പെരിന്തൽമണ്ണയിലെ വ്യാപാരമേഖലയിൽ കഠിനാധ്വാനം കൊണ്ടും കർമോത്സുകത കൊണ്ടും വ്യക്തിമുദ്രപതിപ്പിച്ച പാറക്കോട്ടിൽ നാരായണൻ എന്ന ഉണ്ണിയേട്ടൻ ശതാഭിഷിക്തനാകുന്ന ഈ വേളയിൽ അദ്ദേഹം പിന്നിട്ട വഴികൾ സംഭവബഹുലം. ജീവിതമെന്ന മഹാപാതയിലെ വെല്ലുവിളികളും സാധ്യതകളും തിരിച്ചറിഞ്ഞു സമർഥമായി മുന്നേറിയ ചരിത്രമാണ് ഈ ജനകീയ നായകനുള്ളത്.
പാറക്കോട്ടിൽ നാരായണൻ എന്നാണ് യഥാർഥ പേരെങ്കിലും ഉണ്ണിയേട്ടൻ എന്ന വിളിപ്പേരാണ് പ്രായഭേദമില്ലാതെ എല്ലാവരും അദ്ദേഹത്തിനു നൽകിയിരിക്കുന്നത്. ജന്മംകൊണ്ടു മണ്ണാർക്കാട്ടുകാരനാണെങ്കിലും പെരിന്തൽമണ്ണയുടെ ദത്തുപുത്രനാണ് അദ്ദേഹം. ജീവിതത്തിൽ നേരിട്ട പരിമിതികൾ ഉണ്ണിയേട്ടൻ മറികടന്നതു മനക്കരുത്തും തികഞ്ഞ അനുഭവപാഠങ്ങൾ കൊണ്ടും കഠിനമായ പ്രയത്നത്തിലൂടെയും തളരാത്ത മനസുകൊണ്ടുമാണ്.
ബിസിനസ് സാമ്രാജ്യങ്ങൾ ഒന്നൊന്നായി ഉണ്ണിയേട്ടൻ സ്വന്തമാക്കുകയായിരുന്നു. കേരളത്തിൽ അറിയപ്പെടുന്ന ഹോട്ടലുകളും ബാറുകളും മറ്റു വാണിജ്യകേന്ദ്രങ്ങളും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ നിലനിൽക്കുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകാലം നാടിന്റെ എല്ലാ നന്മകളിലും സേവനങ്ങളിലും ഉണ്ണിയേട്ടന്റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. ത്യാഗമനോഭാവം, കഠിനാധ്വാനം, നിർധനരോടുള്ള പരിഗണന, ലളിതജീവിതം ഇതെല്ലാം ചേർന്നാൽ നാരായണൻ എന്ന ഉണ്ണിയേട്ടനായി. പ്രായമിപ്പോൾ 84 ആയെങ്കിലും ചുറുചുറുക്കോടെ എല്ലാരംഗത്തും സജീവമാണ് പെരിന്തൽമണ്ണയുടെ ഉണ്ണിയേട്ടൻ.
1937 മേയ് നാലിനു പാറക്കോട്ടിൽ കൃഷ്ണന്റെയും കല്ല്യാണിയുടെയും മകനായി ജനിച്ചു. കൗമാരപ്രായത്തിൽ തന്നെ എല്ലാ കാര്യങ്ങളിലും നേതൃപാടവമുണ്ടായിരുന്നു ഉണ്ണിയേട്ടന്. 1965ൽ പുള്ളക്കാപറമ്പിൽ ഉണ്ണിക്കേലു നാരായണി അമ്മയുടെ മകൾ അംബുജാക്ഷിയെ വിവാഹം കഴിച്ചു. പിന്നീട് ഉത്തരവാദിത്തങ്ങളുടെ ലോകത്തേക്ക്. 1967ൽ കൃഷിയോടൊപ്പം ബിസിനസും ഏറ്റെടുത്തു നടത്തി വിജയം കൊയ്തു. സഹോദരൻ കുമാരന്റെ നിർദേശപ്രകാരം ബിസിനസ് നടത്താൻ പെരിന്തൽമണ്ണയിൽ പുത്തൂരമ്പലത്തിനു സമീപം വാടകവീട്ടിൽ താമസമാക്കുകയായിരുന്നു.
