എല്ലാക്കാലത്തും ഓർക്കാൻ പര്യാപ്തമായ നന്മകൾ സമ്മാനിക്കുന്നവർ വിരളമാണ്. ചില ജീവിതങ്ങൾ സ്വന്തം പരിസരത്തു മാത്രം അടയാളപ്പെടുത്തപ്പെടുന്നു. ആയിരിക്കുന്ന ഇടങ്ങളും ഭാഷാന്തരങ്ങളും കടന്നു അവിടെയെല്ലാം സ്നേഹസാന്നിധ്യത്തിന്റെ മായാമുദ്ര പതിപ്പിക്കുന്ന ജീവിതങ്ങളുമുണ്ട്. പൈനാപ്പിളിനൊപ്പം പേരെടുത്ത വാഴക്കുളത്തിന്റെ വിളിപ്പാടകലെ വടകോട് എന്ന ഗ്രാമത്തിന്റെ ഹൃദയത്തിൽ സ്നേഹത്തിന്റെ മുദ്ര പതിപ്പിച്ച ഒരു മനുഷ്യസ്നേഹിയെ അറിയാം.
ഇത് ജേക്കബ് മിറ്റത്താനിക്കൽ. വടകോടിനേയും ജർമനിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന സുദൃഢമായ ഒരു പാലമാണ് ജേക്കബ് മിറ്റത്താനിക്കൽ. ജന്മനാടിന്റെ ആത്മീയ വികാസത്തിനൊപ്പം സാമൂഹ്യരംഗങ്ങളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തി സ്വന്തം കർമമണ്ഡലത്തെ ഉജ്വലിപ്പിക്കുകയായിരുന്നു ഇദ്ദേഹം. നാടിന്റെ ആത്മീയ വളർച്ചയ്ക്കൊപ്പം നടന്ന പൈതൃകമാണ് ഇദ്ദേഹത്തെ ഇന്നും നാടിന്റെ സ്പന്ദനങ്ങൾക്കൊപ്പമാകാൻ പ്രേരിപ്പിച്ചത്.
മുവാറ്റുപുഴ വാഴക്കുളം വടകോട് സെന്റ് ജൂഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, വടകോട് സെന്റ് ജൂഡ് ചിൽഡ്രൻസ് ഹോം സ്ഥാപകൻ എന്നീ വിശേഷണങ്ങളുടെ ചുറ്റും വ്യാപകമായി പരതിയാൽ സാമൂഹ്യസേവനത്തിന്റെ തികച്ചും വ്യത്യസ്തമായ പന്ഥാവിൽ എത്തിച്ചേരാം. രണ്ടു പതിറ്റാണ്ടോളമെത്തുന്ന ചാരിറ്റബിൾ ട്രസ്റ്റും ആറുവർഷമായ ചിൽഡ്രൻസ് ഹോമും ഇദ്ദേഹത്തിന്റെ സാമൂഹ്യസേവനത്തിന് വഴിതുറന്നിടുകയായിരുന്നു.
കാരുണ്യവർഷത്തിൽ തുടക്കം
അഞ്ചു വർഷം മുമ്പു ഫ്രാൻസിസ് മാർപാപ്പ കരുണയുടെ വർഷം പ്രഖ്യാപിച്ചപ്പോൾ വടകോട് ഇടവകയുടെ ജൂബിലി വർഷം എന്നതുകൂടി പരിഗണിച്ച് ഒരു പെൺകുട്ടിക്ക് 20 സെന്റ് സ്ഥലവും അതിലൊരു വീടും ജേക്കബ് മിറ്റത്താനിക്കൽ നിർമിച്ചു നൽകി. മറ്റ് ഒമ്പതു കുടുംബങ്ങളുടെ ഭവനനിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി നൽകിയ സഹായം ഇദ്ദേഹത്തെ നാടിനും നാട്ടുകാർക്കും പ്രിയങ്കരനാക്കി.
അരനൂറ്റാണ്ടു മുമ്പ് 25 സെന്റ് സ്ഥലം 4980 രൂപയ്ക്കും പള്ളിയ്ക്കായി നൽകിയ പൈതൃക പാരമ്പര്യത്തിൽ നിന്നാണ് കാരുണ്യപ്രവർത്തനങ്ങൾക്കുള്ള പ്രചോദനം ഇദ്ദേഹത്തിന് ലഭിച്ചത്. ഇടവക ദേവാലയത്തിൽ സെബസ്ത്യാനോസ്, യൂദാശ്ലീഹ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ നൽകിയതും ഇദ്ദേഹമാണ്. നൂറു കുട്ടികൾക്ക് താ മസിച്ച് പഠിക്കുന്നതിനുതകുന്ന ചിൽഡ്രൻസ് ഹോമിനു വേണ്ടി രണ്ട് ഏക്കർ സ്ഥലവും 25 ലക്ഷംരൂപയും നൽകിയതും ജേക്കബിന്റെ കാരുണ്യവഴികളിൽ ശ്രദ്ധേയമായി.
