Saturday, August 29, 2020 11:44 PM IST
പ്രതികരണം / ഫാ. ജോർജ് തേക്കടയിൽ
കേരളത്തിന്റെ സാമൂഹിക- വിദ്യാഭ്യാസ- ആതുരസേവന രംഗങ്ങളിൽ ക്രൈസ്തവ സഭകൾ നല്കിയിട്ടുള്ള സംഭാവനകൾ എത്ര വലുതാണെന്ന് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുള്ള ചരിത്രം പരിശോധിച്ചാൽ മനസിലാകും. രാജ്യത്തിന്റെയും ലോകത്തിന്റെയും വളർച്ചയ്ക്ക് ഏറെ സംഭാവനകൾ ക്രൈസ്തവർ വിവിധ രംഗങ്ങളിൽ നല്കിയിട്ടുണ്ട്. പക്ഷേ ഇന്നു കേരളത്തിലെ ക്രൈസ്തവർ പലപ്പോഴും പൊതുസമൂഹത്തിൽ പരിഹാസപാത്രമാവുകയാണ്. കോവിഡ് മഹാമാരിയുടെ ഈ കാലത്തുപോലും കേരളസഭയിലുണ്ടാകുന്ന പ്രശ്നങ്ങൾ പൊതുസമൂഹത്തെ അലോസരപ്പെടുത്തുന്നു.
അഴിയാത്ത ഉൗരാക്കുടുക്കുപോലെയാണു മാർത്തോമ്മാ നസ്രാണിസഭയിലെ രണ്ടു പ്രബലവിഭാഗങ്ങളായ മലങ്കര ഓർത്തഡോക്സ് സഭയും യാക്കോബായ സഭയും തമ്മിലുള്ള പ്രശ്നങ്ങൾ. 2017 ജൂലൈ മൂന്നിനു സുപ്രീംകോടതിയിൽനിന്നു മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി ഉണ്ടാവുകയും അതിന്റെ വെളിച്ചത്തിൽ യാക്കോബായസഭയുടെ കൈവശാവകാശത്തിലുണ്ടായിരുന്ന പള്ളികളും സ്ഥാപനങ്ങളും സെമിത്തേരികളും ഓർത്തഡോക്സ് സഭയുടെ അധീനതയിലാവുകയുമാണ്. കോടതിവിധിയെ മറികടക്കാൻ ഗവണ്മെന്റിനു സാധിക്കുകയില്ലല്ലോ. അതുകൊണ്ട് പോലീസും മറ്റ് ഉദ്യോഗസ്ഥരുമൊക്കെ കോടതിവിധിയനുസരിച്ചു കർത്തവ്യം നിറവേറ്റുന്നു. കോടതിവിധി വന്നതോടെ വിജയികളായി എന്നു പറയുന്നവർക്കു കുറച്ചുകൂടെ ക്രിസ്തീയസമീപനങ്ങൾ സ്വീകരിക്കാമായിരുന്നു.
ജയിച്ചെന്നു കരുതുന്നവർ തോറ്റവരെ കൂടെ കൂട്ടണം
കുരിശുമരണത്തോളം സ്വയം തോൽവി ഏറ്റവന്റെ അനുഗാമികളാണല്ലോ ക്രിസ്ത്യാനികൾ. സ്വയം മരണമേറ്റുവാങ്ങി മരണത്തെ തോൽപ്പിച്ച ക്രിസ്തുതന്നെയല്ലേ ക്രിസ്ത്യാനികളുടെ മാതൃക. ജീവിതത്തിൽ തോറ്റവരായ സുവിശേഷത്തിലെ പാപിനിയായ സ്ത്രീയെയും വലതുവശത്തെ കള്ളനെയുമൊക്കെ യാതൊരു വിചാരണയും കൂടാതെ കൂടെക്കൂട്ടിയവനാണ് ക്രിസ്തു. തെറ്റുചെയ്യുന്ന സഹോദരനോട് ഏഴ് എഴുപതുപ്രാവശ്യം ക്ഷമിക്കണമെന്ന് പഠിപ്പിച്ചവനാണ് ക്രിസ്തു. പക്ഷെ ഈ ക്ഷമയുടെ പാഠം സഭാനേതാക്കൾ മറന്നതായി തോന്നുന്നു.
