പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
പ്രണയക്കെണികളും  ചില യാഥാർഥ്യങ്ങളും
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്തിലും പ്രണയത്തെ ആസൂത്രിത കെണിയായി ഉപയോഗിക്കാൻ ചിലർ സംഘടിതമായി ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പുകൾ പലരും നൽകിത്തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ഇതിനകം പല രീതിയിൽ ആ വിഷയം സമൂഹത്തിൽ ചർച്ചയും വിവാദങ്ങളുമായി മാറിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് "കേരള സ്റ്റോറി" എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ടത്.

തീവ്രവാദ ബന്ധമുള്ള ചില സംഘടനകൾ അന്യമതസ്ഥരായ പെൺകുട്ടികളെ പ്രണയം നടിച്ചു വശത്താക്കി മതം പഠിപ്പിക്കുകയും മതം മാറ്റുകയും തുടർന്നു പലതരത്തിലുള്ള സാമൂഹ്യദ്രോഹ പ്രവർത്തനങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നുവെന്നതാണ് പ്രണയക്കെണികളുടെ സ്വഭാവമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഈ ആരോപണത്തെ അതിശക്തമായി എതിർക്കുന്ന ഒരു വിഭാഗം ആരംഭം മുതലുണ്ട്.

ചില തീവ്രവാദ സംഘടനകൾ സമീപകാലത്തായി കേരളത്തിൽ ശക്തി പ്രാപിക്കുകയും അതിന് ആനുപാതികമായി ഇത്തരം കെണികൾ സമൂഹത്തിൽ ശക്തിപ്പെടുകയും ചെയ്യുന്നുവെന്ന നിരീക്ഷണത്തിനും എതിർപ്പുകൾ ശക്തമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ സാമൂഹിക ഐക്യത്തിനു വിഘാതം സൃഷ്ടിക്കുന്ന വിധത്തിൽ വളർന്നുകൊണ്ടിരിക്കുന്നു.

അടിസ്ഥാനമില്ലാത്ത ആരോപണമോ?

സംഘപരിവാർ സംഘടനകളുടെ ദുരാരോപണം മാത്രമാണ് പ്രണയക്കെണികളെന്നു സ്ഥാപിച്ച് എഴുതിത്തള്ളാനുള്ള വ്യഗ്രതയാണ് പൊതുവേ കാണുന്നത്. കേരളസമൂഹത്തിലെ തീവ്രവാദ സ്വാധീനങ്ങളെയും അപ്രകാരമാണ് ഒരു കൂട്ടർ സമീപിച്ചുകൊണ്ടിരിക്കുന്നത്. സംഘപരിവാറിന്‍റെ ആരോപണങ്ങൾ എന്നതിനപ്പുറം ഇപ്പറയുന്ന യാതൊരു പ്രശ്നങ്ങളും ഇവിടെയില്ലയെന്ന് ഒട്ടുമിക്ക മാധ്യമങ്ങളും ഭരണ പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികളും പോഷക സംഘടനകളും സാംസ്‌കാരിക നേതാക്കളും എഴുത്തുകാരും തുടങ്ങി വലിയൊരു വിഭാഗം ഒരേ സ്വരത്തിൽ വാദിക്കുന്നു.

ഇത്തരക്കാരുടെ നിരീക്ഷണങ്ങൾ പ്രകാരം, കേരളത്തിലെ സാമൂഹിക ഐക്യത്തിനു തടസമായിരിക്കുന്നത് സംഘപരിവാർ പ്രവർത്തകരും അവരുടെ "പൊള്ളയായ’ വാദങ്ങളെ ഏറ്റെടുത്തിരിക്കുന്ന "ചിന്താശേഷിയില്ലാത്ത’ കുറേപ്പേരുമാണ്. കേരളത്തിൽ തീവ്രവാദ സ്വാധീനം പലവിധമുണ്ടെന്നും അവ വളരുകയാണെന്നും നിരവധി വെളിപ്പെടുത്തലുകളും അന്വേഷണ റിപ്പോർട്ടുകളും വഴി വ്യക്തമാണ്.

