വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ

2024ലെ  ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ കാണുന്പോൾ മൂന്നാം വട്ടവും കേന്ദ്രഭരണം പിടിക്കാൻ കൃത്യമായ കരുതലോടെയാണ് ബിജെപി നീക്കമെന്നു വ്യക്തം. നിലത്തുനിന്നിട്ടു വേണ്ടേ അഭ്യാസം കാണിക്കാൻ എന്ന മട്ടിലായിട്ടുണ്ട് പ്രതിപക്ഷം.

ലൗ ജിഹാദ് വിഷ‍യമായ സിനിമ ‘കേരളാ സ്റ്റോറി’ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതടക്കം ബിജെപി നടത്തുന്ന നീക്കങ്ങൾ കൗതുകകരമാണ്. തിരുവനന്തപുരത്ത് സിഎസ്ഐ സഭയുടെ മുൻ ബിഷപ്പിന്‍റെ ഭാര്യയും യൂത്ത് കോണ്‍ഗ്രസിന്‍റെ നേതാവും മത്സരിക്കാൻ നോമിനേഷൻ കൊടുത്തതിനു പിന്നിൽ പോലും ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങളുടെ പങ്ക് പലരും സംശയിക്കുന്നുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ചോദ്യം ചെയ്തിരിക്കുന്ന ബിഷപ്പിന്‍റെ ഭാര്യയാണ് മത്സരിക്കാനിറങ്ങിയത്. അവർ പിടിക്കുന്ന വോട്ടുകൾ കോൺഗ്രസിന്‍റേതാകുമെന്ന് ഉറപ്പാണല്ലോ. വയനാട്ടിൽ രാഹുലിന്‍റെ റോഡ് ഷോയിൽ ഒരു പാർട്ടിയുടെയും കൊടി ഉപയോഗിക്കാതിരുന്നത് കോണ്‍ഗ്രസും കണക്കുകൂട്ടി കളിക്കുന്നതിന്‍റെ സൂചനയായി. രാഹുലിനെതിരേയുള്ള 18 ക്രിമിനൽ കേസുകളും ഇന്ത്യ മുന്നണിയുടെ പേരിനെതിരേയുള്ള കേസും യുദ്ധതന്ത്രങ്ങളുടെ ഭാഗമാണെന്ന് എല്ലാവർക്കുമറിയാം.

വല്ലാത്ത ഒരു ബോംബ്

പോപ്പുലർ ഫ്രണ്ട് ബന്ധം വഴി ആരോപണനിഴലിലുള്ള എസ്ഡിപിഐയുടെ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപുഴ അഷ്റഫ് മൗലവി ഏപ്രിൽ ഫൂൾ ദിനത്തിൽ വല്ലാത്ത ഒരു ഉൾവിളി കിട്ടിയപോലെ മാധ്യമപ്രവർത്തകരോടു നടത്തിയ കോണ്‍ഗ്രസിനുള്ള പിന്തുണ പ്രഖ്യാപനം പോലും ഇത്തരത്തിലുള്ള ഒന്നായി ചിത്രീകരിക്കപ്പെടുന്നു.

എന്തേ പെട്ടെന്ന് ഇങ്ങനെ ഒരു പ്രഖ്യാപനമെന്നു പലരും സംശയിച്ചു. ഇതു നേട്ടത്തെക്കാൾ ദോഷമുണ്ടാക്കുമെന്നു മനസിലാക്കിയ കോണ്‍ഗ്രസ് മൂന്നാം പക്കം പിന്തുണ വേണ്ടെന്നു പ്രഖ്യാപിച്ചു. എസ്ഡിപിഐക്കാരെക്കൊണ്ട് ബിജെപിയോ സിപിഎമ്മോ അയപ്പിച്ചിരിക്കാവുന്ന ബോംബിനെ അവർ നിർവീര്യമാക്കി.

തെരഞ്ഞെടുപ്പിൽ ആരുടെ പിന്തുണയും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് പിന്തുണ വന്നപ്പോൾ ആദ്യം കോൺഗ്രസ് പകച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ കോണ്‍ഗ്രസിനു വേണ്ടെന്നു തുറന്നടിച്ച ആര്യാടൻ മുഹമ്മദിനെപ്പോലെ ആരും ഇന്നില്ലല്ലോ? ഒടുവിൽ തള്ളിപ്പറഞ്ഞതിനോട് എസ്ഡിപിഐ എങ്ങനെ പ്രതികരിക്കുമെന്നു വ്യക്തമല്ല. എന്നാൽ, ദേശീയതലത്തിൽ വരെ തിരിച്ചടിക്കാമായിരുന്ന ഒരു വിഷയത്തിൽനിന്നു കോൺഗ്രസ് വിവേകപൂർവം തലയൂരിയെന്നു പറയാം.

