പി.സി. സിറിയക്
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്റെ മറ്റൊരു തെളിവാണോ നമ്മുടെ മുഖ്യമന്ത്രിയും ഗവർണറുമായി നടന്നുവന്നിരുന്ന ശീതയുദ്ധം അവസാനിക്കുന്നത്? ഈ മഞ്ഞുരുകലിന്റെ ഭാഗമായിരിക്കാം, ഒപ്പിടാതെ ഗവർണർ കോൾഡ് സ്റ്റോറേജിലിട്ടിരുന്ന അഞ്ച് ബില്ലുകൾ ഒന്നിച്ച് ഒപ്പിട്ട് ഇപ്പോൾ നല്കിയിരിക്കുന്നത്.
പുതുതായി നിയമം ആയിത്തീർന്ന ഈ അഞ്ച് ബില്ലുകളിൽ രണ്ടെണ്ണത്തെപ്പറ്റിയാണ് ഈ കുറിപ്പിൽ പറയാൻ ഉദ്ദേശിക്കുന്നത്.
1. ഭൂപതിവ് നിയമ ഭേദഗതി
1960ലെ ഭൂപതിവ് ചട്ടമനുസരിച്ചു പതിച്ചുകൊടുക്കുന്ന ഭൂമി, വീടു വയ്ക്കാനും കൃഷി ചെയ്യാനും മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. ഈ നിബന്ധനയിൽ ഇളവ് നല്കുകയായിരുന്നു ഈ നിയമത്തിന്റെ ഉദ്ദേശ്യം. ഈ പുതിയ നിയമം നടപ്പിലാക്കുന്നതോടെ അന്നത്തെ പട്ടയമനുസരിച്ചു ലഭിച്ച ഭൂമി മറ്റു കാര്യങ്ങൾക്കായി ഉപയോഗിച്ചിട്ടുള്ളത് ‘ക്രമപ്പെടുത്തി’ക്കൊടുക്കാൻ ഈ നിയമത്തിനാകും.
നിയമത്തിന് അംഗീകാരം ലഭിക്കാൻ താമസമുണ്ടായതിനു പറയുന്ന കാരണങ്ങൾ രണ്ട്:
a) ഭൂമി കൈയേറ്റങ്ങൾക്കു കുട പിടിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നു ഗവർണർ സംശയിച്ചു. ഇടുക്കിയിലും മറ്റും കുടിയേറിയ കർഷകർ കൈയേറ്റക്കാരല്ലെന്നും ഭക്ഷ്യോത്പാദനം ഉയർത്തി പട്ടിണി നീക്കാനായി സർക്കാർതന്നെ മുൻകൈയെടുത്തു ഭൂമിയും മറ്റും നല്കി അങ്ങോട്ട് ആനയിക്കപ്പെട്ടവരാണെന്നും ഗവർണറെ ബോധ്യപ്പെടുത്തിയത്രെ.
b) മറ്റൊരു പരാതി കർഷകരുടെ ഭാഗത്തുനിന്ന് ഉന്നയിക്കപ്പെട്ടതായിരുന്നു. പഴയ പട്ടയത്തിലുണ്ടായിരുന്ന നിബന്ധന നീക്കം ചെയ്ത്, ആ പട്ടയങ്ങളെല്ലാം കർഷർക്കു ഭൂമി സ്വതന്ത്രമായി ഉപയോഗിക്കാൻ സാധിക്കുന്നവയാക്കുന്നതിനു പകരം, പഞ്ചായത്ത്/മുനിസിപ്പാലിറ്റികളുടെ അനുമതിയോടെ മാത്രം ഉയർത്തിയ നിർമിതികളെപ്പോലും അനധികൃത നിർമിതികളായി മുദ്രകുത്തിക്കഴിഞ്ഞ്, അവയെ ‘ക്രമീകരിച്ച്’ നല്കുന്നുവെന്ന പേരിൽ പിഴയായും ഗ്രീൻ ടാക്സായ ക്രമീകരണ ഫീസായും ഉയർന്ന കെട്ടിടനികുതിയായും ഇതെല്ലാം പോരാഞ്ഞിട്ട് കൈക്കൂലിയായും പാവം കർഷകരിൽനിന്നു പണം കറന്നെടുക്കാനുള്ള സൂത്രമാണെന്ന് അവർ പരാതിപ്പെട്ടിരുന്നു.
