ചോര പുരളുന്ന മാതൃത്വം-3 / നിഷ ജോസ്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസികരോഗാവസ്ഥയും ഇവിടെ വിവരിച്ചത് കൊലയാളികൾ ആകുന്ന അമ്മമാരെക്കുറിച്ചു നമ്മളും ഈ ദിവസങ്ങളിൽ ഏറെ കേൾക്കുന്നു എന്നതുകൊണ്ടാണ്. മാതൃത്വത്തിന്റെ മൃദുലതകൾ ഇല്ലാത്ത, ദുഷ്ടമനസുള്ള സ്ത്രീകളായി അവരെ മുദ്ര കുത്തുകയും കല്ലെറിയുകയും ചെയ്യുന്നവരാണ് നമ്മൾ. അത്തരത്തിൽ ഒരു വാർത്ത വന്നാൽ അതിനെ സദാചാരത്തിന്റെ കണ്ണിലൂടെ മാത്രം വിലയിരുത്തും. അവരെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിച്ചു വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്ററുകളും എഴുത്തുകളും നിറയും. എന്നാൽ, ഏതു കുറ്റകൃത്യങ്ങൾക്കും മനഃശാസ്ത്രപരവും സാമൂഹികമായ മാനങ്ങൾ കൂടിയുണ്ട്.
പ്രത്യേകിച്ചു സ്ത്രീകളുടെ മാനസികാരോഗ്യത്തിൽ സാമൂഹിക സാഹചര്യങ്ങളും മനോഭാവങ്ങളും വഹിക്കുന്ന പങ്ക് ചെറുതല്ല. കുഞ്ഞിന്റെ പൂർണ ഉത്തരവാദിത്വം മാതൃത്വത്തിൽ അടിച്ചേൽപ്പിക്കുന്നതു മുതൽ അതു തുടങ്ങുന്നു. അവരുടെ മാനസിക, ശാരീരിക ആവശ്യങ്ങൾ അവഗണിക്കുന്നതു മുതൽ കുഞ്ഞിന്റെ ശാരീരിക, മാനസിക വളർച്ചയിൽ വരുന്ന ചെറിയ അപാകതകൾ പോലും മാതൃത്വത്തിന്റെ പരാജയമായി മുദ്ര കുത്തുന്നതുവരെ അനേകം കാരണങ്ങൾ ഇവിടെയുണ്ട്. ഒരു പെൺകുട്ടി അമ്മയാകാൻ തയാറെടുക്കുമ്പോൾ തന്നെ നിർദേശങ്ങളുംകൊണ്ട് അവരെ ആധി പിടിപ്പിക്കുന്നവരെ കാണാം. പലതും ആരോഗ്യകരമായ നിർദേശങ്ങളാവാം. പക്ഷേ, ചിലതെങ്കിലും അന്ധവിശ്വാസങ്ങളും ഊഹാപോഹങ്ങളും മിത്തുകളും ആകാം.
അപമാനഭാരം
അവിവാഹിതയായ ഒരു പെൺകുട്ടി പ്രസവിച്ചതും അവൾ കുഞ്ഞിനെ കൊന്നുകളഞ്ഞതും ഈ ദിവസങ്ങളിൽ വീണ്ടും വാർത്തയാണ് കേരളത്തിൽ. ഇത്തരത്തിലുള്ള സംഭവങ്ങളിൽ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്കും മനോഭാവങ്ങൾക്കുമുള്ള പങ്ക് അവഗണിക്കരുത്. ഒരു പെൺകുട്ടി അറിഞ്ഞോ നിർബന്ധിതമായോ ചതിയിലോ ഗർഭിണി ആയാൽ കുടുംബവും സമൂഹവും അവളെ എങ്ങനെ കാണും, സ്വീകരിക്കും, പെരുമാറും എന്നത് നമ്മൾ വിലയിരുത്തേണ്ടതുണ്ട്. ഇത്തരത്തിൽ ഒരു കാര്യം നമ്മുടെ കുടുംബത്തിലോ സമൂഹത്തിലോ ആർക്കെങ്കിലും സംഭവിച്ചുവെന്നു കേട്ടാൽ, അവരെയും കുടുംബത്തെയും ധാർമികമായി അധിക്ഷേപിക്കുകയും പിന്നീട് ഒരിക്കലും അവർക്കു ജീവിതത്തിലേക്കു തിരികെ വരാൻ കഴിയാത്ത വിധത്തിൽ അഭിമാനത്തോടെ ജീവിക്കാൻ കഴിയാത്ത വിധത്തിൽ അവരെ തകർത്തുകളയുകയും ചെയ്യുന്നു.
മറ്റ് എന്തൊക്കെ നന്മകളും കഴിവുകളും ഉണ്ടെങ്കിലും, അതൊന്നും പരിഗണിക്കാതെ ജീവിതകാലം മുഴുവൻ അവരെയും കുടുംബത്തെയും അപമാനഭാരം ചുമക്കാൻ വിധിക്കുന്നു. ഇത്തരത്തിലുള്ള ഒരു സമൂഹത്തെയും അതിന്റെ വ്യവസ്ഥിതികളെയും ഭയന്ന് ഏതു പെൺകുട്ടിയാണ് തന്റെ അവസ്ഥ തുറന്നുപറയുക!