പിന്നീട് വ്യവസായ വിപുലീകരണാർഥം അങ്ങാടിപ്പുറത്തു സ്വന്തമായി വീട് വാങ്ങി സ്ഥിരതാമസമുറപ്പിച്ചു. ബിസിനസ് വളർന്നു. പെരിന്തൽമണ്ണയ്ക്കു പുറമെ പരപ്പനങ്ങാടിയിലും ബിസിനസ് മേഖല വിപുലമാക്കി. ഇതിനിടെ കാർഷിക രംഗം കുറെകൂടി മെച്ചപ്പെടുത്താൻ ഷോളയൂരിൽ സ്ഥലം വാങ്ങി കാപ്പിയും ഏലവും കൃഷിചെയ്തു. ബിസിനസ് രംഗം വളർന്നതോടെ മൂത്തസഹോദരൻ കുമാരൻ ചെയർമാനും ഉണ്ണിയേട്ടൻ മാനേജിംഗ് ഡയറക്ടറുമായി ’പാർക്കോ’ എന്ന പേരിൽ ബിസിനസ് ഗ്രൂപ്പ് ആരംഭിച്ചു.
പാർക്കോയുടെ കീഴിൽ നാട്ടിൽ അങ്ങോളമിങ്ങോളം ബിസിനസ് സാമ്രാജ്യങ്ങൾ വളർന്നു. ഉണ്ണിയേട്ടനു തിരക്കോടു തിരക്ക്. എല്ലായിടത്തും ഓടിയെത്തണം. സ്വഭാവികമായി തൊഴിലാളികളുടെ എണ്ണം കൂടി. അപ്പോഴേക്കും പൊതുജനങ്ങളുമായി വലിയ ബന്ധമാണ് ഈ സഹോദരങ്ങൾ സൃഷ്ടിച്ചെടുത്തത്. പിന്നീട് പിതാവിന്റെ സ്മരണ നിലനിർത്താൻ പെരിന്തൽമണ്ണ ജൂബിലി റോഡിൽ ബുദ്ധിമാന്ദ്യം നേരിട്ടവർക്കായി പികെഎം മെന്റലി റിട്ടയേർഡ് സ്കൂൾ തുടങ്ങി.
വിദ്യാഭ്യാസമേഖലയുടെ അഭിവൃദ്ധിക്കായി പെരിന്തൽമണ്ണയ്ക്കടുത്തു പുഴക്കാട്ടിരിയിൽ എയ്ഡഡ് എൽപി സ്കൂൾ വാങ്ങി. പിന്നീട് യുപി, എച്ച്എസ് വിപുലീകരണാർഥം പുതിയ സമുച്ചയങ്ങൾ ഇവിടെ നിർമിച്ചു. ഇതിനിടെ അങ്ങാടിപ്പുറത്തു മരക്കച്ചവടവും ഉണ്ണിയേട്ടൻ തുടങ്ങിയിരുന്നു. ഏറെനാൾ ഈ ബിസിനസുമായി മുന്നോട്ടു പോയി. പിന്നീടത് അവസാനിപ്പിച്ചു.
1992ൽ അങ്ങാടിപ്പുറത്തു മരമില്ലിനു സമീപത്തായി ആയിരം പേർക്കിരിക്കാവുന്ന സൗകര്യത്തോടെ കല്യാണി കല്യാണമണ്ഡപം പണികഴിപ്പിച്ചു. ഈ കാലത്തു തന്നെ കോഴിക്കോട് ജില്ലയിലെ മുക്കം, താമരശേരി എന്നിവിടങ്ങളിലേക്കു ബിസിനസ് വ്യാപിപ്പിച്ചു.
കാലം 1996. വ്യാപാരമാന്ദ്യം നേരിട്ടപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവർക്കു ഹോട്ടലുകളിലും മറ്റു വ്യാപാര മേഖലയിലും തൊഴിൽ നൽകി അവരെ പുനരുജീവിപ്പിച്ചു. ഈ കാലത്താണ് വിപുലമായ പാർക്കോ ഗ്രൂപ്പ് വിഭജിച്ചത്. സ്പാർക്ക് എന്ന പേരിലായിരുന്നു പിന്നീട് ഉണ്ണിയേട്ടന്റെ ബിസിനസ് സ്ഥാപനങ്ങൾ. 1997ൽ ഗുരുവായൂർ ക്ഷേത്രത്തിനു കിഴക്കേനടയ്ക്കു സമീപം ഗുരുവായൂർ ഹോട്ടൽ പ്രൈവറ്റ്ലിമിറ്റഡ് എന്ന ലോഡ്ജോടു കൂടിയ സ്ഥാപനം ആരംഭിച്ചു.
