവും കൂടാതെ ഇന്ത്യയില്‍ കാണുന്ന കരിമരവും (Ebony) വെര്‍ജില്‍ എന്ന കവിയുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു (പ്ലീനി, ഇന്ത്യയിലെ സസ്യങ്ങള്‍).
10. ഇന്ത്യയില്‍ വനത്തില്‍ വളരുന്ന കുരുമുളകും ഇഞ്ചിയും റോമാക്കാര്‍ സ്വര്‍ണവും വെള്ളിയും പോലെ തൂക്കി നോക്കി വാങ്ങിക്കുന്നു (പ്ലീനി, ഇന്ത്യയിലെ സസ്യങ്ങള്‍).
11. വിലപിടിപ്പുള്ള പലതരം രത്നങ്ങളും രത്നക്കല്ലുകളും ഇന്ത്യയിലുണ്ട് (സ്ട്രാബോ 15, 67).
12. തലവേദന, പല്ലുവേദന, കണ്ണു വേദന എന്നിവ ഇന്ത്യക്കാര്‍ക്ക് ഇല്ല. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ ചെറുതായി ഉണ്ട്. ഇന്ത്യയിലെ മിതമായ കാലാവസ്ഥ അവര്‍ക്കു നല്ല ശരീരഘടന നല്കുന്നതിനാലാണ് (പ്ലീനി, അസാധാരണ ജനത).
13. ഇന്ത്യയില്‍ പട്ടിണി ഉണ്ടാകാറില്ല, യുദ്ധ അവസരങ്ങളില്‍പ്പോലും. കാരണം കര്‍ഷകര്‍ക്ക് ഏറ്റവും നല്ല സംരക്ഷണം നല്കുന്നു (മെഗസ്തെനസ്, ഇന്‍ഡിക്ക 1).
14. റോമന്‍ ചക്രവര്‍ത്തിയായിരുന്ന അഗസ്റ്റസ് സീസറിന് ഇന്ത്യയില്‍നിന്ന് അംബാസഡര്‍മാരെ അയച്ചിരുന്നു (സ്ട്രാബോ, 15, 73).
15. വേദനയും അധ്വാനവും വ്യത്യസ്തമാണ്. വേദന മനുഷ്യന് ഇഷ്ടപ്പെടുന്നില്ല, എന്നാല്‍, അധ്വാനം മനുഷ്യന് സഹായമാണ്. ശരീരത്തെ അധ്വാനംകൊണ്ട് രൂപപ്പെടുത്തണം (സ്ട്രാബോ 15, 65).
16. ഗര്‍ഭിണികളായ സ്ത്രീകള്‍ അധ്യാപകരുടെ പക്കല്‍ നല്ല ഉപദേശം തേടി പോകുമായിരുന്നു. കാരണം, നല്ല ഉപദേശം കേള്‍ക്കുന്നത് ഗര്‍ഭസ്ഥശിശുക്കളെ പോലും സ്വാധീനിക്കും എന്നു വിശ്വസിച്ചിരുന്നു (സ്ട്രാബോ 15, 64).
17. ഇന്ത്യക്കാര്‍ ലളിതജീവിതമാണ് നയിച്ചിരുന്നത്. കൂടാതെ ആത്മനിയന്ത്രണത്തിനായി ശരീരത്തെ പരിശീലിപ്പിച്ചിരുന്നു. എന്നാല്‍, ഇത്തരം അനുഗ്രഹപ്രദമായ ഒരു ജീവിതത്തെ നശിപ്പിക്കുന്നത് ശത്രുവായ അത്യാഗ്രഹമാണ് (സ്ട്രാബോ 15, 64).
18. ശരീരത്തെ പരിശീലിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം കരിമരതടിയുടെ ചുരുള്കൊണ്ട് ശരീരത്തെ ഉഴിയുകയാണ് (മെഗസ്തെനസ്, ഇന്‍ഡിക്ക 6).
19. ഏറ്റവും നല്ല ഭവനം എന്നത് ഏറ്റവും കുറച്ചു മാത്രം പുതുക്കിപ്പണിയില്‍ ആവശ്യമായിട്ടുള്ളതാണ് എന്നതാണ് ഇന്ത്യയിലെ തത്വശാസ്ത്രം (സ്ട്രാബോ 15, 65).
20. ഇന്ത്യക്കാര്‍ മരിച്ചവര്‍ക്കുവേണ്ടി സ്മാരകങ്ങള്‍ നിര്‍മിക്കാറില്ല. കാരണം, അവര്‍ ചിന്തിക്കുന്നത് മരണശേഷം അവരുടെ ഓര്മ നിലനിര്‍ത്തുന്നത് അവരുടെ നല്ല പ്രവൃത്തികളാണ് എന്നാണ് (അരിയാന്‍, ഇന്‍ഡിക്ക 10).
21. ഇന്ത്യയില്‍ എല്ലാവരും സ്വതന്ത്രരാണ്, അടിമകള്‍ ഇല്ല (അരിയാന്‍, ഇന്‍ഡിക്ക 10).
22. മൃഗങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ളത് ആനകൾക്കാണ് (അരിയാന്‍, ഇന്‍ഡിക്ക 14).
23. കാലാവസ്ഥ മിതമായതിനാല്‍ ഇന്ത്യയില്‍ രോഗങ്ങള്‍ കുറവാണ് (അരിയാന്‍, ഇന്‍ഡിക്ക 15).
24. ലളിതജീവിതമാണ് ആളുകള്‍ നയിക്കുന്നതെങ്കിലും ആഭരണങ്ങള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു (മെഗസ്തെനസ്, ഇന്‍ഡിക്ക 7).
25. എല്ലാത്തരം ഫലവൃക്ഷങ്ങളും ഇന്ത്യയില്‍ വളരുന്നു (ദിയദോറസ്, 17, 92).
26. സ്വര്‍ണവും വെള്ളിയും ചെമ്പും ഇരുമ്പും ഇന്ത്യയില്‍ ലഭ്യമാണ് (ദിയദോറസ്, 7, 92).
27. ഇന്ത്യയില്‍ ഭക്ഷണസാധനങ്ങള്‍ക്കു ദൗര്‍ലഭ്യം ഉണ്ടായിട്ടില്ല. കാരണം, കര്‍ഷകരെ എന്നും സംരക്ഷിച്ചിരുന്നു (ദിയദോറസ്, 17, 92).
28. ഇന്ത്യക്കാര്‍ ശാരീരിക ആരോഗ്യം ഉള്ളവരാണ് (ദിയദോറസ്, 17, 92).
29. ഒരു വിദേശ രാജാവും ഇന്ത്യയെ കീഴടക്കിയിട്ടില്ല (ദിയദോറസ്, 17, 92).
(അവസാനിച്ചു)