ഡോ. ജോസഫ് ഏബ്രഹാം
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ടങ്ങളിലും ഗാരന്റികളിലും ഇടംകിട്ടിയ പത്ത് യോജനകളുടെ വിശദാംശങ്ങൾ പരിശോധിച്ചുനോക്കാം. വസ്തുതകൾ പരിശോധിച്ചാൽ ഇവയൊന്നും ഗാരന്റികൾ അല്ലതന്നെ. നേരേമറിച്ച് ഭാഗിക, ഫല-സ്ഥിതി വിവരങ്ങളുടെ പ്രഖ്യാപനങ്ങളാണ്. സർക്കാർ ഭരണ സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തന വിജയം നേടുന്പോഴാണ് മികവുറ്റ സത്ഭരണമെന്ന ഗാരന്റി ജനജീവിതം സുഗമമാക്കുന്നത്. യോജനകളുടെ നടത്തിപ്പ് കൃഷി-പ്രകൃതി സൗഹൃദമാകട്ടെ.
പിഎംഎഫ് ബീമാ യോജന
2016ൽ തുടങ്ങി. കൃഷിനാശത്തിന് ഇൻഷ്വറൻസ് സംരക്ഷണമാണ് ലക്ഷ്യം. പരമാവധി രണ്ടു ലക്ഷം രൂപ വരെ ക്ലെയിം നൽകും. പ്രീമിയത്തിന്റെ 95% കേന്ദ്ര-സംസ്ഥാന സർക്കാരുകളും 1.5 മുതൽ 5 ശതമാനം ഗുണഭോക്താക്കളും പങ്കിടുന്നു. ഈ യോജനയുടെ നടത്തിപ്പിൽ വെല്ലുവിളി പലതാണ്. യഥാസമയം നഷ്ടപരിഹാരം കിട്ടുന്നില്ല, കർഷകരുടെ പങ്കാളിത്തം ഭാഗികം, പരിമിത ചെറുകിട കർഷകർക്കു പ്രത്യേക പരിഗണന നൽകാതെ ഇൻഷ്വറൻസ് കന്പനികളുടെ തണുപ്പൻ സമീപനം, നടത്തിപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഇൻഷ്വറൻസ് കന്പനികൾ വഹിക്കുന്നില്ല ഇക്കാര്യങ്ങൾ പദ്ധതിക്കു വിലങ്ങുതടിയാണ്. ഈ നടത്തിപ്പ് പരാജയം തടയാനുള്ള പുതുഗാരന്റികളാണ് സർക്കാർ നൽകേണ്ടത്.
22 വിളകൾക്കു താങ്ങുവില
ഇന്ത്യയിൽ താങ്ങുവില നൽകൽ ആദ്യമായി 1966-67ൽ ഗോതന്പുകൃഷിക്കാണ് നൽകിയത്. ക്രമേണ ഇതുവരെ 14 ഖാരിഫ്, 6 റാബി കൃഷിയിനങ്ങൾക്കും രണ്ടു വാണിജ്യ വിളകൾക്കും മിനിമം സപ്പോർട്ട് വില (എംഎസ്പി) നിശ്ചയിച്ചിട്ടുണ്ട്. 2009ൽ കരിന്പുകൃഷിക്കു ന്യായവും ലാഭകരവുമായ (എഫ്ആർപി) വിലയും നിശ്ചയിച്ചു. പ്രഖ്യാപിത 22 വിളകൾക്ക് എംഎസ്പി പ്രാവർത്തികമാക്കാൻ പുതിയ ഗാരന്റികൾ നൽകിയിട്ടില്ല.
