തട്ടിപ്പിന്റെ സൈബർ വഴികൾ -3 / സീമ മോഹന്‍ലാല്‍
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി എക്സിക്യുട്ടീവുകള്‍, ഇന്‍ഷ്വറന്‍സ് ഏജന്റുമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് ഉപയോക്താക്കളെ വിളിക്കുകയോ സമീപിക്കുകയോ ചെയ്യുന്നത്.
വിശ്വാസം കിട്ടാൻ ഉപയോക്താവിന്റെ പേര് അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള ചില വിശദാംശങ്ങള്‍ ഇങ്ങോട്ടു പറയും. ചില സന്ദര്‍ഭങ്ങളില്‍, ഇടപാട് ഉടനടി തടയാന്‍ ആവശ്യപ്പെട്ട് പാസ്വേഡ് (ഒടിപി), പിന്, കാര്‍ഡ് വെരിഫിക്കേഷന് വാല്യു (സിവിവി) എന്നീ രഹസ്യവിവരങ്ങള്‍ കൈമാറാൻ തട്ടിപ്പുകാര്‍ സമ്മര്‍ദം ചെലുത്തും. സൈബർ തട്ടിപ്പിനെക്കുറിച്ച് വലിയ ധാരണ ഇല്ലാത്തവർ ഇത്തരം വിവരങ്ങൾ കൈമാറുന്നു. അടുത്ത നിമിഷം ഇവ ഉപയോഗിച്ചു തട്ടിപ്പു നടക്കും.
►ബാങ്ക് ഉദ്യോഗസ്ഥര്‍/ധനകാര്യ സ്ഥാപനങ്ങള്‍/ആര്‍ബിഐ/ഏതെങ്കിലും യഥാര്‍ഥ സ്ഥാപനം എന്നിവ ഇടപാടുകാരോടു യൂസര്‍ നെയിം, പാസ്വേഡ്, കാര്‍ഡ് വിശദാംശങ്ങള്‍, സിവിവി, ഒടിപി പോലുള്ള രഹസ്യ വിവരങ്ങള്‍ പങ്കിടാന്‍ ഒരിക്കലും ആവശ്യപ്പെടില്ല. സുഹൃത്തുക്കളുമായോ മറ്റാരുമായോ ഇത്തരം രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കരുത്.
ആപ്പിലാക്കുന്ന ആപ്പുകൾ
മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മുഖേനയുള്ള തട്ടിപ്പുകൾ വ്യാപകമാണ്. അംഗീകൃത സ്ഥാപനങ്ങളുടെ നിലവിലുള്ള ആപ്പിനു സമാനമായ ചില ആപ്പ് ലിങ്കുകള്‍ എസ്എംഎസ്, ഇ-മെയില്‍, സമൂഹമാധ്യമങ്ങള്‍, ഇന്‍സ്റ്റന്റ് മെസഞ്ചര്‍ എന്നിവ വഴി തട്ടിപ്പുകാര്‍ പ്രചരിപ്പിക്കും. ഇത്തരം ലിങ്കുകളില്‍ ക്ലിക് ചെയ്യാന്‍ പ്രേരിപ്പിക്കും. ക്ലിക്ക് ചെയ്താൽ വ്യാജ ആപ്ലിക്കേഷനുകൾ നിങ്ങളുടെ മൊബൈല്‍, ലാപ്ടോപ്പ്, ഡെസ്ക്ടോപ് എന്നിവയിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും. തട്ടിപ്പുസംഘത്തിന് ഉപഭോക്താവിന്റെ ഉപകരണത്തിലുള്ള എല്ലാ സ്വകാര്യ വിവരങ്ങളും ഇതിലൂടെ ലഭിക്കും.
►ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്പോൾ ശ്രദ്ധിക്കുക. അപരിചിതരുടെ ആവശ്യപ്രകാരം ഡൗൺലോഡ് ചെയ്യരുത്. അത്യാവശ്യമുള്ള ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യുക. മുന്‍കരുതലായി, ആപ്പിന്റെ പ്രസാധകര്/ ഉടമസ്ഥര്‍ ആരെന്നും ഉപയോക്താക്കള്‍ ആപ്പിന് നല്‍കിയിരിക്കുന്ന റേറ്റിംഗ് എന്താണെന്നും പരിശോധിക്കുക. ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഫോട്ടോ, കോണ്ടാക്ട് അങ്ങനെ എന്തൊക്കെ വിവരശേഖരങ്ങളിലാണ് ആപ്പ് അനുമതിയും പ്രവേശനവും തേടുന്നത് എന്നു പരിശോധിക്കുക. ഇത്തരം കാര്യങ്ങൾക്ക് പരിമിതമായ അനുമതി മാത്രം നല്‍കുക.
ക്യുആര്‍ കോഡ് തട്ടിപ്പുകള്‍
തട്ടിപ്പുകാര്‍ ഉപയോക്താക്കളുമായി പല കാരണങ്ങള്‍ ഉന്നയിച്ചു ബന്ധപ്പെടുകയും ഉപഭോക്താവിന്റെ ഫോണിലെ ആപ്പുകള്‍ ഉപയോഗിച്ചു ക്യു ആര് കോഡ് സ്കാന്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ക്യൂ ആര് കോഡുകള്‍ സ്കാന്‍ ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ അറിവില്ലാതെ അവരുടെ അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കാന്‍ തട്ടിപ്പുകാര്‍ക്കു സാധിക്കും.
