ജോൺ തറപ്പേൽ, പൊതി
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവും ഇല്ലാതെ പാർശ്വവത്കരിക്കപ്പെട്ട ദളിത് ജനതയ്ക്ക് സാമൂഹ്യനീതിയുടെ ശബ്ദമായി മാറിയ വ്യക്തിത്വമായിരുന്നു ഡോ. ബീം റാവു അംബേദ്കർ. അദ്ദേഹത്തിന്റെ 132-ാം ജന്മദിനം രാജ്യം ഇന്ന് ആഘോഷിക്കുന്നു. സമൂഹത്തിന്റെ പിന്നാന്പുറങ്ങളിലുള്ളവരെക്കൂടി മുന്നോട്ടു കൊണ്ടുവരാതെ സാമൂഹ്യ സമത്വവും അനുബന്ധ സ്വാതന്ത്ര്യവും കൈവരിക്കാനാകില്ല എന്നു മനസിലാക്കിയ ഉത്പതിഷ്ണു. മൃഗതുല്യമായ ജീവിതം നയിക്കാൻ നിർബന്ധിതരാക്കപ്പെട്ട മൂകലക്ഷങ്ങളുടെ ഭീതിദമായ നിരാശയും നിസംഗതയും മാറ്റി, മനുഷ്യരെന്ന നിലയ്ക്കു ശാരീരികമായും മാനസികമായും കഴിവും പ്രാപ്തിയും ഉള്ളവരാണെന്നുള്ള ദളിത് അവബോധം നൽകാൻ അർപ്പണമനോഭാവത്തോടെ അദ്ദേഹം പ്രവർത്തിച്ചു.
നേട്ടങ്ങൾക്കുവേണ്ടി ഒരിക്കലും സ്വന്തം മനഃസാക്ഷിയെ ആർക്കും പണയംവയ്ക്കാത്ത ഒരസാധാരണ വ്യക്തിത്വം. അദ്ദേഹത്തിന്റെ 130-ാം ജന്മദിനത്തിൽ യുഎസ് സ്റ്റേറ്റ് കോൺഗ്രസിൽ ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് അംഗം റോഖന്ന തുടർച്ചയായി രണ്ടാം വർഷവും അവതരിപ്പിച്ച പ്രമേയം പറയുന്നതിങ്ങനെ: “സമത്വത്തെക്കുറിച്ചുള്ള ഡോ. അംബേദ്കറുടെ ദർശനം ലോകമെങ്ങുമുള്ള മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് കരുത്തും പുതിയ തലമുറയ്ക്കു പ്രചോദനവുമാണ്.” അതുപോലെതന്നെ ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത്, ഇന്ത്യയുടെ മുഖ്യ നിയമസംവിധാനങ്ങളിൽ ഡോ. അംബേദ്കറുടെ സംഭാവന അതിമഹത്തരമാണെന്നാണ്.
വൈകിയ അംഗീകാരങ്ങൾ
ഏറ്റവും മുന്തിയ വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിനല്ലാതെ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ഇത്രയധികം ഡോക്ടറേറ്റുകൾ ലഭിച്ചിട്ടില്ല. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹ്യനീതി എന്നീ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള പുതിയൊരു സാമൂഹ്യ സംവിധാനം പടുത്തുയർത്താനായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയെന്ന നിലയിലുള്ള സേവനത്തിന് രാജ്യവും ജനതയും എന്നും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. അതേസമയം, അദ്ദേഹത്തിന് വിദേശങ്ങളിൽനിന്നു ലഭിച്ച അംഗീകാരവും ആദരവും ബഹുമതിയും ഇന്ത്യയിൽ അർഹമായ രീതിയിൽ ലഭിച്ചോയെന്നതും ചിന്തിക്കേണ്ട കാര്യമാണ്. കാരണം അദ്ദേഹത്തിനു ഭാരതരത്നം നൽകിയതുപോലും മരണാനന്തര ബഹുമതിയായിട്ടാണ്.
