പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാസരംഗത്തും കേരളത്തിനകത്തും പുറത്തും ക്രൈസ്തവ സ്ഥാപനങ്ങൾ എന്നും മികവിന്റെ കേന്ദ്രങ്ങളാണ്. ഉന്നതവിദ്യാഭ്യാസം നേടുന്നതിനും സർക്കാർ സർവീസിലും മറ്റും ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നതിലും ക്രൈസ്തവസമൂഹം എക്കാലവും ശ്രദ്ധ കൊടുത്തിരുന്നു. അതുകൊണ്ടാണ് സംസ്ഥാനത്തെയും രാജ്യത്തെ തന്നെയും അഭിമാനകരമായ പല സ്ഥാനങ്ങളിലും എത്തിച്ചേരാനും രാജ്യത്തിനും ജനങ്ങൾക്കും സേവനം നൽകാനും നമ്മുടെ ആളുകൾക്കു കഴിഞ്ഞിരുന്നത്. നമ്മുടെ രാജ്യത്തെ ഭരണനിർവഹണത്തിന്റെ ഏറ്റവും ഉന്നതവും ഉജ്വലവുമായ ശ്രേണിയാണ് സിവിൽ സർവീസ് എന്നത്.
രാഷ്ട്രീയ ഭരണാധികാരികൾ എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കാനും അവ ഫലപ്രദമായി നടപ്പാക്കാനുമൊക്കെ ഭരണകൂടങ്ങൾക്കു തുണയാവുന്നതും സഹകരണം നൽകുന്നതും സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ്. ജനങ്ങൾക്കു മികച്ച സേവനം നൽകാൻ ഏറ്റവും ഉചിതമായ സ്ഥാനമാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടേത്. നിർണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കുക, പ്രതിസന്ധികളെ നേരിടുക, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്കു ഫലപ്രദമായ പരിഹാരം ഉണ്ടാക്കുക, നാട്ടിലെ അനീതികളെയും അക്രമങ്ങളെയും ചെറുത്ത് ജനത്തിനു സമാധാനം നൽകുക, രാഷ്ട്ര പുനർനിർമാണത്തിൽ നിർണായക പങ്കാളിത്തം വഹിക്കുക എന്നിങ്ങനെ അതീവഗൗരവമുള്ളതും ഒരു സമൂഹത്തെ ചലിപ്പിക്കുന്നതുമായ നിർണായക തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമൊക്കെ ചുമതലപ്പെട്ടവരാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ. മറ്റു രാജ്യങ്ങളിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്നതടക്കമുള്ള വലിയ ഉത്തരവാദിത്വങ്ങൾ അവർക്കു നിർവഹിക്കാനുണ്ട്.
മികച്ചവരാകാം
അതുകൊണ്ടുതന്നെ ഏറ്റവും മികച്ചവരെയാണ് രാജ്യം സിവിൽ സർവീസിലേക്കു തെരഞ്ഞെടുക്കുക. മികവിന്റെ നൂറു ശതമാനവും പുറത്തെടുക്കേണ്ടിവരുന്ന പരീക്ഷകളിലൂടെയും അഭിമുഖങ്ങളിലൂടെയും പരിശീലനത്തിലൂടെയും മറ്റുമാണ് രാജ്യം സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്നത്. എല്ലാവർക്കും സിവിൽ സർവീസ് ഉദ്യോഗസ്ഥരാകാൻ കഴിയില്ലെങ്കിലും ആ മികവും കഴിവും വിജ്ഞാനശേഷിയുമുള്ളവർ ആ മേഖലയിൽ കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യംകൂടിയാണ്. എന്നാൽ, നമ്മുടെ യുവജനങ്ങളും വിദ്യാർഥികളും സിവിൽ സർവീസ് പോലെയുള്ള രംഗങ്ങളിലേക്കു വരാൻ മടിക്കുന്നുവെന്നതു മറികടക്കേണ്ട ആലസ്യമാണ്. പലപ്പോഴും മത്സരപരീക്ഷകളെ നേരിടാനുള്ള ആത്മവിശ്വാസത്തിന്റെ കുറവും എളുപ്പം എങ്ങനെ ജോലിയും പണവും സമ്പാദിക്കാമെന്ന ചിന്തകളുമാണ് ഈ മനോഭവത്തിലേക്കു യുവതലമുറയെ നയിക്കുന്നത്.
