Thursday, August 11, 2022 10:39 PM IST
പ്രഫ.എൻ. രാധാകൃഷ്ണൻ
(ചെയർമാൻ, കേരള ഗാന്ധിസ്മാരക നിധി)
സ്വാതന്ത്ര്യസമരത്തിന്റെ ബലിപീഠത്തിൽ ജീവനർപ്പിച്ച ധീര ദേശാഭിമാനികളെ ഓർമിക്കാനുള്ള ധന്യമായ ഒരവസരമാണ് ഓരോ സ്വാതന്ത്ര്യദിനവും. ജനസഹസ്രങ്ങൾ സ്വാതന്ത്ര്യസൂര്യനെ വരവേറ്റപ്പോൾ ആഘോഷങ്ങളിൽനിന്നെല്ലാം ഒഴിഞ്ഞ് അങ്ങകലെ കൽക്കട്ടയിലെ ബലിയഘട്ട എന്ന ഒരു ചേരിപ്രദേശത്ത് ഒരു മുസ്ലിം സഹോദരന്റെ ഹൈദരി മാൻഷൻ എന്ന വീട്ടിൽ എല്ലാവർക്കും നന്മയുണ്ടാകണമേ എന്നു പ്രാർഥിച്ചുകൊണ്ട് ചർക്കയിൽ നൂൽ നൂറ്റുകൊണ്ടു വീരേതിഹാസം രചിച്ച ഗാന്ധിജിയുടെ പരിശ്രമങ്ങൾ ആർക്കു വിസ്മരിക്കുവാൻ കഴിയും.
മാനവമൈത്രിയും മതസാഹോദര്യവും എല്ലാവർക്കും നീതിയും ഉറപ്പാക്കണമെന്ന ഗാന്ധിവചനം സ്വാതന്ത്ര്യജ്വാലയുടെ ഏറ്റവും പ്രകടമായ ശക്തിസ്രോതസായി ജനഹൃദയങ്ങളിൽ ആഞ്ഞടിച്ചു. “ഈശ്വർ അള്ളാ തേരാ നാം സബ്കോ സന്മതി ദേ ഭഗവൻ” എന്ന പ്രാർഥന ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള ജനഹൃദയങ്ങളിൽ പ്രതീക്ഷയുടെ നാന്പുകൾ മുളപ്പിച്ചു എന്നത് ഒരു സത്യം. സ്വതന്ത്രഇന്ത്യയിൽ ആറു മാസം മാത്രമേ ഗാന്ധിജി ജീവിച്ചുള്ളൂ എന്നത് സ്വതന്ത്ര ഭാരതം നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു. “മാനവസാഹോദര്യത്തിനായുള്ള എന്റെ നിലയ്ക്കാത്ത ശബ്ദം എന്റെ പട്ടടയിൽനിന്നു നിങ്ങൾ കേട്ടുകൊണ്ടിരിക്കും” എന്ന ഗാന്ധി വചനം വലിയൊരളവിൽ സ്വാതന്ത്ര്യനാന്തര ഭാരതത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ നിലനിൽപ്പിനെ സ്വാധീനിച്ചിരുന്നു എന്നതും സത്യം. ഭാരത ഏകീകരണത്തിന്റെ ഏറ്റവും ശക്തമായ കണ്ണിയായിരുന്ന ഗാന്ധിജിയെ ഒരുകാലത്ത് തിരസ്കരിച്ചവർ പോലും ഇന്ന് ആ നിലപാട് അംഗീകരിച്ചിരിക്കുന്നു എന്നതും യാഥാർഥ്യം.
സഹിഷ്ണുത
കഴിഞ്ഞ 75 വർഷത്തിനുള്ളിൽ വിവിധ മേഖലകളിൽ ഭാരതം അത്യപൂർവമായ നേട്ടങ്ങൾ കൊയ്തു എന്നതിൽ നമുക്കഭിമാനിക്കാം. ഗാന്ധിജിയുടെയും അദ്ദേഹത്തോടൊപ്പം ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ ധീരദേശാഭിമാനികളുടെയും ത്യാഗോജ്വലമായ ജീവിതവും സന്ദേശവും വലിയൊരളവിൽ ഭാരതത്തെ ജനാധിപത്യ-മതേതര ഇന്ത്യയായി വളർത്തി എന്നതാണ് ഓരോ ഭാരതീയനും അഭിമാനിക്കേണ്ട ഏറ്റവും വലിയ നേട്ടം. കോട്ടങ്ങൾ ഏറെയുണ്ടെന്നും സമ്മതിക്കാം. ഭാരത സംസ്കാരത്തിന്റെ ആണിക്കല്ലായ സഹിഷ്ണുത നമ്മുടെ രാഷ്ട്രത്തെ പിന്നോട്ടു വലിച്ചില്ല എന്നതാണ് 75 വർഷങ്ങൾക്കുള്ളിൽ സാമൂഹിക തലത്തിൽ നാം നേടിയ ഏറ്റവും വലുതും മഹത്തരവുമായ നേട്ടം.