ഹോട്ടൽ വിപുലീകരണാർഥം ഒരേക്കർ സ്ഥലം കൂടി സ്വന്തമാക്കി ഈ ഹോട്ടൽ നക്ഷത്രപദവിയിലേക്ക് ഉയർത്തി. സോപാനം ഹെറിറ്റേജ് എന്നായി പേര്. കാലം പിന്നെയും പിന്നിട്ടു. 1999ൽ സംസ്ഥാന സർക്കാർ വിദേശമദ്യഷാപ്പുകൾ സ്വകാര്യമേഖലയിൽ നിന്നു മാറ്റിസർക്കാർ നിയന്ത്രണത്തിൽ വിപണിയിലെത്തിച്ചതോടെ ഉണ്ണിയേട്ടൻ ബിസിനസ് ഹോട്ടൽ മേഖലയിലേക്കു ശ്രദ്ധകേന്ദ്രീകരിച്ചു.
1984ൽ പെരിന്തൽമണ്ണയിൽ സബ്രീന ഹോട്ടലും 1990ൽ മലപ്പുറത്തു ഹോട്ടൽ മഹേന്ദ്രപുരിയും തുറന്നു. 1991ൽ അങ്ങാടിപ്പുറത്തു ചെങ്ങരയിൽ എട്ടുകെട്ടോടു കൂടിയ കോവിലകം സ്വന്തമാക്കി തനിമ അതേപടി നിലനിർത്തി, ടൂറിസം വികസനം മുന്നിൽകണ്ടു ചെങ്ങര ഹെറിറ്റേജ് ആക്കി ഈ സ്ഥാപനത്തെ മാറ്റിയെടുത്തു. സബ്രീനയ്ക്കുശേഷം കേരളത്തിലങ്ങോളമിങ്ങോളം പത്തു ഹോട്ടലുകളാണ് തുറന്നത്. എല്ലായിടത്തും ബിസിനസ് പൊടിപൊടിച്ചു.
കുമാരേട്ടന്റെ ബുദ്ധിയും ഉണ്ണിയേട്ടന്റെ കഠിനാധ്വാനവുമായിരുന്നു അതിനുപിന്നിൽ. പിന്നീട് ഭാഗം വെച്ചപ്പോൾ ഏട്ടനും അനിയനും അഞ്ചു ഹോട്ടലുകൾ വീതം പങ്കിട്ടെടുത്തതു സ്നേഹത്തിന്റെ വേറിട്ട കാഴ്ചയായിരുന്നു. സ്പാർക്ക് ഗ്രൂപ്പിന്റെ പ്രവർത്തനം അങ്ങാടിപ്പുറം ചെങ്ങര ഹെറിറ്റേജ് കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചു വരുന്നത്. ഇന്നു സ്പാർക്ക് ഗ്രൂപ്പുതന്നെയാണ് ഉണ്ണിയേട്ടന്റെ കീഴിലുള്ള എല്ലാ ബിസിനസ് കാര്യങ്ങളുടെയും മേൽനോട്ടം വഹിച്ചു വരുന്നത്.
തിരിഞ്ഞുനോക്കുമ്പോൾ തന്നിലെ പഴയ കൃഷിക്കാരനെ ഉണ്ണിയേട്ടൻ ഓർത്തെടുത്തു. ശ്രീകൃഷ്ണപുരത്തെ കുറ്റിയാനിശേരിയിലെ വിശാലമായ പാടത്തു തൊഴിലാളികൾക്കൊപ്പം ചേർന്നു പണിയെടുക്കാൻ മിടുക്കുകാട്ടിയിരുന്നു ഇദ്ദേഹം.
