“മൂന്നു പെങ്കുഞ്ഞുങ്ങളാ എനിക്ക്. ഇതുങ്ങളേം കൊണ്ട് ഞാനിനി എന്തു ചെയ്യും? ഞങ്ങൾക്ക് പോയി അവർക്കെന്നാ പോകാനാ? അവരു സർക്കാറിന്റെ ശന്പളം മേടിക്കുന്നവരല്ലേ? പല രോഗങ്ങളുടെയും അടിമയാരുന്നു ആ മനുഷ്യൻ. വർഷങ്ങളായി ഞങ്ങൾ ഇതിനു പിറകേ നടക്കുന്നു. എല്ലാ രേഖയുമുണ്ട് സ്ഥലത്തിന്. എന്നു ചെന്നാലും ഒരുമാസം കഴിഞ്ഞ് വരാൻ പറയും. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കത്ത് കൊടുത്തു. ആ മനുഷ്യനെ അവർ പരിഹസിച്ചുവിട്ടു. ഇടയ്ക്ക് ഞാനും പോകുമായിരുന്നു. നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് എന്തെങ്കിലും ചെയ്തു തരാൻ കാലുപിടിച്ച് പറഞ്ഞു. ഞാൻ പനിച്ചു കെടക്കുവാരുന്നു. അതുകൊണ്ടാ ഞാൻ പോകാതിരുന്നത്. എപ്പം ചെന്നാലും പിന്നെ വാ.. പിന്നെ വാ എന്നു മാത്രം പറയും...” ജോയിയുടെ ഭാര്യ മോളി പറയുന്നു. പണം കണ്ടെത്താനുള്ള വഴികൾ വില്ലേജ് ഓഫീസർമാർ ഇല്ലാതാക്കിയപ്പോൾ മനംനൊന്ത് ആത്മഹത്യ ചെയ്ത ജോയിയുടെ കഥ. ഇപ്പോൾ കേരളത്തിലെ ഭരണകർത്താക്കൾ നീതിയുമായി ഓടി നടക്കുന്നതു ഈ ജോയിക്കുവേണ്ടിയാണ്.
ഫയലിൽ കുരുങ്ങിയ ജോയി എന്ന കർഷകന്റെ ജീവിതമാണ് കോഴിക്കോട് ചക്കിട്ടപ്പാറയിലെ ചെന്പനോട വില്ലേജ് ഓഫീസിൽ ഒരു തുണ്ട് കയറിൽ തുങ്ങിയാടിയത്. മരണമെന്ന മാർഗം വേണ്ടി വന്നു ജോയി എന്ന മലയോര കർഷകന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാൻ. മരണത്തിലൂടെ മാത്രമേ ഈ മനുഷ്യനു നീതി ലഭിച്ചുള്ളൂ. ഒരിക്കൽ എങ്കിലും വില്ലേജ് ഓഫീസിൽ കയറിയിറങ്ങാത്തവർ ഈ കേരളത്തിൽ ഉണ്ടാകില്ല. പരിഹാസമേറ്റുവാങ്ങിയും അപമാനിക്കപ്പെട്ടും നമ്മൾ ഇറങ്ങി വരുന്നതു ഈ ഓഫീസിൽ നിന്നുമാണ്. ഉള്ളുരുകി കരഞ്ഞു ജീവിതം കരുപിടിപ്പിക്കാൻ കഴിയാതെ മൃതപ്രായരായി കഴിയുന്നവർ, മക്കളെ കല്യാണം കഴിച്ചു വിടാൻ പോലും കഴിയാതെ വിഷമിക്കുന്നവർ, സ്വന്തം ഭൂമിയിലേക്കു നോക്കി അന്യരെ പോലെ കഴിയുന്നവർ നീളുന്നു കദനക്കഥകൾ. വില്ലേജിന്റെ പടി കയറി ശപിക്കാത്തവർ ആരുമില്ല. ആത്മഹത്യ ചെയ്യാതെ കരഞ്ഞു ജീവിതം തീർക്കുന്നവർ എത്രയാണ്.