മഹാത്മാഗാന്ധിയുടെ കൊലപാതകം പല പ്രശ്നങ്ങളും ഉയർത്തിവിട്ടു. ഭാരതം ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച പ്രശ്നമാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. അവിഭക്ത ഭാരതത്തിലെയും മഹത്തായ ഒരു സംസ്കാരത്തിന്റെ ഉടമകളായ സ്വതന്ത്ര ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ലക്ഷോപലക്ഷം ജനങ്ങൾക്കുണ്ടായ നീറുന്ന അനുഭവങ്ങൾ തീർച്ചയായും അപരിഹാര്യമായ വിദ്വേഷമാണ് അവരിൽ അവശേഷിപ്പിച്ചത്. എന്നാൽ നാം ഒരു കാര്യം ഓർക്കണം, ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിനുമാത്രമേ ഇത്തരമൊരു വെല്ലുവിളി അഭിമുഖീകരിക്കാൻ കഴിയുകയുള്ളൂ. ഇക്കാര്യത്തിൽ ഇന്ത്യ ഗണ്യമായ വിജയം നേടുകയും ചെയ്തിട്ടുണ്ട്. അപ്പപ്പോൾ ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ പ്രകോപനങ്ങളെ വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കോ മതവിഭാഗങ്ങൾക്കോ മനസാക്ഷി തീറെഴുതിക്കൊടുക്കാത്ത ആളുകളെ ഇതൊക്കെ വേദനിപ്പിക്കുന്നു എന്നത് നിസംശയമാണ്.
രാഷ്ട്രവിഭജനത്തിനുശേഷം നമ്മുടെ മതേതര സിദ്ധാന്തങ്ങൾക്ക് അഭിമുഖീകരിക്കേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇന്ത്യയിലാകമാനം മതവിഭാഗങ്ങൾക്കിടയിലുള്ള അവിശ്വാസം കാട്ടുതീപോലെ പടർന്നുപിടിച്ചു എന്നത്. ഇരുപക്ഷത്തെയും മതമൗലികവാദികൾ ചിലപ്പോഴൊക്കെ മേൽക്കൈ നേടാറുണ്ടെങ്കിലും ഇന്ന് ഈ രാജ്യത്തെ മതേതര ശക്തികൾ അതിലും എത്രയോ മടങ്ങ് പ്രബലമാണ് എന്ന വസ്തുത നാം വിസ്മരിച്ചുകൂടാ. എന്നാൽ മതമൗലിക വാദികളെപ്പോലെ സംഘടിതമായി ശക്തി പ്രകടിപ്പിക്കുവാൻ അവർക്കു കഴിയാറില്ല. മഹത്തായ ഈ രാഷ്ട്രത്തെ രക്ഷിക്കുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ക്രൈസ്തവ സമൂഹത്തിന്റെയും പരസ്പര വിശ്വാസം വളർത്തിയെടുക്കുന്നതിന് കഴിവുള്ള പരിശ്രമങ്ങൾ ചെയ്യണം. താഴെ തലങ്ങളിൽനിന്നാണ് ഇത് ആരംഭിക്കേണ്ടത്. യുവജനങ്ങൾക്ക് ശരിയായ വിവരങ്ങൾ ലഭ്യമാക്കണം.
തുടക്കം വിദ്യാലയങ്ങളിൽ
സൗഹാർദ പ്രക്രിയയ്ക്കു തുടക്കമിടേണ്ടതു സ്കൂളുകളിലാണ്. നാംതന്നെ തുറന്നുവിട്ട വർഗീയതയെന്ന ഭൂതത്തെ തിരികെ കുടത്തിലടച്ചല്ലേ മതിയാകൂ. രാഷ്ട്രപിതാവ് അഭിലഷിച്ചവിധം കൂട്ടായ ഒരു പരിശ്രമം നടത്താത്തപക്ഷം ഹൃദയശൂന്യമായ ഈ ഭൂതം ഇനിയും ഒട്ടേറെപ്പേരെക്കൂടി പിടിച്ചുവിഴുങ്ങും. അതോടെ ഒരു പരിഷ്കൃതജനതയെന്ന നമ്മുടെ അവകാശവാദം മുഴുവൻ പാഴ്വാക്കായിത്തീരും.
