കെ.എൻ. ബാലഗോപാൽ ധനമന്ത്രി
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം കോടതിയിൽ നടക്കുന്ന കേസ് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. കേന്ദ്ര-സംസ്ഥാന ബന്ധവും സാന്പത്തിക ബന്ധവും സംബന്ധിച്ച രാജ്യത്തെതന്നെ ആദ്യത്തെ പ്രധാന കേസ് ആണ് ഇതെന്നു കോടതി തന്നെ വലിയിരുത്തിക്കഴിഞ്ഞു. അതിനാൽ ഹർജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിനു വിട്ടിരിക്കുന്നു. ഈ കേസും ചർച്ചകളും ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുമൊക്കെ വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കി. ദേശീയ പത്രങ്ങൾ പലതും ഈ വിഷയം മുഖ്യപ്രസംഗങ്ങളിൽ അടക്കം ഉൾപ്പെടുത്തി. കേന്ദ്ര-സംസ്ഥാന ബന്ധം സുതാര്യമായ നയങ്ങളിലൂന്നിയാവണമെന്ന് പത്രങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇക്കാര്യങ്ങൾ വിവരിക്കുന്ന ലേഖനങ്ങളും വാർത്തകളും വലിയ തോതിൽ അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വന്നു. ഇക്കാര്യത്തിൽ കേരളം ഉന്നയിച്ച വിഷയങ്ങൾ പൊതുവിൽ അംഗീകരിക്കപ്പെട്ടു. അതുകൊണ്ടാണ് തമിഴ്നാടും കോൺഗ്രസ് ഭരിക്കുന്ന കർണാടകയും തെലുങ്കാനയും മറ്റ് പല പ്രതിപക്ഷ സംസ്ഥാനങ്ങളുമടക്കം ഈ വിഷയം ഗൗരവമായിത്തന്നെ ഏറ്റെടുക്കാൻ തയാറായത്. ചില സംസ്ഥാനങ്ങൾ ഇതേ വിഷയങ്ങൾ ഉന്നയിച്ചു സുപ്രീം കോടതിയെ സമീപിച്ചുകഴിഞ്ഞു.
കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം നടക്കുമ്പോൾ, അതിലെ സംസ്ഥാനത്തിന്റെ ആവശ്യങ്ങളിൽ ഏതെങ്കിലും അംഗീകരിച്ചാൽ മറ്റ് സംസ്ഥാനങ്ങളും സമാനവാദവുമായി വരുമെന്ന ന്യായമാണു കേന്ദ്ര സർക്കാരിനായി അഭിഭാഷകർ മുന്നോട്ടുവച്ചത്. അതു തങ്ങൾക്കു ബുദ്ധുമുട്ട് ഉണ്ടാക്കുമെന്ന വാദവും നിരത്തി.
കൊടുക്കേണ്ടതല്ല, കൊടുക്കാവുന്നതാണ് എന്നിങ്ങനെ ന്യായത്തിന്റെ അടിസ്ഥാനത്തിൽ മാത്രം എടുക്കാവുന്ന തീരുമാനങ്ങളിൽ അഭിപ്രായം പറയേണ്ട കേന്ദ്ര സർക്കാർ, മറ്റു ചില വാദങ്ങൾ ഉയർത്താനാണ് ശ്രമിച്ചത്. അതേസമയം, കോടതി വിധി വന്ന ശേഷവും കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം സംസ്ഥാനം പറയുന്ന കാര്യങ്ങളൊന്നും ശരിയല്ലെന്ന പ്രചാരണത്തിനാണ് ശ്രമിച്ചത്. എന്നാൽ, കേരളം പറഞ്ഞതിൽ കഴമ്പുണ്ടെന്നും സംസ്ഥാനത്തിന് അർഹമായ നികുതി വിഹിതം അടക്കം കിട്ടുന്നില്ലെന്നതും ഇപ്പോൾ പലരും അംഗീകരിക്കുന്നു.
