അഡ്വ. വി.സി. സെബാസ്റ്റ്യൻ
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ മാര്‍ച്ച് 10ന് ഒപ്പിട്ടതിന്റെ ആവേശത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നോര്‍വേ, ഐസ്ലാന്‍ഡ്, ലീക്സ്റ്റൈന്സ്റ്റൈന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇഎഫ്ടിഎ.
ഈ രാജ്യങ്ങള്‍ 2008 മുതല്‍ ഇന്ത്യയുമായി ചര്‍ച്ചചെയ്യുന്ന വ്യാപാര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി 2013 വരെ 13 റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചർച്ച നിര്‍ത്തിവച്ചിരുന്നു. 2023ല്‍ യുകെ, യൂറോപ്യന്‍ യൂണിയൻ, മൗറീഷ്യസ്, ഓസ്ട്രേലിയ, യുഎഇ, കാനഡ എന്നിങ്ങനെ ചില രാജ്യങ്ങളുമായി വ്യാപാര കരാർ ചർച്ചകൾ മുറുകുന്നതിനിടെയാണ് യൂറോപ്യന്‍ ഫ്രീ ട്രേഡ് കൂട്ടായ്മയുമായി ചര്‍ച്ച പുനരാരംഭിച്ചതും അതിവേഗം കരാറിലായതും.
യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായി ഇന്ത്യ ഒപ്പിട്ടത് സ്വതന്ത്ര വ്യാപാരക്കരാര്‍ എന്നിതിലുപരി വ്യാപാര സാമ്പത്തിക പങ്കാളിത്തക്കരാറാണ് (ടിഇപിഎ). സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഇന്ത്യയിലേക്കു വിദേശനിക്ഷേപമെത്തിക്കുക എന്നിവയാണ് മുഖ്യലക്ഷ്യം. മറ്റൊരു രീതിയില്‍ പറഞ്ഞാൽ ഇന്ത്യ ഇതിനകം ഏര്‍പ്പെട്ട മിക്ക സ്വതന്ത്ര വ്യാപാരക്കരാറുകളിലും ആഭ്യന്തര വിപണിയിലേക്കു ചരക്കുകളുടെ നികുതിരഹിത ഒഴുക്കായിരുന്നു മുഖ്യലക്ഷ്യമെങ്കില്‍ ഈ കരാറില്‍ സമയബന്ധിത വിദേശനിക്ഷേപമാണ് മുഖ്യം. ചുരുക്കത്തില്‍ ഇതൊരു നിക്ഷേപക്കരാറാണ്. ഇന്ത്യ 27 രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറുകളുടെ ചര്‍ച്ചകൾ തുടരുന്നുണ്ട്.
ഇങ്ങനെയൊന്ന് ആദ്യം
ചരക്കുകളുടെ വ്യാപാരം, ഉത്ഭവ നിയമങ്ങള്‍, ബൗദ്ധിക സ്വത്തവകാശം, സേവനക്കരാര്‍, നിക്ഷേപക്കരാര്‍, നിക്ഷേപ പ്രോത്സാഹനവും സഹകരണവും, സര്‍ക്കാര്‍ സംഭരണം, വ്യാപാരം സുഗമമാക്കാനുള്ള സാങ്കേതിക തടസങ്ങളുടെ പരിഹാരം എന്നിവയുള്‍പ്പെടെ 14 അധ്യായങ്ങളാണ് കരാറിലുള്ളത്. ന്യൂഡല്‍ഹിയില്‍ കരാര്‍ ഒപ്പിട്ടെങ്കിലും തുടര്‍നടപടിക്കായി വിവിധ അംഗരാജ്യങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അംഗീകാരം നേടാൻ കുറഞ്ഞത് ഒരു വര്‍ഷമെടുക്കും.
അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 100 ബില്യന്‍ ഡോളര്‍ അഥവാ 8.2 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 10 ലക്ഷം തൊഴിലവസരങ്ങളും നല്കുമെന്നു വാഗ്ദാനം നല്കുന്ന കരാര്‍ ഇന്ത്യ ഇതിനോടകം ഒപ്പിട്ട് നടപ്പിലായിരിക്കുന്ന വ്യാപാരക്കരാറുകളുടെ ചരിത്രത്തിൽ വേറിട്ടതാണ്. ഇക്കാരണത്താല്‍ത്തന്നെ ഇന്ത്യ-യൂറോപ്പ് കരാറില്‍ ഇന്ത്യ വലിയ പ്രതീക്ഷ വയ്ക്കുന്നു. യുഎഇയുമായി ഇന്ത്യ 2022 മേയിൽ ഉണ്ടാക്കിയ കരാര്‍ കഴിഞ്ഞാല്‍ ഏറ്റവും സമര്‍ഥമായ രണ്ടാമത്തെ വ്യാപാരക്കരാറാണിത്. വരുംനാളുകളില്‍ ആഗോള സാമ്പത്തിക ബന്ധങ്ങളില്‍ ഏറെ നിര്‍ണായകമാകുന്ന നിരവധി വിഷയങ്ങളിലേക്ക് ഈ കരാര്‍ ബന്ധപ്പെട്ടിരിക്കുന്നു.
കണക്കുകള്‍ പറയുന്നത്
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് സ്വിറ്റ്സര്‍ലന്‍ഡ്. തൊട്ടുപിന്നിൽ നോര്‍വേ. ഗ്ലോബല്‍ ഇന്നൊവേഷന് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനമുള്ള സ്വിറ്റ്സര്‍ലന്‍ഡ് ലോകത്തിലെ ഏറ്റവും നൂതനമായ സമ്പദ്വ്യവസ്ഥകളിലൊന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 17.14 ബില്യന്‍ ഡോളറാണ്. ഇതില്‍ 15.79 ബില്യന്‍ ഡോളറും ഇറക്കുമതിയാണ്. 1.35 ബില്യന്‍ ഡോളറിന്റെ മാത്രമാണ് കയറ്റുമതി. അതായത് ഇന്ത്യയുടെ വ്യാപാരക്കമ്മി 14.44 ബില്യന്‍ ഡോളര്‍.
2022-23ല്‍ 1.5 ബില്യന്‍ ഡോളറായിരുന്നു ഇന്ത്യ-നോര്‍വേ വ്യാപാരം. 2000 ഏപ്രിലിനും 2023 ഡിസംബറിനുമിടയില്‍ അതായത് കഴിഞ്ഞ 23 വര്‍ഷത്തിനിടയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് ഏകദേശം 10 ബില്യന്‍ ഡോളറിന്റെ വിദേശനിക്ഷേപം ഇന്ത്യക്കു ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിദേശരാജ്യ നിക്ഷേപത്തില്‍ 12-ാം സ്ഥാനത്തുള്ള രാജ്യമാണിത്. ഈ അവസ്ഥയില്‍നിന്നാണ് അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 100 ബില്യന്‍ നിക്ഷേപമെന്ന പുത്തന്‍ കരാര്‍ രൂപപ്പെട്ടിരിക്കുന്നത്.
ഇറക്കുമതി പൊടിപൊടിക്കും
നിക്ഷേപ കരാര്‍ നടപ്പിലായി ആദ്യ 10 വര്‍ഷത്തിനുള്ളില്‍ 50 ബില്യന്‍ ഡോളറിന്റെയും തുടര്‍ന്നുള്ള അഞ്ചു വര്‍ഷത്തില്‍ ഓരോ വര്‍ഷവും 10 ബില്യന്‍ ഡോളര്‍ വീതം 50 ബില്യന്‍ ഡോളറുമുള്പ്പെടെ 100 ബില്യന്‍ ഡോളര്‍ നിക്ഷേപവും ഒരു ദശലക്ഷം തൊഴിലവസരങ്ങളും നേടുന്നില്ലെങ്കില്‍ താരിഫ് ഇളവുകള്‍ പിന്‍വലിച്ചു കരാറില്‍നിന്നു പിന്‍വാങ്ങാന്‍ ഇന്ത്യക്ക് അവസരമുണ്ട്.