ജർമനിയിലേക്ക്
1943ൽ ജനിച്ച ജേക്കബ് മിറ്റത്താനിക്കൽ മൂവാറ്റുപുഴ നിർമല കോളജിൽ നിന്ന് ബിഎസ്സി ബിരുദം നേടി. 1973 ൽ വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ട്രസ്റ്റിയായിരിക്കുമ്പോഴാണ് വിവാഹം നടന്നത്. തുടർന്ന് ജോലിസംബന്ധമായി ജർമനിയിലേക്ക്. തികച്ചും കാർഷിക ഗ്രാമമായ വടകോടിനെ ജർമനിയിലിരുന്നും സ്നേഹിക്കാനും സഹായിക്കാനും ജേക്കബ് മിറ്റത്താനിയെന്ന സാമൂഹ്യപ്രവർത്തകൻ മറന്നില്ല.
വിശാലമായ സൗഹൃദങ്ങൾ
വ്യക്തിപരമായ ബന്ധങ്ങൾ സവിശേഷമായി പാലിക്കുന്നതിന് നിതാന്തശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ് ജേക്കബ് മിറ്റത്താനി. കത്തോലിക്കാസഭയുടെ പരമാധ്യക്ഷരായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, ബനഡിക്ട് പതിനാറാമൻ പാപ്പ എന്നിവരെ സന്ദർശിച്ച് അനുഗ്രഹ വചസുകൾ കേൾക്കാൻ അവസരം ലഭിച്ചതു ജീവിതത്തിലെ വലിയ ദൈവാനുഗ്രഹമായി കാണുന്നുവെന്നു ജേക്കബ് പറയുന്നു.
സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ഏബ്രഹാം യൂലിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, തോമസ് മാർ അത്തനാസിയോസ് തുടങ്ങിയവരുമായുളള ബന്ധം ആത്മീയ വളർച്ചയ്ക്ക് നിദാനമായിട്ടുണ്ട്.
രാഷ്ട്രീയഭേദമന്യേ സംസ്ഥാനത്തെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മുതിർന്ന നേതാക്കന്മാർ തുടങ്ങിയവരുമായും നല്ല സൗഹൃദം സൂക്ഷിക്കുന്നു. മദ്യംഉപയോഗിക്കുകയോ നൽകുകയോ ചെയ്യില്ലെന്നു പ്രതിജ്ഞയെടുത്തിട്ടുള്ള ജേക്കബിന്റെ, ലഹരിയോട് അകലം പാലിച്ചുള്ള ജീവിതശൈലി അദ്ദേഹത്തിനു നല്ല സൗഹൃദങ്ങൾ രൂപപ്പെടുത്താൻ സഹായമായിട്ടുണ്ട്.
കരുതൽ
അവിസ്മരണീയമായ ചരിത്രശേഷിപ്പുകളും വ്യക്തിബന്ധങ്ങളും വിളിച്ചോതുന്ന ശിലാഫലകവും വരുംതലമുറകൾക്കായി ഇദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. ജർമനിയിലെ ജീവിതത്തിന്റെ സന്തോഷത്തിൽ മുന്നോട്ടു കുതിക്കുമ്പോഴും ആർഭാടങ്ങളോടും ആഘോഷങ്ങളോടും അകലം പാലിച്ച ജേക്കബ് മിറ്റത്താനിക്കൽ, അപരനായി നന്മചെയ്യുന്നതിലാണു ജീവിതത്തിന്റെ ആഹ്ലാദമെന്ന് ഓർമിപ്പിക്കുന്നു.
ആരുടെയും ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ അപ്പോൾ തന്നെ സ്വാഭിപ്രായം ആരോടും വ്യക്തമാക്കുന്ന ശീലം പലർക്കും പലപ്പോഴും അതൃപ്തിക്കിടയാക്കുന്നതായും ഇദ്ദേഹം ഓർമിക്കുന്നു. കടുത്ത വിയോജിപ്പ് അറിയിച്ചാലും വിരോധമേതുമില്ലാതെയുള്ള സഹജഭാവമാണ് അവരോടൊക്കെ പിന്നീടുമുള്ളത്.