എന്നാൽ, അത്തരമൊരു വിഷയത്തെ ആരെങ്കിലും പരാമർശിച്ചാൽ അതു ബുദ്ധിശൂന്യതയും വിവേകരാഹിത്യവും ആണെന്നു സ്ഥാപിക്കുന്ന വിചിത്രമായ ഒരു സാഹചര്യവും ഇന്നത്തെ കേരളത്തിലുണ്ട്. തീവ്രവാദബന്ധങ്ങളുടെ പേരിൽ കേരളം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഒരു പ്രമുഖ സംഘടന നിരോധിക്കപ്പെടുകയും അതിന്‍റെ പ്രധാന പ്രവർത്തകരിൽ പലരും ഇപ്പോഴും ജയിലിൽ കഴിയുകയും ചെയ്യുന്ന പശ്ചാത്തലംകൂടി പരിഗണിക്കേണ്ടതുണ്ട്. ആ നിരോധനം ഒറ്റപ്പെട്ടതോ അപ്രതീക്ഷിതമോ ആയിരുന്നില്ലെന്നുള്ളതും നിസാരമായ ആരോപണങ്ങളല്ല അവർക്കുമേലുള്ളതെന്നതും വാസ്തവമാണ്.

നൂറുകണക്കിനു കേസുകൾ

കേരളത്തിൽ കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ തീവ്രവാദബന്ധമുള്ള നൂറുകണക്കിനു കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംഘടനകളുടെ നിരോധനങ്ങളും പുസ്തകങ്ങളുടെ നിരോധനങ്ങളും നൂറുകണക്കിന് അറസ്റ്റുകളും തുടങ്ങി സാമാന്യബോധമുള്ള ആരെയും ഭീതിപ്പെടുത്തുന്ന വാർത്തകൾ നിരവധി. കേരളത്തിലെ മാധ്യമങ്ങളിൽ ബഹുഭൂരിപക്ഷവും വേണ്ടത്ര ഗൗരവത്തോടെ ഇത്തരം കേസുകളെ സമീപിക്കുന്നതായി കാണാറില്ലെങ്കിലും അന്തർദേശീയ മാധ്യമങ്ങളും ചില ഗവേഷണ സംഘങ്ങളും വർഷങ്ങളായി ഈ വിഷയം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

മലയാള മാധ്യമങ്ങളുടെ ആർക്കൈവുകളിൽ കണ്ടെത്താൻ കഴിയാത്ത ഗൗരവമുള്ള പല റിപ്പോർട്ടുകളും അത്തരത്തിൽ ലഭ്യമാണ്. മതഭീകരവാദം എന്ന വിഷയം കേരളത്തിൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ ചില മേഖലകളിൽനിന്നു വലിയ സമ്മർദം സർക്കാരിനും മാധ്യമങ്ങൾക്കും മേൽ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നു വേണം കരുതാൻ. ഒപ്പം, അത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാൻ വഴിയൊരുക്കിയേക്കാവുന്ന എല്ലാത്തിനെയും ചിലർ അതിശക്തമായി എതിർക്കുകയും അതിനെതിരേ സർവശക്തിയും ഉപയോഗിച്ചു പോരാടുകയും ചെയ്യുന്നു.

ചില തുറന്നുപറച്ചിലുകൾ ആവശ്യം

വ്യത്യസ്തമായ വാദമുഖങ്ങൾ ഉയർത്തുന്നവർ കേരളത്തിലെ സാമൂഹിക ഐക്യത്തിനു തടസമായി മാറുന്നത് വാസ്തവത്തിലെന്താണെന്നു നിഷ്പക്ഷമായി ചിന്തിച്ച് ഒരു ഉത്തരം കണ്ടെത്തേണ്ടതുണ്ട്. തീവ്രവാദമെന്നാണ് ഉത്തരമെങ്കിൽ എതിർക്കപ്പെടേണ്ടതും തുടച്ചുനീക്കപ്പെടേണ്ടതും എല്ലാത്തരം തീവ്രവാദങ്ങളുമാണ്. വിവിധ മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും തണലിൽ വളരുന്ന എല്ലാത്തരം തീവ്രവാദങ്ങളും ഒരുപോലെ എതിർക്കപ്പെടണം. സാമൂഹിക ഐക്യം സൃഷ്ടിക്കപ്പെടേണ്ടത് അപ്രകാരമാണ്. അതിനു പകരം ഏതെങ്കിലും ഒരു പക്ഷത്തിന്‍റെ കൂട്ടുപിടിച്ചു മറ്റേതിനെതിരേ പോരാടാമെന്നു കരുതുന്നത് ഭോഷത്തമാണ്.