ശാസ്ത്ര സാങ്കേതിക മേഖലകളിലെ വിപ്ലവങ്ങളും ആഗോളവത്കരണവും യുവജനങ്ങൾക്കു മുന്നിൽ അവസരങ്ങളുടെ വലിയ വാതിൽ തുറന്നു. ഇതു മുന്നിൽക്കണ്ട് എൻജിനിയറിംഗ്, മെഡിക്കൽ വിദ്യാഭ്യാസ രംഗങ്ങളിൽ നിരവധി സ്ഥാപനങ്ങൾ വന്നു. ക്രൈസ്തവ സഭകളും ഇത്തരം സ്ഥാപനങ്ങൾ പടുത്തുയർത്താൻ വലിയ സംഭാവനകൾ നൽകി. എന്നാൽ, യുവതലമുറ ആർജിച്ച സാങ്കേതികവും വൈജ്ഞാനികവും ബൗദ്ധികവും ധിഷണാപരവുമായ മികവ് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും സാമൂഹികവളർച്ചയ്ക്കും വിനിയോഗിക്കാനുള്ള പ്രതിബദ്ധത വേണ്ടത്ര ഇല്ലാതെപോയി എന്നതു സങ്കടകരം തന്നെ.
ചെറുപ്പത്തിൽ തുടങ്ങണം
വിദ്യാസന്പന്ന യൗവനം തൊഴിൽ തേടി വലിയ തോതിൽ വിദേശത്തേക്ക് ഒഴുകിത്തുടങ്ങിയതിനു പിന്നാലെ വായ്പയെടുത്തും മറ്റും വലിയ മുതൽ മുടക്കി വിദ്യാഭ്യാസത്തിനായി നാടുവിട്ടുപോകുന്ന പ്രവണതയും ശക്തമായിത്തുടങ്ങി. അനഭിലഷണീയവും ദൂരവ്യാപക ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതുമായ ഈ രീതി ക്രൈസ്തവസമൂഹത്തെയാണ് ഏറെ പ്രതികൂലമായി ബാധിച്ചിട്ടുളളത്. പൊതുപ്രവർത്തനരംഗത്തും സർക്കാർ-അർധസർക്കാർ-സ്വകാര്യ തൊഴിൽ രംഗങ്ങളിലും ക്രൈസ്തവരുടെ സാന്നിധ്യം ആശങ്കാജനകമായി കുറഞ്ഞുവരികയാണ്. സിവിൽ സർവീസ് മേഖലയിലേക്കൊന്നും പോകാൻ പലപ്പോഴും വിദ്യാർഥികൾ താത്പര്യവും ആത്മവിശ്വാസവും കാണിക്കുന്നില്ല എന്നതാണ് പൊതുവേ മാതാപിതാക്കളിൽനിന്നടക്കം കേൾക്കുന്ന പരാതി. എന്നാൽ, ചെറുപ്പം മുതൽ കുട്ടികളെ ഈയൊരു ആഭിമുഖ്യത്തിലേക്കു വളർത്താൻ മാതാപിതാക്കൾ തയാറാകേണ്ടതുണ്ട്.
സാക്ഷരതയിലും പഠനനിലവാരത്തിലും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾ പോലും ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ തലങ്ങളിലെത്തുന്ന സിവിൽ സർവീസ് പരീക്ഷകളിൽ കേരളത്തേക്കാൾ മുന്നിലാണ്. ഇതു സ്കൂൾതലം മുതൽ മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്നതുകൊണ്ടുള്ള നേട്ടമാണ്. നമ്മുടെ രാജ്യത്തുള്ള ഉന്നതപഠന സൗകര്യങ്ങളും മികച്ച വിദ്യാഭ്യാസ-തൊഴിൽ സാധ്യതകളും യുവതലമുറയെ പരിചയപ്പെടുത്താനാവശ്യമായ കരിയർ ഗൈഡൻസിനും മത്സരപ്പരീക്ഷാ പരിശീലനത്തിനുമാണ് ഇന്നു പ്രഥമ പരിഗണന വേണ്ടത്.