ജാതിശ്രേണിയിൽ ഏറ്റവും താഴെയാണ് എസ്സി-എസ്ടി വിഭാഗങ്ങൾ. കർമംകൊണ്ട് ശ്രേഷ്ഠനാകുമെന്നു പറയുന്ന തത്വസംഹിതകൾ ഒരു പട്ടികജാതിക്കാരനെയും സദ്കർമങ്ങൾ ചെയ്തിട്ടും ശ്രേഷ്ഠനാക്കി മാറ്റിയിട്ടില്ല. എന്നാൽ, കർമമാണ് ജന്മമല്ല ബ്രാഹ്മണനെയും ചണ്ഡാളനെയും സൃഷ്ടിക്കുന്നതെന്നു പറയുകയും ചെയ്യുന്നു. അക്കാലത്ത് ഭാരതം കണ്ടതിൽവച്ച് ഏറ്റവും മുന്തിയ വിദ്യാഭ്യാസം നേടിയ, സ്വദേശത്തും വിദേശത്തുനിന്നുമായി ഡിഗ്രിയും ഡോക്ടറേറ്റുകളും നേടി വിഖ്യാതനായ ഡോ. അംബേദ്കറെ സവർണഗണത്തിൽപ്പെടുത്തി പരിഗണിച്ചില്ല എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
ഭരണഘടനയ്ക്കായി
ഇന്ത്യയിലെ ജാതിമത സാംസ്കാരിക ഗോത്രവർഗ വ്യതിരിക്തതകൾ തികച്ചും സങ്കീർണങ്ങളാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം സങ്കീർണങ്ങളായ വൈവിധ്യങ്ങളും വൈരുധ്യങ്ങളും മുഖമുദ്രയായിട്ടുള്ള ഒരു സമൂഹത്തിൽ മതനിരപേക്ഷതയും ജനാധിപത്യവും സ്ഥിതിസമത്വവും പുലരണമെന്ന് ആഗ്രഹിച്ചു. ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്തയും അതുതന്നെയാണല്ലോ.
എന്നാൽ, ഭരണഘടനാ അവകാശങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളും മഹത്വവും തത്വസംഹിതകളും ഉദ്ദേശലക്ഷ്യങ്ങളും ഭരണഘടനാ മൂല്യങ്ങളുമെല്ലാം ഇന്ന് അവഗണിക്കപ്പെടുകയാണോയെന്ന ഭീതി ഉയരുന്നു. നീതിനിർവഹണത്തിന്റെ വിശ്വാസ്യത പോലും പലപ്പോഴും ചോദ്യംചെയ്യപ്പെടുന്നു. അഴിമതി ജുഡീഷറിയിലേക്കുപോലും കടന്നുകയറാൻ ശ്രമിക്കുന്നു. ഒരു ജുഡീഷൽ ഓംബുഡ്സ്മാൻ (അതും ഇന്നു വിമർശനവിധേയമാകുകയാണ്) അത്യന്താപേക്ഷിതമാണെന്ന് പൊതുജനം ആവശ്യപ്പെടുന്ന അവസ്ഥയിലേക്കു നമ്മുടെ ജുഡീഷറി നീങ്ങുകയാണോ? ജഡ്ജിമാരിൽ 20 ശതമാനം അഴിമതിക്കാരാണെന്ന് മുൻ ചീഫ് ജസ്റ്റീസായിരുന്ന എസ്.പി. ബറൂച്ച 2001 ഡിസംബർ 23ന് പ്രസ്താവിച്ച കാര്യം മറക്കാതിരിക്കാം. പണവും ഭരണസ്വാധീനവും ഉണ്ടെങ്കിൽ ജുഡീഷറിയെ സ്വാധീനിക്കാമെന്നു വരുന്നത് ജനാധിപത്യത്തിന്റെ പരാജയമാണ്.
