Monday, June 3, 2019 12:07 AM IST
1993-ൽ ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച 73, 74 എന്നീ ഭരണഘടനാ ഭേദഗതികളിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രാജ്യത്തു നിലവിൽ വന്നു. മഹാത്മജിയുടെ ഗ്രാമസ്വരാജ് എന്ന ഉദാത്തമായ ആശയം രാജീവ് ഗാന്ധിയുടെ ഭാവനാ സന്പന്നമായ നേതൃത്വത്തിലൂടെ ഇവിടെ യാഥാർഥ്യമാവുകയായിരുന്നു. അധികാര വികേന്ദ്രീകരണത്തിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന്റേയും രംഗത്ത് നിർണായകമായ ചുവടുവയ്പായി ഇതു മാറി.
കേരളത്തിലും 1994-ലെ പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും പ്രകാരം ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ ചുമതലകളായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതു ഗ്രാമീണ വികസനവും ദുർബല ജനവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലും ക്ഷേമപ്രവർത്തനങ്ങൾ ആവിഷ്കരിക്കലുമാണ്. ഇതിന് ആവശ്യമായ ഫണ്ട് വിഹിതം നൽകേണ്ടതു കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകളുടെ ചുമതലയുമാണ്. എന്നാൽ, ഏതാനും വർഷങ്ങളായി കേന്ദ്രഗവൺമെന്റ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പൂർണമായി അവഗണിക്കുകയാണ്. കേന്ദ്ര ഗവൺമെന്റ് നേരിട്ടു പണം ചെലവഴിച്ചു നടപ്പാക്കുന്ന പിഎംജിഎസ്വൈ പോലെയുള്ള ചുരുക്കം ചില കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചിരിക്കുന്നു എന്നതൊഴികെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കേന്ദ്രഫണ്ട് ഉപയോഗിച്ചു നടപ്പാക്കാവുന്ന ഒരു ഗ്രാമീണ വികസന പദ്ധതിയും ഇപ്പോൾ അനുവദിക്കുന്നില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടതും പ്രവർത്തന സ്വാതന്ത്ര്യം നൽകേണ്ടതും ഭരമേൽപ്പിക്കപ്പെട്ടിട്ടുള്ള അധികാരങ്ങളും ചുമതലകളും തൃപ്തികരമായി നിറവേറ്റാൻ ആവശ്യമായ ഫണ്ട് ലഭ്യമാക്കേണ്ടതുമെല്ലാം അതതു സംസ്ഥാന ഗവൺമെന്റുകളുടെ ചുമതലയാണ്. എന്നാൽ, ഇപ്പോൾ കേരളം ഭരിക്കുന്ന ഇടതുമുന്നണി ഗവൺമെന്റ് ഇക്കാര്യത്തിൽ സഹായകരമായ നിലപാടല്ല സ്വീകരിക്കുന്നത് . അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2019-2020 സാന്പത്തികവർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സ്പിൽ ഓവർ പ്രവൃത്തികളുടെ ഫണ്ട് നിഷേധിക്കുകയും 2018-19 സാന്പത്തികവർഷത്തിൽ മാർച്ച് അവസാനം സമർപ്പിച്ച എല്ലാ ബില്ലുകളും ക്യു-ബിൽ ആയി കണക്കാക്കി പേയ്മെന്റ് നൽകാതെ തടഞ്ഞുവയ്ക്കുകയും തുടർന്നു ക്യു-ബില്ലുകൾക്കുള്ള അലോട്ട്മെന്റ് 2019-2020 ലെ പദ്ധതിവിഹിതത്തിൽനിന്നു നൽകാൻ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തത്. ഫലത്തിൽ 2018-19 വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സംസ്ഥാന ഗവൺമെന്റ് നൽകിയ പദ്ധതി വിഹിതം അന്യായമായി തിരിച്ചുപിടിക്കുകയാണ്.
ഇതു തികഞ്ഞ നീതിനിഷേധവും സംസ്ഥാനത്തിന്റെ ഗ്രാമീണമേഖലയുടെ വികസനത്തെ അട്ടിമറിക്കലുമാണ്. ഓരോ സാന്പത്തികവർഷവും ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാന ഗവൺമെന്റിൽനിന്നു ബജറ്റിലൂടെ ലഭിക്കുന്ന പദ്ധതിവിഹിതമാണ് അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന വരുമാനസ്രോതസ്. ഇപ്രകാരം ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചു വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി ആവിഷ്കരിച്ചു നടപടിക്രമങ്ങൾ പാലിച്ചു വികസനപ്രവർത്തനങ്ങൾ പ്രാദേശികമായി നടപ്പിൽവരുത്തി തന്നാണ്ടുതന്നെ ബിൽ മാറി പണം ചെലവഴിക്കുന്നതാണു പ്രവർത്തന രീതി.
