റെനീഷ് മാത്യു
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് രാജ്യത്ത് അക്രെഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുന്നതിനായി വിജ്ഞാപനം ചെയ്തത്.
2021 ജൂൺ ഏഴിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിക്കോ അല്ലെങ്കിൽ കേന്ദ്രസർക്കാർ ഇതിനായി അധികാരപ്പെടുത്തുന്ന ഏജൻസിക്കോ ഏതൊരു സംസ്ഥാനത്തും അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററിന് അനുമതി നല്കാം.
2022ൽ കേരളത്തിലുണ്ടായ 43,910 റോഡപകടങ്ങളിൽ 26,508 അപകടങ്ങളും വാഹനം ഓടിച്ച ഡ്രൈവറുടെ വീഴ്ചകൊണ്ടും 8,429 എണ്ണം എതിർവാഹനത്തിന്റെ ഡ്രൈവറുടെ വീഴ്ചകൊണ്ടുമാണെന്ന് കേരള പോലീസും റിപ്പോർട്ടും നല്കിയിരുന്നു. കേന്ദ്രത്തിന്റെ നിർദേശങ്ങൾക്കനുസരിച്ചുള്ള ഒരു ഡ്രൈവിംഗ് പരിശീലനത്തിനാണ് ഗതാഗത മന്ത്രിയും ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്നാൽ, വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് മന്ത്രി ഇതു നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നതാണ് വിമർശനമായി ഉയരുന്നത്.
അക്രെഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്റർ നിലവിൽ വന്നാൽ നന്നായി വാഹനം ഓടിക്കാൻ പഠിച്ചവർക്കു മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളൂ. കേരളത്തിലെ ഡ്രൈവിംഗ് സ്കൂളുകാർ ‘8’, ‘H’ മാത്രം പരിശീലിപ്പിച്ച് ഉദ്യോഗസ്ഥർക്ക് പടി കൊടുത്ത് ടെസ്റ്റ് പാസാകുന്ന രീതിക്ക് ഇതു തിരിച്ചടിയാകും. അതിനാൽ, കേരളത്തിൽ ഇപ്പോൾ നടക്കുന്നത് അക്രെഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്റർ നടപ്പിലാക്കപ്പെടാതിരിക്കാനുള്ള ആസൂത്രിത നീക്കമാണെന്നു വിലയിരുത്തുന്നവരുണ്ട്.
അക്രെഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്റർ നിലവിൽ വന്നാൽ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ഡ്രൈവിംഗ് ടെസ്റ്റിൽ റോളില്ല. അതിനാൽ, ഇവരുടെ കൈയിൽനിന്നു ഡ്രൈവിംഗ് ടെസ്റ്റ് പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഡ്രൈവിംഗ് സ്കൂളുകാരെ മുൻനിർത്തി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇപ്പോൾ നടക്കുന്ന കലാപരിപാടികളെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
അക്രെഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്റർ കേരളത്തിൽ വരുമോ?
നിലവിൽ കേരളത്തിൽ നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ കേന്ദ്രനിയമത്തിന് വിരുദ്ധമാണ്. കേന്ദ്രസർക്കാർ 2021 ജൂൺ ഏഴിന് പുറത്തിറക്കിയ ഉത്തരവനുസരിച്ച് ആർടിഒ, സബ് ആർടി ഓഫീസുകളിൽനിന്ന് ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റും പൂർണമായും മാറ്റി അക്രെഡിറ്റഡ് ഡ്രൈവിംഗ് സെന്ററിന് കീഴിലാക്കണം.
വെഹിക്കിൾ ഇൻസ്പെക്ടർ ടെസ്റ്റ് നടത്തുന്നതിനു പകരം ഒരു പരിശീലന കോഴ്സാക്കി മാറ്റണം. കോഴ്സ് പാസാകുന്നയാൾക്ക് സർട്ടിഫിക്കറ്റ് കൊടുക്കണം. ഇത് ആർടി ഓഫീസിൽ കൊടുത്താൽ ലൈസൻസ് കിട്ടും. എന്നാൽ, കേരളത്തിൽ മേയ് ഒന്നുമുതൽ അക്രെഡിറ്റഡ് ഡ്രൈവിംഗ് സെന്റർ തുടങ്ങാനല്ല മന്ത്രി തീരുമാനിച്ചത്.
ഡ്രൈവിംഗ് സ്കൂളുകാരുടെയും വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും താത്പര്യം സംരക്ഷിച്ചുകൊണ്ട് പുതിയ ഒരു ട്രാക്കിൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ തന്നെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സംവിധാനമാണ് തീരുമാനിച്ചത്.