കൗമാരത്തിൽ നടക്കുന്ന പ്രസവങ്ങൾ, അവിവാഹിതരായിരിക്കെ നടക്കുന്ന പ്രസവങ്ങൾ, ഈ സാഹചര്യങ്ങളിൽ എല്ലാം പ്രസവാനന്തര വിഷാദത്തിനും സൈക്കോസിസിനും സാധ്യത കൂടുതൽ ആണെന്നു പഠനങ്ങൾ പറയുന്നു. തീർച്ചയായും അതിൽ ഉൾപ്പെട്ടിരിക്കുന്ന ട്രോമ, സാമൂഹത്തിൽനിന്നുള്ള പ്രതികരണങ്ങളോടും നിരാകരണങ്ങളോടും ഉള്ള ഭയം എല്ലാം അതിനു കാരണമാണ്.
നമ്മൾ ചെയ്യേണ്ടത്
ധാർമിക മൂല്യങ്ങൾ മനുഷ്യന്റെയും സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെയും മൂല്യം കാത്തുസൂക്ഷിക്കാനാണെന്ന സത്യം മറന്നുപോകുന്ന സമൂഹമാണ് നമ്മുടേത്. മൂല്യങ്ങളുടെ സംരക്ഷണത്തിനായി അതിനേക്കാൾ മൂല്യമുള്ള മനുഷ്യനെ തകർത്തുകളയാൻ നമുക്കു മടിയില്ല.
അതുകൊണ്ട് ഇത്തരം സന്ദർഭങ്ങളിൽ പരസ്പരമുള്ള കുറ്റപ്പെടുത്തലുകളേക്കാൾ ആരോഗ്യപരമായ വിലയിരുത്തലുകളും നടപടികളുമാണ് വേണ്ടത്. അനുഭാവം വേണം. നമ്മുടെ മാനസിക ആരോഗ്യത്തെക്കുറിച്ചും രോഗാവസ്ഥകളെക്കുറിച്ചും ആവശ്യത്തിന് അറിവ് നേടുക, പരസ്പരം ബോധവത്കരിക്കുക. ഗർഭധാരണവും പ്രസവവും, അത് ഏത് രീതിയിൽ സംഭവിച്ചതാണെങ്കിലും അവർക്ക് ആവശ്യമായ മാനസികവും ശാരീരികവും സാമൂഹികവുമായ പിന്തുണയും സുരക്ഷിതത്വവും സഹായങ്ങളും നൽകുക.
ഭയമില്ലാതെ ചിന്തകളും ആശങ്കകളും പങ്കുവയ്ക്കാനുള്ള ആളുകളെ കണ്ടെത്തുക, ബുദ്ധിമുട്ടുകൾ തുറന്നു പങ്കുവയ്ക്കുക. ജോലിഭാരം കുറയ്ക്കുക, ആവശ്യമെങ്കിൽ വിദഗ്ധ സഹായം തക്ക സമയത്തുതന്നെ നേടുക. നമ്മുടെ കുടുംബത്തിലോ ജോലിസ്ഥലത്തോ ഒക്കെയുള്ളവരിൽ വിഷാദത്തിന്റെയോ അമിതമായ ഉത്കണ്ഠയുടെയോ ഒക്കെ ലക്ഷണങ്ങൾ കണ്ടാൽ അവരോടു സംസാരിക്കുക, പിന്തുണയും സഹായവും നൽകുക. കൗമാരത്തിലോ വിവാഹത്തിനു പുറത്തോ ഒക്കെ സംഭവിക്കുന്ന ഗർഭധാരണത്തിൽ അവരെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യാതെ സുരക്ഷിതത്വവും പിന്തുണയും നൽകുക. ഓർക്കണം; അവർക്കു മാനസിക, ശാരീരിക, സാമൂഹിക പിന്തുണ ഏറ്റവും കിട്ടേണ്ട സമയമാണത്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നു കൂടുതൽ പിന്തുണയും ഇടപെടലും ആവശ്യമാണ്.
മാനസിക പിന്തുണ
വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിൽ എല്ലാം മുൻപന്തിയിൽ നിൽക്കുമ്പോഴും മാനസികാരോഗ്യ രംഗത്തു കേരളം ഏറെ പിന്നിൽ ആണെന്നും അതു വളരെ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലയാണെന്നും കൂടിവരുന്ന ആത്മഹത്യകളും ക്രിമിനൽ റിപ്പോർട്ടുകളും നമ്മോടു പറയുന്നു. ഗർഭിണികളായ സ്ത്രീകൾക്കു പ്രത്യേക അവധി ഉൾപ്പെടെ, ജോലിസ്ഥലത്തും വീട്ടിലും കൂടുതൽ പിന്തുണയും മാനസികാരോഗ്യ കാര്യങ്ങളിൽ സഹായവും ലഭിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകണം. വിവാഹിതരല്ലാത്തവർക്കു സരക്ഷണവും സുരക്ഷിതത്വവും മാനസികാരോഗ്യ സേവനങ്ങളും ഒരുക്കുകയും സമൂഹത്തെ ബോധവത്കരിക്കുകയും വേണം. ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും വിശകലനങ്ങളും ഉൾപ്പെടുത്തേണ്ടതും അനിവാര്യമാണ്.
(അവസാനിച്ചു)
(ഇന്നലെ പ്രസിദ്ധീകരിച്ച ഭാഗത്തിൽ സൈക്കോസിസ് അവസ്ഥയിലൂടെ കടന്നുപോകുന്നവരിൽ 45 ശതമാനം കുഞ്ഞുങ്ങളെയോ സ്വയമോ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നത് നാലു മുതൽ അഞ്ചു ശതമാനം എന്നു തിരുത്തി വായിക്കുക.)