നല്ല സ്കോളർഷിപ്പോടെ ഉന്നതവിദ്യാഭ്യാസം നേടാൻ രാജ്യത്തെ മുന്തിയ സർവകലാശാലകളിലും സ്ഥാപനങ്ങളിലും നിലവിലുള്ള അവസരങ്ങളും തൊഴിൽസാധ്യതകളും പുതുതലമുറ അറിയാതെ പോകരുത്. ഇതിനു സഹായകമായ പൊതുബോധം വിദ്യാർഥികളിലും മതാപിതാക്കളിലും സൃഷ്ടിക്കാൻ അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഉത്തരവാദിത്വമുണ്ട്.
ഇതൊരു സുവർണാവസരം!
സിവിൽ സർവീസ് രംഗത്തെ കേരളത്തിന്റെ സംഭാവന ശുഷ്കമാണെന്നു തിരിച്ചറിഞ്ഞ കാലത്താണ് ചങ്ങനാശരി, പാലാ, കാഞ്ഞിരപ്പളളി രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ പാലായിൽ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. ഇന്നു പല രൂപതകളും സ്ഥാപനങ്ങളുമൊക്കെ ഇത്തരം പരിശീലന രംഗത്തേക്കു കടന്നുവന്നുവെന്നത് സന്തോഷകരമാണ്. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് അഞ്ചാം ക്ലാസ് മുതലുളള കുട്ടികൾക്കു പഠനത്തിനും മത്സരപരീക്ഷകൾക്കുമുള്ള പരിശീലന കോഴ്സുകൾ നൽകുന്നുണ്ട്. കഴിഞ്ഞ 26 വർഷത്തിനിടെ 350 പേരെ സിവിൽ സർവീസിൽ എത്തിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. അതുപോലെ മറ്റനേകരെ ഇതര തൊഴിൽ മേഖലകളിലും എത്തിക്കാനായി. ഈ വർഷം സിവിൽ സർവീസ് ഫുൾടൈം പരിശീലനത്തിനു ചേരുന്ന വിദ്യാർഥികൾക്ക് 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
മേയ് അഞ്ചിന് ഓണ്ലൈനായും 13ന് ഓഫ്ലൈൻ ആയും നടത്തുന്ന യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിൽ 25 പേർക്കു സൗജന്യമായും 50 പേർക്കു ഭാഗിക ഫീസ് ആനുകൂല്യത്തോടെയും പരിശീലനം നേടാൻ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന അവസരം പ്രയോജനപ്പെടുത്തണം. പുതിയ കാലത്തിന്റെ വിസ്മയത്തിലേക്കു വഴിതെറ്റാതെ സഞ്ചരിക്കാനുളള ദിശാബോധവും പ്രചോദനവും പഠനതത്പരതയും വിദ്യാർഥികൾക്കു നൽകുന്ന ബോധന രീതിയാണ് "ബ്ലൂമിംഗ് മൈന്റ്സ്' എന്ന പേരിൽ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തിരിക്കുന്ന ഓണ്ലൈൻ കോഴ്സ്. അഞ്ചു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ സമഗ്ര വ്യക്തിത്വവികാസവും പഠനമികവും ഉറപ്പുവരുത്തുന്നതോടൊപ്പം ഉപരിപഠന സാധ്യതയും തൊഴിൽ മേഖലകളും പരിചയപ്പെടുത്തുന്ന സെഷനുകളും ഈ കോഴ്സിന്റെ ഭാഗമാണ്. കെട്ടുറപ്പോടെ അടിസ്ഥാനമിട്ടു പണിതുയർത്തുന്ന വിദ്യാഭ്യാസ അടിത്തറയിലൂടെ പുതിയ തലമുറയെ വിജയത്തിലേക്കു കൈപിടിച്ചുയർത്തുകയാണ് ലക്ഷ്യം.
(ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകൾ സംയുക്തമായി ഇറക്കിയ സർക്കുലറിനെ ആധാരമാക്കി തയാറാക്കിയത്).