Monday, March 11, 2019 1:16 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു തീയതികൾ വിജ്ഞാപനം ചെയ്ത ഇന്നലെ മുതൽ രാജ്യത്തു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽവന്നതായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ. പരീക്ഷകൾ, ഉത്സവങ്ങൾ, വിളവെടുപ്പ്, കാലാവസ്ഥ എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ പറഞ്ഞു.
പ്രധാനമായും പരീക്ഷാതീയതികളും ഉത്സവ ദിവസങ്ങളും പരിശോധിച്ച ശേഷമാണു തീയതി നിർണയിച്ചത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഉയർന്നുവരുന്ന ജനാധിപത്യ രാജ്യങ്ങൾക്ക് ഒരു മാതൃകയാണ്. സുഗമമായി തെരഞ്ഞെടുപ്പു നടക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ ഇതിനോടകം വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദർശിച്ചു കഴിഞ്ഞു എന്നും തെരഞ്ഞെടുപ്പു കമ്മീഷണർ വ്യക്തമാക്കി.
രാഷ്ട്രപതി ഭരണം തുടരും
ജമ്മു കാഷ്മീരിൽ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുമെങ്കിലും സംസ്ഥാനത്തു നിയമസഭ തെരഞ്ഞെടുപ്പു നടക്കില്ല.
നിയമസഭയിലേക്കു മത്സരിക്കുന്ന ഓരോ സ്ഥാനാർഥിക്കും വീട്ടിലും പാർട്ടി ഓഫീസിലും സുരക്ഷ ഉറപ്പു വരുത്തേണ്ടിവരും. അതിനായി കൂടുതൽ സുരക്ഷാ സേനയേയും നിയോഗിക്കേണ്ടി വരും. ഇക്കാരണത്താൽ ജമ്മു കാഷ്മീരിൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാകില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷണർ പറഞ്ഞത്. ഇക്കാര്യങ്ങൾ വിലയിരുത്തുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷൻ അംഗങ്ങൾ ജമ്മു കാഷ്മീരിൽ സന്ദർശനം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശവും തേടി. വിവിധ രാഷ്ട്രീയ കക്ഷികളുമായും ചർച്ച നടത്തിയാണ് തീരുമാനം എടുത്തതെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ലോക്സഭാ മണ്ഡലത്തിൽ മൂന്നു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പു നടക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ്
പൊതു തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അതേ തീയതികളിലാണ് ഈ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നത്. 25 ലോക്സഭാ മണ്ഡലങ്ങളുള്ള ആന്ധ്രപ്രദേശിൽ 175 നിയമസഭ സീറ്റുകളാണുള്ളത്. 147 അസംബ്ലി സീറ്റുകളുള്ള ഒഡീഷയിൽ ഏപ്രിൽ 11, 18, 23, 29 തീയതികളിലാണ് തെരഞ്ഞെടുപ്പ്. സിക്കിമിൽ 32 അസംബ്ലി സീറ്റുകളാണുള്ളത്. ഇവിടെ ഒറ്റ ഘട്ടത്തിലായി ഏപ്രിൽ 11ന് തെരഞ്ഞെടുപ്പു നടക്കും. 60 നിയമസഭ സീറ്റുകൾ ഉള്ള അരുണാചൽ പ്രദേശിൽ ഒറ്റ ഘട്ടത്തിലായി ഏപ്രിൽ 11ന് തെരഞ്ഞെടുപ്പു നടക്കും. തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ 18ന് ലോക്സഭ തെരഞ്ഞെടുപ്പിന് ഒപ്പം നടക്കും.
എട്ടു കോടി കന്നി വോട്ടർമാർ
വോട്ട് ചെയ്യാനെത്തുന്നവരുടെ ചിത്രം പതിച്ച തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാണ്. എട്ടു കോടിയിലേറെ യുവാക്കൾ ഇത്തവണ കന്നി വോട്ട് ചെയ്യുന്നതിനായി പോളിംഗ് ബൂത്തിൽ കയറും. 8.43 കോടി കന്നി വോട്ടുകാരാണ് ഇത്തവണയുള്ളത്. ആകെ 90 കോടി വോട്ടർമാരിൽ 8.43 കോടി വോട്ടർമാരുടെ വർധനവാണ് ഇക്കുറി ഉണ്ടായിട്ടുള്ളത്. 1.5 കോടി വോട്ടർമാർ 18നും 19നും ഇടയിൽ പ്രായമുള്ളവരാണ്.
പത്തു ലക്ഷം പോളിംഗ് ബൂത്തുകൾ
രാജ്യത്തൊട്ടാകെ പത്തു ലക്ഷം പോളിംഗ് ബൂത്തുകളാണ് ഉള്ളത്. പോളിംഗ് സ്റ്റേഷനുകളിൽ പത്തു ശതമാനം വർധനവുണ്ടായിട്ടുണ്ട്. 2014ൽ ഒന്പതു ലക്ഷം പോളിംഗ് ബൂത്തുകൾ ആണുണ്ടായിരുന്നത്.