ഗവണ്മെന്റ് മുൻകൈ എടുത്ത് നടത്തിയ അനുരഞ്ജന ചർച്ചകൾ തെറ്റിപ്പിരിയുകയും അതിനോടു നിസഹകരിക്കുകയും ചെയ്തു, മറ്റു സഭകളുടെ തലവന്മാർ മധ്യസ്ഥശ്രമങ്ങളുമായി മുന്പോട്ടുവന്നപ്പോൾ അവരെയൊക്കെ പറഞ്ഞയച്ചു. സ്വന്തം സഭയിലെ തന്നെ പലരും ക്ഷമയുടെ വഴി തെരഞ്ഞെടുക്കണമെന്ന് പറഞ്ഞപ്പോൾ അവരെ ഭീഷണിപ്പെടുത്തി മൂലയ്ക്കിരുത്തി. ഇവയൊക്കെ ക്രിസ്തുവിന്റെ വഴികളോടു ചേരുന്നവയാണോ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.
ബാബേൽ അനുഭവത്തിലായ സഭകൾ
ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ ബാബേൽ ഗോപുരനിർമാണത്തിന്റെ കഥ പറയുന്നുണ്ട്. സ്വത്വസംരക്ഷണത്തിനുവേണ്ടി ഗോപുരം പണിതവർ ചിതറിക്കപ്പെട്ടതിന്റെ കഥ. ഒരാൾ പറയുന്നതു മറ്റൊരാൾക്കു മനസിലാകുന്നില്ല. അങ്ങനെ ആശയക്കുഴപ്പങ്ങൾ മൂലം ശിഥിലമാക്കപ്പെടുകയും ചിതറിക്കപ്പെടുകയും ദുർബലമാക്കപ്പെടുകയും ചെയ്ത മനുഷ്യരുടെ കഥപോലെയാണ് കേരളക്രൈസ്തവസഭയുടെയും കഥ. ഒരുകൂട്ടർ പറയുന്നതു മറ്റൊരു കൂട്ടർക്കു മനസിലാകുന്നില്ല. എല്ലാവരും ആശയക്കുഴപ്പത്തിലാണ്. ആശയക്കുഴപ്പം മാറണമെങ്കിൽ ക്ഷമയും വിട്ടുവീഴ്ചാ മനോഭാവവും ഉണ്ടാകണം.
"ആരാണ് വലിയവൻ' എന്ന ചോദ്യം ക്രിസ്തുവിന്റെ അപ്പസ്തോലന്മാർ തമ്മിൽ ചോദിച്ചതാണ്. ക്രിസ്തു അതിന് നല്കുന്ന ഉത്തരം ""നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനുമായിരിക്കണം'' (മത്തായി 20:27) എന്നാണ്. ക്രൈസ്തവസഭകൾ ഇതു മറക്കുന്നു. ഒരു മുന്നറിയിപ്പുംകൂടെ ക്രിസ്തു സഭകൾക്കു നല്കുന്നുണ്ട്. ""അന്തഃഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തഃഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്ക്കുകയില്ല'' (മത്തായി 12:25).
ഇതൊക്കെ കേരളസഭ ഗൗരവമായിട്ടെടുക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. തീവ്രനിലപാടുകളുള്ള ചിലഗ്രൂപ്പുകൾ ക്രൈസ്തവ യുവതികളെ പ്രണയക്കുരുക്കിലും മറ്റും കുടുക്കി തീവ്രവാദികൾക്കു കാഴ്ചവയ്ക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും ഇന്റർനെറ്റ് തുടങ്ങിയ ആധുനിക സങ്കേതങ്ങൾക്കും അടിമപ്പെട്ട് യുവതലമുറ ദേവാലയങ്ങളിൽനിന്നും വിശ്വാസത്തിൽനിന്നും അകന്നുകൊണ്ടിരിക്കുന്നു.
