തോമസ് ഡൊമിനിക്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം നോക്കിക്കാണണം എന്നു നമ്മൾ തീരുമാനിക്കുന്ന 10 സെക്കൻഡ്. നമ്മുടെ ഭാവി അടുത്ത അഞ്ചു വർഷം എങ്ങനെയിരിക്കണം എന്നു നാം നിശ്ചയിക്കുന്ന 10 സെക്കൻഡ്. രാജ്യത്തിന്റെ പരമാധികാരം നമ്മളിൽ നിക്ഷിപ്തമാണെന്ന തിരിച്ചറിവിന്റെ 10 സെക്കൻഡ്. അതെ, നമ്മൾ വോട്ട് ചെയ്യാൻ എടുക്കുന്ന സമയം 10 സെക്കൻഡ്.
മായാത്ത മഷി
കേരളം എക്കാലവും വോട്ടിംഗ് ശതമാനത്തിൽ രാജ്യത്ത് മുൻനിരയിൽ ആയിരുന്നു. ഇത്തവണയും റിക്കാർഡ് വോട്ടിംഗ് നടക്കുമെന്നു തന്നെയാണ് അനുമാനം. ഏതാണ്ട് 2 കോടി 77 .5 ലക്ഷം സമ്മതിദായകർ, തങ്ങളുടെ വിരലിൽ ഇന്ത്യൻ സിഎസ്ഐആർ ശാസ്ത്രജ്ഞർ വികസിപ്പിച്ച മായാത്ത മഷി പുരട്ടി രാജ്യത്തിന്റെ മായാത്ത ചരിത്രം കുറിക്കാൻ ഏപ്രിൽ 26ന് പോളിംഗ് ബൂത്തിലേക്കു നീങ്ങുമ്പോൾ ഒരു തിരനോട്ടത്തിനു തുനിയുകയാണ് ലേഖകൻ.
നമ്മുടെ ആട്ടവും പാട്ടും കൊട്ടും കുരവയും പാരഡി ഗാനങ്ങളൂം ട്രോളുകളും റീൽസും നിറഞ്ഞ പ്രചാരണ രീതി വോട്ടർമാരെ സ്വാധീനിക്കാൻ ഉതകുന്നതാണോ? ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന റോഡ് ഷോ, കലാശക്കൊട്ട്, ഫ്ളക്സ്, കട്ടൗട്ട്, ബാനർ, മുദ്രാവാക്യം, ലഘുലേഖ, ചുവരെഴുത്ത്, കൊടി എന്നിവ വീക്ഷിച്ചിട്ടാണോ ജനങ്ങൾ വോട്ട് നൽകുന്നത്?
ആർക്ക് വോട്ട്?
തെരഞ്ഞെടുപ്പുഫലം നിർണയിക്കുന്ന നിഷ്പക്ഷ വോട്ടർമാർ ആർക്ക് വോട്ട് നൽകണമെന്നു പ്രചാരണ കോലാഹലത്തിനു വളരെ മുമ്പേ മനസിലുറപ്പിച്ചു തീരുമാനിക്കുന്നതാണ്. പ്രസംഗത്തിൽ ആവേശം മൂത്ത് ഉണ്ടാകുന്ന മനഃപൂർവവും അല്ലാത്തതുമായ നാക്കുപിഴ തുടങ്ങിയവയെ കൂട്ടുപിടിച്ചു പ്രചാരണ രീതിതന്നെ മാറ്റിമറിക്കുന്ന രീതി ജനം അഭിമുഖീകരിക്കുന്ന യാഥാർഥ്യങ്ങളിൽനിന്നു ശ്രദ്ധയകറ്റാൻ നേതാക്കളും സ്ഥാനാർഥികളും നടത്തുന്ന തന്ത്രം ആണെന്നു പ്രബുദ്ധ സമ്മതിദായകർക്കറിയാം. രാഷ്ട്രീയ അടിമകളും ന്യായീകരണ ത്തൊഴിലാളികളും കോർപറേറ്റുകളും കോർപറേറ്റ് നിയന്ത്രിത മാപ്രയും ഗോദിമീഡിയയും ജാതി മത ഭാഷ, പ്രാദേശികവാദവും സൈബർ പോരാളികളുടെ നുണക്കഥകളും ദുർഗന്ധം വമിക്കുന്ന വർഗീയതയും അസഹിഷ്ണുതയും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുന്നത്, ബ്രിട്ടീഷുകാർ നടപ്പിലാക്കി വിജയിപ്പിച്ച "ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന തന്ത്രം രാഷ്ട്രീയ പാർട്ടികളും മുന്നണികളും യഥേഷ്ടം ഉപയോഗിക്കുന്നതിനാണ്. പൊതുജനം കഴുത എന്ന ചൊല്ല് അന്വർഥമാക്കാനുള്ള ശ്രമം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടി തങ്ങളുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തവയിൽ എന്തൊക്കെ കൃത്യമായും സത്യസന്ധമായും പാലിക്കപ്പെട്ടുവെന്നു വോട്ടർമാരായ നാം എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? അതോടൊപ്പം എല്ലാ പാർട്ടികളുടെയും പ്രകടനപത്രികയിൽ പറയുന്ന കർമ പദ്ധതി നടപ്പിലാക്കാവുന്നതാണോയെന്നു വിശകലനം ചെയ്തിട്ടുണ്ടോ?