പിഴിയാതിരിക്കാൻ ശ്രദ്ധിക്കുമോ?
ഈ പരാതി ഗവർണർ ഗൗരവമായി പരിഗണിച്ചെന്നു തോന്നുന്നില്ല. മഞ്ഞുരുകലിന്റെ ഭാഗമായി ഒപ്പിട്ട് അയയ്ക്കുകയായിരുന്നുവെന്നു തോന്നുന്നു. പക്ഷേ, ഈ പരാതിക്കു നമ്മുടെ ജലവിഭവ മന്ത്രിയും ഇടുക്കി ജില്ലയിലെ മലയോര പ്രദേശങ്ങളുടെ എംഎൽഎയുമായ റോഷി അഗസ്റ്റിൻ മറുപടി പറഞ്ഞത് ഓർക്കുന്നു; “നിയമം നടപ്പാക്കുന്നതിനുവേണ്ടി ചട്ടങ്ങൾ (റൂളുകൾ) തയാറാക്കുന്പോൾ ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ അവയെല്ലാം പരിഹരിച്ചു ചട്ടങ്ങൾ നിർമിക്കാൻ കഴിയും.” (ദീപിക, സെപ്റ്റംബർ 25, 2023). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ നടത്തിയ നിർമിതികൾക്കു പുതിയ നിയമവ്യവസ്ഥകളനുസരിച്ച് വെറും 100 രൂപ ഫീസിനു ‘ക്രമപ്പെടുത്തൽ’ സാധ്യമാക്കുക, ഗ്രീൻ ടാക്സ്, പിഴ മുതലായവ ഒഴിവാക്കുക, ന്യായമായ കെട്ടിടനികുതി മാത്രം തുടർന്നും ചുമത്തുക, ചട്ടങ്ങൾ തയാറാക്കുന്പോൾ ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കാൻ മന്ത്രി മറന്നുപോകില്ല എന്നു പ്രതീക്ഷിക്കുന്നു. ക്രമപ്പെടുത്തലിനായി 100 രൂപ ഫീസോടെ അപേക്ഷ നല്കുന്നവർക്ക് ആറു മാസത്തിനകം ഉത്തരവ് ലഭിക്കുന്നില്ലെങ്കിൽ അപേക്ഷ അംഗീകരിച്ചു ക്രമപ്പെടുത്തൽ ചെയ്യപ്പെട്ടതായി കരുതപ്പെടും, എന്നു ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യട്ടെ!
നേതാക്കളും ഉദ്യോഗസ്ഥരും ക്രമപ്പെടുത്തലിന്റെ പേരിൽ പിരിവ് നടത്താൻ പഴുതുണ്ടാക്കുന്ന റൂളുകൾ ഒന്നും ഉണ്ടാകാതിരിക്കാനും മന്ത്രിയുടെ മേൽനോട്ടം ജനങ്ങൾ പ്രതീക്ഷിക്കുന്നു.
2. നെൽവയൽ, നീർത്തട സംരക്ഷണ നിയമ ഭേദഗതി ബിൽ
കേരളത്തിന്റെ ജലസന്പത്ത് നിലനിർത്തി ജലസുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടിയായിരുന്നു 2008 ജൂലൈയിൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. വലിയ ജലസംഭരണികളായി പ്രവർത്തിച്ചിരുന്ന നെൽപാടങ്ങൾ നികത്തപ്പെടുന്നത് തടയുകയായിരുന്നു ലക്ഷ്യം. നിയമം കർശനമായി നടപ്പാക്കാൻ തുടങ്ങിയപ്പോഴാണ് മനസിലാകുന്നത്, പതിറ്റാണ്ടുകൾക്കു മുന്പുതന്നെ നിലംനികത്തൽ. ഹൗസിംഗ് ബോർഡും കൊച്ചി മെട്രോപോളിറ്റൻ വികസന അഥോറിറ്റിയും ഹൗസിംഗ് സഹകരണ സംഘങ്ങളും നിലം വാങ്ങി, നികത്തി, റോഡ്, വൈദ്യുതി, കാനകൾ (ഓടകൾ), കുടിവെള്ളം ഇവയെല്ലാം ലഭ്യമാക്കി, പ്ലോട്ടുകളായി തിരിച്ചു വില്പന നടത്തിയ സ്ഥലങ്ങളെല്ലാം റവന്യു റിക്കാർഡുകളിൽ ഇപ്പോഴും ‘പാടം’ ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന്.