ആധുനികകാലത്തെ ലക്ഷക്കണക്കിനു വരുന്ന സാമൂഹിക പരിഷ്കർത്താക്കളുടെയും യുക്തിപരമായി ചിന്തിക്കുന്ന പ്രഗത്ഭരുടെയും മനസുകളിൽ ലോകമതങ്ങൾ ചെലുത്തിയിട്ടുള്ള വലിയ സ്വാധീനത്തെപ്പറ്റി ഗാന്ധിജിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. മനുഷ്യജീവിതത്തിന്റെയും സമകാലീനവ്യവസ്ഥിതികളുടെയും സങ്കീർണതയുടെ പശ്ചാത്തലത്തിൽ വേണം മതങ്ങളുടെ മഹത്തായ പങ്ക് മനസിലാക്കുവാൻ. ഇന്ന് ശാസ്ത്രസാങ്കേതിക മേഖലകളിൽ ഉണ്ടായിട്ടുള്ള അദ്ഭുതകരമായ നേട്ടങ്ങൾ ഭൗതികവാദം, യുക്തിവാദം, നാസ്തികത്വം എന്നിവയുടെതായ ഒരു യുഗം സൃഷ്ടിച്ചിരിക്കുകയാണ്. എങ്കിലും മനുഷ്യരാശിയുടെ നിലനിൽപ്പിനും ആത്മീയ സഹവർത്തിത്വത്തിനും കൂട്ടായ സഹവാസത്തിനും ആവശ്യമായ നങ്കൂരങ്ങൾ തീർത്തുകൊണ്ട് മുൻകാലങ്ങളിലെന്നപോലെ ഇന്നും മതത്തിന് മുന്നേറാൻ കഴിയും.
ഓരോ മതവും സംരക്ഷിക്കണം
മനുഷ്യജീവിതത്തിൽ അന്തർലീനമായിട്ടുള്ള അടിസ്ഥാനപരമായ ഐക്യം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ മനുഷ്യരാശി ഗുരുതരമായ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. മതങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ദൂരീകരിക്കുന്നതിൽ മാത്രമല്ല ഗാന്ധിജി ശ്രദ്ധിച്ചിരുന്നതെന്ന് സൂക്ഷ്മനിരീക്ഷണം നടത്തുന്ന ഏതൊരു വിമർശകനും കാണാവുന്നതാണ്. ഓരോരുത്തരും മറ്റുള്ളവരുടെ മതവിശ്വാസങ്ങളും അനുമാനങ്ങളും മനസിലാക്കുന്നതിന് ആയുരാന്ത്യം വരെ പരിശ്രമിക്കണമെന്നും അതിലൂടെ ധാർമികവും സാമൂഹികവുമായ മേഖലകളിൽ സഹകരണം സൃഷ്ടിക്കണമെന്നും അദ്ദേഹം അഭിലഷിച്ചു. സമാനമായ മതാനുഷ്ഠാനങ്ങൾ എല്ലാവരും ആചരിക്കണമെന്ന് അദ്ദേഹം ഒരിക്കലും ഉപദേശിച്ചിട്ടില്ല.
