ഡോ. സുഭാഷ് ചന്ദ്രബോസ്
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു പുറത്തല്ല, എസി ഇല്ലാതെ വീടിനകത്തുപോലും ഇരിക്കാൻ പറ്റാത്ത സ്ഥിതിയിലേക്കു കാര്യങ്ങൾ എത്തിയിരിക്കുന്നു. പത്രത്താളുകൾ നോക്കിയാൽ കുടിവെള്ളത്തിനുവേണ്ടിയുള്ള മുറവിളികളാണ് എവിടെയും. ആർത്തലച്ചൊഴുകിയിരുന്ന നദികൾ പലതും വറ്റിവരണ്ട് ഇവിടെയൊരു പുഴയുണ്ടായിരുന്നോയെന്നു സംശയം തോന്നുംവിധത്തിൽ കിടക്കുന്നു.
ചൂടിൽ പൊരിയുന്നതിനിടെ ചെറിയൊരാശ്വാസം പോലെ ഇടയ്ക്ക് ഒന്നോ രണ്ടോ കുളിർമഴ പെയ്തിറങ്ങി. ഇതിനിടയിൽ ആശങ്കാജനകമായ മറ്റൊരു മുന്നറിയിപ്പുകൂടി എത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി സെന്റിഗ്രേഡിലേക്ക് നീങ്ങുന്നു. എന്നാൽ, ഇടയ്ക്കിടെ തല കാണിച്ചു വേനൽമഴ പ്രതീക്ഷ പകരുന്നുണ്ട്. ഇങ്ങനെ പെയ്യുന്ന മഴയെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ ദുരിതകാലത്തെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.
ഓടുന്ന വെള്ളം?
മഴയുടെ സ്വന്തം ദേശം കൂടിയായ കേരളത്തിൽ വർഷം 3,000 മുതൽ 5,000 ലിറ്റർ വരെ മഴ പെയ്യുന്നുണ്ടെന്നാണ് കണക്ക്. അവയിൽ 10 ശതമാനം വേനൽമഴയാണ്. ആയിരം ചതുരശ്രയടി വിസ്തീർണമുള്ള ഒരു പുരപ്പുറത്ത് ഒരു വർഷം മൂന്നു ലക്ഷം മുതൽ അഞ്ചു ലക്ഷം ലിറ്റർ വരെ മഴവെള്ളമാണ് വീഴുന്നത്. ഒരു ഹെക്ടർ ഭൂമിയിൽ ഒരു കോടി 20 ലക്ഷം ലിറ്റർ മഴവെള്ളം എത്തുന്നു. അതേസമയം, ഭൂമിയുടെ ചരിവ്, നദികളുടെയും തോടുകളുടെയും കുറഞ്ഞ നീളം, വീതി, ആഴം, മണ്ണിന്റെ ഘടന, മണ്ണിന്റെ കനം, ഭൂവിനിയോഗം, നിർമാണരീതികൾ എന്നിവ മൂലം കേരളത്തിൽ ഉപരിതല നീരൊഴുക്കിന് വേഗം കൂടുതലാണ്. അതായത്, മണ്ണിൽ വീഴുന്ന മഴവെള്ളം 40 മുതൽ 72 മണിക്കൂർ വരെ കൊണ്ട് ഓടി മറയുന്നു.
ഭൂജലത്തിലെയും മണ്ണിലെയും ജലത്തിന്റെ കുറവാണ് വരൾച്ചയുടെ പ്രധാന കാരണം. ഓടുന്ന വെള്ളത്തെ നടത്തിയും നടക്കുന്നവയെ നിർത്തിയും നിൽക്കുന്നവയെ ഇരുത്തിയും ഇരിക്കുന്നവയെ ഭൂമിയിൽ വിവിധ രൂപത്തിൽ കടത്തിയും വിടുകയെന്നതാണ് ജലസംരക്ഷണത്തിന്റെ അടിസ്ഥാന തത്വം.
ഒരു ഹെക്ടർ വനം 32,000 ഘനകിലോമീറ്റർ പ്രദേശത്തെ മഴയെ ഉൾക്കൊള്ളും. പത്തു സെന്റ് വയൽ 1,60,000 ലിറ്റർ മഴവെള്ളം വർഷത്തിൽ നല്ലൊരു കാലവും കെട്ടിനിർത്തും. വനങ്ങളിലും വയലുകളിലും തണ്ണീർത്തടങ്ങളിലും നദികളിലുമൊക്കെയായി മഴക്കാലങ്ങളിൽ ശേഖരിക്കപ്പെടുന്ന മഴവെള്ളമാണ് വേനൽക്കാലങ്ങളിൽ കിണറുകൾക്കും കൃഷിക്കും മറ്റ് മേഖലകൾക്കുമാവശ്യമായ വെള്ളം നൽകുന്നത്.