ഇറക്കുമതിച്ചുങ്കത്തിന് ഇളവുകള്‍ നല്കി എഴു മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ഇറക്കുമതി നികുതിരഹിതമാക്കാന് കരാര്‍പ്രകാരം ഇന്ത്യ കടപ്പെട്ടിരിക്കുന്നു. ഇതു നേട്ടമാകുന്നത് നോര്‍വേ, ഐസ്ലന്ഡ്, ലിച്ചെന്‍സ്റ്റൈന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ നാലു വികസിത രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കാണ്. ട്യൂണ, സാല്‍മണ്‍ തുടങ്ങിയ സമുദ്രവിഭവങ്ങള്‍, ഒലിവ്, അവോക്കാഡോ പോലുള്ള പഴങ്ങള്‍, കോഫി കാപ്സൂളുകള്‍, കോഡ് ലിവര്‍, ഒലിവ് ഓയില്‍ തുടങ്ങിയ എണ്ണകള്‍, ചോക്ലേറ്റ് ബിസ്ക്കറ്റ് ഉള്‍പ്പെടെ വിവിധതരം മധുരപലഹാരങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ എന്നിവയുടെയെല്ലാം യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി കസറും.
ഇറക്കുമതിച്ചുങ്കം താഴേക്ക്
സ്മാര്‍ട്ട് ഫോണുകള്‍, സൈക്കിള്‍ ഭാഗങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ക്ലോക്കുകള്‍, വാച്ചുകള്‍, മരുന്നുകള്‍, ചായങ്ങള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, ഇരുമ്പ്, ഉരുക്ക് ഉത്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയും ഇറക്കുമതിയിലുള്പ്പെടുന്നു. വെട്ടിയതും മിനുക്കിയതുമായ വജ്രങ്ങളുടെ താരിഫ് അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ശതമാനത്തില്‍നിന്ന് 2.5 ശതമാനമായി കുറയ്ക്കും. വൈനുകളുടെ ഇറക്കുമതിച്ചുങ്കം 150 ശതമാനത്തില്‍നിന്ന് 10 വര്‍ഷത്തിനുശേഷം 25 ശതമാനമായി കുറയും.
സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള ഇന്ത്യയുടെ 1.3 ബില്യന്‍ ഡോളറിന്റെ ചരക്കുകയറ്റുമതിയുടെ 98 ശതമാനവും ഇതിനോടകം പൂജ്യം നികുതിയുള്ള വ്യാവസായിക ഉത്പന്നങ്ങളാണ്. ശേഷിക്കുന്ന രണ്ടു ശതമാനം കാര്‍ഷിക ഉത്പന്നങ്ങള്‍. കുറഞ്ഞ വ്യാപാര മൂല്യങ്ങള്‍ മൂലം ഇന്ത്യക്ക് ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നേട്ടങ്ങള്‍ തുച്ഛമായിരിക്കും.
നോര്‍വേയുടെ നിയമങ്ങള്‍ക്കു വിധേയമായി വൈദ്യശാസ്ത്ര മേഖലയിലുള്ളവര്‍ക്കും യോഗ പരിശീലകര്‍ക്കും അവസരങ്ങള്‍ കരാര്‍ ഉറപ്പാക്കുന്നു. ഈ മേഖലയിലെ വിദഗ്ധര്‍ക്കു വര്‍ക്ക് പെര്‍മിറ്റ് അംഗരാജ്യങ്ങള്‍ നല്‍കും. ടെലികോം, സാമ്പത്തിക മേഖലകളില്‍ സേവനാവസരങ്ങളുണ്ട്. സുസ്ഥിരവികസനത്തിനുള്ള പ്രത്യേക പദ്ധതികള്‍ പ്രധാന അധ്യായങ്ങളിലുണ്ട്. പരിസ്ഥിതി, തൊഴില്‍ മേഖലകള്‍ ഈ തലത്തില്‍ പെടുന്നു. ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചും കരാറില്‍ വിശദമായി പരാമര്‍ശിക്കുന്നു.