ഉദാഹരണമായി, കൊച്ചി നഗരഹൃദയത്തിലെ പ്രധാന കേന്ദ്രമായ പനന്പിള്ളി നഗർ. 60 കൊല്ലം മുന്പ് അന്നു ജില്ലാ കളക്ടറായിരുന്ന എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വികസന അഥോറിറ്റി വാങ്ങി നികത്തി എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചു പ്ലോട്ടുകളായി വിറ്റ് ഇന്നു കൊച്ചിയുടെ അഭിമാനമായി വിരാജിക്കുന്ന പനന്പിള്ളി നഗറിൽ എല്ലാ പ്ലോട്ടുകളും ഇന്നും ‘പാട’മാണ് ഔദ്യോഗിക രേഖകളിൽ. അവിടെ പഴയ കെട്ടിടം പുതുക്കിപ്പണിയാൻ അപേക്ഷയുമായി ചെന്നപ്പോഴാണ് അവർക്കു മനസിലാകുന്നത് അവരുടെ വീട് ഇരിക്കുന്ന സ്ഥലം ‘പാട’മാണെന്ന്!
അപേക്ഷ നല്കി സ്ഥലത്തിന്റെ തരം മാറ്റി ‘പുരയിടം’ ആക്കിയെടുത്താൽ മാത്രമേ, വീട് പുതുക്കാനുള്ള അനുമതി മുനിസിപ്പാലിറ്റിയിൽനിന്നു ലഭിക്കൂ.
തരം മാറ്റിയെടുക്കാൻ
തരം മാറ്റിയെടുക്കാനായി ഫോം 5ൽ അപേക്ഷ നല്കണം. സ്ഥലത്തെ കൃഷി ഓഫീസർ ഈ അപേക്ഷകന്റെ സ്ഥലം പരിശോധിക്കണം, അതു പാടമല്ല എന്നു സാക്ഷ്യപ്പെടുത്തണം. ‘ജനപ്രതിനിധികൾ’ എന്ന പേരിൽ നോമിനേറ്റ് ചെയ്യപ്പെടുന്നവർ ഉൾപ്പെടുന്ന കമ്മിറ്റിയുടെ മുന്പാകെ കൃഷി ഓഫീസർ തന്റെ പരിശോധനാ റിപ്പോർട്ട് വച്ച് അവരുടെ അംഗീകാരം കിട്ടിയാൽ ആദ്യഘട്ടം കഴിയുന്നു. ഇതു പൂർത്തിയാകാൻ പലപ്പോഴും മാസങ്ങളെടുക്കും.
രണ്ടാം ഘട്ടമായി, ഫോം 6ൽ വില്ലേജ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അദ്ദേഹം സ്ഥലപരിശോധന നടത്തി പാടമല്ലെന്നു ബോധ്യപ്പെടണം. പിന്നീട് തഹസീൽദാർ വഴി ആർഡിഒയ്ക്ക് ഫയൽ സമർപ്പിച്ച് ഉത്തരവ് വാങ്ങണം.
ഭൂമി തരംമാറ്റത്തിനായി സമർപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് അപേക്ഷകൾ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു. ഈ ഫയലുകളെല്ലാം എളുപ്പം തീർക്കാനായി 78 താലൂക്കുകളിൽ ഓരോ ഡെപ്യൂട്ടി കളക്ടറെ നിയമിക്കാൻ ആണ് ഈ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. തരം മാറ്റം വേഗത്തിലാക്കാൻ കുറേയധികം ഡെപ്യൂട്ടി കളക്ടർമാരെ നിയമിച്ചതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. മാറ്റേണ്ടത് തരം മാറ്റത്തിനായി നിർണയിച്ചിരിക്കുന്ന നടപടിക്രമങ്ങളാണ്.
