"നമ്മെ നമ്മളാക്കുന്നതു സമൂഹമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ആദ്യപ്രതിബദ്ധത സമൂഹത്തോടാവണം.' കോതമംഗലത്തെ പ്രശസ്തമായ സെന്റ് ജോസഫ്സ് (ധർമഗിരി) ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ. കെ. ജോസഫ് മനോജിന്റേതാണ് ഈ വാക്കുകൾ.
ഒരു ഓർത്തോപീഡിക് സർജൻ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് എന്താണിത്ര പറയാൻ? ഡോ. കെ. ജോസഫ് മനോജിന്റെ ജീവിതം അടുത്തറിയുമ്പോൾ അതിനുത്തരമുണ്ട്. പ്രഗല്ഭനായ ഡോക്ടർ എന്നതിനപ്പുറം അപരസ്നേഹത്തിന്റെ അടയാളമെഴുതിയ അതുല്യവ്യക്തിത്വമാണ് ഡോ. ജോസഫ്.
ലയൺസ് ക്ലബ്, വൈസ്മെൻ ഇന്റർനാഷണൽ, ജെസിഐ, ഐഎംഎ, വൈഎംസിഎ എന്നിവയിലൂടെ സമൂഹത്തിൽ നിരവധി സേവനപ്രവർത്തനങ്ങൾക്കു സാരഥ്യം നൽകിയ ബഹുമുഖ പ്രതിഭയാണു ഡോ. കെ. ജോസഫ്.
പ്രഫഷനിൽ മികവിന്റെ മുദപ്രതിപ്പിച്ച പ്രശസ്ത ഡോക്ടർ എന്നതിനൊപ്പം, മികച്ച സംഘാടകൻ, പ്രാസംഗികൻ, ട്രെയ്നർ, കലാകാരൻ എന്നീ നിലകളിലെല്ലാം ഡോ. കെ. ജോസഫ് മനോജ് ശ്രദ്ധേയനാണ്. മികച്ച ലീഡർഷിപ്പിനുള്ള ലയൺസിന്റെ ഇന്റർനാഷണൽ പ്രസിഡന്റ്സ് പുരസ്കാരം രണ്ടു തവണ നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ജീവിതം കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഉയരങ്ങളുടെ സാക്ഷ്യംകൂടിയാണ്.
തൃശൂരിൽ നിന്നു കോതമംഗലം വരെ
തൃശൂർ വെങ്ങിണിശേരിയാണു ഡോ. ജോസഫിന്റെ ജന്മനാട്. ഹൈസ്കൂളിനുശേഷം പ്രീഡിഗ്രിയും ഡിഗ്രിയും തൃശൂർ സെന്റ് തോമസ് കോളജിൽ. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നു എംബിബിഎസ് പൂർത്തിയാക്കി.
ഓർത്തോപീഡീക്സിൽ എംഎസും എംസിഎച്ചും വിദേശത്ത്. യുഎസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നു ബേസിക് ലൈഫ് സപ്പോർട്ട് ആൻഡ് കാർഡിയോപൾമണറിയിൽ പിജി ഡിപ്ലോമ നേടി. യുഎസിലെ ക്ലിന്റൺ ഫൗണ്ടേഷനിൽ എച്ച്ഐവി, എയ്ഡ്സ് രോഗികളുടെ പരിചരണത്തിലും സ്വിറ്റ്സർലൻഡിലെ നൊവാർട്ടിസിൽ ജോയിന്റ് റീപ്ലേസ് സർജറിയിലും പരിശീലനം നേടി.
1998 മുതൽ കോതമംഗലം ധർമഗിരിയിലാണു സേവനം. ഇന്നു കേരളത്തിലെ പ്രമുഖ ഓർത്തോപീഡിക് സർജന്മാരുടെ നിരയിൽ ഡോ. ജോസഫ് മുൻനിരയിലാണ്. കോതമംഗലം ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളജിൽ ഫാക്കൽറ്റിയായും ഇദ്ദേഹം സേവനം ചെയ്യുന്നുണ്ട്.