ഉപരിപ്ലവമായ ഏതൊരുവിധ സംയോജനത്തെയും അദ്ദേഹം നിരുത്സാഹപ്പെടുത്തിയിരുന്നു. മതപരമായ വൈവിധ്യത്തെ അദ്ദേഹം ആദരിച്ചിരുന്നു. ഈ വ്യത്യസ്ത നീർച്ചാലുകളാണ് മനുഷ്യജീവിതത്തെ ധന്യമാക്കിതീർക്കുന്നതെന്ന് അദ്ദേഹം കരുതി. അതിനാൽ മതപരമായ വ്യക്തിത്വത്തിന്റെ പ്രത്യേകമായ പ്രതീകങ്ങളെ ഓരോ മതവും സംരക്ഷിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. അക്ബറിൽനിന്ന് അദ്ദേഹം ഒരു പാഠം പഠിച്ചു; അതായത്, നമുക്കു വേണ്ടത് ഒരു പുതിയ മതമല്ല; മറിച്ച്, വ്യത്യസ്ത മതവിശ്വാസികൾ തമ്മിലുള്ള ആദരപൂർവമായ ധാരണയും സൗഹാർദവുമാണ് എന്ന്. മതങ്ങളെല്ലാം കൂടി സമന്വയിപ്പിച്ച് ഏകതാനമായ വിശ്വാസാനുഷ്ഠാനങ്ങൾ സൃഷ്ടിക്കുന്നതിന് ഗാന്ധിജി ആഗ്രഹിച്ചു എന്നുകരുതുന്നത് ഗുരുതരമായ ഒരു അബദ്ധമാണ്. ആർനോൾഡ് ടോയൻബിയുടെ വാക്കുകൾക്ക് ഇത്തരുണത്തിൽ പ്രസക്തിയുണ്ട്. ഗാന്ധിജി വിഭാവനം ചെയ്തതുപോലുള്ള ഒരു രാഷ്ട്രീയ-സാന്പത്തിക ക്രമം ഇന്ന് നമ്മുടെ നാട്ടിൽ നിലവിലില്ല. പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നിട്ടും അധികാര വികേന്ദ്രീകരണം പൂർണമായും ജനങ്ങളിലെത്തിയിട്ടില്ല.
സ്ത്രീ ശക്തീകരണത്തിന്റെ കാര്യത്തിലായാലും നാം ബഹുദൂരം പോകേണ്ടതുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടേണ്ടിയിരിക്കുന്നു. ദിശാബോധം നഷ്ടപ്പെടുകയും മൂല്യച്യുതിയിൽ അല്പംപോലും ദുഃഖം തോന്നാതിരിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ അഴിമതി, അക്രമം, ആത്മഹത്യ, തൊഴിലില്ലായ്മ, സ്ത്രീപീഡനം എന്നിവ വർധിക്കാതെ തരമില്ല. ഗാന്ധിയൻ ദർശനങ്ങൾ മനസിലാക്കാതെ അദ്ദേഹത്തെ പരിഹസിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്ന ഇന്നത്തെ മനോഭാവം മാറണം.
കുട്ടികളും യുവതീ-യുവാക്കളും ഗാന്ധിജിയെ ഉൾക്കൊള്ളണം
ഗാന്ധിജിയെപ്പറ്റിയുള്ള പഠനഗവേഷണ കേന്ദ്രങ്ങളുടെയും ഗാന്ധിയൻ നിർമാണ പ്രവർത്തകരുടെയും സമീപനത്തിലും മാറ്റം ആവശ്യമായി വന്നിരിക്കുന്നു. കുട്ടികൾക്കും യുവതീ-യുവാക്കൾക്കും ഉൾകൊള്ളാനാവുംവിധം ഗാന്ധിജിയെ പുനർവ്യാഖ്യാനം നടത്തുവാൻ അവർക്കു കഴിയണം. ദന്തഗോപുരങ്ങളിൽനിന്നു ജനങ്ങളുടെ ഇടയിലേക്ക് അവർ കടന്നുവരണം. പാഠപുസ്തകങ്ങളിൽനിന്ന് ഗാന്ധിജിയെപ്പറ്റിയുള്ള ഭാഗങ്ങൾ രാഷ്ട്രീയതിമിരം ബാധിച്ച ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയംഗങ്ങൾ കുറയ്ക്കുന്നതിനെതിരേ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ ഗാന്ധിജിയെപ്പറ്റി ഏറ്റവും കുറവ് പാഠഭാഗങ്ങൾ ഉള്ളത് കേരളത്തിലാണെന്ന് നാം ഓർക്കണം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഗാന്ധിജി എവിടെ? അല്ലെങ്കിൽ ഇന്ത്യ എത്രത്തോളം ഗാന്ധിജിയെ ഉൾക്കൊള്ളുകയും ഗാന്ധിവഴിയിൽ സഞ്ചരിക്കുകയും ചെയ്തു എന്ന ചോദ്യം പല വേദികളിലും ഉയർന്നുവരാറുണ്ട്. ഗാന്ധിവിമർശനങ്ങൾ പരിധി വിട്ട് ഗാന്ധിനിന്ദയായി മാറുകയും ഗാന്ധിജിയെ കഴിഞ്ഞ കാലത്തിന്റെ പ്രതിനിധിയായി പാർശ്വവത്കരിക്കുകയും ചെയ്യുന്ന ഒരു സമീപനം പൊതുവെ വളർന്നുവരുന്നതായി കാണാം. ‘ഗാന്ധിയിലേക്ക് മടങ്ങുക’, ഗാന്ധിയുമായി മുന്നോട്ട്’ എന്ന കാഴ്ചപ്പാടുകളുമായി മാനേജ്മെന്റ് വിദഗ്ധർ ഉൾപ്പടെയുള്ളവർ അടുത്തകാലത്ത് സജീവമായി രംഗത്തുള്ള കാര്യം നാമോർക്കണം. അന്താരാഷ്ട്രരംഗത്ത് ഗാന്ധിയൻ കാഴ്ചപ്പാടുകൾ, അതല്ലെങ്കിൽ ഗാന്ധിയൻ സമരമുറകൾ വ്യാപകമായി വിവിധ ജനവിഭാഗങ്ങൾ ആവേശപൂർവം സ്വീകരിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതിൽ അഭിമാനിക്കാം.