►ധനകൈമാറ്റത്തിനുള്ള ആപ്പുകള്‍ ഉപയോഗിച്ചു ക്യു ആര് കോഡുകള്‍ സ്കാന്‍ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക. ക്യുആര്‍ കോഡുകളില്‍ ഒരു പ്രത്യേക അക്കൗണ്ടിലേക്കു പണം കൈമാറാനുള്ള വിവരങ്ങള്‍ ഉള്ച്ചേര്ത്തിട്ടുണ്ടാവാം. പണം സ്വീകരിക്കുന്നതിന് ഒരു ക്യുആര്‍ കോഡും സ്കാന്‍ ചെയ്യരുത്. പണം സ്വീകരിക്കുന്ന ഇടപാടുകള്‍ക്കു ബാര്‍ കോഡ്/ക്യുആര്‍ കോഡ് എന്നിവ സ്കാന്‍ ചെയ്യുകയോ മൊബൈല്‍ ബാങ്കിംഗ് പിന്, പാസ് വേഡ് എന്നിവ നൽകുകയോ ചെയ്യേണ്ടതില്ല.
ആള്‍മാറാട്ടം
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ ജനപ്രിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ചു വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു തട്ടിപ്പ് വ്യാപകമാണ്. ചികിത്സാ ആവശ്യങ്ങള്‍ക്കോ പണമടയ്ക്കലിനോ മറ്റോ സഹായം തേടി അവര്‍ ഉപയോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് അഭ്യര്‍ഥന അയയ്ക്കും.
►പണം നല്കുന്നതിനു മുമ്പ് പ്രൊഫൈലില്‍ ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്താനായി ഫണ്ട് അഭ്യര്‍ഥനയുടെ സത്യസന്ധത ഫോണ്‍ കോള്‍/കൂടിക്കാഴ്ച വഴി സ്ഥിരീകരിക്കുക. അജ്ഞാതരായ വ്യക്തികള്‍ക്ക് ഓണ്‍ലൈനിലൂടെ പണം നല്‍കരുത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വ്യക്തിപരവും രഹസ്യവുമായ വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുക.
ഭാഗ്യക്കുറി തട്ടിപ്പ്
ഉപയോക്താവിന്, ഭാഗ്യക്കുറിയില്നിന്നു വന്‍തുക സമ്മാനം നേടിയതായി തട്ടിപ്പുകാര്‍ ഫോണ്‍/ഇ -മെയില്‍ വഴി അറിയിക്കും. എന്നാല്‍, പണം സ്വീകരിക്കാനായി വ്യക്തിഗത വിവരങ്ങള്‍ സ്ഥിരീകരിക്കാനായി ബാങ്ക് അക്കൗണ്ട്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ നല്കാന് ആവശ്യപ്പെടും. തുടര്‍ന്ന് ഈ വിവരങ്ങള്‍ കൈക്കലാക്കി തട്ടിപ്പ് നടത്തും.
ചില സന്ദര്‍ഭങ്ങളില്‍, ലോട്ടറി സമ്മാനം/ഉത്പന്നം ലഭിക്കാൻ മുന്‍കൂട്ടി നികുതി അടയ്ക്കാനോ ഷിപ്പിംഗ് തുക, പ്രോസസിംഗ് ഫീസ് മുതലായവ അടയ്ക്കാനോ ആവശ്യപ്പെടും. തട്ടിപ്പുകാര്‍ ചില സന്ദര്‍ഭങ്ങളില്‍ റിസര്‍വ് ബാങ്ക്, വിദേശ ബാങ്ക്, കമ്പനി, അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനം എന്നിവയുടെ പ്രതിനിധിയാണെന്ന് അവകാശപ്പെടുകയും അവരുടെ സ്ഥാപനത്തില്‍നിന്നു വന്‍തുക വിദേശ കറന്‍സിയില്‍ ലഭിക്കാനായി ഒരു ചെറിയ തുക കൈമാറ്റം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും. ആവശ്യപ്പെടുന്ന തുക വാഗ്ദാനം ചെയ്യുന്ന സമ്മാനത്തിന്റെ വിലയുടെ വളരെ ചെറിയ ശതമാനമായതിനാല്‍ ഇരകള്‍ കെണിയില്‍ വീണേക്കാം.
► ലോട്ടറി/സമ്മാനങ്ങള്‍ വാഗ്ദാനം ലഭിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. ആരും സൗജന്യമായി പണം നല്‍കില്ല, പ്രത്യേകിച്ചും വന്‍ തുകകള്‍. റിസര്‍വ് ബാങ്ക് പൊതുജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കുകയോ അക്കൗണ്ട് തുറക്കുകയോ ചെയ്യാറില്ല. അത്തരം സന്ദേശങ്ങള്‍ വ്യാജമാണ്. വ്യക്തിപരമോ ബാങ്കിനെപ്പറ്റിയോ ഉള്ള ഒരു വിവരവും റിസര്‍വ് ബാങ്ക് പൊതുജനങ്ങളോടു ചോദിക്കാറില്ല. റിസര്‍വ് ബാങ്കിന്റെ വ്യാജമായ മുദ്രയ്ക്കും സന്ദേശങ്ങള്‍ക്കും എതിരേ ജാഗ്രത പാലിക്കണം. സമ്മാനത്തുക, സര്‍ക്കാര്‍ സഹായം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍, സമ്മാനത്തുക ലഭിക്കാൻ കെവൈസി പുതുക്കൽ എന്നിവയോടു പ്രതികരിക്കരുത്.
(തുടരും)