മുഖ്യ കൃഷിയിനങ്ങളായ കരിന്പ്, കോട്ടണ്, ഗോതന്പ്, നെല്ല്, ജൂട്ട്, കൊപ്ര, തേങ്ങ എന്നിവയ്ക്കു താങ്ങുവിലയുണ്ട്. റബർ വ്യാവസായിക അസംസ്കൃത വസ്തു എന്ന പരിഗണനയിലാണ് താങ്ങുവില ആനുകൂല്യം നേടിയിരിക്കുന്നത്. നിരന്തരമായ പരിശ്രമം, പരിഗണനകൾ, ഭരണനടപടികൾ എന്നിവയിലൂടെ കടന്നാണ് താങ്ങുവിലകൾ പ്രഖ്യാപിക്കപ്പെടുക. എന്നാൽ, കർഷകർക്കു താങ്ങുവില കൃത്യമായും ചിട്ടയായും ലഭ്യമാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വേണ്ടത്ര വിജയിച്ചിട്ടില്ല.
കൃഷി മുഖ്യ ജീവിതമാർഗമാക്കിയിരിക്കുന്ന ലക്ഷക്കണക്കിനു കർഷകർക്കു താങ്ങുവില നൽകാൻ നിയമസംരക്ഷണം വേണം.
കേരളത്തിലെ മൂന്നു മുഖ്യവിളകൾ, നെല്ല്, തെങ്ങ്, റബർ എന്നിവയ്ക്കു താങ്ങുവില കാര്യത്തിൽ കർഷകർക്കു മെച്ചപ്പെട്ട സേവനം കിട്ടുന്നില്ല. ഇതു കർഷകർക്കു പ്രതിസന്ധിയാണ്. 22 വിളകൾക്കും ന്യായവില/താങ്ങുവില നിശ്ചയിച്ചു ലഭ്യമാക്കാൻ ഗാരന്റികളായി പ്രസിദ്ധപ്പെടുത്തി തുക വാർഷിക ബജറ്റിൽ വകയിരുത്തിയാൽ നല്ല തുടക്കമാകും. താങ്ങുവില നിശ്ചയിച്ചു നൽകിയാൽ 50 ശതമാനം ലാഭം കർഷകർക്ക് ഉറപ്പാക്കുമെന്നതു നിലവിൽ ഗാരന്റിയായി അവതരിപ്പിച്ചിട്ടുണ്ട്. ഈ ഗാരന്റിയിലൂടെ കർഷകനു കൃഷി ലാഭകരമായി മാറുമെന്നതൊക്കെ അപ്രായോഗികമായ വാദമാണ്.
വളം സബ്സിഡി
വളം സബ്സിഡി നൽകുന്നതിൽ നിലവിലെ വലിയ തുകവർധന എങ്ങനെയാണ് കർഷകനു ഗുണപ്രദമായി മാറിയത്. നിലവിൽ കർഷകർ സ്വീകരിച്ചിരിക്കുന്ന വളം ഉപയോഗക്രമം സന്തുലിതമാക്കാൻ എന്തു നടപടിക്കാണ് ഉറപ്പുനൽകുക. ഉത്പാദനനടത്തിപ്പിൽ, സ്വയം പര്യാപ്തത കൈവരിക്കാനാകാത്തത്, ഇറക്കുമതി അനിയന്ത്രിതമായി തുടരുന്നത്, വിവിധ വളങ്ങളുടെ കടുത്ത വിലവർധന എന്നിവ പരിഹരിക്കുന്നതിൽ എന്തു വാഗ്ദാനമാണ് ഗാരന്റി നൽകുക? വൻകിട വളം ഉത്പാദക കന്പനികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സമീപനം പുനഃപരിശോധിച്ച്, ഉപഭോക്താക്കളായ കർഷകന്റെ കൃഷിച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിൽ ഈ മേഖലയിൽ നൽകുന്ന വളം സബ്സിഡികൾ ഉപയോഗപ്പെടുത്താൻ പുതിയ ഗാരന്റികൾ കടന്നുവരട്ടെ. വളത്തിന്റെ വില കർഷകർക്കു താങ്ങാനാവാതെ കൃഷിച്ചിലവുകൾ കൂടുന്നതു നിയന്ത്രിക്കാൻ സർക്കാർ ഗാരന്റികൾ പ്രഖ്യാപിക്കണം.
