Monday, July 18, 2022 10:10 PM IST
തീൻമേശയിൽ നിറയെ വിഭവങ്ങളാണ്! പൊരിച്ചതും വറുത്തതും പല വർണത്തിൽ അലങ്കരിച്ചതും മതിമയക്കുന്ന മണവും രുചിയും നിറയുന്ന പലതരം കൂട്ടങ്ങൾ. ആസ്വദിച്ചു കഴിക്കാൻ മനവും തനുവും തുടിക്കുന്ന രുചിഭേദങ്ങൾ. ഇതൊക്കെയും മിതമായി കഴിച്ചാൽ പോലും നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ ഭദ്രമാണോ?
പലഹാരങ്ങളായാലും പായസക്കൂട്ടായാലും രുചിവൈഭവങ്ങളുടെ കറിക്കൂട്ടുകളായാലും ഇന്ന് അഞ്ചു മിനിറ്റുകൊണ്ടു തയാറാകണം. വിഭവങ്ങൾക്കു നിറവും ഗന്ധങ്ങളും പകരുന്നതാകട്ടെ പൊടിപദാർഥങ്ങളും സുഗന്ധവ്യഞ്ജനങ്ങളും. ഗ്രാന്പുവും കറുകപ്പട്ടയും ജാതിപത്രിയും മല്ലിയും പെരുംജീരകവും തുടങ്ങി മണവും രുചിയും പകരുന്ന മസാലപ്പൊടിക്കു വെജിറ്റേറിയൻ ആയാലും നോണ് വെജിറ്റേറിയൻ ഭക്ഷണമായാലും മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്തതാണ്.
മുളക്, മല്ലി, മഞ്ഞൾ, ജീരകം, ഉലുവ തുടങ്ങി അടുക്കളയിൽ വിഭവങ്ങൾക്കാവശ്യമുള്ളതും ഇന്നു പൊടികളായി മാർക്കറ്റിൽ ലഭിക്കുന്നു. സാന്പാർ, രസം തുടങ്ങിയ കറിക്കൂട്ടുകളും അഞ്ചു നിമിഷംകൊണ്ട് പാകമാക്കാവുന്ന വിധത്തിൽ കവറിൽ ലഭിക്കുന്നു. ചിക്കനും മീനും ബീഫും തുടങ്ങിയ നോണ്വെജ് വിഭവങ്ങൾ പൊരിക്കാനും കറിവയ്ക്കാനും റോസ്റ്റ് ചെയ്യാനും തുടങ്ങി വിവിധങ്ങളായ രുചിപ്പെരുമയ്ക്കു മസാലയും കറിക്കൂട്ടുകളും പൊടികളായിക്കഴിഞ്ഞിരിക്കുന്നു.
പലഹാരങ്ങൾക്കാവശ്യമായ അരി, ഗോതന്പ്, ഉഴുന്ന്, കടല, റാഗി തുടങ്ങി ഓരോന്നും പൊടികളുടെ രൂപത്തിൽ അഴകോടെ മുന്നിലെത്തുന്നു. തൊട്ടുനോക്കിയാൽ തരി ലേശമില്ലാത്ത, നിറവും മണവുമുള്ള, പലഹാരത്തിനു മിനുസവും മൃദുലതയും നൽകുന്ന പൊടിരൂപത്തിലുള്ള ധാന്യങ്ങൾ. തിരക്കുപിടിച്ച ജീവിതത്തിൽ കഴുകാനും അരിയാനും പാകമാകാനും കാത്തിരുന്ന് സമയം കളയേണ്ടതില്ല! എല്ലാം ഇൻസ്റ്റന്റ്...
ഇൻസ്റ്റന്റ് കറികളിലെ വില്ലന്മാർ
ധാന്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും സത്ത് വേർതിരിച്ചശേഷം വിപണനം നടത്തുന്നതു പതിവായിരിക്കുന്നു. കേരളത്തിനകത്തും പുറത്തും സത്ത് വേർതിരിക്കുന്ന വൻകിട സ്ഥാപനങ്ങളുണ്ട്. സത്ത് വേർതിരിച്ച ശേഷമുണ്ടാകുന്ന ചണ്ടി പൊടിരൂപത്തിലാക്കി പായ്ക്കറ്റുകളിൽ നിറച്ചു പൊതുവിപണിയിൽ വിറ്റഴിക്കുന്നു. ഇതിനു മണവും രുചിയും ലഭിക്കാൻ എസൻസ് ചേർക്കും.