കേരളം പ്രചാരണച്ചൂടിൽ, എന്നൊക്കെ മാധ്യമങ്ങൾ എഴുതുകയും പറയുകയും ചെയ്യുമെങ്കിലും ജനകീയ പ്രശ്നങ്ങൾ, രാജ്യം നേരിടുന്ന വെല്ലുവിളികൾ ഒക്കെ പൊതുസമക്ഷത്തുനിന്ന്, പരസ്പര പോർവിളിയുടെ പ്രചാരണച്ചൂടിൽ എരിഞ്ഞില്ലാതാകുന്നു.
വാഗ്ദാനം വിതറുന്പോൾ
ദാരിദ്ര്യം തുടച്ചുനീക്കും, എല്ലാവർക്കും തൊഴിൽ, നല്ല ദിവസം വരും, ഇന്ത്യ തിളങ്ങുന്നു, എല്ലാം ശരിയാകും, ഞങ്ങളുടെ കരങ്ങൾ സാധാരണക്കാരുടെ കൂടെ, ന്യായ പദ്ധതി, ഗാരന്റി തുടങ്ങിയ മുദ്രാവാക്യങ്ങൾ വെറും ജല്പനങ്ങൾ മാത്രമാണെന്ന് 80 കോടി ജനങ്ങൾക്ക് ഇന്നും ഗരീബ് കല്യാൺ അന്നയോജന വഴി ഭക്ഷ്യവസ്തുക്കൾ നൽകുന്നതു വഴി മനസിലാകും. ഒരു ശതമാനം ഭാരതീയർ നാടിന്റെ 40 ശതമാനം സമ്പത്ത് അനുഭവിക്കുമ്പോൾ, 50 ശതമാനം ഭാരതീയർക്കു നാടിന്റെ സമ്പത്തിന്റെ വെറും മൂന്നു ശതമാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നത് ഒരു മുന്നണിയും കാണുന്നില്ല എന്നതു തീരാക്കളങ്കമല്ലേ, അനീതിയല്ലേ, ചൂഷണമല്ലേ?
1991ൽ ആരംഭിച്ച ഉദാരവത്കരണവും ആഗോളവത്കരണവും ബഹുഭൂരിപക്ഷം ആം ആദ്മിക്കു യാതൊരു പ്രയോജനവും നൽകിയില്ല എന്നതിന്റെ തെളിവല്ലേ ഒരു ശതമാനം കൈകളിൽ ദിനംപ്രതി കുമിഞ്ഞു കൂടുന്ന സമ്പത്ത്? കാർഷിക മേഖല, സൂക്ഷ്മ, ചെറുകിട, സ്വയം സംരംഭക മേഖല ഏതാണ്ട് വീണ്ടെടുക്കാനാവാത്ത വിധം തകർന്നടിഞ്ഞ സ്ഥിതിയിലാണ്. ഇവയുടെ പുനരുദ്ധാരണ കർമപരിപാടിയെപ്പറ്റി ഏതെങ്കിലും മുന്നണി പറയുന്നുണ്ടോ? ആഗോളവത്കരിച്ച ലോകത്ത് ഡെമോഗ്രാഫിക് ഡിവിഡന്റ് വരദാനമാണ്. എന്നാൽ, 50 ശതമാനം വരുന്ന യുവഭാരതത്തിന്റെ നൈപുണ്യ വികസനം, വിദ്യാഭ്യാസം, തൊഴിൽ സാധ്യത, വിജ്ഞാന സമ്പദ്വ്യവസ്ഥ എന്നിവയെപ്പറ്റി എല്ലാ മുന്നണികളും തന്ത്രപൂർവം മൗനം പാലിക്കുന്നു.