എത്രയേറെ ആത്മഹത്യകൾ സംഭവിച്ചു. വസ്തുവിന്റെ റീസർവേ നടപടികൾ ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ വില്ലേജ്- താലൂക്ക് ഓഫീസുകൾ കയറിയിറങ്ങി മടുത്ത ഉടുന്പൻചോല മേലേ ചെമ്മണ്ണാർ ചിട്ടിശേരിൽ സജിയുടെ ഭാര്യ ബെറ്റി(44) ആത്മഹത്യ ചെയ്തിട്ടു ഒരു വർഷമാകുന്നതേയുള്ളൂ. കൈകൂലിക്കുവേണ്ടി കൈനീട്ടുന്നവർ ഈ കണ്ണീരും ജീവിതവും കാണുന്നില്ല. ജോയിമാരിൽ ഞാനും നിങ്ങളും ഉൾപ്പെടും. പലപ്പോഴും നിസഹായരായി നോക്കി നിൽക്കേണ്ടി വരുന്ന വരായി നമ്മൾ മാറുന്നു. ഇതൊരു ജോയിയുടെ അനുഭവം മാത്രമല്ല, നമ്മുടെ അനുഭവമാണ്. നമ്മുടെ മാതാപിതാക്കളുടെ അനുഭവമാണ്. സർവോപരി കേരളത്തിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതമാണ്. പടി കൊടുത്താൽ കാര്യം നടക്കും, പടി കൊടുത്തില്ലെങ്കിൽ ശരി്ക്കും നടത്തും. പണമില്ലാത്തവനെ മാനസിക രോഗിയാക്കി മാറ്റുന്ന സ്ഥാപനമായി വില്ലേജ് ഓഫീസുകൾ മാറുന്നു. വില്ലേജിന്റെ ചുവപ്പുനാടയിൽ കുടുങ്ങി തൂങ്ങുന്ന ഇരകൾ സൃഷ്ടിക്കപ്പെടുന്നു. മനുഷ്യരുടെ തലവര എഴുതുന്നതു ഇവരാണ്. ഈ സർക്കാർ ഉദ്യോഗസ്ഥരാണ്. ഇതെഴുതുന്പോഴും ഒരു കാര്യം പറയതെ വയ്യ, നമുക്കു ന· ഉണ്ടാകണമെന്നു ആഗ്രഹിച്ചു ഫയലുകൾ നീക്കുന്ന ഉദ്യോഗസ്ഥരും ഈ കേരളത്തിലുണ്ട്. പക്ഷേ, ഇവരെല്ലാം വംശനാശം നേരിടുന്നുവെന്ന സത്യം നില നിൽക്കുന്നു.
ഒന്നരവർഷമായി വില്ലേജ് ഓഫിസിൽ ജോയിയുടെ ഭൂമിയുടെ നികുതി സ്വീകരിക്കുന്നില്ലായിരുന്നു. രേഖകളൊന്നും ശരിയല്ലെന്നു വില്ലേജിലിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞു കൊണ്ടിരുന്നു. ജോയി മരിച്ചപ്പോൾ നികുതി വാങ്ങി. ഇതെങ്ങനെ സംഭവിക്കും. നികുതി അടയ്ക്കാൻ ചെല്ലുന്പോൾ പുതിയ കാരണങ്ങൾ പറഞ്ഞ് ജോയിയെ മടക്കി അയച്ചവർ ഇപ്പോൾ നികുതി വാങ്ങിയിരിക്കുന്നു.