സോയിൽ ഹെൽത്ത് കാർഡ്
2015ൽ രാജ്യവ്യാപകമായി ആരംഭിച്ച മണ്ണുപരിശോധനാ സംവിധാനം കർഷകർക്കു വലിയ സാധ്യതയായിരുന്നു. കൃഷിയിടങ്ങളിലെ മണ്ണ് സാന്പിൾ ശേഖരിച്ചു വിശകലനം നടത്തി റിപ്പോർട്ട് കർഷകർക്കു കൊടുക്കും. എന്നാൽ, മണ്ണ് പരിശോധനാ ചെലവുകൾക്ക് 190 രൂപ വിഹിതം കാർഡ് ഒന്നിനു സംസ്ഥാന കൃഷിവകുപ്പിനു കേന്ദ്രസർക്കാർ നൽകുന്പോൾ 300 രൂപയുടെ ചെലവ് കർഷകർ വഹിക്കേണ്ടിവരുന്നു.
പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട പുതിയ കൃഷിരീതികളോ അവയുടെ ചെലവുകളോ വഹിക്കാൻ നിലവിൽ കർഷകർക്കാകുന്നില്ല. മണ്ണുപരിശോധനാ സംവിധാനം കൊണ്ടുവന്നതിലൂടെ അതു എത്രമാത്രം പ്രയോജനപ്പെട്ടെന്നു വിലയിരുത്തണം. ഇതിൽ എന്തു ഗാരന്റിയാണ് നിലവിലുള്ളത്. പരിമിത ചെറുകിട കർഷകർക്കു മണ്ണ് പരിശോധനാച്ചെലവുകൾ സൗജന്യമാക്കേണ്ടതുണ്ട്. പുതിയ കൃഷിരീതികൾക്കു സഹായവും നൽകണം. ഇക്കാര്യത്തിൽ സർക്കാരിനു ഗാരന്റി നൽകാൻ കഴിഞ്ഞാൽ വലിയ നേട്ടമായിരിക്കും.
ക്ഷീരമേഖല
പാൽ ഉത്പാദനത്തിൽ മികച്ച മുന്നേറ്റം, ക്ഷീരവിപ്ലവം നാം നടപ്പാക്കി. മൊത്തം ഉത്പാദനത്തിലും പ്രതിശീർഷ പാൽ ലഭ്യതയിലും വലിയ മുന്നേറ്റം നടത്തി രാജ്യം സ്വയംപര്യാപ്തമായി. പക്ഷേ, വളർത്തു മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും വളർത്തു ചെലവുകൾ കുറയ്ക്കുന്നതിനും പിന്നിലാണ്. മുന്തിയ പരിശീലനം, അടിസ്ഥാന ചികിത്സാ സൗകര്യങ്ങളുടെ/മരുന്നുകളുടെ പ്രാദേശിക ലഭ്യത എന്നിവ ഉറപ്പാക്കണം. പാൽ ഉത്പന്നങ്ങൾക്ക് മിനിമം താങ്ങുവില (എംഎസ്എഫ്) നിശ്ചയിക്കുന്നതിൽ വിജയിച്ചിട്ടില്ല. ഉത്പാദനക്ഷമത കൂട്ടുക, ഗുണമേന്മ കൂട്ടുക, വളർത്തുചെലവ് കുറയ്ക്കുക എന്നീ രംഗങ്ങളിൽ ക്ഷീരകർഷകർക്കു ഗാരന്റികൾ പ്രഖ്യാപിക്കേണ്ടതുണ്ട്.
പിഎം കിസാൻ യോജന
2019ൽ ആരംഭിച്ച ഈ പദ്ധതി കർഷകർക്ക്, നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചു പ്രതിവർഷം ആറായിരം രൂപ മൂന്നു ഗഡുക്കളായി നൽകുന്നു. അർഹതപ്പെട്ട മുഴുവൻ കർഷകരെയും പങ്കാളികളാക്കാൻ സാധിച്ചിട്ടില്ല. രാജ്യത്തെ എല്ലാ പരിമിത കർഷകർ, പാട്ടക്കൃഷിക്കാർ എന്നീ വിഭാഗങ്ങൾക്ക് അർഹമായ സന്പൂർണ പങ്കാളിത്തം നൽകണം. നിലവിൽ അംഗങ്ങളായിട്ടുള്ള സ്ഥിതിവിവരങ്ങൾ ശേഖരിച്ചു പദ്ധതി കാര്യക്ഷമമാക്കാൻ ഇനിയും മുന്നേറണം. കാർഷികവൃത്തി മുഖ്യ തൊഴിലാക്കിയ എല്ലാ കർഷകരെയും പങ്കാളികളാക്കി ഈ യോജന ലക്ഷ്യം കാണാൻ പുതു ഗാരന്റികൾ വരട്ടെ.