എസ്ഡിപിഐയുടെ ശക്തി

എസ്ഡിപിഐയുടെ ശക്തിയെക്കുറിച്ച് അവർ എത്ര അവകാശവാദങ്ങൾ ഉന്നയിച്ചാലും മുസ്‌ലിം സമൂഹത്തിൽ കാര്യമായ വേരോട്ടമില്ലെന്ന് ആദ്യം പറയുന്നത് മുസ്‌ലിം ലീഗാവും. കേരളത്തിലെ ആയിരം പഞ്ചായത്തുകളിലായി 9000 പഞ്ചായത്ത് മെംബർമാരുള്ളതിൽ നൂറിലധികം പേരുള്ള പാർട്ടിയാണ് എസ്ഡിപിഐ. 2014ൽ 20 മണ്ഡലങ്ങളിൽ മത്സരിച്ചു. അഞ്ചിടത്ത് (കാസർഗോഡ്, കണ്ണൂർ, വടകര, പൊന്നാനി. ചാലക്കുടി). ജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തേക്കാൾ വോട്ട് നേടി. പത്തിടത്ത് ബിജെപിക്കു പിന്നിൽ നാലാം സ്ഥാനം. എന്നാൽ, 2019ൽ എട്ടു ലോക്സഭാ സീറ്റിൽ മത്സരിച്ച അവർക്കു രണ്ടിടത്തു മാത്രം പതിനായിരത്തിലേറെ വോട്ടു കിട്ടി. മലപ്പുറം 19095, പൊന്നാനി 18114. 

കണ്ണൂരിൽ 8139 വോട്ടു കിട്ടി. ആകെ പോൾ ചെയ്തതിന്‍റെ 0.4 ശതമാനമാണ് കിട്ടിയ വോട്ടുകൾ. ഇത്തവണ ജനമുന്നേറ്റ യാത്രയൊക്കെ നടത്തി അണികളെ ഇളക്കി. ഇതിനിടെ, എസ്ഡിപിഐ കോഴിക്കോട്ട് മാർച്ച് 20ന് നടത്തിയ ഇഫ്താർ വിരുന്നിൽ സിപിഎം, കോൺഗ്രസ് സ്ഥാനാർഥികൾ പങ്കെടുത്തു. വോട്ട് വാങ്ങാൻ തയാറെങ്കിലും പരസ്യബന്ധത്തിനു തയാറായിട്ടില്ലെന്നു ചുരുക്കം. ഇവിടെ കോൺഗ്രസിനു പിന്തുണയെന്നു പറഞ്ഞെങ്കിലും തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ അണ്ണാ ഡിഎംകെയ്ക്ക് ഒപ്പം ചേർന്ന് ഇന്ത്യ മുന്നണിക്കെതിരേയാണ് മത്സരം.


ബിജെപി ഹാപ്പി

എസ്ഡിപിഐ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിൽ ഏറ്റവും സന്തോഷം ബിജെപിക്കായിരുന്നു. അവർക്ക് ഇതു സമർഥമായി പ്രചാരണത്തിനു ദേശീയ തലത്തിൽ വരെ ഉപയോഗിക്കാം. ഇന്ത്യ മുന്നണി തീവ്രസംഘടനകൾക്കൊപ്പമെന്ന പ്രചാരണവും ആലപ്പുഴയിൽ മുഴക്കിയ മുദ്രാവാക്യങ്ങളുടെ ഓഡിയോയും വടക്കേ ഇന്ത്യയിൽ നന്നായി കച്ചവടം ചെയ്യാനാവും. അതുകൊണ്ട് പി.കെ. കൃഷ്ണദാസ് അടക്കമുള്ളവർ കോൺഗ്രസിനെ കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു. എന്നാൽ, കോണ്‍ഗ്രസിന്‍റെ ‘സ്കഡ്’ ബിജെപിക്കു നിരാശ പകർന്നിട്ടുണ്ട്.