ജോയി എന്ന തോമസ് ഒരു സാധാരണ കർഷകനായിരുന്നു. ഭാര്യ മോളിയും മൂന്നു പെണ്മക്കളുമടങ്ങുന്ന കുടുംബം. മൂന്നു പെണ്മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകുന്നതിന് ജോയ് മടിക്കാണിച്ചില്ല. രണ്ടു മക്കളുടെയും കല്ല്യാണവും നല്ല രീതിയിൽ നടത്തി. ഇളയ കുട്ടി ഇപ്പോൾ ബിരുദ വിദ്യാർഥിയാണ്. കഴിഞ്ഞ ഒരു വർഷം മുന്പ് തന്റെ വീട് നിൽക്കുന്ന സ്ഥലത്തിന്റെ നികുതി വില്ലേജ് ഓഫീസിൽ സ്വീകരിക്കാത്തതിനെ തുടർന്ന് ജോയിയും കുടുംബവും നിരാഹാരം കിടന്നത് വലിയ വാർത്തയായിരുന്നു. തഹസിൽദാർ ഇടപെട്ട് പ്രശ്നം താത്ക്കാലികമായി പരിഹരിച്ചെങ്കിലും വീണ്ടും സമാന പ്രശ്നം ഉടലെടുത്തു. പലവട്ടം വില്ലേജ് ഓഫീസിന്റെ വരാന്തയിൽ ജോയിയും കുടുംബവും കയറി. അസിസ്റ്റന്റ് വില്ലേജ് ഓഫീസർ സിരീഷാണ് ജോയിയുടെ ജീവിതത്തിലെ വില്ലനായി മാറിയത് എന്നാണ് ആരോപണം. ഒരു കൊല്ലത്തോളമായി ഭൂനികുതി വാങ്ങാൻ വിസമ്മതിച്ച സിരീഷിന് മുന്നിൽ ഭൂമിയോളം താണു കൊടുത്തിട്ടും മാനസികമായി ജോയിയെ പീഡിപ്പിക്കുകയായിരുന്നു. കൈക്കൂലി അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉദ്യോഗസ്ഥർക്ക് എതിരെ ഉയർന്നിരിക്കുന്ന സാഹചര്യത്തിലും താത്ക്കാലിക സസ്പെൻഷനോടെ സർക്കാർ പ്രശ്നം ഒതുക്കി. ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടു എന്ത് പ്രയോജനം.?
ജോയ് ഒറ്റ രാത്രികൊണ്ട് ആത്മഹത്യയിലേക്കെത്തിയ ഒരു മനുഷ്യനല്ല. നമ്മുടെ വില്ലേജ് ഓഫീസുകളിലും മറ്റും ഇന്നും നിലനിൽക്കുന്ന ഉദ്യോഗസ്ഥ ധാർഷ്ഠ്യമെന്ന പ്രശ്നത്തിലേക്കാണ് ഈ സംഭവവും വിരൽ ചൂണ്ടുന്നത്. ’ഉദ്യോഗസ്ഥരുടെ പീഢനമാണ് ജോയിയുടെ മരണത്തിന് കാരണം. ഒരു വർഷത്തിലധികമായി അവന്റെ വീടു നിൽക്കുന്ന ഭൂമിയുടെ കരമടയ്ക്കാൻ വില്ലേജ് ഓഫീസ് കയറിയിറങ്ങുന്നു. കഴിഞ്ഞവർഷം നിരാഹാരം കിടന്നപ്പോൾ തഹസിൽദാർ വന്ന് വില്ലേജിലെ ഉദ്യോഗസ്ഥർക്ക് നികുതി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നു പാലിക്കപ്പെട്ടില്ല. അവൻ പലവട്ടം ഉദ്യോഗസ്ഥരോട് അപേക്ഷിച്ചു. ഭൂമിയുടെ മുകളിൽ വേറൊരാൾ പരാതി ഉന്നിയിച്ചിട്ടുണ്ടെന്നെക്കൊയുള്ള കള്ളക്കഥകളാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. വില്ലേജ് ഓഫിസർക്ക് ജോയി ആത്മഹത്യാക്കുറിപ്പ് എഴുതി നൽകിയിരുന്നു. ഉദ്യോഗസ്ഥർ കബളിപ്പിക്കുകയായിരുന്നുവെന്നും ഇതിലുളള മാനസികസമ്മർദ്ദം മൂലമാണ് ജോയ് ആത്മഹത്യ ചെയ്തത് എന്നും. മക്കളുടെ വിദ്യാഭ്യാസവും കല്ല്യാണവുമൊക്കെയായി അവന് സാന്പത്തിക ബാധ്യത ഉണ്ടായിരുന്നു.
ബാങ്കിൽ നിന്നു ഒരു ലോണെടുത്ത് ആ ബാധ്യത തീർക്കാനാണ് അവൻ കഷ്ടപ്പെട്ടത്. പക്ഷേ അവസാനം.... ജോയിയുടെ സഹോദരൻ ജോസ് പറയുന്നു.മലയോര മേഖലയിൽ പല ഗ്രാമങ്ങളിലും സമാന പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ’ജോയിയുടെ പ്രശ്നത്തിൽ പലരും ഇടപെട്ട് ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ആരു പറഞ്ഞിട്ടും കേട്ടില്ല. ജോയിയുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വേറെ പരാതി കിട്ടി എന്നൊക്കെയാണ് അവർ പറഞ്ഞത്. എന്നാൽ ആ പരാതി പോലും വ്യാജമാണ്. വർഷങ്ങളായി ജോയിയും കുടുംബവും താമസിക്കുന്ന സ്ഥലം എങ്ങനെ മറ്റൊരാളുടേതാകും. ജോയി കടബാധ്യത തീർക്കാനായി ബാങ്കിൽ ഒരു ലോണിനു ശ്രമിച്ചിരുന്നു. ഇതിന്റെ ആവശ്യങ്ങൾക്കാണ് കരമടച്ച കടലാസ് വേണ്ടത്. എന്നാൽ ഒരു വർഷം കാത്തുകിടന്നിട്ടും ഉദ്യോഗസ്ഥർ കനിഞ്ഞില്ല.