യഥാർഥ പ്രശ്നം
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വേണ്ടത്ര കിട്ടുന്നില്ലെന്നതാണ്് യാഥാർഥ പ്രശ്നം. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽനിന്നു സമാഹരിക്കുന്ന നികുതിയുടെ ഒരു ഭാഗമാണ് നികുതി വിഹിതമായി താഴേയ്ക്കു തരുന്നത്.
കേരളത്തിനാകട്ടെ, പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് കിട്ടിയിരുന്ന 3.8 ശതമാനം നികുതി വിഹിതം നിലവിലെ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലത്ത് 1.9 ശതമാനത്തിലേക്കു താഴ്ത്തിയതിലൂടെ വലിയ തോതിൽ വരുമാന ഇടിവുണ്ടായി. ജിഎസ്ടികൂടി വന്നതോടെ നികുതി ശേഖരിക്കാനുള്ള അവകാശങ്ങളുടെയും അധികാരങ്ങളുടെയും ഏറ്റവും വലിയ പങ്ക് കേന്ദ്ര സർക്കാരിന്റെ കൈകളിലായി.
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ചുരുങ്ങി. സർക്കാർ വകുപ്പുകളുടെ നിലവാരത്തിലേക്ക് അവ താഴ്ത്തപ്പെട്ടു. സംസ്ഥാനങ്ങൾക്ക് അർഹതയുള്ള അവകാശം കിട്ടണം എന്ന പ്രശ്നമാണ് കേരളം പ്രധാനമായി ഉന്നയിക്കുന്നത്. ഇവ കേരളത്തിന്റെ മാത്രം വിഷയങ്ങൾ അല്ല. രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും നേരിടുന്ന പ്രശ്നങ്ങളാണ്. പ്രതിപക്ഷ സംസ്ഥാനങ്ങൾ കൂടുതൽ വിവേചനം നേരിടുന്നു.
യൂണിയൻ സർക്കാരിന്റെ ഗ്രാന്റുകൾ അനുവദിക്കുന്നതിൽ ഭണഘടനാപരമായ മാനദണ്ഡങ്ങൾക്കല്ല, സംസ്ഥാനങ്ങളുടെ ഭരണ നേതൃത്വത്തിൽ ആര് എന്നതിനാണ് ഇപ്പോൾ മുൻഗണന. ഇതേ അവസ്ഥ തന്നെയാണ് വായ്പ എടുക്കുന്നതിലും. ഇല്ലാത്ത നിബന്ധന അടിച്ചേൽപ്പിക്കുന്നു, അതിനു മുൻകാല പ്രാബല്യം നൽകി നടപ്പു സാമ്പത്തിക വർഷത്തിലെ വായ്പാനുമതിയിൽ വെട്ടിക്കുറവ് വരുത്തുന്നുവെന്ന അതീവഗുരുതര പ്രശ്നമാണ് ഇപ്പോൾ കേരളം നേരിടുന്നത്.
സംസ്ഥാന ബജറ്റിനെ തകിടം മറിക്കുന്നതാണ് ഇത്തരം നിലപാടുകൾ. വായ്പ അടക്കമുള്ള വരുമാന സ്രോതസുകളെ അടിസ്ഥാനമാക്കിയാണ് ബജറ്റിൽ സംസ്ഥാനത്തിന്റെ പദ്ധതി, പദ്ധതിയേതര പ്രവർത്തനങ്ങളുടെ മുൻഗണനയും വിഹിതവും നിശ്ചയിക്കുന്നത്. ഇതിനെ തകിടം മറിക്കുന്ന നിലയിലാണ് കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടലുകൾ.
എല്ലാം കേന്ദ്രമറിഞ്ഞ്
ഭരണഘടനാപരമായും നിയമവിധേയമായും സംസ്ഥാനങ്ങൾക്ക് എടുക്കാൻ പറ്റുന്ന വായ്പയ്ക്കു പരിധിയുണ്ട്. 2003ലെ ധന ഉത്തരവാദിത്വ നിയമത്തിൽ 2018ൽ പാർലമെന്റ് വരുത്തിയ ഭേദഗതിയിലൂടെ സംസ്ഥാനങ്ങളുടെ വായ്പാ പരിധി നിശ്ചയിക്കാനും വായ്പയ്ക്ക് അനുമതി നൽകുന്നതിനുമുള്ള അധികാരം യൂണിയൻ സർക്കാരിൽ നിക്ഷിപ്തമാക്കി.