പിഎം കിസാൻ ക്രെഡിറ്റ് കാർഡ്
നബാർഡ് 1988ൽ തുടക്കംകുറിച്ച ഈ സംവിധാനം നിലവിൽ പരിഷ്കരിച്ചു കർഷക സൗഹൃദമാക്കിയിരിക്കുന്നു. കർഷക ഗ്രൂപ്പുകൾക്കു മൂന്നു ലക്ഷം രൂപ വരെ നാലു ശതമാനം പലിശ നിരക്കിൽ ഹ്രസ്വകാല വായ്പകൾ നൽകും. ഈ നല്ല പദ്ധതി കർഷകരിൽ എത്തിക്കുന്നതിൽ രാജ്യത്തെ ബാങ്കുകൾ തണുപ്പൻ സമീപനമാണ് സ്വീകരിക്കുന്നത്.
നടത്തിപ്പു പുരോഗതി, എണ്ണം, തുക എന്നീ വിശദാംശങ്ങൾ പബ്ലിക്കിനു ലഭ്യമല്ല, ഇവ ബാങ്കുകൾ നൽകില്ല. ഈ പദ്ധതിയുടെ പ്രവർത്തനപുരോഗതി ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിൽ നിരന്തരം സമഗ്ര അവലോകനത്തിനു വിധേയമാക്കുന്നില്ല. ബാങ്കുകളുടെ നിഷേധാത്മക നിലപാട് തിരുത്തിക്കാനും ഫലപ്രദമായി നടപ്പാക്കാനും ഗാരന്റികൾ വേണം.
പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ
2022ൽ ആരംഭിച്ച ഈ കേന്ദ്രങ്ങൾ രാജ്യത്തെ നിലവിലുണ്ടായിരുന്ന വളങ്ങളുടെ ചില്ലറ വില്പന ശാലകളെ പരിഷ്കരിച്ച് ആധുനിക വിള വില്പന സംവിധാനമാക്കി. ഈ കേന്ദ്രങ്ങൾ" ഒരു സ്റ്റോപ്പ്-ഒരു ഷോപ്പ്' കടകളായി കാർഷിക സേവനങ്ങൾ, ഉത്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. മൊത്തം 3.3 ലക്ഷം കിസാൻ സമൃദ്ധി കേന്ദ്രങ്ങളാണ് ഉണ്ടാകുക.
നിലവിൽ പ്രവർത്തനം ആരംഭിച്ച 1.25 ലക്ഷം കേന്ദ്രങ്ങളിൽ എന്തൊക്കെ സേവനങ്ങൾ, ഇനങ്ങളാണ് നൽകിവരുന്നത്. ഈ കേന്ദ്രങ്ങൾ കർഷകർക്ക് എന്തു നേട്ടങ്ങൾ-ഗാരന്റി നൽകും. ചെലവുകളും വിലകളും കുറയ്ക്കുന്നതിൽ ഈ കേന്ദ്രങ്ങൾ വഹിക്കുന്ന പങ്ക്? എന്ത് സമൃദ്ധിയാണ് ഇതുവരെ നൽകിയത്. എന്തൊക്കെ സേവനങ്ങളാണ് ഈ കേന്ദ്രങ്ങൾ ഗാരന്റി നൽകുക എന്നതു നിശ്ചയിക്കണം.