ബഹുജനങ്ങൾക്കിടയിൽ ബഹുമുഖപ്രതിഭ
വൈവിധ്യമാർന്ന മേഖലകളിലെ സാമൂഹ്യസേവനസാധ്യതകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള ആഭിമുഖ്യവും വൈഭവവും ഡോ. ജോസഫിനെ വ്യത്യസ്തനാക്കുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഡിസ്ട്രിക്ട് ചെയർമാൻ, സെൻട്രൽ വർക്കിംഗ് കമ്മിറ്റി അംഗം, സ്റ്റേറ്റ് സ്കീം സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്തു.
ലയൺസ് ക്ലബിന്റെ ഡിസ്ട്രിക്ട് വൈസ് ഗവർണറായ ഡോ. ജോസഫ് 2022-23ലെ ഡിസ്ട്രിക്ട് ഗവർണറാണ്. 2019-20ൽ വൈസ്മെൻ ഇന്റർനാഷണലിന്റെ ഇന്ത്യ ഏരിയ സെക്രട്ടറിയായി. ജെസിഐയുടെ അക്രഡിറ്റഡ് ട്രെയിനറായ ഇദ്ദേഹം ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾ ഉൾപ്പെട്ട സോൺ വൈസ് പ്രസിഡന്റുമാണ്.
2018ലെ മഹാപ്രളയത്തെത്തുടർന്ന് ലയൺസ് ക്ലബ് ആവിഷ്കരിച്ച ഭവനനിർമാണ പ്രൊജക്ടിന്റെ കോ-ഓർഡിനേറ്റർ ഡോ. ജോസഫായിരുന്നു. 75 വീടുകൾ നാലു മാസംകൊണ്ടു നിർമാണം പൂർത്തീകരിച്ചു കൈമാറിയത് ലയൺസിന്റെയും ഡോ. ജോസഫിന്റെയും പ്രവർത്തനങ്ങളിലെ ശ്രദ്ധേയനേട്ടമായി. 2016-17ൽ വൈസ്മെൻ റീജണൽ സെക്രട്ടറി എന്ന നിലയിൽ 100 വീടുകൾ നിർമിക്കുന്ന പ്രൊജക്ടിനും നേതൃത്വം നൽകി.
2000 ക്ലാസുകൾ
ഡോക്ടർ, ട്രെയ്നർ എന്നീ നിലകളിൽ വിവിധ തലങ്ങളിലുള്ള ബോധവത്കരണ ക്ലാസുകൾ ഡോ. ജോസഫ് നടത്തുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ടായിരത്തിലധികം ആരോഗ്യ ബോധവത്കരണ ക്ലാസുകൾക്കും ക്യാമ്പുകൾക്കും നേതൃത്വം നൽകി. കോവിഡ് 19നെതിരെയുള്ള മുന്നണിപ്പോരാളിയെന്ന നിലയിൽ, പകർച്ചവ്യാധി പ്രതിരോധത്തിലും ബോധവത്കരണ പരിപാടികളും സജീവമാണ്.
കാരുണ്യത്തിന്റെ മുഖം
കോതമംഗലം ധർമഗിരി ആശുപത്രിയിലും സമീപത്തു ഡോ. ജോസഫിന്റെ വീട്ടിലും അദ്ദേഹത്തെ തേടിയെത്തുന്നത് ചികിത്സ തേടുന്ന രോഗികൾ മാത്രമല്ല. പലവിധ സഹായഭ്യർഥനകളുമായി സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുള്ളവർ ഡോക്ടറെ തേടിയെത്തും. ഓട്ടോറിക്ഷ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, കൂലിപ്പണിക്കാർ, തൊഴിൽരഹിതർ, ചികിത്സാസഹായം തേടുന്നവർ... അങ്ങനെ നീളുന്നു ആ നിര.
സമൂഹത്തിൽ പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്ന ജനവിഭാഗങ്ങളെ കണ്ടെത്താനും അവർക്ക് ആവശ്യമായ സേവനം ലഭ്യമാക്കാനും ഡോ. ജോസഫ് പുലർത്തുന്ന സവിശേഷ താത്പര്യമാണു സന്നദ്ധ സംഘടനകളുടെ നേതൃനിരയിൽ അദ്ദേഹത്തെ പൊതുസ്വീകാര്യനാക്കുന്നത്. അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്വയമായും പങ്കാളിത്തത്തിലൂടെയും ഇടപെട്ടിട്ടുള്ള ഡോക്ടറെ കോതമംഗലത്തെ കാരുണ്യമുഖമായാണ് അവരെല്ലാം കാണുന്നത്.