ഒരു കാലത്ത് കേരളത്തിലെ ക്രൈസ്തവസഭകളുടെ തലവന്മാർ പറയുന്ന വാക്കുകൾ ബഹുമാന ആദരവുകളോടെ കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പൊതുസമൂഹമായിരുന്നു ഉണ്ടായിരുന്നത്. ഇന്നതു മാറി. രണ്ടു സഭകൾ തമ്മിലുള്ള പ്രശ്നം ഒന്ന് രമ്യതയിലാക്കാൻ മറ്റ് സഭകളിലെ നേതൃത്വത്തെ പങ്കാളികളാക്കാൻപോലും ദുരഭിമാനം സമ്മതിക്കുന്നില്ല. കേരളത്തിലെ ക്രൈസ്തവസമൂഹം ആത്മപരിശോധന ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മറക്കണം, പൊറുക്കണം, ക്ഷമിക്കണം
പിടിച്ചടക്കലുകൾ സാമ്രാജ്യത്വമനോഭാവമാണ്. കോടതിവിധികൾ നിയമമനുസരിച്ചാണു നടക്കുന്നത്. എല്ലാ വിധികളിലും ന്യായവും നീതിയും നടപ്പിലാകണമെന്നു നിർബന്ധമില്ല. ഒരേ വിശ്വാസവും ഒരേ പാരന്പര്യവും ഒരേ ആരാധനക്രമവുമുള്ള സഭകളിലുള്ളവരൊക്കെ സഹോദരങ്ങളും സ്വന്തക്കാരുമൊക്കെയാണ്. കോടതിവിധിയിൽ ജയിച്ചവർ തോറ്റവരെ കൂടെ കരുതിക്കൊണ്ട് അവർ കൈവശം വച്ചതൊക്കെ വിട്ടുകൊടുത്തിരുന്നെങ്കിൽ അതു വലിയ ക്രിസ്തീയ സാക്ഷ്യമാകുമായിരുന്നു. പൊതുസമൂഹത്തിൽ അവരുടെ വിലയും നിലയും ഒത്തിരിയേറെ ഉയരുമായിരുന്നു. അത് മറ്റു സഭകളുമായുള്ള ഐക്യത്തിനുള്ള ഒരു വഴിയുമാകുമായിരുന്നു.
തോറ്റവരെന്നു കരുതപ്പെടുന്നവർ ഏറെ നിരാശരും വേദന കടിച്ചമർത്തി കഴിയുന്നവരും ദുഃഖിതരുമാണിന്ന്. വിട്ടുവീഴ്ചയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും മനോഭാവം ജയിച്ച സഭ മുന്പോട്ടുവച്ചിരുന്നെങ്കിൽ മാർത്തോമ്മാ നസ്രാണി പാരന്പര്യമുള്ള സഭകളൊക്കെ ആ സഭയുടെ തലവനെ സ്വന്തം തലവനായി കരുതുമായിരുന്നില്ലേ? ജയിച്ചു എന്ന് കരുതുന്നവർ യഥാർഥത്തിൽ ജയിച്ചവരായോ? സുവിശേഷത്തിന്റെ മാർഗത്തിൽ ചിന്തിക്കുന്നവർക്ക് അങ്ങനെ പറയാനാവില്ല എന്നതാണ് സത്യം. ജയിച്ചവരുടെ കൂടെ തോറ്റവർ കൂടുമെന്ന് ചിന്തിക്കുന്നവരുണ്ടാകാം. ചില അധികാര മോഹികളും സന്പത്ത് മോഹികളും അവരുടെ കൂടെ കൂടിയെന്നും വരാം എന്നുമാത്രം.