സുസ്ഥിര വികസനം, സ്ത്രീസുരക്ഷാ, കാലാവസ്ഥ വ്യതിയാന കെടുതികൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ആരോഗ്യമേഖല, ഉത്പാദന മേഖല, ശക്തീകരണം, ജിഎസ്ടി അപാകത, അഴിമതി, സുതാര്യത, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, ക്ഷേമപദ്ധതികൾ, ജീവിക്കാനുള്ള വേതനം, സാധാരണക്കാരുടെ ഉന്നമനം, അതിവേഗം മാറുന്ന സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെടാനുള്ള കരുത്ത് സാധാരണക്കാരിൽ ഒരുക്കുക എന്നിവയെപ്പറ്റി ഒരു മുന്നണിയും സംസാരിക്കുന്നില്ലെന്നതു ഖേദകരമല്ലേ?
പരിശോധിക്കേണ്ടേ?
നമ്മൾ പച്ചക്കറിക്കടയിലോ പഴക്കടയിലോ സൂപ്പർ മാർക്കറ്റിലോ ചെന്നാൽ ശ്രദ്ധാപൂർവം പരിശോധിച്ച് ഏറ്റവും ഗുണമേന്മയുള്ളത് മാത്രം തെരഞ്ഞെടുക്കും, അല്ലാത്തതു നിരസിക്കും. അല്പായുസ് ഉള്ള ഉത്പന്നങ്ങളുടെ തെരഞ്ഞെടുപ്പിൽ ഇത്രമാത്രം ശുഷ്കാന്തി കാണിക്കുന്ന നമ്മൾ എന്തുകൊണ്ട് ഇതിന്റെ ഒരംശം പോലും അന്വേഷണമോ പഠനമോ നമ്മുടെ ഭാവി തീരുമാനിക്കുന്ന ഭരണാധികാരികളെ തെരഞ്ഞെടുക്കുമ്പോൾ കാണിക്കുന്നില്ലെന്നതു ഗുരുതരമായ പിഴവല്ലേ? അതുപോലെ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിച്ച കർഷകന്റെയോ വില്ക്കുന്ന കടയുടമയുടെയോ ജാതിയോ മതമോ ഭാഷയോ നിറമോ നാം അനേഷിക്കാറില്ല. നമ്മുടെ ലക്ഷ്യം ഗുണമേന്മ മാത്രം.
പിന്നെന്തിനു നാം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ ജാതി, മതം, നിറം ഒക്കെ നോക്കി വോട്ട് ചെയ്യണം? ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ചെയ്യുന്ന ഹോം വർക്ക്എന്തുകൊണ്ട് നമ്മുടെ ഭാവിയെ ബാധിക്കുന്ന, ജീവിതത്തെ ബാധിക്കുന്ന നേതാക്കളെ തെരഞ്ഞെടുക്കുന്നതിൽ ചെയ്യുന്നില്ല. സ്ഥാനാർഥിക്കു ഭാരതീയ ഭരണഘടനയുടെ മതവും മണവും രുചിയും ജാതിയും നിറവും ചൈതന്യവും ചേതനയും ഉണ്ടോ എന്നാണ് നാം പരിശോധിക്കേണ്ടത്.
പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ശിവ് ഖേര ഒരിക്കൽ പറഞ്ഞു “നമ്മുടെ മക്കളുടെ രക്ഷാകർത്താവാക്കാൻ നമ്മൾ മടിക്കുന്ന നേതാക്കളെ എന്തുകൊണ്ട് നാം ഭരണാധികാരികളാക്കാൻ മടിക്കുന്നില്ല?”ചിന്തിക്കണം. അയോഗ്യരെ തെരെഞ്ഞെടുക്കന്നതിലും ഉത്തമം നോട്ട (NOTA), ഇവരിൽ ആരുമല്ല (NONE OF THE ABOVE) ബട്ടണിൽ വിരലമർത്തുന്നതല്ലേ?
മായാത്ത മഷി പുരട്ടാൻ വിരൽ നീട്ടുമ്പോൾ ഓർക്കുക നമ്മുടെ നാടിനുമേൽ കരിമഷി വീഴാതെ സംരക്ഷിക്കുകയെന്നത് നമ്മുടെ പവിത്രമായ കടമയാണ്, ജയ് ഹിന്ദ്.