തന്റെ വരുമാനത്തിന്റെ വലിയ പങ്ക് പാവപ്പെട്ടവരെ സഹായിക്കാനും സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കുമായി മാറ്റിവയ്ക്കാൻ ഡോ. ജോസഫ് ശ്രദ്ധിക്കുന്നു. ഇക്കാര്യത്തിൽ ഒരു കൈ ചെയ്യുന്നതു മറുകൈ അറിയരുതെന്ന നിലപാടാണ് അദ്ദേഹത്തിന്. ഡോക്ടറുടെ കാരുണ്യമനസ് അനുഭവിച്ചറിഞ്ഞ അനേകരുണ്ട് കോതമംഗലത്തും പുറത്തും.
കുടുംബത്തിനൊപ്പം
ഡോ. ജോസഫിന്റെ ജീവിതപങ്കാളി സിവിൽ എൻജിനിയറായ അനി മനോജും സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ്. ലയണസ് ബോർഡ് ഡിസ്ട്രി ക്ട് പ്രസിഡന്റായ അനി, ആ നിലയിലാണു സാമൂഹ്യപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ 200 മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചി ട്ടുണ്ട്.
വിവിധ സ്ഥലങ്ങളിൽ പാലിയേറ്റീവ് കെയറിനായി മൂന്ന് ആംബുംലൻസുകൾ കൈമാറി. 150 സ്ഥലങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാനും അനി മനോജ് നേതൃത്വം നൽകി. കോതമംഗലം എംഎ കോളജിൽ ഇംഗ്ലീഷ് പിജി വിദ്യാർഥിയായ മകൻ ജോസഫ് ജൂണിയർ മനോജ്, ലയൺസ് ക്ലബിന്റെ യുവജനവിഭാഗമായ മൾട്ടിപ്പിൾ ലിയോ കൗൺസിൽ പ്രസിഡന്റാണ്. പ്ലസ്ടു വിദ്യാർഥിനി അന്ന തെരേസ് മരിയ, എട്ടാം ക്ലാസ് വിദ്യാർഥി ആന്റണി മനോജ് എന്നിവരാണു മറ്റു മക്കൾ.
ഡോ. മനോജിന്റെ സേവനമനസിനൊപ്പം സഞ്ചരിക്കുന്ന ഈ കുടുംബം, സമൂഹത്തിനാകെ മാതൃകയാണ്. സേവനപ്രവർത്തനങ്ങളിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാനാവുന്നത്
സന്തോഷവും അഭിമാനവും പകരുന്നതാണെന്നു ഡോ. ജോസഫ് പറയുന്നു.
കലാരംഗത്തും കോളജ് പഠനകാലത്തു യൂണിവേഴ്സിറ്റി കലാപ്രതിഭയായിട്ടുള്ള ഡോ. ജോസഫ്, പ്രസംഗം, വയലിൻ, ഗിറ്റാർ, പിയാനോ, ചിത്രരചന എന്നിവയിൽ മികവു തെളിയിച്ചിട്ടുണ്ട്. അമ്പതോളം അക്രിലിക്, കൊളാഷ്, ഓയിൽ ചിത്രങ്ങൾ ഉൾപ്പെടുത്തി പെയിന്റിംഗ് എക്സിബിഷനും ഒരുക്കിയിട്ടുണ്ട്.
അംഗീകാരങ്ങൾ
രണ്ടുതവണ ലയൺ ഇന്റർനാഷണൽ ഗോൾഡ് മെഡൽ ഫോർ ലീഡർഷിപ്പിനു പുറമേ, മികച്ച ലയൺസ് മൾട്ടിപ്പിൾ പ്രസിഡന്റ്, ബെസ്റ്റ് സെക്രട്ടറി ഓഫ് ഡിസ്ട്രിക്ട്, ജുവൽ ഓഫ് ദി ഡിസ്ട്രിക്ട് അവാർഡ്, ക്ലബ് എക്സ്റ്റൻഷൻ അവാർഡ്, മികച്ച ജെസിഐ പ്രസിഡന്റിനുള്ള ദേശീയ അവാർഡ്, മികച്ച ഐഎംഎ ബ്രാഞ്ച് പ്രസിഡന്റിനുള്ള പുരസ് കാരം എന്നിവ ഡോ. ജോസഫിനെ തേടിയെത്തിയിട്ടുണ്ട്.