കരാറില്‍നിന്നു പിന്‍വാങ്ങാം
100 ബില്യന്‍ ഡോളറിന്റെ നിക്ഷേപവും പത്തു ലക്ഷം തൊഴിലവസരങ്ങളും 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ സാധ്യമാക്കാന്‍ നാലു യൂറോപ്യന്‍ അംഗരാജ്യങ്ങളുടെ കൂട്ടായ്മയ്ക്കു സാധിക്കുന്നില്ലെങ്കില്‍ മൂന്നു വര്‍ഷത്തെ അധികസമയം അനുവദിക്കാന്‍ കരാര്‍പ്രകാരം ഇന്ത്യക്കു ബാധ്യതയുണ്ട്.
നിക്ഷേപരംഗത്തെ പുരോഗതി അവലോകനത്തിനായി ഒരു ഉപസമിതിയും കരാറിലുണ്ട്. ഇങ്ങനെ 18 വര്‍ഷത്തിനുള്ളില്‍ നിക്ഷേപബാധ്യത യൂറോപ്യന്‍ അംഗരാജ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ മൂന്ന് കണ്സള്ട്ടേഷന് പ്രക്രിയയ്ക്കു ശേഷം ഇറക്കുമതിച്ചുങ്കത്തിലെ ഇളവുകള്‍ പരിപൂര്‍ണമായി പിന്‍വലിക്കാനും ഇന്ത്യക്ക് അവസരമുണ്ട്. സമാനമായ പ്രക്രിയയാണ് ഇപ്പോള്‍ ആസിയാന്‍ കരാറിലും ഇന്ത്യ നടപ്പാക്കുന്നത്.
2009ല്‍ ഒപ്പിട്ട ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ 2010 ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കി. 2019 ഡിസംബര്‍ 31ന് 10 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ അവലോകനത്തിന് അവസരമുണ്ടായിരുന്നെങ്കിലും ഇന്ത്യ ഗൗരവമായിട്ടെടുത്തില്ല. ആസിയാനില്‍നിന്നുള്ള ഇറക്കുമതി തകൃതിയായപ്പോൾ 2022ല്‍ ഇന്ത്യ അവലോകനം വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് 2025ല്‍ കരാര്‍ തുടരുന്ന കാര്യത്തിലോ നിബന്ധനകള്‍ പുതുക്കി നിശ്ചയിക്കുന്നതിലോ തീരുമാനമെടുക്കാം. ഇന്ത്യ-യൂറോപ്പ് സ്വതന്ത്ര വ്യാപാരക്കരാറിലും ഈ നിബന്ധനയുള്ളത് ഇന്ത്യക്ക് കൂടുതല്‍ അനുകൂല സാഹചര്യം സൃഷ്ടിക്കും.
മറക്കരുതാത്തത്
ആഗോളവിപണിക്കായി ഇന്ത്യയുടെ ആഭ്യന്തരവിപണി തുറന്നുകൊടുക്കുമ്പോള്‍ ഈ രാജ്യത്തെ കാര്‍ഷിക സമ്പദ്ഘടനയെ ശക്തമായി നിലനിര്‍ത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നുള്ള കാര്യം രാജ്യം ഭരിക്കുന്നവര്‍ മറക്കരുത്. ഗ്രാമീണ കര്‍ഷകരെ തീറെഴുതിയുള്ള വാണിജ്യമന്ത്രാലയത്തിന്റെ സ്വതന്ത്രവ്യാപാരക്കരാറുകള്‍ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന അനുഭവപാഠങ്ങള്‍ നിലനില്ക്കുമ്പോള് ഇന്ത്യ, യൂറോപ്പ് വ്യാപാര സാമ്പത്തിക നിക്ഷേപക്കരാര്‍ അതിസൂക്ഷ്മമായി വിലയിരുത്താന്‍ നമുക്കാകണം.