എന്നാൽ, ചില സന്ദർഭങ്ങളിൽ തന്നാണ്ട് തന്നെ വികസന പ്രവർത്തനങ്ങളിൽ ചിലതു പൂർത്തീകരിക്കാൻ കഴിയാതെവരാറുണ്ട്. അപ്രകാരം ഫണ്ട് ചെലവഴിക്കാൻ കഴിയാതെവന്നാലും തദ്ദേശ സ്ഥാപനങ്ങൾക്ക് അർഹതപ്പെട്ട ആ തുകകൾ ട്രഷറി അക്കൗണ്ടുകളിൽ നിലനിർത്തുകയും അപ്രകാരമുള്ള പദ്ധതികൾ സ്പിൽ ഓവർ ആയി പരിഗണിച്ച് പൂർത്തീകരിക്കുന്ന മുറയ്ക്ക് മുൻപ് അനുവദിക്കപ്പെട്ടിരുന്ന തുക ഉപയോഗിച്ചുതന്നെ പേയ്മെന്റ് നടത്താൻ അനുവദിക്കുന്നതുമായിരുന്നു കാലങ്ങളായി തുടർന്നുവന്നിരുന്ന രീതി. ഒരിക്കൽ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കപ്പെട്ട പണം സർക്കാർ തിരിച്ചെടുക്കാറില്ലായിരുന്നു. ഇത് അടിസ്ഥാന സൗകര്യവികസന രംഗത്തു വലിയ സഹായകരമായിരുന്നു.
എന്നാൽ, കഴിഞ്ഞ സാന്പത്തികവർഷം ഇപ്പോഴത്തെ സംസ്ഥാന സർക്കാർ ഈ നയം മാറ്റുകയും 2017-2018 സാന്പത്തികവർഷത്തിലെ സ്പിൽ ഓവർ പദ്ധതികളുടേത് ഒഴികെയുള്ളപദ്ധതിവിഹിതം തിരിച്ചുപിടിക്കുകയും ചെയ്തു. ഈ സാന്പത്തികവർഷമാകട്ടെ കൂടുതൽ കർക്കശ നിലപാടിലൂടെ സ്പിൽ ഓവർ പദ്ധതികളുടെ തുകകൾ പൂർണമായും ഗവൺമെന്റ് പിൻവലിക്കുകയും സ്പിൽ ഓവർ പദ്ധതികൾക്ക് 2019-2020 വാർഷിക അലോട്ട്മെന്റിൽനിന്നു തുക ചെലവഴിക്കാൻ നിർദേശിച്ചിരിക്കുകയുമാണ്.
2018-19 സാന്പത്തിക വർഷത്തിന്റെ അവസാന പകുതിയിൽ പുതിയ സാന്പത്തികവർഷത്തിലേക്കുള്ള (2019-2020) പദ്ധതികൾ മുൻകൂട്ടി തയാറാക്കി 2018 ഡിസംബർ 31-നകം ആസൂത്രണ സമിതി അംഗീകാരം നേടാനും നടപടിക്രമങ്ങൾ പാലിച്ചു പുതിയ സാന്പത്തിക വർഷാരംഭത്തിൽത്തന്നെ പദ്ധതി നിർവഹണം ആരംഭിക്കാനും ഗവൺമെന്റ് നിർദേശിച്ചിരുന്നു. ഇപ്രകാരം ബജറ്റ് വിഹിതം എത്രയാണെന്ന് അറിയുന്നതിനു മുന്പ് പദ്ധതി ആവിഷ്കരിക്കാൻ നിർദേശിച്ചതോടൊപ്പം നടപ്പു സാന്പത്തിക വർഷത്തെ അലോട്ട്മെന്റ് തുക തന്നെ കണക്കാക്കി, അത്രയും തുകയ്ക്കുള്ള പുതിയ പദ്ധതി രൂപീകരിക്കാനുമാണു മാർഗനിർദേശം ലഭിച്ചത്. ജനകീയ ആവശ്യങ്ങൾ പരിഗണിച്ച് പദ്ധതികൾ ആവിഷ്കരിച്ച തദ്ദേശ സ്ഥാപനങ്ങളെ ഇതു പ്രതിസന്ധിയിലാക്കുന്നു.
2018-19 വർഷത്തെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് 2019 മാർച്ച് അവസാനം സമർപ്പിച്ച എല്ലാ ബില്ലുകളും ട്രഷറികളിലെ ക്യു-ബിൽ എന്ന സംവിധാനത്തിൽപ്പെടുത്തി തനതു വർഷം പേയ്മെന്റ് നൽകാതെ പുതിയ സാന്പത്തിക വർഷത്തിലേക്കു മാറ്റിവയ്ക്കുന്ന സമീപനമാണ് ഗവൺമെന്റ് സ്വീകരിച്ചത്. 2019 ജനുവരി 24 മുതൽ മാർച്ച് 31 വരെയുള്ള കാലഘട്ടത്തിൽ ആറു ദിവസം മാത്രമാണ് ഉപാധികളില്ലാതെ ട്രഷറികളിൽനിന്നു ബിൽ മാറി നൽകിയത്. ഇതോടൊപ്പം സ്പിൽ ഓവർ പദ്ധതികളുടെ പണം നൽകാതിരിക്കുകയും അത്തരം പദ്ധതികളുടെ തുക കൂടി 2019-2020 ലെ വിഹിതത്തിൽനിന്നു കണ്ടെത്തണമെന്നു നിർദേശിക്കുകകൂടി ചെയ്തത് പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചിരിക്കുകയാണ്.