പിഎം കിസാൻ റെയിൽ യോജന
ഒാഗസ്റ്റ് 2020ൽ ആരംഭിച്ച ഈ പ്രോഗ്രാം കർഷകരുടെ ഉത്പന്നങ്ങൾക്കു വിപുലമായ വിപണി കണ്ടെത്താൻ സഹായിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിൽ വിവിധ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്ന 50 ശതമാനം ഫ്രെയിറ്റ് സബ്സിഡി നിശ്ചിത കാലാവധിയിൽ നൽകാൻ നിലവിൽ സാധിക്കുന്നില്ല. സമയബന്ധിതമായി റീഫർ റെയിൽ കണ്ടെയിനർ-റഫ്രിജറേറ്റർ പാർസൽ വാനുകൾ ലഭ്യമാക്കുന്നതിൽ മുൻഗണന സംവിധാനം ഏർപ്പാടാക്കാത്തത് ഈ യോജനയുടെ നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്. ആവശ്യാനുസരണം റേക്കുകളും ലഭ്യമാകുന്നില്ല. ഈ പ്രോഗ്രാം എന്ത് ഗാരന്റിയാണ് കർഷകർക്കു നൽകിയത്.
നമോ ഡ്രോണ് ദീദി യോജന
നവംബർ 2023ൽ ആരംഭിച്ച ഈ പദ്ധതി പല പുതിയ സാധ്യതകൾ കർഷകർക്കു ലഭ്യമാക്കും. വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 15,000 ഡ്രോണുകൾ നൽകുമത്രേ. ചെലവിന്റെ 80 ശതമാനം പരമാവധി 8,00,000 രൂപ സാന്പത്തികസഹായം വനിതകൾക്ക്/യൂണിറ്റുകൾക്ക് നൽകും.
മൊത്തം 1,261 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വനിത ഡ്രോണ് പൈലറ്റുമാരെ കണ്ടെത്തി പരിശീലനം നൽകി നിയമിക്കും. പ്രതിമാസ വേതനവും നൽകും. ഈ നൂതന യന്ത്രവത്കരണ നീക്കത്തിലൂടെ കൃഷിച്ചെലവുകൾ കുറയുമോ? ഉത്പാദനവും വരുമാനവും വർധിപ്പിക്കുമോ എന്നതു കാത്തിരുന്നു കാണാം. യഥാർഥ ഗുണഭോക്താക്കളെ കണ്ടെത്താൻ എന്ത് ഗാരന്റികളാണ് നിശ്ചയിച്ചിട്ടുള്ളതെന്നു വ്യക്തമല്ല. ഇങ്ങനെ അനേകം യോജനകൾ പൊതുതുടർച്ചയോ കാര്യക്ഷമതയോ ഇല്ലാതെ നടപ്പാക്കുമ്പോൾ ആരു ഗാരന്റി നൽകും?
സത്ഭരണം ഗാരന്റി
വിവിധ പദ്ധതികൾ നടപ്പാക്കുന്പോഴും പ്രഖ്യാപിക്കുന്പോഴും ലക്ഷ്യങ്ങൾ, മുൻഗണനകൾ എന്നിവ നിശ്ചയിക്കാതെ തിടുക്കത്തിൽ മുന്നോട്ടു പോകുന്നത് ഭരണസംവിധാനങ്ങളുടെ ശീലമായി മാറിയിരിക്കുന്നു. ആത്യന്തികമായി കൃഷി ലാഭകരമാകണം, ഭക്ഷ്യസുരക്ഷ, പോഷകാഹാരക്കുറവ് എന്നീ വെല്ലുവിളികൾ തരണം ചെയ്യണം.
എന്നാൽ, പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതും തുടരുന്നു. പ്രകൃതിക്ഷോഭം, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ ശക്തമാകുന്നു. ഇപ്രകാരം ഗാരന്റികളുടെ എണ്ണം കൂട്ടേണ്ട സ്ഥിതിഗതികൾ അനുദിനം തുടരുന്നു. പരിതസ്ഥിതി-കൃഷി വിഭവ സൗഹൃദ വികസനം ഉറപ്പാക്കാൻ സർക്കാരുകൾ സത്ഭരണം ഗാരന്റി നൽകട്ടെ, ഗാരന്റികളുടെ എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യം.
(അവസാനിച്ചു)