കേന്ദ്ര നിയമപ്രകാരം ഒരേക്കർ വേണ്ട സ്ഥലത്ത് 13 സെന്റിൽ പുതിയ ട്രാക്ക് ഉണ്ടാക്കുക, അതിൽ ടെസ്റ്റ് നടത്തുക. ഇതാണ് ഇപ്പോൾ മന്ത്രിക്കുതന്നെ വിനയായത്. ഓരോ ആർടി ഓഫീസിലും ചിലവേറിയ ട്രാക്ക് ഉണ്ടാക്കാൻ സർക്കാരിനു പണമില്ല. പുതിയ ട്രാക്കിൽ പരിശീലനം കൊടുത്താൽ മാത്രമേ പുതിയ ട്രാക്കിലെ ടെസ്റ്റ് പാസാകൂ.
അപ്പോൾ ഡ്രൈവിംഗ് സ്കൂളിനും പുതിയ ട്രാക്ക് വേണം. അവർക്കും ഇതിനു പണമില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നം. കേരളം അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ തുടങ്ങുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന് സ്വകാര്യ വ്യക്തികൾക്ക് അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ തുടങ്ങാൻ അനുമതി കൊടുക്കാനാകും.
പരിശീലനവും സൗകര്യങ്ങളും
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള അക്രെഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്റർ ആരംഭിക്കാൻ വേണ്ട പ്രധാനപ്പെട്ട നിർദേശങ്ങളും ഡ്രൈവിംഗ് പരിശീലനങ്ങളും കേന്ദ്രവിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്നത് താഴെപറയുന്ന രീതിയിലാണ്.
സൗകര്യങ്ങൾ
► ഇരുചക്ര, മുച്ചക്ര, എൽഎംവി വാഹനങ്ങൾക്ക് മാത്രം ട്രെയിനിംഗ് കൊടുക്കാൻ കുറഞ്ഞത് ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം. മീഡിയം-ഹെവി വാഹന ലൈസൻസും കൂടി നല്കുന്നുണ്ടെങ്കിൽ ട്രെയിനിംഗ് സെന്ററിന് കുറഞ്ഞത് രണ്ടേക്കർ സ്ഥലം ആവശ്യമാണ്.
►രണ്ട് ക്ലാസ് റൂം ഉണ്ടായിരിക്കണം. കൂടാതെ, ഇവിടെ കംപ്യൂട്ടർ, മൾട്ടി മീഡിയ പ്രൊജക്ടർ എന്നിവയുടെ സഹായത്തോടെ ട്രാഫിക് റൂൾസ് ആൻഡ് റെഗുലേഷൻസ്, ഡ്രൈവിംഗ് പഠനരീതികൾ, വെഹിക്കിൾ മെക്കാനിസം, പബ്ലിക് റിലേഷൻസ്, ഫസ്റ്റ് എയ്ഡ് എന്നിവയിൽ ക്ലാസുകൾ എടുക്കണം.
► ഡ്രൈവിംഗ് ട്രാക്കിൽ വളവുകളും തിരിവുകളുമുള്ള റോഡുകൾ, ‘8’, ‘H’, ‘S’, റിവേഴ്സ് പാർക്കിംഗ്, എസ് ടെസ്റ്റ് ട്രാക്ക്, പാർക്കിംഗ്, കയറ്റത്തുള്ള ഡ്രൈവിംഗ്, റിവേഴ്സ് ഡ്രൈവിംഗ് എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കണം.
► ഡ്യൂവൽ കൺട്രോൾ (ഇരുവശങ്ങളിലും ബ്രേക്ക്, ആക്സിലേറ്റർ, ക്ലച്ച്) പിടിപ്പിച്ച ഓരോ വിഭാഗത്തിലെയും ഒരു വാഹനം എങ്കിലും ഉണ്ടായിരിക്കണം.
► ടെസ്റ്റിംഗ് ഗ്രൗണ്ടിൽ വർക്ക് ഷോപ്പ് ഉണ്ടായിരിക്കണം.
► ബയോമെട്രിക് അറ്റൻഡൻസ്, യോഗ്യതയുള്ള പരിശീലകർ, ഇ-പേമെന്റ്, ഓൺലൈനായുള്ള ഇവാലുവേഷൻ തുടങ്ങിയവ ഉണ്ടായിരിക്കണം.
പരിശീലകനു വേണ്ട യോഗ്യതകൾ
► അക്രെഡിറ്റഡ് ഡ്രൈവിംഗ് സെന്റർ അപേക്ഷകനും സ്റ്റാഫിനും കുറഞ്ഞ യോഗ്യത പ്ലസ്ടു പാസായിരിക്കണം.