എല്ലാത്തരം തീവ്രവാദങ്ങളെയും എതിർക്കുകയും സാമൂഹിക ഐക്യത്തിന്‍റെ ചാലകശക്തിയായി മാറുകയുമാണ് എന്നും കത്തോലിക്കാ സഭയുടെ പ്രവർത്തനരീതി. മതത്തെയും തീവ്രവാദത്തെയും രണ്ടായി കാണാൻ സഭയ്ക്കു കഴിയും. ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളെ ഹൈജാക്ക് ചെയ്യാനുള്ള ചില തീവ്രവാദ സംഘടനകളുടെ ശ്രമങ്ങളെ, അത് ഏതു മതത്തിലായാലും എതിർക്കുകയും തുറന്നുകാട്ടുകയും വേണമെന്നതാണ് സഭയുടെ സുവ്യക്ത നിലപാട്.

അതിനാൽത്തന്നെ, തുറന്നുപറയേണ്ടവ പറയേണ്ട സമയത്തു പറയാനുള്ള ആർജവം സഭാ സംവിധാനങ്ങൾ പ്രകടിപ്പിക്കും. തീവ്രവാദബന്ധമുള്ള പ്രണയക്കെണികൾ ഉണ്ടെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ പതിനഞ്ച് വർഷങ്ങൾക്ക് മുമ്പു തുറന്നുപറഞ്ഞിരുന്നു. പിന്നീടും പലപ്പോഴായി "ദീപിക" ദിനപത്രത്തിലൂടെയുൾപ്പെടെ അത്തരം തുറന്നുപറച്ചിലുകൾ ഉണ്ടായി. അതൊന്നും മറ്റാരുടെയെങ്കിലും വാദങ്ങളെ ഏറ്റെടുത്ത് അവതരിപ്പിക്കുകയോ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയോ ആയിരുന്നില്ല. നേരിട്ടുള്ള അനുഭവങ്ങളും അന്വേഷണങ്ങളുമാണ് എല്ലാ വെളിപ്പെടുത്തലുകൾക്കും അടിസ്ഥാനം.

കേരള സ്റ്റോറി കെട്ടുകഥയോ?

കേരള സ്റ്റോറി എന്ന ചലച്ചിത്രത്തിന്‍റെ ഉള്ളടക്കം, മതം മാറി ഭർത്താവിനൊപ്പം അഫ്ഗാനിസ്ഥാനിലെത്തി ഭീകരസംഘത്തിനൊപ്പം ചേർന്ന നിമിഷയുടെ കഥയുമായി വളരെ സാമ്യമുള്ളതാണ്. ഒരു ശരാശരി മലയാളിയിൽ നടുക്കമുളവാക്കുന്ന വിധത്തിൽ ഒരേ വഴിയിലൂടെ സഞ്ചരിച്ച നിമിഷയുൾപ്പെടെയുള്ള ചില പെൺകുട്ടികളുടെ ജീവിതം കെട്ടുകഥയല്ല. ഭീകരവാദ സംഘടനകളുമായി മലയാളികളായ ചിലർക്കുള്ള ബന്ധങ്ങൾ, അതുവഴിയായുള്ള നീക്കങ്ങൾ തുടങ്ങിയവയൊന്നും കെട്ടുകഥകളല്ല. ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധമുള്ള, ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ആശയവിനിമയം നടത്തിയിരുന്ന, കേരളത്തിലും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ട പാലക്കാട് സ്വദേശിക്ക് എൻഐഎ കോടതി പത്തുവർഷം തടവുശിക്ഷ വിധിച്ചത് കഴിഞ്ഞ ഫെബ്രുവരി മാസമാണ്.


ഇത്തരം സംഭവങ്ങളും വാർത്തകളും മൂടിവയ്ക്കാനും ചർച്ച ചെയ്യപ്പെടാതിരിക്കാനും കേരളത്തിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നതാണ് വസ്തുത. അത്തരം മൂടിവയ്ക്കലുകൾക്ക് അറിഞ്ഞോ അറിയാതെയോ കുറേയേറെപ്പേർ നിർബന്ധിതരാവുകയും ചെയ്യുന്നു. "ലൗ ജിഹാദ്’ എന്നൊരു ജിഹാദ് ഇല്ല എന്നു വർഷങ്ങൾക്ക് മുമ്പ് കേരള പോലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളതാണ് അക്കൂട്ടരുടെ പ്രധാന വാദങ്ങളിലൊന്ന്. സാങ്കേതികതകൾ അടിവരയിട്ടു പറഞ്ഞുകൊണ്ട് തമസ്കരിക്കാൻ കഴിയുന്ന ഒന്നല്ല തീവ്രവാദ പ്രവർത്തനങ്ങൾ എന്ന് ആദ്യം അവർ മനസിലാക്കണം.