ഇതനുസരിച്ച് യൂണിയൻ സർക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനത്തിനു കടമെടുക്കൽ സാധ്യമാകൂ. യൂണിയൻ സർക്കാർ സമ്മതം അറിയിക്കുന്ന ഘട്ടത്തിൽ മാത്രമാണ് ധനവിപണയിൽ സംസ്ഥാനങ്ങളുടെ കടപത്രം റിസർവ് ബാങ്ക് ലേലത്തിനു വയ്ക്കുന്നത്. യുണിയൻ സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും അനുമതിയില്ലാതെ ഒരു രൂപ പോലും കടമെടുക്കാൻ സംസ്ഥാനത്തിനാകില്ല.
വസ്തുത ഇതായിരിക്കെയാണ് കേരളം നിയന്ത്രണമില്ലാതെ വായ്പ എടുക്കുന്നതായി പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തിനു തിരിച്ചടയ്ക്കാൻ കഴിയുമെന്ന് ഉറപ്പുള്ള വായ്പാ പരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. അതുതന്നെ എടുക്കാൻ അനുവദിക്കില്ല എന്ന നിലയിൽ, വിവേചന സ്വഭാവത്തോടെ ഇടപെടുന്നുവെന്നതാണ് കേസിൽ ഉന്നയിച്ചിട്ടുള്ള മറ്റൊരു പ്രശ്നം.
കടബാധ്യത കൂടുന്നില്ല
അർഹതയുള്ള പങ്ക് കേന്ദ്രനികുതി വിഹിതം കൃത്യമായി ലഭിച്ചാൽ വലിയ തോതിൽ കടമെടുക്കാതെ സംസ്ഥാനങ്ങൾക്കു മുന്നോട്ടുപോകാനാകുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
വരുമാനം കാര്യമായി കൂട്ടാനും സാമ്പത്തിക പ്രക്രിയ ഊർജിതമാക്കാനും കഴിഞ്ഞതുകൊണ്ടു മാത്രമാണ് സംസ്ഥാനത്തിനു തകർച്ചയിൽ എത്താതെ പിടിച്ചുനിൽക്കാനാകുന്നത്. 2020-21ൽ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു.
2023-24ൽ ഇത് 77,000 കോടി രൂപയായി ഉയർന്നു. വെറും മൂന്നു വർഷത്തിനുള്ളിലാണ് അറുപതു ശതമാനത്തോളം വർധന. ഈ വർധനകൂടി വന്നില്ലായിരുന്നുവെങ്കിൽ, കേന്ദ്രത്തിന്റെ പിടിവാശി മൂലം വൻ സാന്പത്തിക തകർച്ചയിൽ താഴുമായിരുന്നു. സിഎജിയുടെ അവസാനത്തെ കണക്കിൽ ധനക്കമ്മി 2.44 ശതമാനത്തിലേക്കു ചുരുങ്ങിയിട്ടുണ്ട്. റവന്യു കമ്മി 0.88 ശതമാനത്തിലെത്തി.
കടബാധ്യത കൂടുന്നുവെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് സിഎജിയുടെ ഈ കണക്കുകൾ.
നികുതി വരുമാനം വെട്ടികുറയ്ക്കുന്നുവെന്ന വിഷയത്തിനൊപ്പം അർഹമായ വായ്പപോലും നിഷേധിച്ച് സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നതിനെതിരേയുള്ള യോജിച്ച പ്രവർത്തനങ്ങളും ചർച്ചകളും ഉയർന്നുവരേണ്ട ഘട്ടമാണിത്. സംസ്ഥാനങ്ങളാകെ ഒരുമിച്ച്, രാജ്യം കൂടുതൽ ശക്തമാകാനായി, സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തേണ്ട അവസരമാണിത്.