വീഴുന്നിടത്തു താഴട്ടെ എന്നതാണ് മഴസംഭരണത്തിന്റെ സമീപനം. മഴവെള്ളത്തെ വീഴുന്നിടത്തുതന്നെ പരമാവധി മണ്ണിൽ താഴ്ത്തണം. കോടാനുകോടി മീറ്റർ മഴവെള്ളം കരുതിവയ്ക്കാൻ കഴിയുന്ന മണ്ണാണ് ഏറ്റവും വലിയ മഴവെള്ള സംഭരണി.
മഴയെ വെറുതെ വിടരുത്
വെള്ളത്തിന്റെ സുലഭകാലമായ മഴയെ പരമാവധി വിവിധ രൂപത്തിൽ ശേഖരിച്ചും സംഭരിച്ചും സംരക്ഷിച്ചും കരുതുകയെന്നതാണ് പ്രധാനം. മേൽക്കൂരകളിൽ വീഴുന്ന മഴവെള്ളത്തെ സംഭരിക്കുന്നതിനെ മേൽക്കൂര ജലവിളവെടുപ്പ് അഥവാ റൂഫ് വാട്ടർ ഹാർവെസ്റ്റിംഗ് എന്നു വിളിക്കും. മേൽക്കൂരകളിലെ വെള്ളം വിവിധ സംഭരണകളിലും കിണറുകളിലും മണ്ണിലും ശേഖരിക്കാം. മണ്ണിൽ വീഴുന്ന മഴയെ വിവിധ രൂപത്തിൽ ഭൂമിയിൽ കടത്തിവിടുന്നത് ആർട്ടിഫിഷ്യൽ ഗ്രൗണ്ട് വാട്ടർ റീചാർജ് അഥവാ കൃത്രിമ ഭൂജല പരിപോഷണം എന്നറിയപ്പെടുന്നു.
സംസ്ഥാനത്ത് ഒരു കോടി ഇരുപതു ലക്ഷം വീടുകളുണ്ട്. 80 ലക്ഷത്തിലധികം തുറന്ന കിണറുകളുമുണ്ട്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ പല കിണറുകളും വറ്റിപ്പോകുന്നു. പുരപ്പുറങ്ങളിൽ വീഴുന്ന മഴവെള്ളത്തെ പാത്തികൾ, പൈപ്പുകൾ എന്നിവയുടെ സഹായത്താൽ കിണറുകൾക്കു സമീപം മണ്ണിലേക്കോ ശുദ്ധീകരിച്ച ശേഷം കിണറുകളിലേക്കു നേരിട്ടോ കടത്തിവിടാം. ടെറസ് കെട്ടിടങ്ങളിൽ പുരപ്പുറങ്ങളിലെ മഴവെള്ളം താഴെ എത്തിക്കാനുള്ള പൈപ്പ് ഘടിപ്പിച്ചിട്ടുണ്ടാകും.
ഓട്, ഷീറ്റ് എന്നിവയുള്ള കെട്ടിടങ്ങളിൽ മേൽക്കൂരകളിൽ ഫിറ്റ് ചെയ്യാനുള്ള റെഡിമെയ്ഡ് പാത്തികൾ വിപണിയിൽ കിട്ടും. അലുമിനിയം, മുള, പിവിസി എന്നിവ കൊണ്ടുള്ള പാത്തികൾ ഉപയോഗത്തിലുണ്ട്. കിണറുകൾക്കു സമീപം മണ്ണിലാണ് മഴവെള്ളത്തെ താഴ്ത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ കിണറുകൾക്കു സമീപം അഞ്ചു മുതൽ 10 മീറ്റർ വരെ മാറി ഉയർന്ന ചരിവ് ഭാഗത്ത് ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഒരു മീറ്റർ ആഴവുമുള്ള ഒരു കുഴിയെടുത്ത് അവയിലേക്കു പുരപ്പുറത്തെ മഴവെള്ളത്തെ എത്തിക്കാം.
മഴക്കാലം കഴിയുന്പോൾ കുഴിമൂടിയാലും പ്രശ്നമില്ല. കുഴികളിൽ കുഞ്ഞുങ്ങൾ, പക്ഷിമൃഗാദികൾ എന്നിവ വീഴാതിരിക്കാൻ അടച്ച് സൂക്ഷിക്കാം. ഇത്തരം കുഴികളിൽ യാതൊരുവിധ ശുദ്ധീകരണ വസ്തുക്കളുടെയും ആവശ്യമില്ല. മണ്ണിലൂടെ അരിച്ചിറങ്ങി ശുദ്ധീകരിക്കപ്പെട്ട് കിണറ്റിലെത്തും. ഇതു ചെലവ് കുറഞ്ഞ രീതിയാണ്. കുഴിയിൽ നിറയുന്ന മുഴുവൻ മഴവെള്ളവും കിണറ്റിൽ എത്തണമെന്നില്ല. കുറെ ഭാഗം മണ്ണ് കരുതിവയ്ക്കും. വെള്ളം കൂടുതൽ മണ്ണിളക്കമുള്ള ഭാഗത്തേക്കും ഒഴുകിയേക്കാം. എന്നാലും നല്ലൊരു ഭാഗവും കിണറിൽ ലഭിക്കും.