കേരളത്തിലെ ക്രൈസ്തവസഭകൾ ബാബേൽ അനുഭവത്തിൽനിന്നു പെന്തക്കുസ്താ അനുഭവത്തിലേക്ക് വളരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നിൽക്കുന്നിടത്തെ മണ്ണ് ചോർന്ന് ഒലിച്ചുപോയിക്കൊണ്ടിരിക്കുന്നു എന്ന കാര്യം മറക്കരുത്. സഭയിലെ അന്തഃഛിദ്രങ്ങളും കലഹങ്ങളും കാരണം ക്രിസ്തുവിന്റെ സഭ നശിക്കില്ല. പക്ഷേ ദുർബലമാകുമെന്ന വസ്തുത ആരും മറക്കരുത്. സഭകൾക്കുള്ളിലുള്ള പ്രശ്നം പൊതുസമൂഹത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടിട്ട്, ഇതു തങ്ങളുടെ ആഭ്യന്തരവിഷയമാണ്, മറ്റുള്ളവർ ഇതിൽ ഇടപെടണ്ട എന്നുപറയുന്നതിൽ അർഥമില്ല. കാരണം പൊതുസമൂഹത്തിൽ എല്ലാസഭകളും ഒരേപോലെ അപമാനിക്കപ്പെടുകയാണ് .
മറ്റുള്ളവർ പറയുന്നത്
കേരള ഹൈക്കോടതിയിലെ ഹൈന്ദവനായ ഒരു ന്യായാധിപൻ തന്റെ വിധിന്യായത്തിൽ എഴുതിയ ഒരുഭാഗം എവിടെയോ വായിച്ചതോർക്കുന്നു. ""കേരള ക്രൈസ്തവ സഭ.. കക്ഷി വഴക്കുകൾ ശാശ്വതമായി പരിഹരിക്കപ്പെടണമെങ്കിൽ അതിനു സുവിശേഷാധിഷ്ഠിതമായ മാർഗങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു'' എന്നായിരുന്നു ആ ഭാഗം. ആ ന്യായാധിപന്റെ വാക്കുകൾക്കു പ്രസക്തി കൂടിവരുകയാണ്. ദൈവവചനം, പാരന്പര്യം, സഭാചരിത്രം, ദൈവശാസ്ത്രം, ആത്മീയത, അച്ചടക്കം, സംസ്കാരം തുടങ്ങി ഒത്തിരിയേറെ വിഷയങ്ങൾ കക്ഷിവഴക്കിൽ അന്തർലീനമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതു കോടതിയുടെ വിധിയേക്കാളും അത്യുത്തമമായിട്ടുള്ളത് ദൈവത്തിന്റെ വിധി സ്വീകരിക്കുക എന്നുള്ളതാണ്.
നിയമവിഷയങ്ങൾ പറഞ്ഞും താറടിച്ചും തെരുവുകളിൽ ലഹളയുണ്ടാക്കിയും എതിരാളികളെ നിശബ്ദമാക്കാമെന്നു വ്യാമോഹിക്കുന്നത് വ്യർഥമാണ്. അങ്ങനെ താത്കാലിക സമാധാനം ഉണ്ടായാൽതന്നെയും വീണ്ടും കലഹങ്ങളും അസമാധാനവും സഭയിൽ തുടർന്നുകൊണ്ടേയിരിക്കും.
മലയാള മനോരമയുടെ ചീഫ് എഡിറ്ററായിരുന്ന യശഃശരീരനായ കെ.എം. മാത്യു തന്റെ "എട്ടാമത്തെ മോതിരം' എന്ന ആത്മകഥയിൽ കുറിച്ചിരിക്കുന്ന ഏതാനും വരികൾ ഇവിടെ ഉദ്ധരിക്കുന്നതു പ്രസക്തമാണെന്നു കരുതുന്നു: ""മൂന്നു മണിക്കൂർ മതിയെന്ന് ആദ്യം കരുതി, നരിമാനെ ഹൈക്കോടതിയിലെത്തിച്ച ഞങ്ങളുടെ കണക്കുകൂട്ടൽ എത്ര അബദ്ധമായിരുന്നു. പാത്രിയാർക്കീസ് വിഭാഗം അപ്പീലുമായി സുപ്രീംകോടതിയിലെത്തി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ പാത്രിയാർക്കീസ് വിഭാഗം നൽകിയ അപ്പീലിൽ 1995 ജൂൺ 20-ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചു. 1934-ലെ ഭരണഘടന ഇടവകപ്പള്ളികൾക്കു ബാധകമാണെന്നും കാതോലിക്കയെ മുടക്കിയ പാത്രിയാർക്കീസിന്റെ നടപടി അസാധുവാണെന്നും കോടതി പ്രഖ്യാപിച്ചു.