► അഞ്ചു വർഷം ഡ്രൈവിംഗ് പരിചയത്തിനു പുറമേ മോട്ടോർ മെക്കാനിക്സ്, മെക്കാനിക്കൽ എൻജിനിയറിംഗ് എന്നിവയിൽ ബോർഡ് ടെക്നിക്കൽ എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
► ട്രാഫിക് സൈനിൽ (അടയാളങ്ങൾ) അറിവുണ്ടായിരിക്കണം.
► വാഹനത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ കഴിവുണ്ടായിരിക്കണം. ഏത് വാഹനവും പ്രവർത്തിപ്പിച്ചു കാണിക്കാൻ കഴിയണം.
► ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും പ്രാവീണ്യം ഉണ്ടായിരിക്കണം.
മുകളിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ പരിശോധിച്ച് 60 ദിവസത്തിനകം അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററിന് അനുമതി നല്കണമെന്നാണ് കേന്ദ്രനിയമം. അഞ്ച് വർഷത്തേക്കാണ് സെന്ററിന് അനുമതി നല്കുന്നത്. അതു കഴിഞ്ഞ് പുതുക്കണം. കേന്ദ്രത്തിന്റെ പുതിയ നിയമപ്രകാരം ഡ്രൈവിംഗ് സ്കൂളുകാർക്കോ വെഹിക്കിൾ ഇൻസ്പെകടർമാർക്കോ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ യാതൊരു പങ്കുമില്ല. കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്ന സിലബസ് അനുസരിച്ചു വേണം പരിശീലനം നൽകാൻ.
സിലബസും പ്രാക്ടിക്കലും
എൽഎംവി പരിശീലന സിലബസും ബ്രായ്ക്കറ്റിൽ പരിശീലന സമയവും: ഡ്രൈവിംഗ് തിയറി (ഒരു മണിക്കൂർ), ട്രാഫിക് എഡ്യൂക്കേഷൻ (രണ്ടു മണിക്കൂർ), ബേസിക് വെഹിക്കിൾ മെക്കാനിസം തിയറി ഡെമോ (ഒരു മണിക്കൂർ), പബ്ലിക് റിലേഷൻസ് ആൻഡ് ഫസ്റ്റ് എയ്ഡ് (ഒരു മണിക്കൂർ).
എൽഎംവി പ്രാക്ടിക്കൽ ടെസ്റ്റിന്റെ പേരും ബ്രായ്ക്കറ്റിൽ സമയവും: ബേസിക് ഡ്രൈവിംഗ് പ്രാക്ടീസ് (രണ്ടു മണിക്കൂർ), സ്കിൽ ഡ്രൈവിംഗ് പ്രാക്ടീസ് (രണ്ടു മണിക്കൂർ), ഡ്രൈവിംഗ് പ്രാക്ടീസ് റൂറൽ ആൻഡ് ഹൈവേ റോഡ്സ് (രണ്ടു മണിക്കൂർ), ഡ്രൈവിംഗ് പ്രാക്ടീസ് സിറ്റി റോഡ്സ് (നാലു മണിക്കൂർ), കയറ്റത്തിലൂടെയും ഇറക്കത്തിലൂടെയുമുള്ള പരിശീലനം (രണ്ടു മണിക്കൂർ), റിവേഴ്സ് ആൻഡ് പാർക്കിംഗ് (രണ്ടു മണിക്കൂർ), വിവിധ സാഹചര്യങ്ങളിലുള്ള ഡ്രൈവിംഗ് (രാത്രി, മഴക്കാലം, മഞ്ഞ്... നാലു മണിക്കൂർ), ഇന്ധനക്ഷമത വർധിപ്പിച്ചുള്ള ഡ്രൈവിംഗ് (ഒരു മണിക്കൂർ).
16 മണിക്കൂർ തിയറിയും 22 മണിക്കൂർ പരിശീലനവും വേണം. ഇരുചക്ര വാഹന ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഏഴ് മണിക്കൂർ തിയറി ക്ലാസും 13 മണിക്കൂർ പ്രാക്ടിക്കൽ ക്ലാസും ഉണ്ട്. ഫൈനൽ ഇവാലുവേഷൻ തിയറിക്കും പ്രാക്ടിക്കലിനും 60 ശതമാനം മാർക്ക് നേടുന്നവർക്ക് സർട്ടിഫിക്കറ്റ് നല്കും. ഈ സർട്ടിഫിക്കറ്റ് കിട്ടുന്നവർക്കു മാത്രമേ ആർടിഒയിൽനിന്ന് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. കൂടാതെ, അക്രെഡിറ്റഡ് ഡ്രൈവിംഗ് സെന്ററിൽ അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർക്കുള്ള റിഫ്രഷ്മെന്റ് കോഴ്സുകൾ ഉണ്ടാകും. രണ്ടോ മൂന്നോ ദിവസമായിരിക്കും ഈ കോഴ്സിന്റെ കാലാവധി.