ചട്ടം ലംഘിച്ചാൽ കർശന നടപടി
വാക്കാലോ പ്രവൃത്തിയാലോ ഏതെങ്കിലും തരത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കും. വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരേയും കർശന നടപടിയെടുക്കും. ഇക്കാര്യത്തിൽ വേണ്ട സഹായങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന് ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ ഉറപ്പു നൽകിയിട്ടുണ്ടെ ന്നും തെരഞ്ഞെടുപ്പു കമ്മീഷണർ പറഞ്ഞു.
പ്രധാനമായും സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിൽ കർശന നിരീക്ഷണം ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിൽ നിന്നുള്ള പരാതികൾ പരിശോധിക്കാൻ വേണ്ടി മാത്രമായി പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെ ന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
അക്കൗണ്ടിൽ ഫേസ് ബുക്കും
ഇത്തവണ പൊതു തെരഞ്ഞെടുപ്പിനു സ്ഥാനാർഥികൾ നൽകുന്ന സത്യവാങ്മൂലത്തിൽ ഫേസ്ബുക്ക്, ട്വിറ്റർ, ടെലഗ്രാം, വാട്സ് ആപ്പ് എന്നിങ്ങനെ ഏതൊക്കെ സോഷ്യൽ മീഡിയകളിൽ അക്കൗണ്ട ുകൾ ഉണ്ടെ ന്ന വിവരങ്ങളും വെളിപ്പെടുത്തണം. ഇതിനു പുറമേ, സാമൂഹിക മാധ്യമങ്ങളിൽ നൽകുന്ന രാഷ്ട്രീയ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങിയിരിക്കണം.
പിന്നോക്ക മേഖലകളിൽ കഴിയുന്ന വോട്ടർമാരിലേക്ക് എത്തിച്ചേരാൻ കമ്യൂണിറ്റി റേഡിയോ, പരന്പരാഗത കലാരൂപങ്ങൾ എന്നിവ ആശ്രയിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഗൂഗിൾ തുടങ്ങിയ മാധ്യമങ്ങളിൽ നൽകുന്ന രാഷ്ട്രീയ പരസ്യങ്ങൾക്കും മുൻകൂർ അനുമതി വാങ്ങിയിരിക്കണം. സോഷ്യൽ മീഡിയയിൽ നൽകുന്ന പരസ്യങ്ങളുടെ ചെലവും തെരഞ്ഞെടുപ്പു ചെലവിൽ ഉൾപ്പെടുത്തും.
പ്രശ്നക്കാർ കുടുങ്ങും
പ്രശ്ന സാധ്യതയുള്ള സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രത്യേക നിരീക്ഷകരെ അയക്കും. വോട്ടെടുപ്പു ദിവസം നടക്കുന്ന എല്ലാ സംഭവങ്ങളും സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ സൂക്ഷ്മമായി നിരീക്ഷിക്കും. കണക്കിൽ പെടാത്ത പണം കണ്ടെ ത്തുകയോ പിടിച്ചെടുക്കുകയോ ചെയ്താൽ പ്രാദേശിക ദിനപത്രങ്ങളിൽ വാർത്ത നൽകും. വിവരം തന്നയാളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കും. എന്തു നടപടി എടുത്തു എന്ന കാര്യവും ഇവരെ ധരിപ്പിക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
എല്ലായിടത്തും വിവിപാറ്റ്
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വിവി പാറ്റ് മെഷീനും പേപ്പർ ബാലറ്റ് ട്രയലും നടത്തും. വോട്ടിംഗ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഉറപ്പു വരുത്തിയെന്ന് ബോധ്യപ്പെടുത്തുന്ന സ്ലിപ്പ് ആണ് വിവി പാറ്റ് മെഷീനിൽ നിന്നു ലഭിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവി പാറ്റ് മെഷീനുകളും വോട്ടിംഗ് കേന്ദ്രങ്ങളിൽ എത്തിക്കാൻ കർശന സുരക്ഷയൊരുക്കും.
യന്ത്രത്തിൽ മുഖചിത്രം
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ സ്ഥാനാർഥികളുടെ ഫോട്ടോ പതിക്കും. സ്ഥാനാർഥികളെ വോട്ടർമാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി വ്യക്തതയുള്ള ചിത്രം പതിക്കും. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികൾ തങ്ങളുടെ നിലവിലെ സ്ഥിതി വിവരം പ്രാദേശിക ദിനപത്രത്തിൽ തെരഞ്ഞെടുപ്പിന് മുമ്പായി മൂന്നു തവണ പ്രസിദ്ധീകരിക്കണം.
കർശന സുരക്ഷ
തെരഞ്ഞെടുപ്പു സുരക്ഷ ഒരുക്കുന്നതിനായി കേന്ദ്ര പോലീസ് സേനയെ വലിയ തോതിൽ വിന്യസിക്കുമെന്ന് പറഞ്ഞ തെരഞ്ഞെടുപ്പു കമ്മീഷൻ എത്ര സേനാംഗങ്ങൾ എന്നത് വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു.
സെബി മാത്യു