ഇടതുമുന്നണി ത്രിശങ്കുവിൽ

മുസ്‌ലിം പ്രീണനത്തിനായി ഗാസ തീവ്രവാദികളെ അനുകൂലിച്ചും പൗരത്വനിയമത്തെ എതിർത്തും പ്രകടനം നടത്തിയ സിപിഎമ്മിനു കരണത്തേറ്റ അടിയാണിതെന്നു ചിത്രീകരിക്കുന്നവരുണ്ടെങ്കിലും കോൺഗ്രസിൽനിന്നു കുറേപ്പേരെക്കൂടി അകറ്റാൻ പിണറായി കളിച്ച കളിയാണെന്നു വാദിക്കുന്നവരുമുണ്ട്. മൗലവിയുടെ പ്രസ്താവന എന്തായാലും എല്ലായിടത്തും എസ്ഡിപിഐക്കാർ കോൺഗ്രസിനു പിന്തുണ കൊടുക്കില്ല എന്നാണ് ഇടതു നിരീക്ഷകർ പറയുന്നത്. കോഴിക്കോട് ഇടതുമുന്നണിയുടെ എളമരം കരീമിനെ പോസ്റ്ററുകളിൽ കരീമിക്ക എന്ന ചിത്രീകരിച്ചത് ചർച്ചയായിട്ടുണ്ട്.

കോണ്‍ഗ്രസിന്‍റെ വർഗീയമുഖം പുറത്തായെന്നു പരിഹസിച്ച ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജൻ ഇക്കാര്യത്തിൽ എന്തു പറയുമോ?

പിടി വരുന്നുവോ?

കേജരിവാളിനെ ഇഡി ജയിലിലാക്കിയതിന്‍റെ പാപഭാരം കോണ്‍ഗ്രസിൽ ചാർത്താൻ പിണറായി കൊണ്ടുപിടിച്ചുശ്രമിക്കുന്നുണ്ട്. കേജരിവാളിനോടുള്ള സ്നേഹം എന്നതിനേക്കാൾ തനിക്കെതിരേ നീളുന്ന ഇഡിയുടെ കൈകൾക്കെതിരേ എങ്കിലും കോണ്‍ഗ്രസിന്‍റെ പിന്തുണ നേടുകയായിരിക്കാം അദ്ദേഹത്തിന്‍റെ ലക്ഷ്യം.

വീണ തൈക്കണ്ടിക്കെതിരായ കേസ് എവിടെയെത്തുമെന്ന ഭയമുണ്ട്. അതിനിടയിലാണ് കരുവന്നൂർ സഹകരണ തട്ടിപ്പു കേസിൽ ഇഡിയുടെ തുടർനീക്കങ്ങൾ.

ഇഡിയുടെ കൊച്ചിയിലെ മേധാവിയെ ഡൽഹിക്കു വിളിച്ചിരുന്നു. അതിനു വലിയ ഫലമുണ്ടായി. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിനുണ്ടായിരുന്ന അഞ്ചു ദുരൂഹ അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡിയുടെ ഡൽഹി യൂണിറ്റ് റിസർവ് ബാങ്കിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ധനമന്ത്രാലത്തെയും അറിയിച്ചു. ഇതോടെ സംസ്ഥാനവും നീക്കങ്ങൾ ചടുലമാക്കി.

സഹകരണ വകുപ്പുതന്നെ കരുവന്നൂർ സംഭവത്തെക്കുറിച്ച് പുനരന്വേഷണത്തിനു നീങ്ങുന്നു. പണ്ട് 40 കോടിയുടെ അഴിമതിയായി സഹകരണവകുപ്പ് ഒതുക്കിയ തട്ടിപ്പ് ഇഡി 400 കോടിയിലെത്തിച്ചു. ഇഡി പിടിച്ചെടുത്ത രേഖകൾ തിരിച്ചു കൊടുക്കണമെന്നു പറഞ്ഞു ക്രൈംബ്രാഞ്ച് മൂന്നാം വട്ടവും കോടതിയെ സമീപിച്ചു. രേഖകൾ ഇല്ലാത്തതു കാരണം ഫോറൻസിക് പരിശോധന നടക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

ഇതോ ഇടതുപക്ഷ നീതി?

ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള സെപ്ഷൽ സ്കൂളുകൾക്കായി 2023-24 ൽ ബജറ്റിലുള്ള പാക്കേജിൽനിന്നു 40 സ്കൂളുകളെ ഒഴിവാക്കിയ നടപടി മനുഷ്യത്വരഹിതമാണ്. സ്വന്തം കാര്യങ്ങൾക്കുവേണ്ടി കരയാൻ പോലും സാധിക്കാത്ത ആ കുഞ്ഞുങ്ങളെ സഹായിക്കുന്നവരോടു സർക്കാർ മനുഷ്യത്വം കാണിച്ചില്ല.