ഫിൽട്ടർ ടാങ്ക്
കിണറുകളിൽ ശുദ്ധീകരിച്ച വെള്ളം നേരിട്ടു കടത്തിവിടുന്ന രീതിയുമുണ്ട്. ഫിൽട്ടർ ടാങ്കിൽ ഏറ്റവും താഴെ 15 ശതമാനം മുക്കാൽ ഇഞ്ച് മെറ്റൽ അഥവാ ചല്ലി ഇടണം. ഇവയ്ക്കു മുകളിൽ മണൽ, ചിരട്ടക്കരി എന്നിവയും 15 ശതമാനം വീതം സ്ഥലത്തു നിറയ്ക്കണം. വീണ്ടും മുകളിൽ 15 ശതമാനം മുക്കാൽ ഇഞ്ച് മെറ്റൽ ഇടണം. ആകെ 60 മുതൽ 70 ശതമാനം വരെ സ്ഥലത്തു മെറ്റൽ, മണൽ, ചിരട്ടക്കരി എന്നിവയാകാം. ബാക്കി സ്ഥലം ശൂന്യമായി കിടക്കണം. പുരപ്പുറത്തുനിന്നു വരുന്ന മഴവെള്ളം ഫിൽട്ടർ ടാങ്കിന്റെ മുകൾവശത്തുകൂടി മധ്യഭാഗത്തു വീഴണം. ഫിൽറ്റർ ടാങ്കിന്റെ താഴെഭാഗത്ത് ഏതെങ്കിലും ഒരു വശം തുരന്ന് പൈപ്പു ഘടിപ്പിക്കണം. ഈ പൈപ്പ് കിണറിന്റെ ഉള്ളിലേക്കു കടത്തിയിടണം. മഴ പെയ്യുന്പോൾ വെള്ളം അരിച്ച് കിണറ്റിലേക്കു നേരിട്ടെത്തും. കിണറിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ ഇതു സഹായിക്കും. ഫൈബർ ടാങ്കുകൾ, സിമന്റ് ടാങ്കുകൾ, ഉറകൾ, കൽക്കെട്ടുകൾ, വലിയ ബക്കറ്റുകൾ, ഡ്രം എന്നിവയിലെല്ലാം ഫിൽട്ടർ യൂണിറ്റ് സജ്ജമാക്കാം. ഏകദേശം 300 മുതൽ 500 ലിറ്റർ വരെ വെള്ളം ഉൾക്കൊള്ളുന്ന ടാങ്ക് മതിയാകും.
ഫെറോ സിമന്റ് ടാങ്ക്
ശുദ്ധീകരിച്ചെത്തുന്ന വെള്ളത്തെ കൃത്രിമ ടാങ്കുകളിലും ശേഖരിക്കാം. ഇരുന്പ്, ചിക്കൻ മെഷ്, വെൽഡ് മെഷ്, സിമന്റ്, മണൽ എന്നിവ ഉപയോഗിച്ചുള്ള ഫെറോസിമന്റ് ടാങ്കുകൾക്കു താരതമ്യേന നിർമാണച്ചെലവ് കുറവാണ്. ഫെറോ സിമന്റ് എന്നൊരു വസ്തു ഇല്ല. സാധാരണ സിമന്റും ഇരുന്പും കൂടി ഉപയോഗിക്കുന്നതുകൊണ്ട് ഈ പേരിൽ അറിയപ്പെടുന്നു എന്നു മാത്രം. ഫെറോസിമന്റ് ടാങ്കുകൾ സാധാരണ വൃത്താകൃതിയിലാണ്. തറനിരപ്പിനു മുകളിലും പൂർണമായി ഭൂമിക്കടിയിലും കുറെഭാഗം മുകളിലും എന്ന രീതികളിൽ ടാങ്ക് നിർമിക്കാം. തറനിരപ്പിന് മുകളിലാകുന്പോൾ വെള്ളം എടുക്കാൻ പന്പ് ആവശ്യമില്ല. സ്ഥലപരിമിതിയുള്ള പലേടത്തും കാർ ഷെഡ്, പൂന്തോട്ടം, മുറികൾക്കു വശം എന്നിവിടങ്ങളിൽ ഭൂഗർഭ ടാങ്കുകൾ നിർമിച്ചു വെള്ളം ശേഖരിക്കുന്നുണ്ട്.