പനന്പിള്ളി നഗർ, ഗിരിനഗർ, ജവഹർ നഗർ തുടങ്ങി കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും മറ്റു നഗരങ്ങളിലും ജിസിഡിഎ, ഹൗസിംഗ് ബോർഡ്, ഹൗസിംഗ് സഹകരണ സംഘങ്ങൾ എന്നിവരെല്ലാം നെൽപ്പാടം വാങ്ങി നികത്തി വികസിപ്പിച്ചു പ്ലോട്ടുകളായി തിരിച്ചു വില്പന നടത്തിയ ഇടങ്ങളെല്ലാം പതിറ്റാണ്ടുകളായി കെട്ടിടമുണ്ടെങ്കിലും രേഖകളിൽ നെൽപ്പാടമായി തുടരുന്ന കഥ പറഞ്ഞല്ലോ. ഈ സ്ഥലങ്ങളെല്ലാം പുരയിടമായി മാറ്റപ്പെടുന്നു എന്ന് ഒരു ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുക. നഗരത്തിന്റെ കേന്ദ്രമായി പരിലസിക്കുന്ന പനന്പിള്ളി നഗറും മറ്റും പാടമല്ല, പുരയിടമാണ് എന്ന കാര്യം എല്ലാവർക്കും അറിയാം. അതു രേഖകളിൽ സ്ഥാപിക്കാൻ ജനങ്ങളെ വട്ടംകറക്കുന്ന നടപടിക്രമങ്ങളും സ്ഥലപരിശോധനകളും അനാവശ്യമാണ്.
ഇതു പോരേ?
അതുപോലെ, നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും സ്വകാര്യ ഏജൻസികൾ നിലം നികത്തി, വികസിപ്പിച്ചു പ്ലോട്ടുകളാക്കി വിറ്റ സ്ഥലത്ത് ഇന്നു പതിറ്റാണ്ടുകളായി വീട് വച്ചു താമസിക്കുന്നവർ ലക്ഷക്കണക്കിനുണ്ട്. പാടം നികത്തൽ നിരോധിച്ച 2008 ജൂലൈക്കു മുന്പു നികത്തിയ സ്ഥലങ്ങൾ മുഴുവൻ ഒരു സ്ഥലപരിശോധനയുമില്ലാതെ പുരയിടമായി മാറ്റാൻ ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തുക. പക്ഷേ, 2008 ജൂലൈക്കു മുന്പ് നികത്തിയതാണ് എന്നതിനു തെളിവായി 2008 ഏപ്രിൽ മുതൽ എങ്കിലും കെട്ടിടനികുതി കൊടുത്തിട്ടുണ്ട് എന്നു തെളിയിക്കാൻ പഞ്ചായത്ത്/മുനിസിപ്പാലിറ്റി രസീതുകൾ ഹാജരാക്കുക. ഇങ്ങനെ 2008 മുതൽ കെട്ടിടനികുതി ചെലുത്തിയതിനു രേഖയുണ്ടെങ്കിൽ അതിനു മുന്പേ നിലം നികത്തി, കെട്ടിടത്തിന്റെ പണി തുടങ്ങിയിരിക്കുമല്ലോ. ഇങ്ങനെ രേഖാമൂലം തെളിവുണ്ടെങ്കിൽ, സ്ഥലപരിശോധനയില്ലാതെ തന്നെ ഭൂമിയുടെ തരം മാറ്റിക്കൊടുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താം.
ഇങ്ങനെ നയപരമായ തീരുമാനങ്ങളെടുത്ത് ഭൂമി തരം മാറ്റലിന്റെ വിഷയത്തിൽ നടപടിക്രമങ്ങൾ ലഘൂകരിച്ചാൽ കെട്ടിക്കിടക്കുന്ന ഫയലുകൾ എല്ലാം ന്യായമായി, സുതാര്യമായ വിധത്തിൽ തീരുമാനമാക്കാൻ കഴിയും. അതുകഴിഞ്ഞു മാത്രം ആവശ്യമാണെന്നു കണ്ടാൽ കൂടുതൽ ഡെപ്യൂട്ടി കളക്ടർമാരെ നിയമിച്ചാൽ മതിയാകും. രണ്ടാമത്തെ പുതിയ നിയമമല്ല പ്രശ്നപരിഹാരത്തിന് ഉതകുന്നത്, നടപടിക്രമങ്ങൾ ബുദ്ധിപൂർവം പരിശോധിച്ച് ലഘൂകരിക്കൂ! അങ്ങനെ പ്രശ്നം പരിഹരിക്കുക.