വിജയം നേടിത്തന്നപ്പോൾ നരിമാൻ ഞങ്ങളോട് ഉറപ്പിച്ചുപറഞ്ഞിരുന്നു, ഈ വിജയത്തിൽ മഹാമനസ്കരാവുക എന്ന്! പക്ഷേ, ഞങ്ങളുടെ സമുദായത്തിലുള്ള പലർക്കും അതുൾക്കൊള്ളാനായില്ല. ഈ അവസ്ഥവരെ എത്തിച്ച ഞങ്ങളെയൊക്കെ നിരാകരിച്ച്, അവർ പുതിയ വഴികളിലൂടെ മുന്നേറി. ഹൈക്കോടതിയിൽ പുതിയൊരു കേസ് ഫയൽ ചെയ്തു. വിജയം സമാധാനത്തിനായിരിക്കണം എന്നൊക്കെ വിശ്വസിച്ച എനിക്കും സമാനഹൃദയർക്കും ആ പോക്കു നോക്കിനിൽക്കാനെ കഴിഞ്ഞുള്ളു.''
സുപ്രീംകോടതിയുടെ അവസാനവിധി വന്നപ്പോഴെങ്കിലും അക്രൈസ്തവനായ അഡ്വ. നരിമാന്റെ വാക്കുകൾക്കു ചെവി കൊടുക്കേണ്ടതുണ്ട്. ജയിച്ചവർ മഹാമനസ്കതയുള്ളവരാകണം എന്ന വാക്കുകൾ. കാരണം മഹാമനസ്കത ദൈവത്തിൽനിന്നു വരുന്ന മനോഭാവമാണ്.
സഭയിലെ മെത്രാന്മാരും വൈദികരുമൊക്കെ ബലിയർപ്പണത്തിനു നേതൃത്വം നൽകുന്നവരാണല്ലോ. ബലിയർപ്പകന്റെ മനോഭാവം എന്തായിരിക്കണമെന്നു വളരെ വ്യക്തമായി യേശുക്രിസ്തു തന്റെ അനുയായികളെ ഓർമിപ്പിക്കുന്നുണ്ട്. ""നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുന്പോൾ, നിന്റെ സഹോദരന് നിന്നോടെന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ചോർത്താൽ, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുന്പിൽ വച്ചിട്ടു പോയി സഹോദരനോടു രമ്യപ്പെടുക; പിന്നെ വന്നു കാഴ്ചയർപ്പിക്കുക.'' (മത്തായി 5: 23-24).
സ്വന്തം സഹോദരങ്ങളെ ദേവാലയത്തിൽനിന്ന് ഇറക്കിവിട്ടിട്ട് അർപ്പിക്കുന്ന ബലിക്ക് എന്തു മേന്മയാണുള്ളത്? ദൈവം വേദനിക്കുന്നവരും നിസഹായരുമായ സഹോദരങ്ങളോടൊപ്പം ഇറങ്ങിപ്പോയിട്ടുണ്ടാവും എന്ന കാര്യം തീർച്ചയാണ്. മലങ്കര അന്ത്യോക്യൻ ആരാധനക്രമത്തിൽ വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന ഒരു ഈരടിയുണ്ട്.
""സഭമേൽ രക്ഷക കൃപചെയ്ക
യോജിപ്പേകുക വൈദികരിൽ
സത്യമതാം വിശ്വാസത്തെ
ഏകസ്വരത്തിൽ ഘോഷിപ്പാൻ''
സത്യവിശ്വാസം അല്ലെങ്കിൽ സുവിശേഷം പ്രഘോഷിക്കുകയാണ് സഭയുടെ കർത്തവ്യമെങ്കിൽ അത് ഒരേ മനസോടും ഒരേ കൂട്ടായ്മയിലും ചെയ്യേണ്ടതുണ്ട്.