ചുക്ക്, മഞ്ഞൾ, ജീരകം, മല്ലി, ഏലം, കറുവപ്പട്ട തുടങ്ങിയവ പായ്ക്കറ്റുകളിൽ ഉപഭോക്താവിന്റെ കൈയിൽ കിട്ടുന്നത് ഇത്തരത്തിലാണ്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾ, മറ്റു പലവ്യഞ്ജനപ്പൊടികൾ, വിവിധതരം മസാലക്കൂട്ടുകൾ ഇവയിലെല്ലാംതന്നെ നിറവും മണവും രുചിയുമുണ്ടാക്കാനും അളവുതൂക്കം കൂട്ടാനും മറ്റുമായി ധാരാളം വസ്തുക്കളാണു മായമായി ചേർക്കുന്നത്. കീടനാശിനികളുടെ കൂടിയ അളവും ഇവയിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. കടുകിൽ ചേർക്കുന്ന മായം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണുണ്ടാക്കുന്നത്. നല്ലനിലയിൽ പ്രവർത്തിക്കുന്ന കന്പനികളുണ്ടെങ്കിലും കൊള്ളലാഭത്തിനുവേണ്ടി മലയാളികളെ വിഷം തീറ്റിക്കുന്നവരും ഏറെയാണ്.
സിന്തറ്റിക് ഡൈയും ക്രോമിയവും മുതൽ
പാക്കറ്റിൽ ലഭിച്ച ഗോതന്പുപൊടി വാങ്ങി പാത്രത്തിൽ നിറച്ചു മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും പൊടിക്കു മുകളിലായി വല രൂപപ്പെട്ടത് ശ്രദ്ധിച്ച വീട്ടമ്മ പൊടിക്കു ദുർഗന്ധം അനുഭവപ്പെട്ട കാര്യവും പറയുന്നു. കടകളിൽനിന്നു വാങ്ങിയ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഇത്തിരി ചേർക്കുന്പോൾതന്നെ വല്ലാതെ നിറമുണ്ടാകുന്നു. മഞ്ഞളിന്റെയും മുളകിന്റെയും യഥാർഥ ഗന്ധമുണ്ടാകുന്നതുമില്ല. ആരോഗ്യം തകർക്കുന്ന അപകടകരമായ കൃത്രിമവസ്തുക്കളാണു മായമായി ഇതിലൊക്കെയും ചേർത്തിരിക്കുന്നത്.
വറ്റൽമുളകിൽ അർബുദത്തിനുവരെ കാരണമാകുന്ന സിന്തറ്റിക് ഡൈയും മുളക്, മഞ്ഞൾ പൊടികളിൽ നിറം ലഭിക്കുന്നതിനായി ക്രോമിയവുമാണു വ്യാപകമായി ചേർക്കുന്നത്. ഉറക്കമില്ലായ്മ, തലവേദന, അലർജി എന്നിങ്ങനെ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഇതുമൂലമുണ്ടാകും. ശരീരത്തിലെത്തുന്ന വിഷാംശങ്ങൾ ഒരുപരിധിവരെ ശരീരത്തിന്റെ രക്ഷാസംവിധാനം സ്വയം നിർവീര്യമാക്കുന്നുണ്ട്. തുടർച്ചയായി രാസവസ്തുക്കൾ ശരീരത്തിൽ എത്തിയാൽ പുറംതള്ളാനാവാതെ ആരോഗ്യപ്രശ്നമായി തീരും.