സംഘപരിവാർ നിലപാടുകൾ എതിർക്കപ്പെടേണ്ടതാണെന്നതാണ് കേരളത്തിലെ തീവ്രവാദ നീക്കങ്ങൾക്കു നേരേ കണ്ണടയ്ക്കുന്നവരുടെ പ്രധാന വാദം. തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ - ന്യൂനപക്ഷ പീഡനങ്ങളെ കത്തോലിക്കാ സഭ എല്ലായ്പോഴും ശക്തമായി എതിർക്കുകയും അതിനെതിരേ ശബ്ദമുയർത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.

അതേസമയം, കേരള സ്റ്റോറിക്കു ബദലായി മണിപ്പുർ സ്റ്റോറി പ്രദർശിപ്പിച്ചു വിഷയങ്ങളെ വഴിതിരിച്ചു വിടാമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ പീഡനങ്ങൾ പോലെതന്നെ കേരളത്തിലെ തീവ്രവാദ നീക്കങ്ങളുമായി ബന്ധപ്പെട്ടും യാഥാർഥ്യബോധ്യത്തിലൂന്നിയ, സാമൂഹിക ഐക്യം ലക്ഷ്യം വച്ചുള്ള സമീപനമാണ് സഭാ നേതൃത്വം എന്നും പുലർത്തിവന്നിട്ടുള്ളത്. അതേ നിലപാട് ഏവരും സ്വീകരിക്കുന്നിടത്താണ് ഈ കാലഘട്ടത്തിലെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള മാർഗങ്ങൾ ഫലപ്രാപ്തിയിലെത്തുന്നത്.

നിഷ്പക്ഷമായും ആത്മാർഥമായും തീവ്രവാദവിഷയത്തെ സമീപിക്കാൻ നമ്മൾ തയാറാവുകയാണെന്നതാണ് പ്രധാന പ്രതിരോധം. എല്ലാ രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും അപ്രകാരമൊരു സമീപനം സ്വീകരിക്കണം. തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുകയും അതേക്കുറിച്ചു തുറന്നു സംസാരിക്കുകയും ചെയ്യുയെന്നാൽ ഒരു സമുദായത്തെ മുഴുവൻ കുറ്റക്കാരാക്കി ചിത്രീകരിക്കുകയല്ലെന്ന് ഏവരും തിരിച്ചറിയേണ്ടതുണ്ട്. തീവ്രവാദ സ്വാധീനങ്ങളെയും അതിന്‍റെ ഭാഗമായവരെയും തിരിച്ചറിഞ്ഞ് അകറ്റി നിർത്താൻ സമുദായ നേതൃത്വങ്ങൾ തയാറാവണം. സാമൂഹിക വിഷയങ്ങളിൽ സുതാര്യത പുലർത്തുകയുമാണ് ഈ കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ ആവശ്യം.


പ്രണയക്കെണികളിലെ സത്യം

കേരളത്തിലെ ചില രൂപതകളും വിവിധ സ്ഥാപനങ്ങളും സാമൂഹിക പ്രവർത്തകരുമായി കൈകോർത്ത് ഇത്തരം കെണികളെ പ്രതിരോധിക്കാനുള്ള ഊർജിതശ്രമങ്ങൾ നടത്തുന്നുണ്ട്. കെസിബിസി ജാഗ്രത കമ്മീഷൻ "കരുതൽ’ എന്ന പേരിൽ ഒരു ഹെൽപ്‌ലൈൻ പ്രണയ - ലഹരി കെണികളിൽ അകപ്പെട്ടവർക്കു സഹായം നൽകാൻ നടത്തിവരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി കുടുംബങ്ങൾക്കു സഹായം നല്കാൻ ഇത്തരം വിവിധ സംവിധാനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. പ്രണയക്കെണികളിൽ അകപ്പെട്ട പെൺകുട്ടികളുമായോ അവരുടെ കുടുംബാംഗങ്ങളുമായോ നേരിട്ട് ഇടപെട്ടു പരിചയമുള്ള ആർക്കും അതിന്‍റെ പിന്നിലെ യാഥാർഥ്യം തിരിച്ചറിയാനോ കെണിയുടെ യഥാർഥ രൂപം മനസിലാക്കാനോ ബുദ്ധിമുട്ടില്ല.