ഒരു രാഷ്ട്രത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നത് കുടുംബങ്ങളിലാണെന്നുള്ള വസ്തുതയും ബാല്യം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുട്ടികളുടെ ഭാവി രാഷ്ട്രത്തിന്റെ പൊതുസ്വത്താണെന്നുള്ള കാര്യവും വിസ്മരിച്ചതുപോലെ തോന്നുന്നു. കുട്ടികളെ ‘റോബട്ടു’കളാക്കാൻ തത്രപ്പെടുന്ന മാതാപിതാക്കൾ, ബാല്യം നഷ്ടപ്പെടുന്ന കുട്ടികൾ, മാർക്കറ്റിൽ ലഭ്യമാകുന്ന ‘ജംഗ്ഫുഡ്’ വാങ്ങി കഴിച്ചു വളരുന്ന കുട്ടികൾ, പരസ്പരം സംസാരിക്കാൻ സമയമില്ലാതെ മൊബൈൽ, ടിവി പരന്പരകൾ, സിനിമകൾ, ലൈവ് ഷോകളിൽ സന്തോഷം കണ്ടെത്തുന്ന കുടുംബാംഗങ്ങൾ, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന കൗമാരക്കാർ, വീടുകളിൽ പരസ്പരം ആശയവിനിമയത്തിനുപോലും സമയം കിട്ടാതെ കഴിയുന്ന കുടുംബാംഗങ്ങൾ, വർധിച്ചുകൊണ്ടിരിക്കുന്ന അണുകുടുംബങ്ങൾ, ഹോട്ടൽ ഭക്ഷണം ഫാഷനായിത്തീരുന്ന കാഴ്ചപ്പാട്, പലകാരണങ്ങളാൽ സുരക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പെണ്കുട്ടികൾ, സ്ത്രീ-പീഡനങ്ങൾ, വർധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചനകേസുകൾ, പാർശ്വവത്്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുതിർന്ന പൗരന്മാരുടെ അനാഥത്വം, ഹോട്ടലുകളിൽനിന്ന് ആഹാരം ഓർഡർ ചെയ്തു കഴിച്ചുകൂടുന്ന ലോഡ്ജുകൾ പോലെ പല മുറികളിൽ കഴിയുന്ന വ്യക്തികൾ, പാരിസ്ഥിതിക പ്രശ്നങ്ങളോ അംഗബലമോ സാന്പത്തിക ബാധ്യതകളോ ആവശ്യമോ പരിഗണിക്കാതെ നിർമിച്ചുകൊണ്ടിരിക്കുന്ന വീടുകൾ - ഇതെല്ലാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവേളയുടെ ബാക്കിപത്രങ്ങളായി വിശേഷിപ്പിക്കാതെ അടിയന്തര പ്രാധാന്യത്തോടെ സമൂഹവും ഭരണവർഗവും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്.
ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ 75 വർഷങ്ങൾ ഒരു സുദീർഘമായ കാലയളവെന്ന് നമുക്കു പറയുവാൻ കഴിയില്ല. പ്രതിജ്ഞ പുതുക്കുന്പോൾ യാഥാർഥ്യബോധത്തോടെ മുന്നോട്ടു പോകുവാൻ ഇച്ഛാശക്തി പ്രകടിപ്പിക്കുകയും വേണം. നമുക്കു ബഹുദൂരം പോകേണ്ടതുണ്ട്, നിശ്ചയദാർഢ്യത്തോടും വർധിച്ച ഇച്ഛാശക്തിയോടും ജയ്ഹിന്ദ്.