ഉണ്ണിയേട്ടന്റെ പിതാവ് മികച്ചൊരു കൃഷിക്കാരനായിരുന്നു. അച്ഛനോടൊപ്പം കൃഷിയിടങ്ങളിൽ നടക്കാനും ഉത്സാഹം കാട്ടിയിരുന്നു ഉണ്ണിയേട്ടൻ. തൊഴിലാളികളോടുള്ള അച്ഛന്റെ സ്നേഹപ്രകടനവുമെല്ലാം കണ്ടു മനസിലാക്കി. വിരിപ്പും മുണ്ടകനും പുഞ്ചയും മാറിമാറി കൃഷി ചെയ്തിരുന്ന കാലമായിരുന്നു അതെന്നു ഉണ്ണിയേട്ടൻ ഓർക്കുന്നു.
ബിസിനസ് ഭാരിച്ച ഉത്തരവാദിത്തമായിരുന്നു. നിത്യേനെയുള്ള വരുമാനം മുത്തച്ഛനെ ഏൽപ്പിക്കും. അങ്ങനെ കച്ചവടം അനുദിനം കൂടി. വർഷത്തിൽ 14,000 രൂപയോളം ലാഭമുണ്ടായിരുന്നതായി ഉണ്ണിയേട്ടൻ പറയുന്നു. ഉണ്ണിയേട്ടന്റെ ആത്മാർഥതയും സത്യസന്ധതയും പ്രകടമാവുകയായിരുന്നു.
കർമോത്സുകമാവുകയെന്നതായിരുന്നു മുത്തച്ഛനിൽ നിന്നു കേട്ടത്. അതു ജീവിതത്തിലുടനീളം നടപ്പാക്കാൻ കഴിഞ്ഞുവെന്നതാണ് തന്റെ വളർച്ചയ്ക്കു ചവിട്ടുപടിയായതെന്നു ഉണ്ണിയേട്ടൻ പറയുന്നു. പിന്നീട് ബിസിനസ് വളർന്നതോടെ പരപ്പനങ്ങാടി, പൊന്നാനി, നിലമ്പൂർ, മലപ്പുറം, തിരൂർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ ബിസിനസ് തുടങ്ങി.
ഇവിടങ്ങളിൽ നിന്നെല്ലാം നല്ല വരുമാനം വന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തിയുള്ള കച്ചവടതന്ത്രം വിജയകരമായി മാറി. തൊഴിലാളികളോടുള്ള ഉണ്ണിയേട്ടന്റെ സമീപനമായിരുന്നു ബിസിനസ് രംഗത്തെ വളർച്ചയെന്നു കാണാം. ഹോട്ടൽ മേഖലയിൽ പ്രതിസന്ധി നേരിട്ടുവെങ്കിലും തളരാതെ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ ഉണ്ണിയേട്ടനായി. പക്ഷേ, തൊഴിലാളികളെ പിരിച്ചുവിടാതെ മറ്റു മേഖലയിലേക്കു നിയോഗിച്ചും തനതു രുചിയുള്ള ഭക്ഷണമൊരുക്കിയും കുടുംബങ്ങളെ ആകർഷിക്കാൻ സാധിച്ചതു നേട്ടമായി.
സ്ഥാപനങ്ങളിൽ വരുന്നവരോടും പോകുന്നവരോടും സ്നേഹത്തോടെയുള്ള ഉണ്ണിയേട്ടന്റെ ഇടപെടൽ മാതൃകയായിരുന്നു. തൊഴിലാളികൾക്കും ഇതിൽ ഏറെ മതിപ്പു തോന്നി. ബിസിനസ് വിജയകരമായി മുന്നോട്ടു പോയതോടെ മുത്തച്ഛൻ അനുഗ്രഹിച്ചു. ശ്രീകൃഷ്ണപുരത്ത് മുത്തച്ഛന്റെ മുമ്പാകെ നിർധനരായ പലരും എത്തിയിരുന്നു വിവിധ പ്രശ് നങ്ങൾ അവർ പറയും. കലഹങ്ങളും പിണക്കങ്ങളും മധ്യസ്ഥന്റെ റോൾ ഏറ്റെടുത്തു മുത്തച്ഛൻ തീർപ്പുകൽപ്പിച്ചതു ഉണ്ണിയേട്ടൻ ഓർക്കുന്നു. പിന്നീട് ഇതേപ്രശ്നങ്ങൾ ഉണ്ണിയേട്ടനും ഏറ്റെടുത്തു.