ഹൃദയവേദനയോടെ
ദളിതർ, സ്ത്രീകൾ, തൊഴിലാളികൾ-അങ്ങനെ സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ വിമോചകനായിരുന്നു ഡോ. അംബേദ്കർ. കാലമിത്ര കഴിഞ്ഞിട്ടും 45 ശതമാനത്തിലധികം വരുന്ന മതന്യൂനപക്ഷങ്ങൾ, പട്ടികജാതി പട്ടികവർഗങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ അധികാരവർഗത്തിനു കഴിഞ്ഞിട്ടില്ല. അവസാന കാലഘട്ടത്തിൽ അദ്ദേഹം തന്റെ സന്തതസഹചാരിയായ നനാക് ചങ്ങുരുട്ടുവിനോട് അതീവ ദുഃഖത്തോടെ പറഞ്ഞ കാര്യം ഇവിടെ സൂചിപ്പിക്കട്ടെ. “എന്റെ ധർമസമര പോരാട്ടങ്ങളുടെ ഫലമായി ലഭ്യമായ സംവരണാവകാശത്തിലൂടെ ഉന്നതവിദ്യാഭ്യാസവും ഉന്നത ഉദ്യോഗവും ഉന്നതപദവികളുമൊക്കെ ആർജിക്കാൻ ഭാഗ്യം ലഭിച്ചവർ സവർണ രാഷ്ട്രീയത്തിൽ കുടിയേറി അവരുടെ ആജ്ഞാനുവർത്തികളായി ആശ്രിതരായി പ്രവർത്തിക്കുകയും സ്വത്വബോധവും വന്നവഴിയും മറന്ന്, സ്വന്തം സഹോദരങ്ങൾക്കുവേണ്ടി ചെറുവിരൽപോലും അനക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നെ ദുഃഖിപ്പിക്കുന്നു; അവർ എന്നെ വഞ്ചിച്ചിരിക്കുന്നു.”
യുധിഷ്ഠിരനോടു പറഞ്ഞത്
ഒരു സാമൂഹ്യഘടനയിലെ വൈരുധ്യങ്ങൾ പരിഹരിക്കുന്നില്ലെങ്കിൽ അസമത്വത്തിന്റെ പീഡിതർ ഈ രാഷ്ട്രീയഘടനയെ ഇടിച്ചുതകർക്കും എന്നതിൽ സംശയമില്ല എന്നു മുന്നറിയിപ്പു നൽകിയ ഡോ. അംബേദ്കറുടെ ജന്മദിനമാണ് ഐക്യരാഷ്ട്രസഭ ലോക വിജ്ഞാനദിനമായി ആചരിക്കുന്നത് എന്ന യാഥാർഥ്യം പലർക്കും അറിയില്ല. അഥവാ അറിയുന്നവർ അറിഞ്ഞുകൊണ്ടുതന്നെ മൗനം പാലിക്കുന്നു. വർത്തമാന ഇന്ത്യയുടെ ജീവശ്വാസമായ ഡോ. അംബേദ്കറുടെ ലക്ഷ്യം ഭീഷ്മർ യുധിഷ്ഠിരനോടു പറഞ്ഞ ഉപദേശം പ്രാവർത്തികമാക്കുക എന്നതായിരുന്നു. അതായത്, “ഒരു ഉത്തമ രാജാവിന്റെ പ്രജകൾ സുഖത്തിലും സ്വാതന്ത്ര്യത്തിലും ജീവിക്കുന്നവരായിരിക്കണം. ക്രൂരത, കാപട്യം, അസത്യം, അസൂയ ഇവയൊന്നും രാജ്യത്തു കാണാൻ പാടില്ല.” ഈ ലക്ഷ്യത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ദളിത് ജനതയുടെ വിമോചനത്തിന് സമഗ്രവും സന്പൂർണവുമായ ദളിത് ഐക്യം അനിവാര്യമാണെന്നും മതം അതിന് ഒരു പ്രതിബന്ധമാകരുതെന്നും ആഹ്വാനം ചെയ്ത ആ മഹാനുഭാവന്റെ ഓർമദിനത്തിൽ ആ പാദാന്തികത്തിൽ ബാഷ്പാഞ്ജലി അർപ്പിക്കുന്നു.
(ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ).