ഡോണൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും (ഫയൽ ചിത്രം).
ടെൽ അവീവ്: ഗാസ സമാധാനത്തിനായി യുഎസ് പ്രസിഡന്‍റ ്ട്രംപ് മുന്നോട്ടുവച്ച 15 ഇന പദ്ധതി തള്ളുന്നതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കാബിനറ്റ് യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹമാസ് ആയുധം താഴെ വയ്ക്കാതെ ഇസ്രേലി സേന ഗാസയിൽനിന്ന് പിന്മാറില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
ട്രംപ് രൂപീകരിച്ച സമാധാന സമിതി കഴിഞ്ഞ മാസമാണ് ഗാസയ്ക്കുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഗാസയിലെ ഹമാസും ഇതര തീവ്രവാദ സംഘടനകളും ആയുധം വെടിയുമെന്ന് അറിയിച്ചതിനു പിന്നാലെയായിരുന്നിത്. എന്നാൽ ഇസ്രേലി സേന ഗാസയിൽനിന്നു പിന്മാറാതെ ആയുധം വെടിയാനാവില്ലെന്ന് ഹമാസ് പിന്നീട് പറയുകയുണ്ടായി.
ഹമാസ് സത്യസന്ധമായി ആയുധം താഴെവയ്ക്കാതെ ഇസ്രേലി സേന ഗാസയിൽനിന്ന് പിന്മാറില്ലെന്നും ഇസ്രേലി ജനതയ്ക്കെതിരായ ഭീഷണികൾ ഉന്മൂലനം ചെയ്യുന്നത് സേന തുടരുമെന്നും നെതന്യാഹു കാബിനറ്റ് യോഗത്തിനുശേഷം വ്യക്തമാക്കി. ഇസ്രേലി സേന ഗാസയിൽനിന്ന് പിന്മാറുന്നതിന് മുന്പായി ഹമാസ് ആയുധം വെടിയണമെന്നും നെതന്യാഹു നിർദേശിച്ചു.
ഇസ്രേലി പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കേ ഗാസ വിഷയത്തിൽ നെതന്യാഹു വിട്ടുവീഴ്ചയ്ക്ക് തയാറാവില്ലെന്നാണ് സൂചനകൾ. ട്രംപിന്‍റെ ഗാസ പദ്ധതി സ്വീകാര്യമല്ലെന്ന് നെതന്യാഹു പ്രഖ്യാപിക്കണമെന്ന് ഇസ്രേലി മന്ത്രിസഭയെ താങ്ങിനിർത്തുന്ന തീവ്രനിലപാടുകാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Tags : israel gaza hamaz Netanyahu