പായ്ക്ക് ചെയ്തുവരുന്ന എല്ലാവിധ ഭക്ഷ്യ ഉത്പന്നങ്ങളുടെയും ലേബലിൽ അതിൽ ചേർന്നിരിക്കുന്ന സാധനങ്ങളും മറ്റു ചേരുവകളും വ്യക്തമായി അച്ചടിച്ചിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ, നിയമം കാറ്റിൽ പാറുകയാണ്. നിറം, മണം, രുചി മുതലായവയ്ക്കായി ചേർത്തിരിക്കുന്ന കൂട്ടുകളിൽ അനുവദിച്ചിട്ടില്ലാത്ത പല രാസവസ്തുക്കളും ചേർത്തിരിക്കുന്നതും അനുവദിച്ചിട്ടുള്ളവ കൂടിയ തോതിൽ ചേർത്തിരിക്കുന്നതായും പഠനങ്ങളുണ്ട്.
നിയമലംഘകർക്ക് കേവലം പിഴ ചുമത്തുന്നതിലുപരി കർശന ശിക്ഷ ഉറപ്പുവരുത്തിയാലേ ഭക്ഷ്യവസ്തുക്കളിലെ മായംചേർക്കൽ തടാനാകൂ. ലൈസൻസില്ലാത്തതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം തയാറാക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കുകയും അറവുശാലകളിലും മത്സ്യമാർക്കറ്റുകളിലും ഹോട്ടലുകളിലും പരിശോധനയ്ക്ക് സ്ഥിരം സംവിധാനമുണ്ടാകുകയും വേണം. തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ അനാസ്ഥ വെടിഞ്ഞ് ചുമതലാബോധത്തോടുകൂടി പ്രവർത്തിച്ചേ മതിയാകൂ.
ഭക്ഷ്യസുരക്ഷാ നിയമം
ഭക്ഷണപദാർഥങ്ങളിൽ മായംചേർക്കലിനെപ്പറ്റിയുള്ള വിശദീകരണവും ചട്ടങ്ങളും പ്രതിപാദിക്കുന്ന മായം ചേർക്കൽ നിരോധന നിയമം (രണ്ടാം ഭേദഗതി) ചട്ടം 2011 പ്രകാരം നിലവാരമില്ലാത്തതോ ചീത്തയായതോ കേടുള്ളതോ കീടബാധയുള്ളതോ ആയ ധാന്യങ്ങൾ, പയറുവർഗങ്ങൾ ധാന്യപ്പൊടികൾ ഇവ നല്ലതിന്റെകൂടെ കലർത്തുന്നത്, ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയെ ബാധിക്കുന്ന ഭക്ഷണേതര വസ്തുക്കൾ കലർത്തുന്നത്, ഭക്ഷ്യ ഉത്്പന്നങ്ങളിലെ ഏതെങ്കിലും ഭാഗമോ സത്തോ ഭാഗികമായോ മുഴുവനായോ ഉൗറ്റിയെടുത്തതിനുശേഷം ഉത്പന്നം വിൽക്കുന്നത്, നിറമോ മണമോ രുചിയോ കൃത്രിമമായി വർധിപ്പിക്കാനോ ഗുണനിലവാരമില്ലായ്മ മറച്ചുവയ്ക്കാനോ വേണ്ടി ഏതെങ്കിലും വസ്തു ഭക്ഷ്യവസ്തുവിനോട് ചേർത്ത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത്, ശുചിത്വം പാലിക്കാതെയുള്ള നിർമാണം, പായ്ക്കിംഗ്, സംഭരണം, വിതരണം, ലേബലിൽ ഇല്ലാത്ത ഗുണങ്ങളുണ്ടെന്ന് അവകാശപ്പെടുന്നത്, തെറ്റിധരിപ്പിക്കുന്ന രീതിയിൽ പരസ്യം ചെയ്യുന്നത്, ഭക്ഷണ ഉത്പന്നങ്ങളിൽ കീടനാശിനികൾ കലർത്തുന്നത്... ഇതെല്ലാം മായംചേർക്കലാണ്. ഓരോന്നിനുമുള്ള ശിക്ഷയും നിയമത്തിൽ പറയുന്നുണ്ട്. പിഴയോ ജയിൽ ശിക്ഷയോ രണ്ടുംകൂടിയോ നൽകാവുന്നതാണ്.
(അവസാനിച്ചു)
തയാറാക്കിയത്: ജോണ്സണ് വേങ്ങത്തടം, ജോമി കുര്യാക്കോസ്, ജിബിൻ കുര്യൻ, ജെവിൻ കോട്ടൂർ, ലിജിൻ കെ. ഈപ്പൻ