കാര്യങ്ങൾ ഇങ്ങനെയിരിക്കെ 15.05.2019 ൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ്, 2019-2020 വാർഷിക പദ്ധതി പുനഃരാവിഷ്കരിച്ച് 2019 ജൂൺ 12-നകം ആസൂത്രണ സമിതി അംഗീകാരം നേടാൻ തദ്ദേശ സ്ഥാപനങ്ങളോടു നിർദേശിച്ചിരിക്കുകയാണ്. ചുരുക്കത്തിൽ പല തദ്ദേശ സ്ഥാപനങ്ങൾക്കും ക്യു-ബിൽ പേയ്മെന്റിനുള്ള തുകയും സ്പിൽ ഓവർ പദ്ധതികൾക്കുള്ള തുകയും മാറ്റിവച്ചതിനു ശേഷം പുതിയ പദ്ധതികൾ ഏറ്റെടുക്കാനേ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതോടൊപ്പം അനിവാര്യ പദ്ധതികൾക്കും ലൈഫ് മിഷൻ പോലുള്ള പദ്ധതികൾക്കും തുക കണ്ടെത്തേണ്ടതുണ്ട്.
കേരളത്തിൽ ഗ്രാമപഞ്ചായത്തുകൾക്ക് ഒഴികെ ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾക്കു കാര്യമായ തനതു നികുതി വരുമാനം ഇല്ല എന്നുള്ളതാണു വസ്തുത. മറ്റു പല സംസ്ഥാനങ്ങളിലും എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും നികുതിവരുമാനം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉദാഹരണത്തിനു മഹാരാഷ്ട്ര സംസ്ഥാനത്തു രജിസ്ട്രേഷൻ വകുപ്പ് മുഖാന്തിരമുള്ള നികുതി വരുമാനം ജില്ലാ പഞ്ചായത്തുകൾക്കു വിട്ടുനൽകി. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് വിഹിതവും അതനുസരിച്ചുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കലും നടപ്പു സാന്പത്തികവർഷം 60-70 കോടിയിലൊതുങ്ങുന്പോൾ മഹാരാഷ്ട്രയിലെ ജില്ലാ പഞ്ചായത്തുകളിൽ ആവിഷ്കരിക്കുന്ന വാർഷിക പദ്ധതികൾ 300-400 കോടികളുടേതാണ്.
അതുപോലെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആവിഷ്കരിക്കുന്ന വികസനപദ്ധതികൾക്ക് അംഗീകാരം നൽകേണ്ട ആസൂത്രണ സമിതികളുടെ അധികാരങ്ങളും ഗവൺമെന്റ് കവർന്നെടുക്കുകയാണ്. ഓരോ ജില്ലയിലേയും തദ്ദേശസ്ഥാപന ജനപ്രതിനിധികളിൽനിന്നു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ആസൂത്രണ സമിതി അംഗങ്ങളെ കൂടാതെ ഗവൺമെന്റ് താത്പര്യം സംരക്ഷിക്കാൻ വലിയ ശന്പളത്തോടുകൂടി ഗവൺമെന്റ് നോമിനികളെ നിയമിച്ചിരിക്കുകയുമാണ്. ആസൂത്രണ സമിതികൾക്കു മുകളിൽ ഉദ്യോഗസ്ഥരും ഗവൺമെന്റ് നോമിനികളും മാത്രം ഉൾപ്പെട്ട കോ-ഓർഡിനേഷൻ കമ്മിറ്റിക്കു വിപുലമായ അധികാരങ്ങളാണുള്ളത്.
2019-2020 വാർഷിക പദ്ധതി പ്രതിസന്ധിയിലാക്കുന്ന നടപടി പിൻവലിച്ച് സ്പിൽഓവർ പൂർണമായും നിലനിർത്തിതരികയും 2018-19 വർഷത്തെ ക്യു-ബില്ലുകൾക്കുള്ള തുക മുൻവർഷത്തെ അലോട്ട്മെന്റിൽനിന്നു തന്നെ നൽകാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം. അതുവഴി 2018 ഡിസംബറിൽ അംഗീകാരം നേടിയ 2019-2020 ലെ പദ്ധതികൾ പൂർണമായ തോതിൽ നടപ്പിലാക്കാൻ തദ്ദേശസ്ഥാപനങ്ങളെ അനുവദിക്കണം.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (മെംബർ, ജില്ലാ പഞ്ചായത്ത്, കോട്ടയം)