പല മേഖലകളിലും സജീവമായപ്പോഴും ഇടയ്ക്ക് ഉണ്ണിയേട്ടൻ ശ്രീകൃഷ്ണപുരത്തെത്താറുണ്ട്. അന്നേരം കുറ്റിയാനിശേരിയിൽ എത്തിയെന്നറിഞ്ഞാൽ കോളനി നിവാസികൾ ഓടിയെത്തും. രോഗവും ദുരിതവുമായിരുന്നു പലർക്കും പറയാനുണ്ടാവുക. എല്ലാം കേട്ട് ആവശ്യക്കാർക്കു സഹായങ്ങൾ ചെയ്യാൻ ഉണ്ണിയേട്ടൻ മടിക്കാറില്ല. ഇതിനിടെ നാട്ടിലെ പാവപ്പെട്ടവരുടെ വിവാഹാവശ്യങ്ങൾക്കു സഹായം നൽകാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
തൊഴിലാളികളുടെ വീടുകളിൽ നടക്കുന്ന മരണ ചടങ്ങുകളിലും ഉണ്ണിയേട്ടൻ ഓടിയെത്താറുണ്ടായിരുന്നു. തൊഴിലാളികളുടെ മക്കളുടെ പഠനകാര്യങ്ങളിലും മറ്റും ഇടപെടുമായിരുന്നു. നാട്ടുകാർക്കു താങ്ങും തണലുമാണ് പാറക്കോട്ടിൽ നാരായണൻ എന്ന ഉണ്ണിയേട്ടൻ.
മുമ്പൊക്കെ നാട്ടിൽ വിശേഷ ദിവസങ്ങളിൽ, പ്രത്യേകിച്ചും ഓണക്കാലത്ത് തൊഴിലാളികൾക്കു ഓണക്കോടി നൽകിയിരുന്നു. ഏറെകാലം ഇതു തുടർന്നു വന്നു. പ്രായം ഏറെയായപ്പോഴാണ് അവ നിർത്തിവച്ചത്. പത്താംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം ടൈപ്പ്റെറ്റിംഗ് വശമാക്കി ബിസിനസ് മേഖലയിലേക്കു തിരിയുകയായിരുന്നു ഉണ്ണിയേട്ടൻ.
ശ്രീകൃഷ്ണപുരത്തു നിന്നു പെരിന്തൽമണ്ണയിലേക്കു താമസം മാറിയതോടെ ഉണ്ണിയേട്ടൻ ജനകീയനായി. പെരിന്തൽമണ്ണയുടെ സർവമേഖലയിലും ഉണ്ണിയേട്ടൻ നിറഞ്ഞുനിൽക്കുന്നു. രാഷ്ട്രീയ മേഖലയിലും ഉണ്ണിയേട്ടൻ കടന്നു ചെന്നു. എല്ലാ രാഷ്ട്രീയക്കാരോടും തികഞ്ഞ സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം 1980ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു.
വാശിയേറിയ പോരാട്ടത്തിൽ യുഡിഎഫിലെ നാലകത്തു സൂപ്പിയോടു കുറഞ്ഞ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. അതോടെ ഈ രംഗത്തു നിന്നു ഉണ്ണിയേട്ടൻ പിൻമാറി. പക്ഷേ, രാഷ്ട്രീയ നേതാക്കളുമായി ആത്മാർഥ ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. പാലൊളി മുഹമ്മദ്കുട്ടി, ആര്യാടൻ മുഹമ്മദ്, ടി.കെ. ഹംസ തുടങ്ങിയ നേതാക്കളോട് ഇന്നും സൗഹാർദം നിലനിർത്തിപോരുന്നു.
ആനക്കമ്പക്കാരനാണ് ഉണ്ണിയേട്ടൻ. നേരത്തെ രണ്ടു വലിയ ആനകളുണ്ടായിരുന്നു. ഗോപിയും അമൃതാനന്ദും. വള്ളുവനാട്ടിലെ നിരവധി ഉത്സവങ്ങൾക്ക് ഈ ആനകളെ വിട്ടുകൊടുത്തിരുന്നു. ഏറെക്കാലം ആനകളുണ്ടായിരുന്നു പാറക്കോട്ടിൽ തറവാട്ടിൽ. പിന്നീട് രണ്ടു ആനകളും ചരിഞ്ഞു. കലാ,സാംസ്കാരിക മേഖലയിലും ഉണ്ണിയേട്ടന്റെ ഇടപെടലുണ്ട്. കുട്ടികളുടെ കലാസാഹിത്യാഭിരുചിക്കു സഹായങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുന്നു. സ്പാർക്ക് ഗ്രൂപ്പാണ് ഇതിന്റെ കാര്യങ്ങൾ ഏറ്റെടുത്തു നടത്തുന്നത്.