മഴക്കുഴി കുത്തിയാൽ
ഒരു മീറ്റർ വിസ്തൃതിയിൽ പറന്പുകളിൽ മഴക്കുഴികൾ എടുക്കാം. ഒരു കുഴിയിൽ ഒരു സമയം ആയിരം ലിറ്റർ വരെ മഴവെള്ളം ഉൾക്കൊള്ളും. നിറയുന്ന മഴവെള്ളം മണ്ണിൽ താഴ്ന്നുപോകുന്നതിനാൽ വീണ്ടും വെള്ളം സ്വീകരിക്കാം. കുഴിയിൽ മഴവെള്ളം മൂന്നു ദിവസത്തിനപ്പുറം കെട്ടിനിന്നാൽ അതു നീർവാർച്ച കുറവായ പ്രദേശമായിരിക്കും. അത്തരം ഇടങ്ങൾ മഴക്കുഴിക്ക് അനുയോജ്യമല്ല. നീർവാർച്ച കൂടുതലുള്ള സ്ഥലങ്ങൾ, സമതലങ്ങൾ, കളിമണ്ണില്ലാത്ത ഇടങ്ങൾ, ചെറിയ ചരിവുപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴക്കുഴി നല്ല രീതിയാണ്. ട്രഞ്ചുകൾ, മണ്കൈയാലകൾ, കല്ലുകൈയാലകൾ, തോടുകളിലും പുഴകളിലും നദികളിലും ചെറിയ താത്കാലിക തടയണകൾ, അടിയണകൾ എന്നിവയും വെള്ളം ശേഖരിക്കാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുതയിടൽ നല്ലൊരു ജലസംരക്ഷണ മാർഗമാണ്. രാമച്ചം, ശീമക്കൊന്ന, ചെന്പരത്തി, സുബാബുൾ, തെങ്ങോലകൾ എന്നിവയെല്ലാം പറന്പുകളിൽ പുതപ്പുപോലെ വിരിച്ചിടുന്നതാണ് രീതി.
ബാഷ്പീകരണത്തോത് കുറയ്ക്കാനും മഴവെള്ളത്തെ മണ്ണിൽ പിടിച്ചുനിർത്താനും ഇതു സഹായിക്കും. ഇലകളും ചില്ലകളും മണ്ണും വെള്ളവുമെല്ലാം ചേർന്നു മണ്ണിന്റെ ഹ്യൂമസിന്റെയും ജൈവാംശത്തിന്റെയും അളവ് കൂട്ടുകയും ചെയ്യും. സൂക്ഷ്മ വനങ്ങൾ, പച്ചപ്പുകൾ എന്നിവയും സജ്ജമാക്കണം. മണ്ണിൽ കൂടുതൽ സൂര്യപ്രകാശം ഏൽക്കാതിരിക്കാനുള്ള രീതികൾ അവലംബിക്കാം.
ജലസ്രോതസുകളിലേക്കു മാലിന്യം വലിച്ചെറിയരുത്. വയൽ നികത്തൽ, മരം മുറിക്കൽ, പുഴ കൈയേറ്റം തുടങ്ങിയവ പരമാവധി ഒഴിവാക്കണം. ഫാം കുളങ്ങളുടെ നിർമാണം, നിലവിലുള്ള കുളങ്ങളുടെ സംരക്ഷണം എന്നിവയും പ്രധാനം.
മഴക്കുഴികളുടെ നിർമാണം, കിണർനിറ, വിവിധ മണ്ണ്, ജല, ജൈവ സംരക്ഷണ പരിപാടികൾ എന്നിവ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഏറ്റെടുക്കാനാകും. ഗ്രാമസഭകൾ വഴിയും നേരിട്ടും ഇത്തരം കാര്യങ്ങൾ ചെയ്യാം. ഇനിയെത്ര വേനൽമഴ പെയ്യുമെന്ന് അറിയില്ല. എന്നാൽ, കിട്ടാൻ പോകുന്ന ഒാരോ തുള്ളിയും വിലപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞ് സംരക്ഷിക്കണം.
മഴവെള്ള സംഭരണം, ജലസംരക്ഷണം, ഭൂജല പരിപോഷണം തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ സാങ്കേതിക സഹായത്തിന് വിളിക്കുക: 9847547881.
(ഭൗമ ശാസ്ത്രജ്ഞനായ ലേഖകൻ ജലവിഭവ വകുപ്പ് മുൻ ഡയറക്ടറാണ്.)