നേട്ടവും കോട്ടവും
ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കു യൂറോപ്യന്‍ വിപണിയിലേക്ക് അവസരം തുറന്നുകിട്ടുമെന്നതാണ് ഒരു മെച്ചം. 2024 ജനുവരിയില്‍ത്തന്നെ സ്വിറ്റ്സര്‍ലന്‍ഡ് പല ഇന്ത്യന്‍ ഉത്പന്നങ്ങളുടെയും തീരുവ വെട്ടിച്ചുരുക്കിയിട്ടുണ്ട്. രാജ്യാന്തര സ്വിസ് ബ്രാന്‍ഡായ നെസ്ലെയുടെ ഇന്ത്യന്‍ സാന്നിധ്യം സജീവമാകും. കരാര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ സ്വിസ് വാച്ച്, ചോക്ലേറ്റ്, വജ്രങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയും.
ചില ഉത്പന്നങ്ങള്‍ക്കു തീരുവ പൂര്‍ണമായി ഒഴിവാകും. നികുതിരഹിതമായി ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ആഭ്യന്തര വിപണിയിലെ വിലയും കുറയാം. പക്ഷേ, അതിനനുസരിച്ച് സമാന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിപണിയും ഇടിയും. ചോക്ലേറ്റ്, വാച്ച് എന്നിവയുടെ നികുതി ഏഴു വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നാണ് കരാര്‍ വ്യവസ്ഥ. ചോക്ലേറ്റിന് 30 ശതമാനം, വാച്ചുകള്‍ക്ക് 20 എന്നതാണ് നിലവിലെ ഇറക്കുമതി ചുങ്കം.
ഈ രാജ്യങ്ങളില്‍നിന്നുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കും നികുതിയിളവ് ലഭിക്കും. അതേസമയം സോയ, കല്‍ക്കരി, പാല് ഉത്പന്നങ്ങള്‍ എന്നിവയെ കരാറില്‍നിന്ന് ആദ്യഘട്ടത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ലോകവ്യാപാര സംഘടന ഉടമ്പടികളുമായി യോജിച്ച് ഇന്ത്യയില്‍ മരുന്നുകളുടെ വില വര്‍ധിക്കുന്നില്ലെന്ന് കരാര്‍ ഉറപ്പാക്കുന്നത് ആശ്വാസകരമാണ്.
വിഭവങ്ങൾ ഒഴുകിയെത്തും; ഇരകൾ വീണ്ടും കർഷകർ
മത്സ്യ, ക്ഷീര കാര്‍ഷിക ഉത്പന്നങ്ങള്‍ നികുതിരഹിതമായി കടല്‍ കടന്നെത്തുമ്പോള്‍ ഇന്ത്യയിലെ മത്സ്യ, ക്ഷീരമേഖല ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടും. 1948ലെ ഗാട്ട് കരാറില്‍ തുടങ്ങി 1994ലെ ലോകവ്യാപാര സംഘടനയിലെ അംഗത്വവും തുടര്‍ന്നിങ്ങോട്ട് ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന ആസിയാൻ അടക്കം രണ്ടു ഡസനോളം സ്വതന്ത്ര വ്യാപാരക്കരാറുകളും ഇന്ത്യന്‍ വിപണിയില്‍ സൃഷ്ടിച്ചിരിക്കുന്ന ആഘാതങ്ങളുടെ ഇരകൾ എക്കാലവും ഗ്രാമീണ കര്‍ഷകരായിരുന്നു.
ഇതേ രീതിയിലുള്ള വന്‍ പ്രഹരം ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരത്തിന്റെയും നിക്ഷേപ കരാറിന്റെയും പിന്നിലും ഒളിഞ്ഞിരിപ്പുണ്ട്. നാലു യൂറോപ്യന്‍ രാജ്യങ്ങളിലെയും സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെ വിപണിയായി ഇന്ത്യയെ തുറന്നുകൊടുത്തിരിക്കുന്നു. യാതൊരു നിയന്ത്രണങ്ങളും വിലക്കുകളുമില്ലാതെ ഇന്ത്യന്‍ വിപണിയിലേക്കു നിത്യോപയോഗസാധനങ്ങളും ചരക്കുകളും ഒഴുകിയെത്തും.