സ്വാഭാവിക പ്രണയങ്ങൾ ഇല്ലെന്നോ എല്ലാ പ്രണയങ്ങളും കെണികളാണെന്നോ വാദിക്കുന്നതിൽ യുക്തിയില്ല. പ്രായപൂർത്തിയായ വ്യക്തികൾ തമ്മിലുള്ള ആത്മാർഥ പ്രണയങ്ങൾ എതിർക്കപ്പെടേണ്ടതുമില്ല. ഓരോ വ്യക്തിയുടെയും വിവേചനശക്തിയിലും വിവേകത്തിലും അധിഷ്ഠിതമാണ് അത്തരം തീരുമാനങ്ങൾ. എന്നാൽ, ആസൂത്രിതമായ കെണികൾ പ്രണയത്തിന്‍റെ മറവിൽ ഇവിടെ ഒരുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അത്തരം ചതിക്കെണികളുമായി ഇരയെ കാത്തിരിക്കുന്നവർ ഉണ്ടെന്നത് വസ്തുതയാണ്.

പെൺകുട്ടിയെ അവളുടെ ബന്ധുമിത്രാദികളിൽനിന്ന് അകറ്റുക, ബ്ലാക്ക് മെയിലിംഗ് ചെയ്യാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുക, വിശ്വാസപരമായ കാര്യങ്ങളിൽ നിരന്തരം സമ്മർദം ചെലുത്തുക തുടങ്ങി ഇരകൾക്കു രക്ഷപ്പെടാനാവാത്ത വിധം കെണികൾ മുറുകുന്നിടത്തു പ്രണയം ചതിയായി മാറുന്നു. ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ സ്ത്രീവിരുദ്ധത പറയുന്നു എന്ന ആരോപണവും ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും സംഭവങ്ങളുടെ ഗൗരവം അറിയാവുന്ന മനുഷ്യസ്നേഹികൾക്കു നിശബ്ദത പുലർത്താനാകില്ല.

പ്രകൃതത്തിലും സ്വഭാവരീതികളിലും പെരുമാറ്റത്തിലും സംഭവിക്കുന്ന മാറ്റങ്ങളാണ് ഇത്തരം കെണികളിൽ അകപ്പെടുന്ന പെൺകുട്ടികളിൽ കാണപ്പെടുന്ന പൊതുവായ ലക്ഷണം. ഇത്തരമൊരു മാറ്റം പെൺകുട്ടികളിൽ സംഭവിക്കുന്നത് ചില പോലീസ് റിപ്പോർട്ടുകളിലും വ്യക്തമാണ്. മതപഠനത്തെയും മതം മാറ്റത്തെയും തുടർന്ന് ഭർത്താവിനൊപ്പം ഭീകരപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച് ഇപ്പോൾ അഫ്‌ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന നിമിഷ എന്ന ഫാത്തിമയെക്കുറിച്ചുള്ള പോലീസ് റിപ്പോർട്ട് ഉദാഹരണമാണ്. ഇത്തരത്തിൽ മക്കളിൽ സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചുള്ള അന്വേഷണം പ്രണയബന്ധങ്ങൾ ഉണ്ടെന്ന കണ്ടെത്തലിൽ മാതാപിതാക്കളെ എത്തിച്ചിട്ടുള്ള അനേക സംഭവങ്ങളുണ്ട്.

ഇത്തരം സംഭവങ്ങൾ - പ്രണയങ്ങൾ വിവാഹത്തിൽ എത്തിയാലും ഇല്ലെങ്കിലും - പുറത്തു മറ്റാരെങ്കിലും അറിയാതിരിക്കാൻ മാതാപിതാക്കളും കുടുംബാംഗങ്ങളും ഇടപെടുന്നവരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്നതിനാലാണ് പൊതുസമൂഹത്തിന് ഇത്തരം കേസുകളെക്കുറിച്ചു വ്യക്തമായ ധാരണ ലഭിക്കാതെ പോകുന്നത്. അതീവ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്യാൻ സ്പെഷൽ മാര്യേജ് ആക്ടിലെ ചില വകുപ്പുകൾ സഹായകമാകുന്നതും ചിലർക്കു ഗുണകരമായി മാറുന്നുണ്ട്. അക്കാരണത്താൽ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങൾക്കു പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കണമെന്നത് ഉൾപ്പെടെയുള്ള ചില ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.

(കെസിബിസി സാമൂഹിക ഐക്യ - ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ് ലേഖകൻ)