ഏറ്റവും താഴെ തട്ടിൽ ഉള്ളതും പൊതുജനങ്ങളോടും ഏറ്റവും സന്പർക്കം പുലർത്തേണ്ട സ്ഥാപനമാണ് വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസർ വില്ലേജിൽ ഭരണത്തിന്റെ തലവനും സർക്കാരിന്റെ പ്രതിനിധിയുമാണ്. വരുമാന സർട്ടിഫിക്കറ്റ്, കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, റസിഡന്റ്സർട്ടിഫിക്കറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ്, വാല്യുവേഷൻ സർട്ടിഫിക്കറ്റ്, നോണ് ക്രീമിലയർ സർട്ടിഫിക്കറ്റ്, പോക്കുവരവ് തുടങ്ങിയ സേവനങ്ങൾക്കും വില്ലേജിനെയാണ് ആശ്രയിക്കുന്നത്.14 ജില്ലകളിൽ 63 താലൂക്കുകൾ ഉള്ളപ്പോൾ 1582 വില്ലേജുകൾ ഉണ്ടെന്നതു ചെറിയ കാര്യമല്ല. ജനങ്ങൾക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതും അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കാനുമാണ്. ജനങ്ങളെ പീഡിപ്പിക്കുന്പോഴാണ് സാംകുട്ടികൾ ഉണ്ടാകുന്നത്. നിയമം നിലവിലുണ്ടായിട്ടും അതു പാലിക്കപ്പെടാതെ പോകുന്പോൾ, തന്റെ അവകാശം അന്യമായി പോകുന്ന ഒരു മനുഷ്യനു തോന്നിയ വികാരമാണ് സാംകുട്ടിയുടെ പ്രവൃത്തി. വില്ലേജ് ഓഫിസ്, തഹസിൽദാർ ഓഫിസ്, കളക്ട്രേറ്റ് തുടങ്ങി മുഖ്യമന്ത്രിയുടെ ജനസന്പർക്ക പരിപാടിയിൽ വരെ തന്റെ കാര്യം സാധിച്ചുകിട്ടാൻ അയാൾ കയറിയറങ്ങി. ജസനസന്പർക്ക പരിപാടിയിൽ നൽകിയ അപേക്ഷപ്രകാരം സാംകുട്ടിയെ സീറോ ലാൻഡ് സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടി. ഭൂമിയില്ലാത്തവർക്ക് ഭൂമി കൊടുക്കുന്ന പദ്ധതിയിൽ സാംകുട്ടിയെ ഉൾപ്പെടുത്തിയെന്ന്! യഥാർത്ഥത്തിൽ അയാൾ ഭൂരഹിതനല്ല, അപേക്ഷയിൽ എന്താണ് എഴുതിയതെന്നു വായിച്ചുനോക്കാത്തതിന്റെ കുഴപ്പം. 18 സെന്റ് ഭൂമിയ്ക്ക് പട്ടയമുണ്ട്, അയാളുടെ പേരിൽ കരമടയ്ക്കുന്നുണ്ട്. ഒരിക്കൽ റീസർവേ നടക്കുന്നതിനിടയിൽ ഏതോ ഉദ്യോഗസ്ഥൻ സർക്കാർ ഭൂമി എന്നു തെറ്റായി എഴുതിവച്ചതാണ് പ്രശ്നമായത്. ഇതൊന്നു തിരുത്തിക്കിട്ടാൻ വേണ്ടിയാണ് കഴിഞ്ഞ നാലര വർഷമായി അയാൾ നടന്നത്.
( തുടരും)
ജോണ്സണ് വേങ്ങത്തടം