സാമൂഹിക, ജീവകാരുണ്യമേഖലയിലും സ്പാർക്ക്ഗ്രൂപ്പിന്റെ സേവനം സജീവമാണ്. എസ്എൻഡിപി പ്രസ്ഥാനത്തിന്റെ പെരിന്തൽമണ്ണയിലെ നായകനാണ് ഉണ്ണിയേട്ടൻ. സ്വസമുദായത്തിന്റെ വിദ്യാഭ്യാസമുന്നേറ്റങ്ങൾക്കായി സ്വന്തംകൈയിൽ നിന്നു പണം മുടക്കി സിബിഎസ്ഇ സ്കൂൾ സ്ഥാപിച്ചു. ഇതിന്റെ പിന്നിൽ യാതൊരു ലാഭേച്ഛയും ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണ് ഇന്നും ആ സ്ഥാപനം സ്വന്തംചെലവിൽ തന്നെ മുന്നോട്ടു പോകുന്നതെന്നു കാണാം. മലപ്പുറം ജില്ലയുടെ ഹൃദയഭാഗത്തു ഉന്നത നിലവാരത്തോടെ എസ്എൻഡിപി കോളജ് പ്രവർത്തിക്കുന്നു.
ഉണ്ണിയേട്ടന്റെ സാമൂഹ്യരംഗത്തെ ഇടപെടലിനെ മുൻനിർത്തി 2000ൽ വള്ളുവനാട് കൾച്ചറൽ വേദി കലാദർപ്പണം എന്ന അവാർഡ് നൽകി ആദരിച്ചു. സാമൂഹിക, സേവന, പൊതുപ്രവർത്തനം മാനിച്ചു 2018ൽ സമന്വയ സാംസ്കാരിക വേദി ആദരമുദ്ര പുരസ്കാരവും നൽകി. പരിരക്ഷ ബന്ധു സംഗമം, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ സ് ഹാർദ്രം എന്നിവയും 2019ൽ ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ വ്യാപാരി വ്യവസായി സമിതിയുടെ പ്രവർത്തന നേട്ടത്തിനുള്ള നിരവധി അനുമോദനങ്ങളും അംഗീകാരവും ഉണ്ണിയേട്ടൻ ഏറ്റുവാങ്ങി.
ഉണ്ണിയേട്ടന്റെ ഭാര്യ അംബുജാക്ഷി ബിസിനസ് രംഗത്തും കൃഷി രംഗങ്ങളിലും സഹായിക്കാറുണ്ട്. അനിത, സജിനി, അജയ് എന്നിവരാണ് മക്കൾ. സജിനി അടുത്തകാലത്തു മരിച്ചു. മോഹൻ, ജയൻ, നീതു എന്നിവരാണ് മരുമക്കൾ. ഇവരെല്ലാമാണ് ഇന്നു ബിസിനസ് ഏറ്റെടുത്തു നടത്തുന്നത്. എല്ലാത്തിന്റെയും മേൽനോട്ടം പാറക്കോട്ടിൽ നാരായണൻ എന്ന ഉണ്ണിയേട്ടനും.
മലപ്പുറത്തു മഹേന്ദ്രപുരി, അങ്ങാടിപ്പുറത്തു ചെങ്ങര ഹെറിറ്റേജ്, ഗുരുവായൂർ സോപാനം ഹെറിറ്റേജ്, പെരിന്തൽമണ്ണ സബ്രീന എന്നിവയാണ് ഉണ്ണിയേട്ടന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ബിസിനസ് സ്ഥാപനങ്ങൾ. പെരിന്തൽമണ്ണയ്ക്കടുത്തുള്ള വിശാലമായ പാടത്ത് നെല്ലും മറ്റു കൃഷികളുമായി ഇപ്പോഴും സജീവമാണ് ഉണ്ണിയേട്ടൻ. പ്രായത്തിന്റെ അവശതകളെ മാറ്റി ഊർജസ്വലനായി കഴിയുകയാണ് ഈ വലിയ ബിസിനസുകാരൻ.